സ്വന്തം കമ്പനിയിൽനിന്ന് പുറത്തായവർ: ആപ്പിളിന്റെ സ്റ്റീവ് ജോബ്സ് മുതൽ ടിൻഡറിന്റെ സീൻ റാഡ് വരെ
ഓപ്പൺഎഐ സ്ഥാപകരിൽ ഒരാളും കമ്പനിയുടെ സിഇഒയുമായ സാം ആൾട്ട്മാനെ(Sam Altman) കമ്പനി പുറത്താക്കിയതും തന്നെ പുറത്താക്കിയ ബോർഡ് അംഗങ്ങളെ പറപ്പിച്ച് മൈക്രോസോഫ്ട് പിന്തുണയോടെ അദ്ദേഹം തിരിച്ചെത്തുകയും ചെയ്തിരിക്കുകയാണ്. ഓപ്പൺഎഐയുടെ മുഖമായി ലോകത്തിന് പരിചയമുള്ളത് സാം ആൾട്ട്മാനെ മാത്രമാണ്. അദ്ദേഹത്തെ സ്വന്തം കമ്പനി പുറത്താക്കിയത് പലരിലും ആശ്ചര്യമുണ്ടാക്കി.
പുറത്താക്കപ്പെട്ടെങ്കിലും പൂർവാധികം കരുത്തോടെ തിരിച്ചുവരാൻ മൈക്രോസോഫ്ട് പിന്തുണ സാം ആൾട്ട്മാന് തുണയായി. സാം ആൾട്ട്മാൻ മാത്രമല്ല, മറ്റ് നിരവധി പേർ തങ്ങൾ സ്ഥാപിച്ച കമ്പനിയിൽ നിന്ന് പുറത്താക്കപ്പെടുകയോ, പുറത്തുപോകുകയോ ചെയ്തിട്ടുണ്ട്. സാക്ഷാൽ സ്റ്റീവ് ജോബ്സ് പോലും ആ പട്ടികയിൽ ഉണ്ട് എന്നതാണ് രസകരം.

സ്റ്റീവ് ജോബ്സ് എന്ന് കേട്ടാൽ നമുക്ക് ആപ്പിളിനെയും ഐഫോണുകളെയും ഓർമവരും. കാരണം കമ്പനിയുടെ സ്ഥാപകരിൽ ഒരാൾകൂടിയായ സ്റ്റീവ് ജോബ്സ് ആപ്പിളിന്റെ ലോകമറിയുന്ന മുഖമാണ്. എന്നാൽ അതേ സ്റ്റീവ് ജോബ്സ് ഒരിക്കൽ ആപ്പിളിൽ നിന്ന് പുറത്താക്കപ്പെട്ട ആൾ ആണ് എന്നത് പലർക്കും അറിയില്ല.
ബോർഡുമായുള്ള വിയോജിപ്പ്, അഴിമതി തുടങ്ങി പലവിധ കാരണങ്ങളാലാണ് പലരും സ്വന്തം കമ്പനിയിൽ നിന്ന് പുറത്താക്കപ്പെട്ടത്. എന്നാൽ ഇതിൽ ചിലർ ശക്തമായി തിരിച്ചുവരികയും പൂർവാധികം കരുത്തോടെ മുന്നോട്ട് പോകുകയും ചെയ്തിട്ടുണ്ട്. അതിന് ഒരു ഉത്തമ ഉദാഹരണം കൂടിയാണ് സ്റ്റീവ് ജോബ്സ്. ഇത്തരത്തിൽ സ്വന്തം കമ്പനികളിൽ നിന്ന് പുറത്താക്കപ്പെട്ട ചില പ്രമുഖരെ ഇവിടെ പരിചയപ്പെടാം.

സ്റ്റീവ് ജോബ്സ്: ആപ്പിൾ സ്ഥാപകരിൽ ഒരാളായ സ്റ്റീവ് ജോബ്സ് ഒരിക്കൽ കമ്പനിയിൽനിന്ന് പുറത്താക്കപ്പെട്ടിട്ടുണ്ട്. 1985-ൽ, അന്നത്തെ ആപ്പിൾ സിഇഒ ജോൺ സ്‌കല്ലിയുമായും ബോർഡുമായും വലിയ അഭിപ്രായവ്യത്യാസമുണ്ടായതിനെത്തുടർന്ന് സ്റ്റീവ് ജോബ്‌സിനെ ആപ്പിളിന്റെ ബോർഡ് അപ്രതീക്ഷിതമായി പുറത്താക്കുകയായിരുന്നു. എന്നാൽ, പതിനൊന്ന് വർഷത്തിന് ശേഷം, അദ്ദേഹം തിരിച്ചെത്തി. പിന്നെ നടന്നത് ചരിത്രം!
ലോകം കണ്ട ഏറ്റവും വലിയ ഒരു തിരിച്ചുവരവിന്റെ കഥയാണ് സ്റ്റീവ് ജോബ്സിനും ആപ്പിളിനും പറയാനുള്ളത്. സ്റ്റീവ് ജോബ്സിന്റെ ആ തിരിച്ചുവരവിന് ശേഷമാണ് ആപ്പിൾ കുതിപ്പ് ആരംഭിക്കുകയും അസാമാന്യമായ കോർപറേറ്റ് വിജയങ്ങൾ വെട്ടിപ്പിടിക്കുകയും ചെയ്തത്. ഇന്ന് ലോകത്തെ ഏറ്റവും മൂല്യമേറിയ ബ്രാൻഡുകളിലൊന്നാണ് ആപ്പിൾ.
അഷ്നീർ ഗ്രോവർ: ഭാരത്‌പേയുടെ സ്ഥാപകനും മുഖവുമായി അഷ്‌നീർ ഗ്രോവർ ബോർഡിൽ നിന്ന് രാജിവെക്കുകയും ടൈഗർ ഗ്ലോബൽ പിന്തുണയുള്ള ഇന്ത്യൻ ഫിൻടെക് സ്റ്റാർട്ടപ്പിൽ താൻ വഹിച്ചിരുന്ന മാനേജിംഗ് ഡയറക്‌ടർ സ്ഥാനം ഒഴിയുകയും ചെയ്തു. സഹസ്ഥാപകരും നിക്ഷേപകരുമായുള്ള തർക്കങ്ങളെ തുടർന്നാണ് അഷ്നീർ സ്വന്തം കമ്പനിയിൽ നിന്ന് പുറത്തുപോകേണ്ടിവന്നത്.
മൈക്ക് ലസാരിഡിസും ജിം ബാൽസിലിയും: ബ്ലാക്ക്‌ബെറി നിർമ്മാതാക്കളായ റിസർച്ച് ഇൻ മോഷന്റെ സിഇഒ സ്ഥാനത്തുനിന്ന് രാജിവയ്ക്കേണ്ടിവന്ന സ്ഥാപകനാണ് മൈക്ക് ലസാരിഡിസ്. അദ്ദേഹത്തിനൊപ്പം കമ്പനിയുടെ നെടുംതൂണായ ജിം ബാൽസിലിയും സഹ സിഇഒ സ്ഥാനത്തുനിന്ന് രാജിവയ്ക്കേണ്ടിവന്നു. കാനഡയിലെ ഏറ്റവും വലിയ കമ്പനിയായി റിസർച്ച് ഇൻ മോഷനെ വളർത്തിയ ആളാണ് ബാൽസിലി. നിക്ഷേപകരുടെ ഇടപെടലിൽ ഇരുവരും പുറത്താകുകയായിരുന്നു.
ട്രാവിസ് കലാനിക്: ഊബറിന്റെ സഹസ്ഥാപകനായ ട്രാവിസ് കലാനിക് കമ്പനിയിൽനിന്ന് പുറത്തായ ആളാണ്. 2017 ജൂണിൽ ട്രാവിസിന് കമ്പനിയുടെ സിഇഒ സ്ഥാനം രാജിവയ്ക്കേണ്ടിവന്നു. സ്വകാര്യത വിവാദങ്ങൾക്കും കമ്പനിയിലെ വിവേചനത്തിന്റെയും ലൈംഗിക പീഡനത്തിന്റെയും പരാതികൾക്കും പിന്നാലെ നിക്ഷേപകരുടെ സമ്മർദ്ദത്തെ തുടർന്ന് സിഇഒ സ്ഥാനം രാജിവയ്ക്കാൻ ട്രാവിസ് നിർബന്ധിതനാകുകയായിരുന്നു.

സീൻ റാഡ്: നിലവിൽ ഏറ്റവും പ്രചാരമുള്ള ഡേറ്റിങ് ആപ്പുകളിൽ ഒന്നാണ് ടിൻഡർ. 2012ൽ സീൻ റാഡ്, ജസ്റ്റിൻ മതീൻ, ജോനാഥൻ ബദീൻ എന്നിവർ ചേർന്നാണ് ടിൻഡർ സ്ഥാപിച്ചത്. എന്നാൽ 2015 ൽ ടിൻഡറിന്റെ സിഇഒ സ്ഥാനത്ത് നിന്ന് സീൻ റാഡിനെ പുറത്താക്കി.
ടിൻഡറിൽ നിന്ന് പുറത്തായെങ്കിലും, പിന്നീട് ആറ് മാസത്തിന് ശേഷം സീൻ റാഡ് കമ്പനിയിലേക്ക് തിരിച്ചെത്തി, എന്നാൽ താമസിയാതെ വീണ്ടും പോയി. സഹസ്ഥാപകൻ ജസ്റ്റിൻ മതീന്റെ സസ്‌പെൻഷനിലേക്കും രാജിയിലേക്കും നയിച്ച ടിൻഡറിനെതിരായ ലൈംഗിക പീഡന കേസിന്റെ പശ്ചാത്തലത്തിലാണ് റാഡിനെ ടിൻഡറിൽ നിന്ന് പുറത്താക്കിയത്.


Click it and Unblock the Notifications








