പോർക്കിറച്ചിയാരുന്നേൽ കൂർക്കയിട്ട് വയ്ക്കാമായിരുന്നു, വരാലാണേൽ കുടംപുളിയും! ഇതിപ്പൊ എന്തുകാണിക്കാനാണ്?
പുതുവർഷത്തിൽ പ്രിയപ്പെട്ടവർക്ക് സമ്മാനം അയയ്ക്കുന്ന നിരവധി പേരുണ്ട്. തങ്ങളുടെ ഇഷ്ടവും സ്നേഹവുമൊക്കെ പ്രിയപ്പെട്ടവർക്ക് ആ സമ്മാനത്തിന്റെ രൂപത്തിൽ നൽകാൻ കഴിയുന്നത് ഏറെ സന്തോഷകരമായാണ് അത്തരം ആളുകൾ കാണുന്നത്. പുതുവത്സരം മധുരമായി ആരംഭിക്കുക എന്ന ഉദ്ദേശത്തോടെ മിക്ക ആളുകളും ചോക്ലേറ്റുകളോ റെഡ് വൈനോ കൂടുതൽ രസകരമായ കാര്യങ്ങളോ വ്യക്തിയുടെ പ്രിയപ്പെട്ട വസ്തുക്കളോ ഒക്കെയാണ് സമ്മാനമായി നൽകുക.

എന്നാൽ സമ്മാനപ്പൊതിയുടെ രൂപത്തിൽ വരുന്നതെല്ലാം എന്തൊക്കെയായിരിക്കുമെന്ന് ഊഹിക്കാൻ പോലും സാധിക്കാത്ത അവസ്ഥയും ഉണ്ട്. ആർക്കെങ്കിലും 'പണി'കൊടുക്കാനും സമ്മാനപ്പൊതി ഉപയോഗിക്കുന്നവർ ഉണ്ട് എന്നത് ഒരു നിത്യസത്യമാണ്. സമ്മാനപ്പൊതി എന്നുകേട്ടാൽ മിക്ക മലയാളികൾക്കും ആദ്യം ഓർമ്മ വരിക ആമേൻ സിനിമയും അതിലെ ചാച്ചപ്പൻ എന്ന കഥാപാത്രത്തെയുമാണ്. മലയാളത്തിലെ ഏറ്റവും സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നായ ആമേൻ ആരംഭിക്കുന്നത് തന്നെ സ്വർണ്ണവർണ്ണത്തിലുള്ള കടലാസിൽ പൊതിഞ്ഞ ഒരു 'സമ്മാനപ്പൊതി'യിൽനിന്നാണ്.

വീട്ടുകാർക്ക് കിട്ടിയ സ്വർണ്ണവർണ്ണത്തിലെ പൊതിക്ക് മറുപടിയായി രണ്ട് തേക്കിലയിൽ പൊതിഞ്ഞ് കെട്ടിയ ചാച്ചപ്പന്റെ 'പ്രതികാരം' മലയാളി ഏറെ ആസ്വദിച്ചു. പിന്നീട് സമ്മാനമെന്ന് കേട്ടാൽ ചാച്ചപ്പനെ ഓർമയിൽ വരുന്നതിൽ തെറ്റുപറയാൻ പറ്റില്ലല്ലോ. എന്നാൽ സമ്മാനപ്പൊതികളുടെ ചരിത്രത്തിലേക്ക് ഒരു പുതിയ അധ്യായം കൂടി എത്തിയിരിക്കുന്നു എന്നതാണ് ഇപ്പോഴത്തെ വാർത്ത. ഇവിടെയെങ്ങുമല്ല, അങ്ങ് ദൂരെ മെക്സിക്കോയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയ ഒരു സമ്മാനപ്പൊതിയാണ് ലോകത്തെ അമ്പരപ്പിക്കുന്ന ചോദ്യങ്ങൾ ഉയർത്തിയിരിക്കുന്നത്.

പുതുവർഷം പ്രമാണിച്ച് കൊറിയർ കമ്പനികളിൽ ഇപ്പോൾ ധാരാളം സമ്മാനപ്പൊതികൾ കുമിഞ്ഞ് കൂടുന്ന സമയമാണ്. അത് കരയിലൂടെയും വെള്ളത്തിലൂടെയും ആകാശത്തിലൂടെയുമെല്ലാം എത്തേണ്ട ഇടങ്ങളിൽ എത്തിക്കൊണ്ടിരിക്കുന്ന സമയം. കഴിഞ്ഞ ദിവസം ഇത്തരത്തിൽ മെക്‌സിക്കോയിലെ ക്വെറെറ്റാരോ ഇന്റർകോണ്ടിനെന്റൽ എയർപോർട്ടിൽ സ്ഥിതി ചെയ്യുന്ന കൊറിയർ കമ്പനിയിൽ കുറെയേറെ പാഴ്സലുകൾ എത്തി.

അമേരിക്കയിലേക്കുള്ളതായിരുന്നു ഈ പാഴ്സലുകൾ. സുരക്ഷാ പരിശോധനയുടെ ഭാഗമായി ഇവയെല്ലാം സ്കാനർ വഴി കടത്തിവിടുന്നതിനിടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ എക്സ്-റേ മെഷീന്റെ ഡിസ്പ്ലേയിൽ ഒരു അജ്ഞാത വസ്തുവിന്റെ ചില വിചിത്ര ചിത്രങ്ങൾ കണ്ടത്. എന്താണ് ആ പാഴ്സലിനുള്ളിൽ കാണുന്നതെന്ന് വ്യകതമാകാഞ്ഞ അവർ അത് പരിശോധിക്കാൻ തീരുമാനിച്ചു. തുടർന്ന് പാഴ്സൽ ബോക്സ് കണ്ടെത്തി തുറക്കാൻ തുടങ്ങി.

ബോക്സ് തുറന്നപ്പോൾ പുറമേ പേപ്പറുകൊണ്ട് പൊതിഞ്ഞ് അതിനുള്ളിൽ അലൂമിനിയം പേപ്പർ ഉപയോഗിച്ച് വീണ്ടും പൊതിഞ്ഞിരിക്കുന്നതായി കണ്ടു. തുടർന്ന് ആകാംക്ഷ കൂടിയ ഉദ്യോഗസ്ഥർ പക്ഷേ ഉള്ളിലെന്താണ് എന്ന് കണ്ടതോടെ ശരിക്കും ഞെട്ടി. സിലിണ്ടർ ആകൃതിയിൽ ഉണ്ടായിരുന്ന ആ ബോക്സിനുള്ളിൽ മനുഷ്യന്റെ നാല് തലയോട്ടികളാണ് ഉണ്ടായിരുന്നത്. ഇതാദ്യമായാണ് ലോകത്ത് ഏതെങ്കിലും വിമാനത്താവളത്തിൽ മനുഷ്യന്റെ തലയോട്ടി പാഴ്സലിൽനിന്ന് പിടികൂടുന്നത്.

ഇതിനുമുമ്പ് ഇങ്ങനെയൊരു ചരിത്രം ലോകത്ത് ഉണ്ടാകാത്തതിനാൽത്തന്നെ സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനായി പാഴ്സൽ എത്തേണ്ടിയിരുന്ന അഡ്രസും അയച്ച ആളുടെ അഡ്രസും കേന്ദ്രീകരിച്ചാണ് ആദ്യഘട്ട അന്വേഷണം നടക്കുന്നത്. മെക്‌സിക്കോയുടെ ഏറ്റവും അക്രമാസക്തമായ ഭാഗങ്ങളിലൊന്നും പടിഞ്ഞാറൻ തീരദേശ സംസ്ഥാനവുമായ മൈക്കോവാകനിൽ നിന്നാണ് പാക്കേജ് അയച്ചതെന്നും അമേരിക്കയിലെ സൗത്ത് കരോലിനയിലുള്ള മാനിംഗ് പട്ടണത്തിലെ വിലാസത്തിലേക്കാണ് ഇത് അയച്ചതെന്നും ആണ് വിവരം.

കൊലപാതകവും പ്രതികാരവും ലക്ഷ്യമിട്ട് ഏതോ സൈക്കോ കില്ലർ അയച്ച പാഴ്സലാണോ ഇത്? അതോ മെഡിക്കൽ ഗവേഷണത്തിനായി പാഴ്സൽ ചെയ്തതാണോ? എന്ന ചോദ്യം ഉയർന്നുവന്നിട്ടുണ്ട്. എന്തായാലും അനുമതിയില്ലാതെയാണ് മനുഷ്യാവശിഷ്ടങ്ങൾ അയച്ചിരിക്കുന്നത് എന്നതിനാൽത്തന്നെ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നമ്മുടെ പല വിമാനത്താവളങ്ങളിലും ഇപ്പോൾ ദിവസവും സ്വർണ്ണം പിടിച്ചെടുക്കുന്നതുപോലെ പണ്ട് മെക്സിക്കോയിലെ വിമാനത്താവളങ്ങളിലൂടെ മയക്കുമരുന്ന് സാമഗ്രികൾ ഒഴുകിയിരുന്നു. എന്നാൽ ഇതാദ്യമായാണ് മനുഷ്യ തലയോട്ടികൾ കോളിളക്കം സൃഷ്ടിക്കുന്നത്.


Click it and Unblock the Notifications








