നൈസായിട്ടങ്ങ് ഒഴിവാക്കാമെന്ന് കരുതണ്ട; ഇലോൺ മസ്കിനെതിരെ കേസ്
44 ബില്യൺ ഡോളറിന്റെ ട്വിറ്റർ കരാറിൽ നിന്ന് പിന്മാറിയതിന് ലോക കോടീശ്വരനും ടെസ്‌ല സിഇഒയുമായ ഇലോൺ മസ്കിനെതിരെ കേസ്. ട്വിറ്റർ കമ്പനി തന്നെയാണ് അമേരിക്കയിലെ ഡെലവെയർ ചാൻസറി കോടതിയിൽ പരാതി നൽകിയത്. ഷെയറിന് 54.20 ഡോളർ എന്ന നിരക്കിൽ ലയന കരാർ പൂർത്തിയാക്കണമെന്നും ട്വിറ്റർ കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക ഇടപാടുകളിൽ ഒന്നായി വാർത്തകളിൽ നിറഞ്ഞ് നിന്ന ശേഷമാണ് ട്വിറ്റർ കരാർ കോടതിയിൽ എത്തുന്നത് ( Elon Musk Vs Twitter ).

ട്വിറ്ററിലെ സ്പാം അക്കൌണ്ടുകളുമായി ( വ്യാജ അക്കൌണ്ടുകൾ ) ബന്ധപ്പെട്ടുള്ള വിവരങ്ങൾ ട്വിറ്റർ നൽകിയില്ലെന്നാരോപിച്ചാണ് മസ്ക് ഏറ്റെടുക്കൽ കരാറിൽ നിന്നുള്ള പിന്മാറ്റം പ്രഖ്യാപിച്ചത്. പിന്നാലെ ആരോപണങ്ങൾ തള്ളി രംഗത്ത് വന്ന ട്വിറ്റർ ബോർഡ്, കരാർ ലംഘനം നടത്തിയ ഇലോൺ മസ്കിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു.

മസ്കിനെതിരെ കടുത്ത ആരോപണങ്ങൾ
ചാൻസറി കോടതിയിൽ നൽകിയ പരാതിയിൽ മസ്കിനെതിരെ കടുത്ത ആരോപണങ്ങളാണ് ട്വിറ്റർ ഉയർത്തുന്നത്. എറ്റെടുക്കൽ ഡീൽ പൂർത്തിയാക്കാൻ തന്റെ പരമാവധി ശ്രമിക്കുമെന്ന് വാഗ്ദാനം ചെയ്താണ് ഏപ്രിൽ മാസം ബൈൻഡിങ് കരാറിൽ മസ്ക് പങ്കാളിയായത്. എന്നാൽ മൂന്ന് മാസത്തിനിപ്പുറം ട്വിറ്ററിനോടും ഓഹരി ഉടമകളോടും ഉള്ള ഉത്തരവാദിത്തവും മര്യാദയും പാലിക്കാൻ തയ്യാറാകാത്ത നിലപാടാണ് മസ്ക് സ്വീകരിക്കുന്നത്. അദ്ദേഹം തന്നെ ഒപ്പിട്ട കരാർ ഇപ്പോൾ മസ്കിന്റെ വ്യക്തി താത്പര്യങ്ങൾ സംരക്ഷിക്കാത്തതിനാലാണ് നിലപാട് മാറ്റമെന്നും ട്വിറ്റർ ആരോപിക്കുന്നു.

മസ്ക് നിയമങ്ങൾക്ക് അതീതനാണെന്ന് സ്വയം വിശ്വസിക്കുന്നതായും ട്വിറ്റർ ബോർഡിന്റെ പരാതിയിൽ പറയുന്നു. കമ്പനിയുടെ പ്രവർത്തനം തടസപ്പെടുത്തി, ഓഹരി മൂല്യം നശിപ്പിച്ചു, കരാറിൽ നിന്നും ഏകപക്ഷീയമായി പിന്മാറി എന്നീ ആരോപണങ്ങളും ട്വിറ്റർ ഉയർത്തുന്നു. മസ്കിന്റെ നടപടികൾ ട്വിറ്ററിനെയും അതിന്റെ ബിസിനസിനെയും ബാധിച്ചതായും കമ്പനി ആരോപിക്കുന്നുണ്ട്.

കണക്കില്ലാതെ കരാറില്ലെന്ന് മസ്ക്
മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോം വാങ്ങാൻ ഉള്ള 44 ബില്യൺ ഡോളറിന്റെ ഇടപാട് അവസാനിപ്പിക്കാൻ മസ്ക് എസ്ഇസി ഫയലിങ് നടത്തിയിരുന്നു. പിന്നാലെയാണ് ട്വിറ്റർ നിയമനടപടി സ്വീകരിച്ചത്. ട്വിറ്ററിലെ വ്യാജ അക്കൌണ്ടുകളുമായി ബന്ധപ്പെട്ട് സ്വതന്ത്ര പരിശോധന നടത്താൻ ആവശ്യമായ വിവരങ്ങൾ കമ്പനി കൈമാറിയില്ലെന്നാണ് റെഗുലേറ്ററി ഫയലിങിൽ മസ്ക് ആരോപിക്കുന്നത്.

അത് പോലെ ജീവനക്കാരുടെ കാര്യത്തിലും ട്വിറ്റർ കരാർ വ്യവസ്ഥകൾ ലംഘിച്ചതായി മസ്ക് ആരോപിക്കുന്നു. ചില ജീവനക്കാരെ പിരിച്ചു വിട്ട ട്വിറ്ററിന്, പ്രധാനപ്പെട്ട എക്സിക്യൂട്ടീവുകളെ പോലും നിലനിർത്താൻ ആയില്ല. നിയമനങ്ങൾ നടത്തുന്നതിൽ ട്വിറ്ററിന് മെല്ലപ്പോക്കാണെന്നും ഇലോൺ മസ്ക് എസ്ഇസി ഫയലിങ്ങിൽ പറയുന്നുണ്ട്.

എന്നാൽ ട്വിറ്ററിലെ ബോട്ട് അക്കൌണ്ടുകളുമായി ബന്ധപ്പെട്ടല്ല മസ്ക് കരാറിൽ നിന്നും പിന്മാറുന്നതെന്നാണ് ട്വിറ്റർ ആരോപിക്കുന്നത്. ഇത് ബയേഴ്സ് റിമോഴ്സ് ( വാങ്ങുന്നയാളുടെ കുറ്റബോധം ) കൊണ്ടാണെന്നും കമ്പനി തങ്ങളുടെ പരാതിയിൽ പറയുന്നു. ടെസ്ലയുടെ ഓഹരി മൂല്യം ഇടിഞ്ഞതടക്കം ചൂണ്ടിക്കാണിച്ചാണ് ട്വിറ്റർ ആരോപണം ഉന്നയിക്കുന്നത്.

വിപണി മാന്ദ്യം തുടങ്ങിയതിന് പിന്നാലെയാണ് മസ്ക് നിലപാട് മാറ്റിയത്. മസ്കിന്റെ ടെസ്ലയിലെ ഓഹരി മൂല്യത്തിൽ 100 ബില്യൺ ഡോളറിന്റെ കുറവുണ്ടായി. ഇതാണ് കരാറിൽ നിന്നും പിന്നോട്ട് പോകാൻ മസ്കിനെ പ്രേരിപ്പിച്ച ഘടകം. വിപണി മാന്ദ്യത്തിന്റെ ഭാരം സ്വയം ഏറ്റെടുക്കാതെ അത് ട്വിറ്ററിന്റെ ഓഹരി ഉടമകളിലേക്ക് തള്ളാനാണ് ഇലോൺ മസ്ക് ശ്രമിക്കുന്നതെന്നും ട്വിറ്റർ ആരോപിക്കുന്നു.

സ്പാം അക്കൌണ്ടുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കൈമാറാത്തതിനെ ട്വിറ്റർ ന്യായീകരിക്കുന്നുമുണ്ട്. വിവരങ്ങൾ കൈക്കലാക്കിക്കഴിഞ്ഞാൽ മസ്ക് കരാറിൽ നിന്നും പിന്മാറി പുതിയൊരു പ്ലാറ്റ്ഫോം തുടങ്ങുമെന്ന ആശങ്ക ഉണ്ടായതിനാലാണ് അധികം വിവരങ്ങൾ കൈമാറാതിരുന്നതെന്നാണ് കമ്പനി പറയുന്നത്. എല്ലാ തലങ്ങളിലും ഉള്ള ജീവനക്കാരെ പിരിച്ച് വിടാനും നിയമിക്കാനും മസ്കിന്റെ അനുമതി ആവശ്യമില്ലെന്നും ട്വിറ്റർ പറയുന്നു.


Click it and Unblock the Notifications








