വർക്ക് ഫ്രം ഹോമിനിടെ 'സ്വകാര്യത'യിലേക്ക് ലൈവ് ക്യാമറ, എതിർത്തപ്പോൾ പിരിച്ചുവിട്ടു; കമ്പനിക്ക് 60 ലക്ഷം പിഴ
കോവിഡ് ആളുകൾക്ക് നിരവധി ദുരിതങ്ങളും ദുഃഖങ്ങളും നൽകിയെങ്കിലും മനുഷ്യരുടെ ദിനചര്യകളിലും ജീവിത രീതിലിലുമെല്ലാം നിരവധി മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. അതിന്റെ പ്രതിഫലനങ്ങൾ നമുക്ക് ചുറ്റും നോക്കിയാൽ കാണുകയും ചെയ്യാം. ടെക്നോളജിയെ നമ്മൾ സാധാരണക്കാർ ഉൾപ്പെടെ കൂടുതലായി ആശ്രയിക്കാൻ തുടങ്ങിയതും ഈ കോവിഡ് കാലത്താണ്. ലോക്ക്ഡൗണിൽ പെട്ട് പുറത്തിറങ്ങാൻ കഴിയാതായ അവസ്ഥയിൽ, ജീവിക്കാൻ സാധ്യമായ എല്ലാ വഴികളും നോക്കേണ്ടിവരും എന്നത് സ്വാഭാവികം.

ഓഫീസ് ജോലികൾ ചെയ്തിരുന്ന ആളുകളിലും കോവിഡ് ഏറെ മാറ്റങ്ങൾ കൊണ്ടുവന്നു. പുതിയ ഒരു ജോലി സമ്പ്രദായം തന്നെ രൂപപ്പെട്ടു. നമ്മുടെ നാട്ടിലുൾപ്പെടെ വർക്ക് ഫ്രം ഹോം ജോലികൾ അധികം പ്രോത്സാഹിപ്പിച്ചിരുന്നില്ല. വീട്ടിൽ ഇരുന്ന് പണിയെടുക്കാം എന്ന് പറഞ്ഞ് ഏതെങ്കിലും ഒക്കെ വഴിക്ക് മുങ്ങിയ ശേഷം വഴിപാട് കണക്കെ ജോലി ചെയ്യും എന്ന് പേടിച്ചിട്ടാകാം അത്തരം ഒരു സാധ്യത കമ്പനികൾ ഉപയോഗപ്പെടുത്താതിരുന്നത്.

എന്നാൽ കോവിഡ് ലോക്ക്ഡൗൺ വന്നതോടെ ജോലി നടക്കണമെങ്കിൽ വീട്ടിൽ ഇരുന്ന് ആയാലും പണിയെടുത്തേ പറ്റൂ എന്ന അവസ്ഥ കമ്പനികൾക്ക് ഉൾപ്പെടെ വന്നു. അങ്ങനെ വർക്ക് ഫ്രം ഹോം സാധാരണമായി. ഇന്ന് കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കിയിട്ടും പല സ്ഥാപനങ്ങളും ആവശ്യമുള്ളവർക്ക് വീട്ടിൽ ഇരുന്നും ജോലി ചെയ്യാനുള്ള അനുമതി നൽകുന്നുണ്ട്. എന്നാൽ വീട്ടിലിരിക്കുന്ന ആളുകളെ അത്ര വിശ്വാസമില്ലാത്ത ചില കമ്പനികൾ അവരെ നിരീക്ഷിക്കാൻ പല മാർഗങ്ങളും സ്വീകരിക്കാറുണ്ട്.

ഇത്തരത്തിൽ ജീവനക്കാരൻ ജോലിചെയ്യുന്നുണ്ട് എന്ന് ഉറപ്പാക്കാൻ സ്വീകരിച്ച വഴിയും തുടർന്നെടുത്ത അച്ചടക്ക നടപടിയും 60 ലക്ഷം രൂപ പിഴ ചുമത്തേണ്ട അവസ്ഥയിലേക്ക് ഒരു കമ്പനിയെ എത്തിച്ചെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. യുഎസ് ആസ്ഥാനമായുള്ള ഷെയ്ടൂ(Chetu) എന്ന കമ്പനിക്കാണ് നെതർലൻഡിലെ കോടതിയിൽ നിന്ന് ഈ തിരിച്ചടി ഉണ്ടായിരിക്കുന്നത്.

ഏറെ വിചിത്രമായ ഒരു കാരണം പറഞ്ഞാണ് ഷെയ്ടൂ തങ്ങളുടെ ജീവനക്കാരനെ പറഞ്ഞുവിട്ടത്. വർക്ക് ഫ്രം ഹോമിനിടെ ലാപ്ടോപ്പിലെ ലൈവ് ക്യാമറ ഓഫ് ചെയ്തു എന്നതായിരുന്നു ആ വലിയ അപരാധം. കമ്പനി സ്ഥിതിചെയ്യുന്നത് ഫ്ലോറിഡയിൽ ആണെങ്കിലും ജീവനക്കാരൻ നെതർലൻഡ് സ്വദേശി ആയിരുന്നു. വീട്ടിൽ ഇരുന്നാണ് അദ്ദേഹം വർക്ക് ചെയ്തിരുന്നത്. വീട്ടിൽ ജോലി ചെയ്യുന്ന ഒൻപത് മണിക്കൂർ വെബ്ക്യാം എപ്പോഴും ലൈവ് ആയിരിക്കണം എന്നാണ് ജീവനക്കാരനോട് കമ്പനി നിർദേശിച്ചിരുന്നത്. ഇതോടൊപ്പം ജോലിചെയ്യുന്ന ലാപ്ടോപ്പിന്റെ സ്ക്രീനും ഷെയർ ചെയ്യണമായിരുന്നു.

എന്നാൽ കമ്പനിയുടെ ഈ നയം അസ്വസ്ഥതയുണ്ടാക്കിയതോടെ ജീവനക്കാരൻ ക്യാമറ ഓഫ് ചെയ്യുകയായിരുന്നു. കമ്പനി തന്നെ ട്രാക്ക് ചെയ്യുന്നതിലൂടെ തന്റെ സ്വകാര്യതയിലേക്ക് കടന്നു കയറുകയാണ് എന്നാണ് അയാൾ പറഞ്ഞത്. എന്നാൽ ഈ വാദങ്ങൾ അംഗീകരിക്കാൻ തയാറാകാതിരുന്ന കമ്പനി അനുസരണക്കേട് കാട്ടി എന്ന് ആരോപിച്ച് അയാളെ പിരിച്ചുവിടുകയായിരുന്നു. തുടർന്ന് ജീവനക്കാരൻ ഇതിനെതിരേ നെതർലൻഡിലെ കോടതിയെ സമീപിച്ചു.

കോടതി ജീവനക്കാരന്റെ നിലപാടിനൊപ്പമാണ് നിലകൊണ്ടത്. കമ്പനിയുടെ നടപടി കടുത്ത മനുഷ്യാകാശ ലംഘനമാണ് എന്ന് വിലയിരുത്തിയ കോടതി നഷ്ടപരിഹാരമായി 60 ലക്ഷത്തോളം രൂപ ജീവനക്കാരനു നൽകാൻ കമ്പനിയോട് ഉത്തരവിടുകയായിരുന്നു. എന്നാൽ ശ്രദ്ധേയമായ ഒരു കാര്യം എന്തെന്നാൽ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ജീവനക്കാരെ നിരീക്ഷിക്കുന്ന ഒരേയൊരു കമ്പനിയല്ല ഷെയ്ടൂ. വർക്ക് ഫ്രം ഹോം അനുവദിക്കുന്ന് 60 ശതമാനം കമ്പനികളും ജീവനക്കാരെ നിരീക്ഷിക്കുകയും ശിക്ഷിക്കുകയും ചെയ്യാറുണ്ട്.

വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർ മൂന്ന്- നാല് മണിക്കൂർ മറ്റ് കാര്യങ്ങൾക്കായി പാഴാക്കുന്നു എന്നാണ് ഇത്തരം നിരീക്ഷണങ്ങളിൽ നിന്ന് കമ്പനികൾക്ക് മനസിലാക്കാൻ സാധിച്ചത്. ജീവനക്കാർ ജോലി ചെയ്യുന്നുണ്ട് എന്നത് ഉറപ്പാക്കേണ്ടത് കമ്പനിയുടെ ഉത്തരവാദിത്തവും അവകാശവുമാണ് എന്നാൽ അത് ജീവനക്കാരുടെ സ്വകാര്യതയിലേക്കു കടന്നു കയറിക്കൊണ്ടാകരുത്. അങ്ങനെ കടന്നു കയറിയാൽ എന്താകും സംഭവിക്കുക എന്നതിന്റെ ഉദാഹരണമാണ് നെതർലൻഡ് കോടതിയുടെ വിധി.


Click it and Unblock the Notifications








