ഫേസ്ബുക്ക് പേര് മാറ്റവും ഫേസ്ബുക്ക് പേപ്പേഴ്സ് വിവാദവും
വിവാദങ്ങളും വിമർശനങ്ങളും ഫേസ്ബുക്കിനെ സംബന്ധിച്ച് പുതിയ കാര്യമല്ല. സുരക്ഷാ വീഴ്ചകളിലും സ്വകാര്യത ലംഘനാരോപണം മുതൽ ഫേസ് കേൾപ്പിക്കാത്ത ചീത്തപ്പേരുകളും ഇല്ല. മുൻ ജീവനക്കാരി പുറത്ത് വിട്ട ഫേസ്ബുക്കിന്റെ വീഴ്ചകളെക്കുറിച്ചുള്ള രേഖകളും വലിയ വിവാദമായിരുന്നു ഇവ പിന്നീട് "ഫേസ്ബുക്ക് പേപ്പറുകൾ" എന്ന പേരിലാണ് അറിയപ്പെട്ടത്.

എന്താണ് ഫേസ്ബുക്ക് പേപ്പറുകൾ?
മുൻ ഫേസ്ബുക്ക് ജീവനക്കാരിയും പിന്നീട് വിസിൽ ബ്ലോവറുമായി മാറിയ ഫ്രാൻസിസ് ഹൗഗൻ പുറത്ത് വിട്ട രേഖകളാണ് ഫേസ്ബുക്ക് പേപ്പറുകൾ. കമ്പനി വിടുന്നതിന് മുമ്പ് ഹൌഗൻ കൈവശപ്പെടുത്തിയതാണീ രേഖകൾ. ഈ വർഷം ആദ്യം അവർ ഈ രേഖകൾ അധികാരികൾക്ക് കൈമാറിയിരുന്നു. പിന്നീട് വാർത്താ മാധ്യമങ്ങളിലൂടെ ഈ രേഖകൾ പുറത്തു വരികയും വലിയ വിവാദമായി മാറുകയും ചെയ്തു.

37കാരിയായ ഹൗഗൻ, ഫേസ്ബുക്കിലെ പ്രൊഡക്റ്റ് മാനേജറും സിവിക് ഇന്റഗ്രിറ്റി ഗ്രൂപ്പിന്റെ ഭാഗവുമായിരുന്നു, തെറ്റായ വിവരങ്ങളും ബോട്ട് അക്കൗണ്ടുകളും ഉൾപ്പെടെ തെരഞ്ഞെടുപ്പുകളെ അപകടകരമായി സ്വാധീനിക്കുന്ന വിഷയങ്ങളായിരുന്നു അവരുടെ പ്രവർത്തന മേഖല. കഴിഞ്ഞ മേയ് മാസത്തിൽ ഫേസ്ബുക്ക് വിട്ട ഹൌഗൻ പിന്നീട് ഈ വിവരങ്ങൾ പുറത്ത് വിടുകയായിരുന്നു. കമ്പനിയുടെ ചില നയവിവരങ്ങൾ, കുറയുന്ന യൂസേഴ്സിന്റെ ഡീറ്റെയിൽസ്, തെറ്റായ വിവരങ്ങൾ, സ്വന്തം ഇമേജ് ഇവയെല്ലാം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന കാര്യങ്ങളേക്കുറിച്ചാണ് ഈ രേഖകൾ പറയുന്നതെന്നാണ് വിവരം.

ഫേസ്ബുക്കിലെ കൌമാരക്കാരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു വരികയാണ്. റിപ്പോർട്ടുകൾ അനുസരിച്ച്, കൗമാരക്കാർ പ്ലാറ്റ്‌ഫോമിൽ ചെലവഴിക്കുന്ന സമയം വർഷാവർഷം 16% വീതം കുറഞ്ഞു വരികയാണ്. കൌമാരക്കാരെക്കാളും വൃദ്ധന്മാർക്കിടയിലാണ് ഫേസ്ബുക്കിന് കൂടുതൽ സ്വാധീനമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പുതിയതായി ഫേസ്ബുക്കിൽ സൈൻ അപ്പ് ചെയ്യുന്ന കൌമാരക്കാരുടെ എണ്ണവും കുറഞ്ഞ് വരികയാണ്. യുവാക്കൾ മറ്റ് പ്ലാറ്റ്ഫോമുകൾ തേടിപ്പോകുന്നതും തുടരുകയാണ്. ഈ അപകടം തിരിച്ചറിഞ്ഞാണ് ഇൻസ്റ്റാഗ്രാമും വാട്സ്ആപ്പും പോലെയുള്ള നവമാധ്യമ പ്ലാറ്റ്ഫോമുകൾ ഫേസ്ബുക്ക് കൈവശപ്പെടുത്തിയത്. പിന്നീട് കൌമാരക്കാരിൽ ഇൻസ്റ്റാഗ്രാം സൃഷ്ടിച്ച ദോഷകരമായ ആഘാതം ഫേസ്ബുക്ക് അവഗണിച്ചതായും വിമർശനങ്ങൾ ഉയർന്നിരുന്നു. പിന്നീടാണ് ഇൻസ്റ്റാഗ്രാം "ടേക്ക് എ ബ്രേക്ക്" വാർണിങ് പോലെയുള്ള ഫീച്ചറുകൾ അവതരിപ്പിച്ചത്.

ഇന്ത്യയും ബ്രസീലും പോലെയുള്ള രാജ്യങ്ങളിൽ വിദ്വേഷ പ്രചാരണം നിയന്ത്രിക്കാൻ പരാജയപ്പെട്ടതായും ഫേസ്ബുക്കിന് എതിരെ വിമർശനങ്ങൾ ഉണ്ടായിരുന്നു. ഇത്തരം പ്രചാരണങ്ങൾ തെരഞ്ഞെടുപ്പുകളിൽ വലിയ സ്വാധീനം ചെലുത്തിയെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ഫേസ്ബുക്ക് പ്രവർത്തനങ്ങൾക്ക് അനുവദിക്കുന്ന ബജറ്റിനേക്കുറിച്ചും വിമർശനങ്ങൾ ഉയർന്നിരുന്നു. 87 ശതമാനം ബജറ്റും അമേരിക്കയിൽ ചെലവിടുമ്പോൾ 13 ശതമാനം മാത്രമാണ് മറ്റ് എല്ലാ രാജ്യങ്ങളിലുമായി കമ്പനി ചെലവിടുന്നത്. ഇതും ഫേസ്ബുക്കിലെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ വലിയ ബുദ്ധിമുട്ട് നേരിടുന്നു. കഴിഞ്ഞ നവംബറിൽ ദേശീയ തെരഞ്ഞെടുപ്പ് നടന്ന മ്യാൻമർ പോലുള്ള രാജ്യങ്ങളിൽ, ഫെയ്‌സ്ബുക്ക് വ്യാജവാർത്തകളെ ചെറുക്കാൻ ഉപകരണങ്ങൾ വിന്യസിച്ചെങ്കിലും അവ ഫലപ്രദമല്ലായിരുന്നു. മറ്റ് രാജ്യങ്ങളിലും സമാന സ്ഥിതിയാണ് തുടരുന്നത്.

2018ൽ കുടുംബാഗങ്ങൾക്കും സുഹൃത്തുക്കൾക്കുമിടയിൽ ആശയ വിനിമയം സൃഷ്ടിക്കാൻ ഫേസ്ബുക്ക് കൊണ്ട് വന്ന അൽഗോരിതം തിരിച്ചടിച്ചെന്നും "ഫേസ്ബുക്ക് പേപ്പേഴ്സ്" വെളിപ്പെടുത്തുന്നു. അൽഗോരിതത്തിന്റെ തകരാർ ഫീഡുകളിൽ ടോക്സിസിറ്റിയും വ്യാജ വിവരങ്ങൾ വർധിപ്പിച്ചുവെന്നും ഹൌഗൻ ആരോപിക്കുന്നു.
അൽഗോരിതം പരാജയങ്ങൾക്ക് പിന്നാലെ മുഖച്ഛായ മെച്ചപ്പെടുത്താൻ ഫേസ്ബുക്ക് സ്വയം പുകഴ്ത്തിയുള്ള സ്റ്റോറികളും മറ്റും കൂടുതൽ വ്യാപമാക്കിയെന്നും വിവാദ വിഷയങ്ങളിൽ നിന്ന് മാർക്ക് സക്കർബർഗിനെ അകറ്റി നിർത്താനും ആരംഭിച്ചുവെന്നും വിമർശനം ഉയർന്നു. ഇങ്ങനെ 2018ൽ ന്യൂസ് ഫീഡ് അൽഗോരിതം ഓഫ് ചെയ്യാനായി നടത്തിയ പരീക്ഷണം പാളിയത്, ജീവനക്കാരിൽ വളരുന്ന അതൃപ്തി, മയക്കുമരുന്ന് സംഘങ്ങളും മനുഷ്യക്കടത്തുകാരും നടത്തുന്ന പേജുകളെയും ഗ്രൂപ്പുകളെയും കുറിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ചത്, വ്യാജ വാർത്തകൾ തടയാൻ ശ്രമിക്കാത്തത് തുടങ്ങി നിരവധി ആരോപണങ്ങളും അതിനെ സാധൂകരിക്കുന്ന രേഖകളുമാണ് " ഫേസ്ബുക്ക് പേപ്പേഴ്സ് ലീക്കിലൂടെ പുറത്ത് വന്നത്.


Click it and Unblock the Notifications








