പ്രതിഭയുള്ള യുവതലമുറ, വിശാലവിപണി: ചൈനയെക്കാൾ സൂപ്പർ ഇന്ത്യയെന്ന് ആപ്പിൾ
വരും വർഷങ്ങളിൽ ആപ്പിളിന്റെ( Apple) ഏറ്റവും പ്രിയപ്പെട്ട നിർമാണ പങ്കാളിയായി ഇന്ത്യ മാറുമെന്ന് റിപ്പോർട്ട്. ചൈനയുടെ സ്വന്തം പ്രവൃത്തികൾ ഇന്ത്യയിലേക്കുള്ള മാറ്റത്തിന് ആപ്പിളിനെ പ്രേരിപ്പിക്കുന്നു. എന്നാൽ അതിനൊപ്പം തന്നെ ഗാഡ്ജെറ്റുകൾ നിർമിക്കാൻ ഏറ്റവും എളുപ്പമുള്ളതും സാമ്പത്തികമായി ഏറെ ആകർഷണത്വം പുലർത്തുന്നതുമായ ഇന്ത്യൻ സാഹചര്യവും ഇന്ത്യയിലെ പ്രവർത്തനങ്ങൾ വർധിപ്പിക്കാൻ ആപ്പിളിനെ പ്രേരിപ്പിക്കുന്നു എന്നാണ് വിലയിരുത്തൽ.

ചൈനയിലെ നിലവിലെ സാഹചര്യങ്ങളിൽ നിരവധി പാശ്ചാത്യ നിർമാണസ്ഥാപനങ്ങൾ അസ്വസ്ഥരാണ്. പ്രത്യേകിച്ചും കോവിഡും പൊതുജനാരോഗ്യ വിഷയത്തിൽ ചൈന സ്വീകരിക്കുന്ന ചില നിലപാടുകളും കമ്പനികളുടെ അപ്രീതിക്ക് കാരണമായിട്ടുണ്ട്. നവംബറിൽ ആപ്പിൾ വിതരണക്കാരായ ഫോക്‌സ്‌കോണിന്റെ ഷെങ്ഷൗ ഫാക്ടറിയിൽ നടന്ന അക്രമാസക്തമായ പ്രതിഷേധം ചൈനയെ കൂടുതലായി ആശ്രയിക്കുന്നതിന്റെ അപകടം കമ്പനികൾക്ക് വ്യക്തമാക്കി നൽകിയിരുന്നു.

മറുവശത്ത് ഇന്ത്യയെ പരിഗണിക്കുമ്പോൾ, ഇന്ത്യക്ക് ഗാഡ്ജെറ്റുകളുടെ നിർമാണത്തിൽ നിർണായകമായ പങ്ക് വഹിക്കാൻ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എല്ലാ കമ്പനികളുടെയും കാര്യത്തിൽ വിജയിക്കില്ലെങ്കിൽക്കൂടിയും ആപ്പിൾ ഉൽപ്പന്നങ്ങളുടെ നിർമാണത്തിൽ ഇന്ത്യ മികച്ച ഓപ്ഷനാണ് എന്നാണ് കരുതുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് ഇന്ത്യയുടെ ന്യൂനതയായി കണക്കാക്കപ്പെടുന്നുണ്ട്.

എങ്കിലും ഇന്ത്യയുടെ വിശാലമായ ആഭ്യന്തര വിപണിയും ഇലക്‌ട്രോണിക്‌സ് നിർമ്മാണത്തിന് ഇപ്പോൾ സർക്കാർ നൽകിവരുന്ന ശക്തമായ പിന്തുണയും "ചൈന പ്ലസ് വൺ" നിർമ്മാണ തന്ത്രം പ്രയോജനപ്പെടുത്തുന്നതിന് ഇന്ത്യക്ക് മികച്ച സ്ഥാനം നൽകുന്നു. വിസ്‌ട്രോൺ, ഫോക്‌സ്‌കോൺ, പെഗാട്രോൺ എന്നീ മൂന്ന് തായ്‌വാൻ കമ്പനികൾ വഴി ആപ്പിൾ ഇതിനകം ഐഫോൺ 11, 12, 13, 14 എന്നിവ ഇന്ത്യയിൽ അസംബിൾ ചെയ്തിട്ടുണ്ട്.

കൂടുതൽ മോഡുലാർ ആയ പുതിയ ഐഫോൺ ഡിസൈനുകൾ ഇന്ത്യയിലും അവയുടെ നിർമാണം എളുപ്പമുള്ളതാക്കുന്നു. ചൈനയിലെ പ്ലാന്റുകളിൽ നിർമിക്കുന്ന അതേ രീതിയിൽ ഇന്ത്യയിലെ പ്ലാന്റുകളിലും ഇപ്പോൾ ഐഫോൺ 14 നിർമ്മിക്കാൻ കഴിയും. 2025-ൽ ആഗോളതലത്തിൽ വിപണിയിലെത്തുന്നതിൽ 18% മുതൽ 20% വരെ ഐഫോണുകൾ ഇന്ത്യയിൽ നിർമിച്ചവയായിരിക്കുമെന്ന് ഗവേഷണ സ്ഥാപനമായ കൗണ്ടർപോയിന്റ് റിസേർച്ച് പറയുന്നു. 2021-ൽ ഇത് വെറും 3% മാത്രമായിരുന്നു.

ലോകത്തിലെ രണ്ടാമത്തെ ഐഫോൺ അസംബ്ലി സൈറ്റായി ആപ്പിൾ ഇന്ത്യയെ തിരഞ്ഞെടുത്തതിന്റെ പ്രധാന കാരണം ഇന്ത്യയുടെ വിശാലമായ ഉപഭോക്തൃ വിപണിയുടെ സാധ്യതയാണ് എന്ന് ഹോങ്കോംഗ് ആസ്ഥാനമായുള്ള ടിഎഫ് ഇന്റർനാഷണൽ സെക്യൂരിറ്റീസിലെ അനലിസ്റ്റായ മിംഗ്-ചി കുവോ അഭിപ്രായപ്പെടുന്നു. ദശാബ്ദത്തിന്റെ രണ്ടാം പകുതിയോടെ, ഐഫോൺ ഘടകങ്ങൾ കൂട്ടിച്ചേർക്കുന്നതിൽ മാത്രമല്ല, നിർമ്മിക്കുന്നതിലും ഇന്ത്യ ഒരു സുപ്രധാന കേന്ദ്രമായി മാറുമെന്ന് കുവോ കരുതുന്നു.

ഇന്ത്യയുടെ അനുകൂല ഘടകം വിപണി സാധ്യതകൾ മാത്രമല്ല, യുവ തലമുറ കൂടിയാണ്. ഇംഗ്ലീഷ് സംസാരിക്കുന്ന സോഫ്റ്റ്‌വെയർ പ്രതിഭകളുടെ ശക്തമായ ഒരു നിര രാജ്യത്തിന് ഇതിനകം തന്നെയുണ്ട്. കൂടാതെ സമീപ വർഷങ്ങളിൽ ഇലക്ട്രോണിക്‌സ് നിർമ്മാണത്തിന് സർക്കാർ വലിയ പ്രോത്സാഹനങ്ങൾ ഏർപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്, ഇത് ഫോക്‌സ്‌കോൺ, സാംസംഗ് എന്നിവയിൽ നിന്ന് പുതിയ നിക്ഷേപം ഇന്ത്യയിലേക്ക് ആകർഷിക്കാൻ സഹായിച്ചിരുന്നു. വിയറ്റ്‌നാം ആണ് ആപ്പിളിന്റെ പരിഗണനയിലുള്ള മറ്റൊരു ഇലക്‌ട്രോണിക്‌സ് ഉൽപ്പാദന കേന്ദ്രം. എന്നാൽ വളരെ ചെറിയ വിപണിയും തൊഴിൽ സാഹചര്യങ്ങളും കണക്കിലെടുക്കുമ്പോൾ വിയറ്റ്നാമിന് പരിമിതികളേറെയാണ്.

അതേസമയം, അനുകൂല ഘടകങ്ങൾ ഏറെയുണ്ടെങ്കിലും ചില പ്രതിബന്ധങ്ങളും ഇന്ത്യക്കുമുന്നിലുണ്ട്. അപര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങളും ദുർബലമായ ഇലക്ട്രോണിക്സ് വിതരണ ശൃംഖലയുമാണ് അതിൽ പ്രധാനപ്പെട്ടവ. കൗണ്ടർപോയിന്റ് ഡാറ്റ പ്രകാരം, ഇന്ത്യൻ സ്‌മാർട്ട്‌ഫോൺ നിർമാണമേഖലയിൽ പ്രാദേശികമായി ലഭിക്കുന്ന ഘടകങ്ങൾ മൊത്തം 14% മുതൽ 15% വരെ മാത്രമേ ഉള്ളൂ, ബാക്കിയുള്ളവ ഇറക്കുമതി ചെയ്യുന്നവയാണ്. ആ ഇറക്കുമതിയുടെ അഞ്ചിൽ നാല് ഭാഗവും ചൈനയിൽ നിന്നാണ്.

ഇന്ത്യയിലെ ഭരണ രീതിയും ചൈനയിലേതുപോലെയല്ല. ചൈനയിൽ കേന്ദ്രീകൃതമായി തീരുമാനങ്ങൾ ഉണ്ടാകുമ്പോൾ ഇന്ത്യയിൽ ഓരോ സംസ്ഥാനങ്ങൾക്കും അവരുടേതായ ബിസിനസ് നയങ്ങളാണ് ഉള്ളത്. തൊഴിൽത്തർക്കങ്ങൾ പോലുള്ള പ്രശ്നങ്ങളാണ് ഇന്ത്യയുടെ മറ്റൊരു ചീത്തപ്പേര്. 2020-ൽ ആപ്പിൾ വിതരണക്കാരായ വിസ്‌ട്രോണിന്റെ ഫാക്ടറിയിൽ ഉൾപ്പെടെ, അക്രമാസക്തമായ തൊഴിൽ തർക്കങ്ങൾ ഉണ്ടായത് ഏറെ ചർച്ചയായിരുന്നു.

ആപ്പിൾ പോലെയുള്ള ആഗോള കമ്പനികൾക്ക് ചൈന നൽകുന്നതുപോലെയുള്ള നിർമാണ സൗകര്യങ്ങൾ കാര്യക്ഷമമായി ചെയ്ത് നൽകാൻ ഇന്ത്യക്ക് ഇനിയുമേറെ സമയം വേണ്ടിവരും. എന്നാൽ ചൈന സ്വയം സൃഷ്ടിക്കുന്ന മോശം അന്തരീക്ഷത്തിൽനിന്ന് പുറത്തുവരാൻ ആഗ്രഹിക്കുന്ന ആഗോള ബ്രാൻഡുകളുടെ താൽപര്യം വ്യക്തമാക്കുന്നത് ഇന്ത്യക്ക് മുന്നിൽ വിശാലമായ സാധ്യതകൾ തുറന്നുകിടക്കുകയാണ് എന്നാണ്.


Click it and Unblock the Notifications







