അംബാനിക്ക് ഉൾപ്പെടെ അടി പതറുമോ! മസ്കിന്റെ സ്റ്റാർലിങ്കിന് സാറ്റ്കോം ലൈസൻസ് നൽകി ടെലിക്കോം മന്ത്രാലയം
ആഗോള വ്യവസായ ഭീമനായ ഇലോൺ മസ്കിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവന കമ്പനിയായ സ്റ്റാർലിങ്കിന് ഇന്ത്യൻ ടെലിക്കോം മന്ത്രാലയം സാറ്റ്കോം ലൈസൻസ് നൽകി എന്ന് റിപ്പോർട്ട്. ലെറ്റർ ഓഫ് ഇന്റന്റിൽ (LoI) പറഞ്ഞിരിക്കുന്ന എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും സ്റ്റാർലിങ്ക് പാലിച്ചെന്നും അതിനാൽ, ഗ്ലോബൽ മൊബൈൽ പേഴ്‌സണൽ കമ്മ്യൂണിക്കേഷൻ ബൈ സാറ്റലൈറ്റ് (GMPCS) ലൈസൻസ് ടെലിക്കോം വകുപ്പ് സ്റ്റാർലിങ്കിന് അനുവദിച്ചുവെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. മണികൺട്രോൾ ഉൾപ്പെടെയുള്ള മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ഇന്ത്യയിൽ GMPCS ലൈസൻസ് നേടുന്ന മൂന്നാമത്തെ കമ്പനിയായി സ്റ്റാർലിങ്ക് മാറി.
ഇതുവരെ മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയ്ക്കും ഫ്രഞ്ച് കമ്പനിയായ വൺവെബിനും മാത്രമാണ് ഇന്ത്യയിൽ GMPCS ലൈസൻസ് ഉണ്ടായിരുന്നത്, ഈ പട്ടകയിലേക്കാണ് ഇപ്പോൾ ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കും ഇടിച്ചുകയറിയിരിക്കുന്നത്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ സ്റ്റാർലിങ്കിന് ഒരു ട്രയൽ സ്പെക്ട്രം ലഭിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായി മണികൺട്രോൾ റിപ്പോർട്ട് ചെയ്തു.

സാറ്റലൈറ്റ് അധിഷ്ഠിത ഇന്റർനെറ്റ് സേവനങ്ങൾ നൽകിക്കൊണ്ട് ഇന്ത്യൻ ടെലിക്കോം രംഗത്ത് വൻ മാറ്റങ്ങൾക്ക് വഴിവയ്ക്കാൻ സ്റ്റാർലിങ്കിന്റെ കടന്നുവരവ് കാരണമാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. സ്റ്റാർലിങ്കിന്റെ പ്രധാന എതിരാളിയാണ് വൺവെബ്. ഇന്ത്യയിൽ എയർടെൽ പിന്തുണയോടെയാണ് യൂട്ടെൽസാറ്റ് വൺവെബും സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നത്. കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് ലഭ്യമാക്കിക്കൊണ്ട് ജിയോ, എയർടെൽ എന്നിവയ്ക്ക് ഭീഷണിയായി മാറാൻ സ്റ്റാർലിങ്കിന് ശേഷിയുണ്ട്.
അതിനാൽത്തന്നെ സ്റ്റാർലിങ്കിന്റെ വരവോടെ ഇന്ത്യയിലെ ഇന്റർനെറ്റ് സേവന രംഗത്ത് മത്സരം കൂടുതൽ കടുക്കും എന്ന് ഉറപ്പായിരിക്കുന്നു. സ്റ്റാർലിങ്കിന്റെ സാറ്റലൈറ്റ് കണക്റ്റിവിറ്റി ടെലികോം പൂച്ചെണ്ടിലെ ഒരു പുതിയ പുഷ്പം പോലെയാണ് എന്നാണ് കേന്ദ്ര ടെലിക്കോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞിട്ടുള്ളത്. സർക്കാർ സ്റ്റാർലിങ്കിന് സ്പെക്ട്രം നൽകുന്നതോടെ സാറ്റലൈറ്റ് ടെലികോം സേവനങ്ങൾ രാജ്യത്ത് വേഗത്തിൽ പൂർണ്ണമായും പ്രവർത്തനക്ഷമമാകും. ഇന്ത്യയിലെ ഉപഭോക്തൃ അടിത്തറ ഗണ്യമായി വളരും- എന്നും മന്ത്രി പറഞ്ഞിരുന്നു.

അതേസമയം സ്റ്റാർലിങ്കിന്റെ സേവനങ്ങൾ ആരംഭിക്കുന്നതിന് ഇനി ഇന്ത്യൻ സ്‌പേസ് റെഗുലേറ്ററായ ഇൻ-സ്‌പെയ്‌സിൽ നിന്ന് അനുമതി ആവശ്യമാണ്. പുതിയ ലൈസൻസ് വ്യവസ്ഥകൾ പാലിക്കുന്നതിന് ആവശ്യമായ സുരക്ഷാ സംബന്ധമായ നടപടികൾ സ്റ്റാർലിങ്ക് ഇതിനകം സമർപ്പിച്ചിട്ടുണ്ടെന്നും മറ്റ് മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് ഉറപ്പ് നൽകിയിട്ടുണ്ടെന്നും സ്രോതസ് വൃത്തങ്ങൾ പറഞ്ഞതായി മണികൺട്രോൾ റിപ്പോർട്ട് പറയുന്നു.
ഇന്ത്യയിൽ 10 ഡോളർ അല്ലെങ്കിൽ പ്രതിമാസം ഏകദേശം 850 രൂപ മുതൽ ആരംഭിക്കുന്ന ഇന്റർനെറ്റ് പ്ലാനുകൾ കമ്പനി അവതരിപ്പിക്കുമെന്ന് അടുത്തിടെ വന്ന ഓൺലൈൻ റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. സ്റ്റാർലിങ്ക് ഇന്ത്യയിൽ സേവനം ആരംഭിക്കുന്നതോടെ ഇന്ത്യയിലെ ഇന്റർനെറ്റ് നിരക്ക് ലോകത്തെ ഏറ്റവും താങ്ങാനാവുന്ന സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് ഓഫറുകളിൽ ഒന്നായി മാറാൻ സാധ്യതയുണ്ട്.
കേബിളുകളുടെയോ ടവറുകളുടെയോ സഹായമില്ലാതെ നേരിട്ട് സാറ്റലൈറ്റുകളിൽ നിന്ന് ഡേറ്റ നൽകുന്നതാണ് സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം. ഇലോൺ മസ്കിന്റെ ബഹിരാകാശ ഗവേഷണ കമ്പനിയായ സ്പേസ് എക്സിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് സംരംഭമായ സ്റ്റാർലിങ്ക് രൂപകൽപ്പന ചെയ്തിരിക്കുന്നത് തന്നെ വേഗതയേറിയതും വിശ്വസനീയവുമായ ബ്രോഡ്ബാൻഡ് വാഗ്ദാനം ചെയ്യുന്നതിനാണ്.

ഇന്ത്യയിൽ സ്റ്റാർലിങ്ക് പ്രവർത്തനം ആരംഭിക്കാൻ മസ്കും കമ്പനിയും ഏറെ നാളായി പരിശ്രമിച്ചുവരികയായിരുന്നു. ഇപ്പോൾ ഒടുവിൽ മൂന്ന് വർഷത്തിലധികമായുള്ള കാത്തിരിപ്പിന് ശേഷം ജിഎംപിസിഎസ് ലൈസൻസ് നേടാൻ സ്റ്റാർലിങ്കിന് കഴിഞ്ഞിരിക്കുന്നു. പരമ്പരാഗത ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ പോലും സ്റ്റാർ ലിങ്ക് വഴി ഇന്റർനെറ്റ് എത്തിക്കാനാകും. അതിനാൽത്തന്നെ ഇന്ത്യയിൽ ഒരു ഇന്റർനെറ്റ് വിപ്ലവം തന്നെ സൃഷ്ടിക്കാൻ സ്റ്റാർ ലിങ്കിന്റെ വരവിന് സാധിക്കും എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.


Click it and Unblock the Notifications