മെസിയേ... അന്നെ ഞമ്മക്ക് പെരുത്ത് ഇഷ്ടായിട്ടോ'! കപ്പടിച്ച അർജന്റീന മാത്രമല്ല, ഗൂഗിളും ചരിത്രമെഴുതിയ രാത്രി
ലോകം മുഴുവൻ ഒരു പന്തിലേക്ക് ഉറ്റുനോക്കിയ ഫിഫ ഫുട്ബോൾ ലോകകപ്പ് (FIFA World Cup) ഫൈനലിൽ 36 വർഷത്തെ ഇടവേളയ്ക്ക് ശേഷം അർജന്റീന മെസിയെന്ന തങ്ങളുടെ ഇതിഹാസ നായകന്റെ നേതൃത്വത്തിൽ മോഹക്കപ്പിൽ മുത്തമിട്ടിരിക്കുകയാണ്. ആവേശകരമായ മത്സരത്തിൽ ഫ്രാൻസിനെ പരാജയപ്പെടുത്തി അർജന്റീന കിരീടം നേടിയപ്പോൾ ചരിത്രം കുറിച്ചത് അവർ മാത്രമല്ല, ആഗോള വമ്പന്മാരായ ഗൂഗിളും ട്വിറ്ററും അടക്കമുള്ള സ്ഥാപനങ്ങൾ കൂടിയായിരുന്നു.

36 വർഷത്തിനു ശേഷം കിരീടം സ്വന്തമാക്കാനായ നാൾ എന്ന നിലയിൽ അർജന്റീനയ്ക്ക് ഇനി മറക്കാനാകാത്ത രാവാണ് ഖത്തർ വേൾഡ്കപ്പ് ഫൈനൽ സമ്മാനിച്ചത്. അർജന്റീനയെ സ്നേഹിക്കുന്നവർ ഏറെ നാൾ കൊതിച്ച രാത്രി. എന്നാൽ അർജന്റീനയ്ക്ക് മാത്രമല്ല ഗൂഗിളിനും അത് മറക്കാനാകാത്ത ദിവസമാണ്. കാരണം ഗൂഗിളിന്റെ സെർച്ച് ട്രാഫിക് 25 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽ എത്തിയ ദിവസം കൂടിയായിരുന്നു അത്.

ഗൂഗിൾ മാതൃസ്ഥാപനമായ ആൽഫബെറ്റിന്റെ സിഇഒ സുന്ദർ പിച്ചൈ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ലോകം മുഴുവൻ ഒരു കാര്യത്തെക്കുറിച്ച് അന്വേഷിക്കുന്നത് പോലെയായിരുന്നു അതെന്ന് സുന്ദർ പിച്ചൈ കൂട്ടിച്ചേർത്തു. ഒപ്പം മെസിയുടെ കളിയഴകിനെയും കപ്പ് നേട്ടത്തെയും പിച്ചൈ പ്രശംസിച്ചു. "ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച മത്സരങ്ങളിലൊന്ന്" എന്നായിരുന്നു പിച്ചൈ കുറിച്ചത്. "എക്കാലത്തെയും മികച്ച ഗെയിമുകളിലൊന്ന്. അർജന്റീനയും ഫ്രാൻസും നന്നായി കളിച്ചു.

എന്നാൽ എന്റെ സത്യസന്ധമായ അഭിപ്രായത്തിൽ ഇത്തവണത്തെ ലോകകപ്പിന് എക്കാലത്തെയും മികച്ച കളിക്കാരനായ മെസ്സിയെക്കാൾ അർഹതയുള്ള മറ്റൊരു അവകാശിയില്ലെന്നും ഏറ്റവും അർഹമായ കൈകളിലാണ് കപ്പ് എത്തിയിരിക്കുന്നത് എന്നുമാണ് പിച്ചൈയുടെ അഭിപ്രായം. ടൂർണമെന്റിലെ മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ അവാർഡും മെസ്സി നേടിയിരുന്നു എന്നതു ശ്രദ്ധേയമാണെന്നും പിച്ചൈ പറയുന്നു.

ആപ്പിൾ സിഇഒ ടിം കുക്കും സമാന അഭിപ്രായവുമായി രംഗത്തെത്തി. വളരെ മനോഹരമായ മത്സരമാണ് നടന്നതെന്നും ഇത്രയും ആവേശകരമായ കളി താൻ മുമ്പ് കണ്ടിട്ടില്ലെന്നും ടിം കുക്ക് പ്രതികരിച്ചു. ഒപ്പം ലോകകപ്പ് നേടിയ അർജന്റീനയെയും ക്യാപ്റ്റൻ ലയണൽ മെസിയേയും ടിം കുക്ക് പ്രശംസിക്കുകയും ചെയ്തു. മുൻ ട്വിറ്റർ സിഇഒ ജാക്ക് ഡോർസിയും അർജന്റീന, ഫ്രാൻസ് ഫിഫ ലോകകപ്പ് ഫൈനലിനെക്കുറിച്ച് ട്വീറ്റ് ചെയ്തു, "എന്തൊരു കളി" എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മത്സരം കാണാൻ ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ സന്നിഹിതനായ മസ്‌കും മത്സരത്തെക്കുറിച്ച് ട്വീറ്റ് ചെയ്തു. വിവാദങ്ങളിൽപ്പെട്ടു വലയുന്ന ട്വിറ്ററിനും വേൾഡ്കപ്പ് ഏറെ ഗുണം ചെയ്തു. കളിയുടെ രണ്ടാം പകുതിയിൽ ഫ്രാൻസിന്റെ തിരിച്ചുവരവിനെ പരാമർശിച്ച് ഫ്രാൻസിന്റെ ഗോളിനായി ഉപയോക്താക്കൾ സെക്കൻഡിൽ 24,400 ട്വീറ്റുകൾ പോസ്റ്റ് ചെയ്തതായി മസ്‌ക് പറഞ്ഞു. മത്സരത്തിനിടെ വീഡിയോകൾ പോസ്റ്റ് ചെയ്ത് മസ്കും ആവേശം പങ്കുവച്ചു.

വിജയിച്ച അർജന്റീനയെ അദിനന്ദിക്കാനും മസ്ക് മറന്നില്ല. ടെക് സിഇഒമാർ മാത്രമല്ല, നിരവധി സെലിബ്രിറ്റികളും നേതാക്കളും മത്സരത്തെ, പ്രത്യേകിച്ച് മെസ്സിയുടെ പ്രകടനത്തെ പ്രശംസിച്ചു. ഖത്തർ വേൾഡ്കപ്പിൽ ഫ്രാൻസിനെതിരായ അർജന്റീനയുടെ മത്സരം ഏറ്റവും ആവേശകരമായ ഫുട്ബോൾ മത്സരങ്ങളിലൊന്നായി ഓർമ്മിക്കപ്പെടുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി മോദി പറഞ്ഞു.

വിജയത്തിൽ അർജന്റീനയെ പ്രശംസിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ രംഗത്തെത്തി. അർജന്റീനിയൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് കളിയ്ക്കിടെ, പ്രത്യേകിച്ച് അധിക സമയത്തിന്റെ അവസാനത്തിൽ നടത്തിയ നിർണായക സേവുകളെ ഇതിഹാസതാരമായ സച്ചിൻ പ്രത്യേകം എടുത്തുപറഞ്ഞു. അർജന്റീന വിജയിക്കുമെന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു അത് എന്ന് അദ്ദേഹം ഒരു ട്വീറ്റിൽ കുറിച്ചു.


Click it and Unblock the Notifications








