ഇങ്ങനെ ഒരു കോൾ വന്നാൽ നിങ്ങളും സൂക്ഷിക്കണം! യുവതിക്ക് നഷ്ടപ്പെട്ടത് ഒരു ലക്ഷത്തോളം രൂപ
ഓൺലൈൻ ഇടപാടുകൾ ആളുകളുടെ ജോലി ഏറെ കുറയ്ക്കുമെങ്കിലും സൂക്ഷിച്ചില്ലെങ്കിൽ അത് ഭസ്മാസുരന് വരം കൊടുത്തതുപോലെ നമ്മെത്തന്നെ അപകടത്തിലാക്കും. ഓൺലൈൻ ഇടപാടുകളിൽ ജാഗ്രതപുലർത്തണം എന്ന് എത്ര ഉപദേശിച്ചാലും പലരും അത് കാര്യമാക്കാറില്ല. എന്നാൽ അബദ്ധം പറ്റിപ്പോയി കഴിയുമ്പോഴായിരിക്കും കുറച്ചുകൂടി ശ്രദ്ധിക്കേണ്ടിയിരുന്നു എന്ന ബോധം പലർക്കും ഉണ്ടാകുക.
കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു സംഭവം ഏതൊരാളും ഓൺലൈൻ ഇടപാടുകളിൽ ജാഗ്രത പുലർത്തണം എന്നതിന്റെ പ്രാധാന്യം കൂടുതൽ വ്യക്തമാക്കുന്നു. തട്ടിപ്പുകാരുടെ വ്യാജ കോൾ വിശ്വസിച്ച യുവതിക്ക് ഏതാണ്ട് ഒരുലക്ഷത്തിനടുത്ത് രൂപയാണ് നഷ്ടമായത്. യുവതിയുടെ സ്വിഗ്ഗി അക്കൗണ്ട് ഹാക്ക് ചെയ്തായിരുന്നു തട്ടിപ്പ്.

ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസിൻ്റെ റിപ്പോർട്ട് അനുസരിച്ച്, 26 വയസുള്ള ഒരു യുവതിയാണ് തട്ടിപ്പിന് ഇരയായത്. യുവതിയുടെ സ്വിഗ്ഗി അക്കൗണ്ടിൽ കയറിപ്പറ്റിയ സ്വിഗ്ഗിയുമായി ബന്ധിപ്പിച്ചിരുന്ന യുവതിയുടെ ലേസി പേ അക്കൗണ്ടിൽ നിന്ന് പണം തട്ടുകയായിരുന്നു. തുടർന്ന് യുവതിയുടെ പരാതിയിൽ നടന്ന പോലീസ് അന്വേഷണത്തിൽ വൻ തട്ടിപ്പാണ് പുറത്തായത്. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട്.
ഐവിആർ (ഇൻ്ററാക്ടീവ് വോയ്സ് റെസ്‌പോൺസ്) എന്ന പ്രത്യേക ഫോൺ സംവിധാനം ഉപയോഗിച്ചാണ് ഹാക്കർമാർ യുവതിയെ കബളിപ്പിച്ചത്. രാത്രി ഏറെ വൈകി യുവതിക്ക് ഒരു കോൾ എത്തി. സ്വിഗ്ഗിയുടെ ഒഫീഷ്യൽ സിസ്റ്റത്തിൽ നിന്നാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് കോൾ എത്തിയത്. വിളിച്ചവർ തങ്ങൾ സ്വിഗ്ഗിയിൽനിന്ന് ആണെന്നും യുവതിയുടെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്യാൻ ശ്രമിക്കുന്നുണ്ട് എന്നും അറിയിച്ചു.

എന്നാൽ ഇത് തട്ടിപ്പ് കോളാണ് എന്ന് തിരിച്ചറിയാതിരുന്ന യുവതി, തട്ടിപ്പുകാരുടെ വലയിൽ വീഴുകയും അവർ പറഞ്ഞതുകേട്ട് ഭയപ്പെടുകയും ചെയ്തു. അക്കൗണ്ട് സംരക്ഷിക്കണമെങ്കിൽ തങ്ങൾക്ക് ചില ഡീറ്റെയിൽസ് അറിയേണ്ടതുണ്ട് എന്ന് തട്ടിപ്പുകാർ യുവതിയോട് പറഞ്ഞു. തുടർന്ന് യൂസർനെയിം, പാസ്‌വേഡ്, ബാങ്ക് ഡീറ്റെയിൽസ് പോലുള്ള സ്വകാര്യ വിവരങ്ങൾ യുവതി അവർക്ക് നൽകി.
പ്രധാന ഡീറ്റെയിൽസ് ലഭിച്ചതിന് പിന്നാലെ തട്ടിപ്പുകാർ യുവതിയുടെ സ്വിഗ്ഗി അക്കൗണ്ടിലേക്ക് എളുപ്പത്തിൽ ലോഗിൻ ചെയ്യുകയും ഉടമയുടെ അനുവാദമില്ലാതെ വലിയ തുകയുടെ ഓൺലൈൻ ഓർഡറുകൾ നടത്തുകയുമായിരുന്നു. സ്വിഗ്ഗിയുമായി ലിങ്ക് ചെയ്‌തിരുന്ന യുവതിയുടെ ലേസി പേ അക്കൗണ്ടിൽ നിന്ന് ഏകദേശം 97000 രൂപയാണ് ഇത്തരത്തിൽ നഷ്ടപ്പെട്ടത്.
സംഭവത്തിൽ 25 വയസ്സുള്ള അനികേത് കൽറ, 23 വയസ്സുള്ള ഹിമാൻഷു കുമാർ എന്നിവർ പിന്നീട് പിടിയിലായി. സൊമാറ്റോ, സ്വിഗ്ഗി എന്നിവയുടെ ഡെലിവറി ബോയ് ആയി ജോലി ചെയ്തിട്ടുണ്ടെന്ന് പ്രതികളിലൊരാളായ കൽറ സമ്മതിച്ചു. ഇയാൾ ഡിസ്കൗണ്ട് നിരക്കിൽ പലചരക്ക് സാധനങ്ങൾ ഓൺലൈനിൽ വാങ്ങാനും ലാഭത്തിനായി വീണ്ടും വിൽക്കാനും തുടങ്ങി, ഏകദേശം 5-10 ശതമാനം ലാഭം നേടിയിരുന്നു.

പിന്നീടാണ് പഞ്ചാബ് സ്വദേശിയായ അൻഷിനെ ടെലിഗ്രാമിലൂടെ പരിചയപ്പെടുകയും ഇരുവരും ചേർന്ന് തട്ടിപ്പുകൾ ആസൂത്രണം ചെയ്യുകയും ചെയ്തത്. ക്രെഡിറ്റ് കാർഡുകൾ, ഡെബിറ്റ് കാർഡുകൾ, ഇൻ്റർനെറ്റ് ബാങ്കിങ് എന്നിവ തങ്ങളുടെ സ്വിഗ്ഗി അക്കൗണ്ടുമായി ലിങ്ക് ചെയ്ത ആളുകളുടെ ഡാറ്റയിലേക്ക് അൻഷിന് ആക്സസ് ഉണ്ടായിരുന്നു. ഇതുപയോഗിച്ച് വ്യാജ കോളുകളിലൂടെ ആളുകളെ കബളിപ്പിച്ച് പണം തട്ടുകയായിരുന്നു ഇവരുടെ രീതി.
സ്വിഗ്ഗിയുടെ ഔദ്യോഗിക സംവിധാനത്തിൽ നിന്നുള്ള കോൾ ആണെന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ മുൻകൂട്ടി റെക്കോർഡ് ചെയ്ത സന്ദേശങ്ങളും ഇവർ ഉപയോഗിച്ചിരുന്നു. തട്ടിപ്പുകാരുടെ വാക്കുകൾ വിശ്വസിച്ച്, തങ്ങളുടെ അക്കൗണ്ട് ഹാക്ക് ആകാതെ സംരക്ഷിക്കാൻ പലരും നിർണായക വിവരങ്ങൾ കൈമാറുന്നു. ഇതുപയോഗിച്ച് പണം തട്ടുകയും ചെയ്യുന്നു.
ഇവിടെ ശ്രദ്ധിക്കേണ്ടകാര്യം എന്തെന്നാൽ, സ്വിഗ്ഗിയിൽ നിന്നെന്നല്ല, എവിടെനിന്ന് വിളിക്കുകയാണെന്ന് പറഞ്ഞാലും ഒടിപി, യൂസർനെയി, പാസ്വേഡ്, ബാങ്ക് ഡീറ്റെയിൽസ് പോലുള്ള നിർണായക വിവരങ്ങൾ ഒരിക്കലും അപരിചിതരുമായി പങ്കുവയ്ക്കരുത്. യഥാർഥത്തിൽ ഒരു സ്ഥാപനവും ഇത്തരും നിർണായക വിവരങ്ങൾ ഫോണിലൂടെ അന്വേഷിക്കില്ല. സ്വിഗ്ഗിയുടെ പേരിൽ മാത്രമല്ല, മറ്റ് പല പേരുകളിലും കോളുകൾ എത്തിയേക്കാം, ജാഗ്രതപാലിക്കുക എന്നത് മാത്രമാണ് ചെയ്യാനുള്ളത്!


Click it and Unblock the Notifications







