ഫേസ്ബുക്കിന് തെറ്റുപറ്റി: ഇനി അങ്ങനെയുണ്ടാവില്ല; മാപ്പു പറഞ്ഞ് സക്കർബർഗ്
സാൻ ഫ്രാൻസിസ്‌കോ: അഞ്ചു കോടിയിലധികം ആളുകളുടെ ഫേസ്ബുക്ക് വിവരങ്ങൾ ചോർന്ന സംഭവത്തിൽ മാപ്പു പറഞ്ഞുകൊണ്ട് ഫേസ്ബുക്ക് ചീഫ് എക്സിക്യൂട്ടീവ് മാർക് സക്കർബർഗ്. ബ്രിട്ടൻ ആസ്ഥാനമായുള്ള കേംബ്രിഡ്ജ് അനാലിറ്റിക്ക വഴി വിവരങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട സംഭവത്തിലാണ് അദ്ദേഹം ക്ഷമാപണവുമായി എത്തിയിരിക്കുന്നത്.

ഉപഭോക്താക്കളുടെ വിവരങ്ങൾ രാഷ്ട്രീയ ആവശ്യങ്ങൾക്കും തിരഞ്ഞെടുപ്പിൽ സോഷ്യൽ മീഡിയ ക്യാമ്പയിൻ നടത്തുന്നതിനുമടക്കം ഉപയോഗിക്കുന്നതിനായി ചോർത്തി എന്നതായിരുന്നു ആരോപണം. ഈ വിഷയം സമ്മതിച്ച സക്കർബർഗ് ഫേസ്ബുക്കിന്റെ ഭാഗത്തു നിന്നും തെറ്റ് പറ്റിയതായും സമ്മതിച്ചു.
തങ്ങളുടെ ഭാഗത്തു നിന്നും വിശ്വാസ വഞ്ചന സംഭവിച്ചതായി സമ്മതിച്ച അദ്ദേഹം ഫേസ്ബുക്കിന്റെ വിശ്വാസ്യതയിൽ വിള്ളലുണ്ടായതായി സമ്മതിച്ചു എന്നും പറയുന്നു. ഫേസ്ബുക്കിന് തെറ്റുപറ്റിയതാണ്, ഇനി അങ്ങനെ സംഭവിക്കില്ല എന്നും ഫേസ്ബുക് പോസ്റ്റ് വഴി അദ്ദേഹം പറയുന്നു.
ഇനി മുതൽ വ്യക്തി വിവരങ്ങൾ കൂടുതൽ കൃത്യമായി സൂക്ഷിക്കും. ആളുകളുടെ വിവരങ്ങൾ ശേഖരിക്കുന്ന ആപ്പുകളെ ഫേസ്ബുക്ക് കർശനമായ പരിശോധനകൾക്ക് വിധേയമാക്കും. ഫേസ്ബുക് എന്ന സംരംഭം തുടങ്ങിയ ആളെന്ന നിലയിൽ അതുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങൾക്കും താൻ തന്നെയാണ് ഉത്തരവാദി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.എസ്. തിരഞ്ഞെടുപ്പും ഇന്ത്യൻ തിരഞ്ഞെടുപ്പുമടക്കം പല കാര്യങ്ങൾക്കുമായി വ്യക്തികളുടെ കൂട്ടത്തോടെയുള്ള വിവരങ്ങൾ ശേഖരിച്ചു എന്ന വിവാദവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങളും ബഹളങ്ങളുമാണ് ഫേസ്ബുക്ക് ഇതിലൂടെ ക്ഷണിച്ചു വരുത്തിയത്. വിഷയത്തിൽ മൗനം വെടിഞ്ഞു കൊണ്ടാണ് സക്കർബർഗ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.


Click it and Unblock the Notifications







