കലിപ്പ് തീരണില്ലല്ലോ! മൈക്രോസോഫ്ടിനെ കോടതികയറ്റുമെന്ന് ഇലോൺ മസ്കിന്റെ ഭീഷണി
അനുവാദമില്ലാതെ ട്വിറ്റർ ഡാറ്റ ഉപയോഗിച്ചതിന് മൈക്രോസോഫ്ടിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി ഇലോൺ മസ്ക്. ട്വിറ്ററിന് പരസ്യം നൽകുന്നത് മൈക്രോസോഫ്ട് നിർത്തലാക്കുമെന്ന വാർത്തകൾക്കും ട്വീറ്റുകൾക്കും പിന്നാലെയാണ് മസ്ക് ഭീഷണിയുമായി രംഗത്തെത്തിയത്. മൈക്രോസോഫ്ട് ട്വിറ്റർ ഡാറ്റ ഉപയോഗിച്ച് നിയമവിരുദ്ധമായി പരിശീലനം നേടിയെന്നാണ് മസ്ക് ആരോപിക്കുന്നത്.
അതേസമയം, ഡെവലപ്പര്‍മാര്‍ക്ക് സൗജന്യമായി നല്‍കിയിരുന്ന ട്വിറ്ററിന്റെ ആപ്ലിക്കേഷന്‍ പ്രോഗ്രാമിങ് ഇന്റര്‍ഫെയ്‌സിന് (API) മസ്‌ക് ഫീസ് ഈടാക്കി തുടങ്ങിയതോടെയാണ് മൈക്രോസോഫ്റ്റ് ട്വിറ്ററിനെ ഉപേക്ഷിക്കാൻ തീരുമാനിച്ചത് എന്നാണ് വിവരം. ട്വിറ്ററിന്റെ പുതിയ നിരക്ക് ഏർപ്പെടുത്തൽ മൂലം മൈക്രോസോഫ്റ്റ് പോലുള്ള വലിയ കമ്പനികൾക്ക് ട്വിറ്ററിന്റെ എപിഐയിലേക്ക് ആക്‌സസ് ലഭിക്കുന്നതിന് പ്രതിമാസം 42,000 ഡോളർ വരെ നൽകേണ്ടിവരും.

ഇതിനെത്തുടർന്നാണ് മൈക്രോസോഫ്ട് പരസ്യം നൽകുന്നതിൽനിന്ന് ട്വിറ്ററിനെ ഒഴിവാക്കാൻ തീരുമാനമെടുത്തത് എന്നാണ് റിപ്പോർട്ട്. ട്വിറ്ററിന്റെ പുതിയ നിരക്കേർപ്പെടുത്തൽ ഇതിനകം തന്നെ ചില ചെറിയ ഡവലപ്പർമാരെ പ്ലാറ്റ്‌ഫോം ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചു. ട്വീറ്റ്ബോട്ട് നിർമ്മാതാക്കളായ ടാപ്പ്ബോട്ട്സ് അടക്കമുള്ളവർ ട്വിറ്റർ എപിഐയോട് വിടപറഞ്ഞു. ഇതിന് പിന്നാലെയാണ് മൈക്രോസോഫ്ടും പ്ലാറ്റ്ഫോം വിട്ടത്.
ഏപ്രിൽ 25 ചൊവ്വാഴ്ച മുതൽ തങ്ങളുടെ പരസ്യ പ്ലാറ്റ്ഫോം ട്വിറ്ററിനെ പിന്തുണയ്ക്കില്ലെന്ന് മൈക്രോസോഫ്റ്റ് അറിയിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. ഇതിനുള്ള തിരിച്ചടിയായാണ് ട്വിറ്റർ ഡാറ്റ ഉപയോഗിച്ചെന്ന പേരിൽ മൈക്രോസോഫ്ടിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് മസ്ക് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ചാറ്റ്ജിപിടിയുടെ സൃഷ്ടാക്കളായ ഓപ്പൺഎഐയുമായി മൈക്രോസോഫ്ട് പുലർത്തുന്ന ബന്ധത്തിൽ പണ്ടുമുതലേ മസ്കിന് എതിർപ്പുണ്ട്.

പരസ്യം നിഷേധിച്ചതിനൊപ്പം ഈ പഴയ ദേഷ്യം കൂടി മനസിൽവച്ചുകൊണ്ടാണ് മൈക്രോസോഫ്ടിനെതിരേ മസ്ക് രംഗത്തെത്തിയിരിക്കുന്നത്. മൈക്രോസോഫ്റ്റ് സ്വന്തം വലിയ ഭാഷാ മോഡലുകൾ (എൽഎൽഎം) വികസിപ്പിക്കുകയും ഓപ്പൺഎഐയുടെ മോഡലുകളിലേക്ക് ആക്സസ് വിൽക്കുകയും ചെയ്യുന്നുണ്ട്. ട്വിറ്റർ ഡാറ്റ ഉപയോഗിച്ചാണ് മൈക്രോസോഫ്ട് എൽഎൽഎം വികസിപ്പിച്ചത് എന്നാണ് മസ്കിന്റെ പ്രധാന ആരോപണം.
ചാറ്റ്ജിപിടി പോലുള്ള എൽഎൽഎമ്മുകൾക്ക് പരിശീലനത്തിനായി ടെറാബൈറ്റ് ഡാറ്റ ആവശ്യമാണ്, അവയിൽ ഭൂരിഭാഗവും റെഡ്ഡിറ്റ്, സ്റ്റാക്ക്ഓവർഫ്ലോ, ട്വിറ്റർ എന്നിവയിൽ നിന്നാണ് എടുക്കുന്നത്. അനൗപചാരികമായ സംഭാഷണങ്ങൾ ഉള്ളതിനാലാണ് ഇത്തരം സോഷ്യൽ നെറ്റ്‌വർക്കുകളിൽ നിന്നുള്ള ഡാറ്റ എൽഎൽഎം പരിശീലനത്തിനായി എടുക്കുന്നത്. ഇത് ഏറെ മികച്ച റിസൾട്ട് നൽകുമെന്നാണ് ഈ രംഗത്തെ വിദഗ്ധർ വിശ്വസിക്കുന്നത്.
പുതിയ എഐ മോഡലുകളുടെ ആവശ്യം വർദ്ധിക്കുന്നതിനനുസരിച്ച്, എഐ കമ്പനികളിൽ നിന്ന് പണം ഈടാക്കാൻ ഈ പ്ലാറ്റ്‌ഫോമുകൾ ആലോചിക്കുന്നതായി ന്യൂയോർക്ക് ടൈംസിന്റെ ഒരു റിപ്പോർട്ട് സൂചിപ്പിച്ചിരുന്നു. റെഡ്ഡിറ്റ് യൂസർമാർ തമ്മിലുള്ള സംഭാഷണങ്ങൾ എഐ പരിശീലന സോഫ്‌റ്റ്‌വെയറിലേക്ക് ഉപയോഗിക്കുന്നതിന് കമ്പനികളിൽ നിന്ന് നിരക്ക് ഈടാക്കുമെന്ന് റെഡ്ഡിറ്റ് ഈ ആഴ്ച ആദ്യം വ്യക്തമാക്കിയിരുന്നു.

ചാറ്റ്ജിപിടിയുടെ നിർമാതാക്കളായ ഓപ്പൺഎഐയുടെ സ്ഥാപകരിൽ ഒരാളായിരുന്നു മസ്ക്. എന്നാൽ ടെസ്ലയിലെ ചില ജോലികളുമായി ബന്ധപ്പെട്ടും കമ്പനിയിലെ ചിലരുമായി ഉണ്ടായ അഭിപ്രായ ഭിന്നതകളെത്തുടർന്നും മസ്ക് ഓപ്പൺഎഐയിൽനിന്ന് രാജിവയ്ക്കുകയായിരുന്നു. അതിനൊക്കെ ശേഷമാണ് ചാറ്റ്ജിപിടി സൃഷ്ടിക്കപ്പെടുകയും മൈക്രോസോഫ്ട് ഓപ്പൺഎഐ കമ്പനിയിലേക്ക് വൻ രീതിയിൽ പണമൊഴുക്കുകയും ചെയ്തത്.
ചാറ്റ്ജിപിടി പുറത്തിറങ്ങി ലോകമാകെ ശ്രദ്ധിക്കപ്പെട്ട് അധികം വൈകാതെ മൈക്രോസോഫ്ടിന്റെ ബിങ് ഉൾപ്പെടെയുള്ള സംവിധാനങ്ങളിലേക്ക് എഐ പിന്തുണയെത്തി. ഇതോടെ ബിങ്ങിന് പുതിയ ഉണർവ് കൈവരുകയും ഗൂഗിളിന് അടക്കം കനത്ത വെല്ലുവിളി ഉയരകയും ചെയ്തു. താൻകൂടി ചേർന്ന് നിർമിച്ച ഓപ്പൺഎഐയിൽ മൈക്രോസോഫ്ട് പുലർത്തുന്ന സ്വാധീനം മസ്കിന് അത്ര രസിച്ചിരുന്നില്ല.
മൈക്രോസോഫ്ട് കൂട്ടുകെട്ടിലൂടെ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുക എന്ന ലക്ഷ്യത്തിൽനിന്ന് ഓപ്പൺഎഐ വ്യതിചലിച്ചതായും മസ്ക് നേരത്തെ ആലോചിച്ചിരുന്നു. ഇപ്പോൾ മൈക്രാസോഫ്ട് - ട്വിറ്റർ കലഹം ഉണ്ടാകാൻ ഈ പഴയ സംഭവങ്ങളും കാരണമായിട്ടുണ്ടാകാം. ചാറ്റ്ജിപിടിയുടെ എഐക്ക് എതിരേ രംഗത്തെത്തിയ മസ്ക് സ്വന്തം എഐ പ്ലാറ്റ്ഫോം സൃഷ്ടിക്കാനുള്ള തയാറെടുപ്പിലാണ് എന്ന വാർത്തയും ഇതോടൊപ്പം ചർച്ചചെയ്യപ്പെടുന്നുണ്ട്.


Click it and Unblock the Notifications