ക്രിപ്‌റ്റോയുഗത്തിലെ ഡിജിറ്റൽ രൂപയെക്കുറിച്ച് അറിയേണ്ടതെല്ലാം
ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കുമന്ന് കേന്ദ്ര ബജറ്റ് അവതരണ വേളയിലാണ് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്. 2022-23 സാമ്പത്തിക വർഷം തന്നെ ഡിജിറ്റൽ രൂപ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. ലോകമെങ്ങും ക്രിപ്റ്റോകറൻസികൾ വ്യാപിക്കുന്ന കാലഘട്ടത്തിലാണ് സ്വന്തം ഡിജിറ്റൽ കറൻസി പുറത്തിറക്കുമെന്ന ഇന്ത്യയുടെ പ്രഖ്യാപനം. സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി എന്ന നിലയിലാണ് ഡിജിറ്റൽ രൂപ എത്തുക. ഇത് ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയ്ക്ക് കാര്യമായ ഉത്തേജനം നൽകുമെന്നും അത് വഴി കൂടുതൽ കാര്യക്ഷമവും വില കുറഞ്ഞതുമായ കറൻസി മാനേജ്‌മെന്റ് സിസ്റ്റം രൂപപ്പെടുമെന്നാണ് കേന്ദ്ര സർക്കാർ വാദം. എന്നാൽ എന്താണ് ഡിജിറ്റൽ രൂപ? ഇതൊരു ക്രിപ്റ്റോ കറൻസി ആയിരിക്കുമോ? അറിയാൻ തുടർന്ന് വായിക്കുക.

ഡിജിറ്റൽ രൂപ
ദൈനംദിന ഇടപാടുകൾക്കായി നാം ഉപയോഗിക്കുന്ന സാധാരണ കറൻസിയുടെ ഒരു ഡിജിറ്റൽ രൂപം മാത്രമാണ് ഡിജിറ്റൽ റൂപ്പീസ്. സിബിഡിസി അഥവാ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി എന്നാണ് ഡിജിറ്റൽ രൂപ വിളിക്കപ്പെടുന്നത്. നിയമപരമായി അംഗീകരിക്കപ്പെട്ടിട്ടുള്ള, ഡിജിറ്റൽ രൂപത്തിൽ പുറത്തിറക്കുന്ന കറൻസിയെന്ന് ലളിതമായി പറയാം. സാധാ കറൻസികളുടെ പോലെ തന്നെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ് സിബിഡിസിയും പുറത്തിറക്കുക.

ഇത് ഡിജിറ്റലായി പണം സൂക്ഷിക്കുന്നത് കൂടുതൽ സുരക്ഷിതം ആക്കുന്നു. ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യ വഴി കറൻസി മാനേജ്‌മെന്റ് ലളിതവും വില കുറഞ്ഞതുമാക്കുന്നു. ഭാവിയിൽ അച്ചടിക്കുന്ന നോട്ടുകളുടെ എണ്ണം താരതമ്യേന കുറയ്ക്കാനും സാധിക്കും. ഈ കറൻസി ഡിജിറ്റലായാണ് പ്രവർത്തിക്കുന്നത്. അതിനാൽ തന്നെ ആയുസും കൂടുന്നു. പണത്തിന്റെ ഡിജിറ്റൽ രൂപം നശിപ്പിക്കാനോ നഷ്ടപ്പെടുത്താനോ കഴിയില്ലെന്നതും മേന്മയാണ്.

ഡിജിറ്റൽ ലോകത്തെ വിനിമയങ്ങളും മറ്റും കൂടുതൽ സൌകര്യപ്രദമാക്കുന്നതാവും ഡിജിറ്റൽ രൂപയുടെ അവതരണം. അതേ സമയം പരമ്പരാഗത ബാങ്കിങ് സംവിധാനത്തിന്റ നിയന്ത്രണവും ചട്ടങ്ങളും സാമ്പത്തിക ഇടപാടുകൾ കൂടുതൽ സുരക്ഷിതവും ആക്കും. അത് പോലെ തന്നെ, നിലവിലുള്ള ഡിജിറ്റൽ പേയ്മെന്റ് രീതികളിൽ നിന്നും ഡിജിറ്റൽ രൂപ ഇടപാട് തീർത്തും വ്യത്യസ്തമായിരിക്കും. കറൻസി നോട്ടുകൾ കൈ മാറുന്നത് പോലെ ഇടപാടുകളുടെ വേഗം കൂട്ടാമെന്നതും പ്രത്യേകതയാവും.

ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഡിജിറ്റൽ രൂപ പ്രവർത്തിക്കുന്നത്. അതിനോടൊപ്പം ഡിജിറ്റൽ രൂപ നിയന്ത്രിക്കുന്നതും നിരീക്ഷിക്കുന്നതും കേന്ദ്ര എജൻസിയുമായിരിക്കും. കറൻസിയുടെ മറ്റൊരു രൂപമായതിനാൽ, ഇത് ഡിജിറ്റൽ പണമിടപാടുകളെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ട് പോകുമെന്നും ഉറപ്പാണ്. ഈ പുതിയ രൂപത്തിലുള്ള കറൻസി എങ്ങനെയാണ് നിലവിലെ സാമ്പത്തിക സംവിധാനത്തിലേക്ക് ഇഴുകിച്ചേരുക എന്നതും വ്യക്തമല്ല. ഇതിനായുള്ള പദ്ധതികൾ സർക്കാരും റിസർവ് ബാങ്കും തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഡിജിറ്റൽ കറൻസിയും ക്രിപ്‌റ്റോകറൻസിയും തമ്മിലുള്ള വ്യത്യാസങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

ഡിജിറ്റൽ രൂപ ബിറ്റ്കോയിൻ പോലെയാണോ?
ഡിജിറ്റൽ രൂപ എന്നത് സാധാരണ കറൻസിയുടെ ഒരു ഡിജിറ്റൽ രൂപമാണ്. എന്നാൽ കൂടുതൽ സ്വകാര്യമായ വെർച്വൽ രൂപം കൂടിയാണ് ഇതെന്നും പറയാം. ക്രിപ്‌റ്റോകറൻസിയുടെ ബ്ലൂപ്രിന്റുകൾ ഡിജിറ്റൽ രൂപയിലും കാണാം. പക്ഷെ ഡിജിറ്റൽ രൂപയുടെ പ്രവർത്തനം തീർത്തും വ്യത്യസ്തമായിരിക്കും. ബിറ്റ്കോയിൻ പോലെയുള്ള ക്രിപ്റ്റോകറൻസികൾ വികേന്ദ്രീകൃതമായാണ് പ്രവർത്തിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട എല്ലാ ഡാറ്റയും കമ്പ്യൂട്ടറുകളുടെയും ക്രിപ്‌റ്റോകറൻസിയുടെയും വിശാലമായ ശൃംഖലയിൽ സംഭരിച്ചിരിക്കുന്നു. ഏകശിലാപരമല്ല എന്നതാണ് ക്രിപ്റ്റോകറൻസികളുടെ അടിസ്ഥാന സ്വഭാവം. അതേ സമയം ഡിജിറ്റൽ രൂപയുടെ പൂർണ നിയന്ത്രണവും ആർബിഐയ്ക്കായിരിക്കും. ആർബിഐ ഇതിനായി തയ്യാറാക്കുന്ന വിപുലമായ നെറ്റ്വർക്കിൽ ഒതുങ്ങി നിന്നാവും ഡിജിറ്റൽ രൂപയുടെ പ്രവർത്തനം.

നിർണായകമായ മറ്റൊരു ഘടകം വിശ്വാസ്യതയാണ്. ക്രിപ്റ്റോകറൻസികൾ ലോകമാകമാനം ഉണ്ടെങ്കിലും ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ ഇന്നും നിയമപരമായ അംഗീകാരം ലഭിച്ചിട്ടില്ല. അതിനാൽ തന്നെ ആർബിഐ കേന്ദ്രീകൃതമായ സാമ്പത്തിക വ്യവസ്ഥിതിയിൽ വലിയ സ്വാധീനവും വിശ്വാസ്യതയും ഇന്നും ക്രിപ്റ്റോകറൻസികൾക്ക് ഇല്ല. ഇവിടെയാണ് സർക്കാർ തന്നെ പുറത്തിറക്കുന്ന ഡിജിറ്റൽ രൂപയ്ക്ക് പ്രസക്തിയേറുന്നത്. ആർബിഐ പുറത്തിറക്കുന്ന ഡിജിറ്റൽ രൂപയ്ക്ക് സർക്കാരും രാജ്യത്തെ സാമ്പത്തിക രംഗവും നൽകുന്ന പിന്തുണയും വിശ്വാസ്യതയും ഉണ്ട്.

വികേന്ദ്രീകൃതമായ ക്രിപ്റ്റോകറൻസി രംഗത്തെ നിയന്ത്രിക്കാനും സുരക്ഷിതമായ വിനിമയം ഉറപ്പ് വരുത്താനും സർക്കാരുകൾക്ക് കഴിയില്ല എന്നൊരു പ്രത്യേകതയും ക്രിപ്റ്റോകറൻസികൾക്ക് ഉണ്ട്. ഈ നിയന്ത്രണമില്ലായ്മയാണ് ക്രിപ്റ്റോകൾക്ക് പകരമായി ഡിജിറ്റൽ കറൻസി അവതരിപ്പിക്കാനുള്ള കേന്ദ്ര നീക്കത്തിന് പിന്നിൽ. ഈഥറും ബിറ്റ്കോയിനും പോലെയുള്ള വെർച്വൽ കറൻസികൾക്ക് തുറന്ന എതിർപ്പുമായി ആർബിഐ നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. ഇത്തരം കോയിനുകളും കറൻസികളും തീവ്രവാദത്തിനും നികുതി വെട്ടിപ്പിനും കള്ളപ്പണം വെളുപ്പിക്കലിനും കാരണമാകുന്നുവെന്നായിരുന്നു വിമർശനം.

ഡിജിറ്റൽ രൂപയുടെ വിനിമയ രീതികളെക്കുറിച്ച് ഇപ്പോൾ വലിയ വ്യക്തതയൊന്നും ആർബിഐയും കേന്ദ്ര സർക്കാരും തന്നിട്ടില്ല. എന്നാൽ ചില സാങ്കേതിക വിദഗ്ധർ ഇക്കാര്യങ്ങളെക്കുറിച്ച് പല നിർദേശങ്ങളും പുറത്ത് വിടുന്നുണ്ട്. ഇതിൽ റിസർവ് ബാങ്ക് ഇത് വരെ ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും തന്നെ നടത്തിയിട്ടില്ല. ഡിജിറ്റൽ രൂപ ഇടപാടിന് കൃത്യമായ മാർഗനിർദേശങ്ങൾ ആർബിഐ ഉടൻ പ്രഖ്യാപിക്കും എന്നാണ് കരുതുന്നത്.

ഡിജിറ്റൽ കറൻസി അവതരിപ്പിക്കുമ്പോൾ കുറഞ്ഞ ഇടപാട് ചിലവുകൾ, സെറ്റിൽമെന്റ് റിസ്ക് കുറയ്ക്കൽ, പണത്തോടുള്ള ആശ്രയത്വം കുറയ്ക്കൽ, എന്നിവയുൾപ്പെടെ കാര്യമായ നേട്ടങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. 2022 - 23 സാമ്പത്തിക വർഷത്തിൽ തന്നെ ഡിജിറ്റൽ രൂപ പുറത്തിറക്കുമെന്നായിരുന്നു സർക്കാർ പ്രഖ്യാപിച്ചത്. അതിനാൽ വരും മാസങ്ങളിൽ തന്നെ ഇതേക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങളും വാർത്തകളും പുറത്ത് വരുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








