ഇന്‍സ്റ്റാഗ്രാമിന്റെയും വാട്‌സാപ്പിന്റെയും പേരുകളില്‍ മാറ്റം വരുന്നു
ഇന്‍സ്റ്റാഗ്രാമിന്റെ പേരില്‍ ഫെയ്‌സ്ബുക്ക് എന്നുകൂടി ചേര്‍ക്കാന്‍ തീരുമാനം. ഇന്‍സ്റ്റാഗ്രാമിന്റെ ഉടമസ്ഥത സംബന്ധിച്ച് ഉപയോക്താക്കള്‍ക്ക് അറിവ് നല്‍കുകയാണ് തീരുമാനത്തിന്റെ ഒരു ഉദ്ദേശ്യം.

ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ശക്തമായ നടപടികള്‍ നേരിടുന്നതിനിടെയാണ് ഫെയ്‌സ്ബുക്ക് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാം എടുക്കുമ്പോള്‍ തന്നെ പുതിയ കൂട്ടിച്ചേര്‍ക്കല്‍ കാണാന്‍ സാധിക്കുകയില്ല. iOS ഉപകരണങ്ങളില്‍ സെറ്റിംഗ്‌സ് പേജിന്റെ അവസാനം ഇന്‍സ്റ്റാഗ്രാം ഫ്രം ഫെയ്‌സ്ബുക്ക് എന്ന് കാണാം.

ഫേസ്ബുക്ക്
ഫെയ്‌സ്ബുക്കില്‍ നിന്നുള്ള സേവനങ്ങളെയും ഉത്പന്നങ്ങളെയും കുറിച്ച് വ്യക്തത വേണമെന്നുള്ളതിനാലാണ് ഇത്തരമൊരു മാറ്റം കൊണ്ടുവരുന്നതെന്ന് കമ്പനി വക്താവ് പറഞ്ഞു. ഫെയ്‌സ്ബുക്കിനെ മൂന്നായി വിഭജിക്കണമെന്ന് കമ്പനി സഹസ്ഥാപകന്‍ ക്രിസ് ഹ്യൂസ് അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. സമാനമായ ആവശ്യങ്ങള്‍ മറ്റ് പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.

ഇൻസ്റ്റാഗ്രാം
വൈകാതെ വാട്‌സാപ്പിന്റെ പേരിലും ഫെയ്‌സ്ബുക്ക് എന്ന് കൂട്ടിച്ചേര്‍ക്കപ്പെടുമെന്നാണ് സൂചന. ഇന്‍സ്റ്റാഗ്രാം ഫെയ്‌സ്ബുക്ക് സ്വന്തമാക്കിയത് 2012-ല്‍ ആണ്. 2014-ല്‍ വാട്‌സാപ്പിനെയും ഫെയ്‌സ്ബുക്ക് വാങ്ങി. രണ്ടിനും ഒരു ബില്യണ്‍ ഉപയോക്താക്കള്‍ വീതമാണുള്ളത്.

വാട്ട്‌സ്ആപ്പ്
ഉപയോക്താക്കളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലൊന്നും ആരോപണ വിധേയമാകാതെയാണ് ഇന്‍സ്റ്റാഗ്രാം മുന്നോട്ട് പോകുന്നത്. യുവാക്കളുടെ ഇടയില്‍ വലിയ പ്രചാരമുള്ളതിനാല്‍ പരസ്യക്കാരെ കൂടുതലായി ആകര്‍ഷിക്കാന്‍ ഇന്‍സ്റ്റാഗ്രാമിന് കഴിയുന്നുണ്ട്. ഫെയ്‌സ്ബുക്കിന്റെ പ്രധാന വരുമാന സ്രോതസ്സ് കൂടിയാണ് ഇന്‍സ്റ്റാഗ്രാം.

മാർക്ക് സക്കർബർഗ്
ഉപയോക്താക്കളുടെ സ്വകാര്യതാ സംരക്ഷണവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ കമ്പനിയുടെ വരുമാനത്തെ ദോഷകരമായി ബാധിക്കുമെന്ന് ഫെയ്‌സ്ബുക്ക് ജൂലൈ മാസത്തില്‍ വ്യക്തമാക്കിയിരുന്നു. 5 ബില്യണ്‍ ഡോളര്‍ അടയ്ക്കാനുള്ള യുഎസ് ഫെഡറല്‍ ട്രേഡ് കമ്മീഷന്റെ നിര്‍ദ്ദേശം കമ്പനി അടുത്തിടെ അംഗീകരിച്ചു. കമ്മീഷന്‍ ഫെയ്‌സ്ബുക്കിന് എതിരെ മറ്റൊരു അന്വേഷണവും നടത്തുന്നുണ്ട്.


Click it and Unblock the Notifications








