പുകഞ്ഞ കൊള്ളികൾ പുറത്തായാൽ ബിഎസ്എൻഎൽ നന്നാവുമോ?
"കിട്ടേണ്ടത് കിട്ടേണ്ട സമയത്ത് കിട്ടിയാലേ കിട്ടന് നേരം വെളുക്കുകയുള്ളൂ" പണ്ടൊരിക്കൽ ബിഎസ്എൻഎല്ലിന്റെ ദുരവസ്ഥയേക്കുറിച്ചുള്ള വാർത്തയിലും സമാനമായ ചൊല്ല് ഞങ്ങൾ ഉപയോഗിച്ചിരുന്നു. സർക്കാരിന്റെ ഭാഗത്ത് നിന്നും കർശനമായ നടപടികൾ ഉണ്ടാകുകയും ബിഎസ്എൻഎൽ ജീവനക്കാർ തങ്ങളുടെ മനോഭാവം മാറ്റാൻ തയ്യാറാകുകയും ചെയ്താൽ മാത്രമാണ് രാജ്യത്തെ പൊതുമേഖല ടെലിക്കോം കമ്പനിക്ക് ലാഭത്തിന്റെ പാതയിലേക്ക് മാറി സഞ്ചരിക്കാൻ കഴിയുകയെന്നായിരുന്നു ഞങ്ങളുടെ നിരീക്ഷണം.

ഇതേ സമീപനത്തിലേക്ക് കേന്ദ്ര സർക്കാരും ടെലിക്കോം വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവും കടക്കുന്നു എന്ന് തന്നെയാണ് സമീപ കാല സംഭവങ്ങൾ സൂചിപ്പിക്കുന്നത്. ഇനി പഴയത് പോലെ എന്തെങ്കിലും ആകട്ടെയെന്ന രീതിയിൽ പോകാൻ ബിഎസ്എൻഎല്ലിനെ സർക്കാർ അനുവദിക്കില്ലെന്നുമുറപ്പായിട്ടുണ്ട്. പൊതുജനങ്ങളുടെ നികുതിപ്പണം തിന്നുതീർക്കുന്ന വെള്ളാനയായി തുടരാനാണ് ഉദ്ദേശമെങ്കിൽ ബിഎസ്എൻഎല്ലും ജീവനക്കാരും കേന്ദ്രത്തിന്റെ ശക്തമായ നടപടികൾ നേരിടേണ്ടി വരും.

ഇതിനുള്ള വ്യക്തമായ ഉദാഹരണമാണ് ദിവസങ്ങൾക്ക് മുമ്പs കമ്പനിയിലെ ചീഫ് ജനറൽ മാനേജർമാരിലൊരാൾക്ക് സ്വയം വിരമിക്കേണ്ടി വന്ന സാഹചര്യം. ടെലിക്കോം വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് പങ്കെടുത്ത മീറ്റിങിനിടെ ഉറങ്ങിയ ഉദ്യോഗസ്ഥനാണ് ജോലി നഷ്ടമായത്. യോഗത്തിൽ നിന്നും ഇയാളെ മന്ത്രി പുറത്താക്കിയിരുന്നു. പിന്നാലെ വിആർഎസ് എടുക്കാൻ നിർബന്ധിതനായ ഉദ്യോഗസ്ഥൻ രാജി വയ്ക്കുകയും ചെയ്തു.

ഇതിനേക്കുറിച്ച് വിശദമായി പറയുന്നതിന് മുമ്പ് ബിഎസ്എൻഎൽ അതിജീവനത്തിനുള്ള അവസാന ലാപ്പിലാണ് ഓടുന്നത് എന്ന കാര്യവും യൂസേഴ്സ് അറിഞ്ഞിരിക്കണം. അതും കേന്ദ്ര സർക്കാർ അടുത്തിടെ പ്രഖ്യാപിച്ച 1.64 ലക്ഷം കോടിയുടെ റിലീഫ് പാക്കേജിന്റെ മാത്രം ബലത്തിൽ. 4ജി ക്യാപെക്സ് മുതലായ ആവശ്യങ്ങൾക്കാണ് കമ്പനി പ്രധാനമായും ഈ പണം ചിലവഴിക്കുന്നത്.

എപ്പോഴൊക്കെ ഇത്തരം ശുഭകരമായ വാർത്തകളും സൂചനകളും വരുന്നുണ്ടോ അപ്പോഴൊക്കെ അത് സ്വയം നശിപ്പിക്കാനും ബിഎസ്എൻഎല്ലിന് സാധിച്ചിട്ടുണ്ട്. 4ജി ലോഞ്ചിന്റെ കാര്യം തന്നെയെടുക്കാം. പ്രൈവറ്റ് കമ്പനികൾ 5ജി അവതരണത്തിന് തയ്യാറെടുക്കുമ്പോൾ ബിഎസ്എൻഎൽ കെട്ടിയിട്ട തൂണിന് ചുറ്റും കിടന്ന് കറങ്ങുകയാണ്. ഇനി 2023 ആകാതെ ബിഎസ്എൻഎലിന് 4ജി സേവനങ്ങൾ ലോഞ്ച് ചെയ്യാൻ കഴിയില്ലെന്നാണ് റിപ്പോർട്ടുകൾ.

4ജി സേവനങ്ങൾ ഉടൻ അവതരിപ്പിക്കുകയും പ്രൈവറ്റ് കമ്പനികളുടെ യൂസർ ബേസിനെ ചോർത്തുകയുമാണ് പിടിച്ചു നിൽക്കാൻ ആഗ്രഹമുണ്ടെങ്കിൽ ബിഎസ്എൻഎൽ ചെയ്യേണ്ടത്. 5ജി സേവനങ്ങളുമായി സ്വകാര്യ ടെലിക്കോം കമ്പനികൾ കളം പിടിച്ചാൽ പിന്നെ ബിഎസ്എൻഎല്ലിന്റെ 4ജി ആർക്കും വേണ്ടാത്ത ( പ്രൈവറ്റ് കമ്പനികൾ സേവനം നൽകാത്ത സ്ഥലങ്ങളിൽ മറിച്ചായിരിക്കും കാര്യങ്ങൾ ) അവസ്ഥയാകും.

5ജി ഡിവൈസുകളുടെ വിൽപ്പന ഇന്ത്യൻ മാർക്കറ്റിൽ സജീവമായിക്കൊണ്ടിരിക്കുകയാണ്. 5ജിയെത്തുന്നതിന് മുമ്പ് 5ജി സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷം യൂസേഴ്സും. അതിനാൽ തന്നെ എത്രയും പെട്ടെന്ന് 4ജി അവതരിപ്പിച്ച് പിന്നാലെ അതിവേഗം 5ജി സേവനങ്ങൾ ലോഞ്ച് ചെയ്യുക എന്നതായിരിക്കണം ബിഎസ്എൻഎല്ലിന്റെ സ്റ്റ്രാറ്റജി. 5ജി എൻഎസ്എ നെറ്റ്വർക്കുകൾ അതിവേഗം സ്ഥാപിക്കാൻ സാധിക്കുമെന്നത് 5ജിയിലേക്കുള്ള കൂടുമാറ്റത്തിന് ബിഎസ്എൻഎല്ലിന് ഗുണകരമായിരിക്കും.

ബിഎസ്എൻഎൽ ഇപ്പോഴും 4ജി ടവറുകൾ സ്ഥാപിക്കാനുള്ള നെട്ടോട്ടത്തിലാണ്. രാജ്യമാകമാനം ഒരു ലക്ഷം സൈറ്റുകളിൽ ആണ് സ്ഥാപനം ടവറുകൾ സ്ഥാപിക്കുന്നത്. ടാറ്റ കൺസൽട്ടൻസി സർവീസസാണ് ബിഎസ്എൻഎല്ലിന് വേണ്ടി ഈ ജോലികൾ നിർവഹിക്കുന്നത്. എന്നാൽ ഈ പ്രവർത്തനങ്ങൾക്ക് കാര്യമായ വേഗതയില്ലെന്നതാണ് പ്രധാന പ്രശ്നം. നാട്ടിലുള്ളവർ മുഴുവൻ 5ജിയിലേക്ക് മാറിയാലും ബിഎസ്എൻഎല്ലിന് 4ജി അവതരിപ്പിക്കാൻ സാധിച്ചേക്കില്ലെന്ന തരത്തിലുള്ള വിലയിരുത്തലുകളും പുറത്ത് വരുന്നുണ്ട്.

ജീവനക്കാർ സർക്കാരി മനോഭാവം ഒഴിവാക്കണമെന്നും നല്ല രീതിയിൽ ജോലിയെടുക്കണമെന്നുമൊക്കെ ബിഎസ്ൻഎല്ലിനായി റീലീഫ് പാക്കേജ് പ്രഖ്യാപിച്ച ശേഷം മന്ത്രി പറഞ്ഞിരുന്നു. പണിയെടുക്കാത്തവർ നിർബന്ധിത സ്വയം വിരമിക്കലിന് തയ്യാറെടുത്ത് കൊള്ളാനും അദ്ദഹം പറഞ്ഞിരുന്നു. അന്നതൊരു മാസ് ഡയലോഗ് മാത്രമായി കണ്ട ജീവനക്കാർക്കെല്ലാം സിജിഎമ്മിന്റെ അനുഭവം ഒരു പാഠമാണ്.

എന്നാൽ ഇത് ജീവനക്കാരെ ഏത് രീതിയിൽ ബാധിക്കുമെന്നതും കാത്തിരുന്ന് കാണേണ്ടതുണ്ട്. സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് സഹായിക്കുന്ന വിധത്തിൽ ഉള്ള ഉത്തരവാദിത്തവും പെർഫോമൻസും ഉറപ്പ് നൽകുമോ അതോ മോശമായി ബാധിക്കുമോ? ബിഎസ്എൻഎൽ ആയതിനാൽ എന്നേപ്പോലെ തന്നെ നിങ്ങൾക്കുമുള്ള ആ മുൻവിധി ഇവിടെ പറയാനില്ല. എല്ലാം കാത്തിരുന്ന് കാണാം.


Click it and Unblock the Notifications








