ചിപ്പ് യുദ്ധത്തിൽ ഇന്ത്യ നിർണായക ശക്തിയാകും; സഹായിക്കാൻ തായ്വാൻ സർക്കാരും ഫോക്സ്കോണും

ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളുടെ നിർമാണത്തിൽ ഏറെ നിർണായകമായ ചിപ്പുകൾ നിർമിക്കുന്നതിൽ ഇന്ത്യയെ സ്വയം പര്യാപ്തരാക്കാൻ തായ്വാൻ സർക്കാരും ഫോക്സ്കോണും കൈകോർക്കുന്നു. ചിപ്പ് നിർമാണത്തിന്റെ കാര്യത്തിൽ ചൈനയ്ക്ക് ഒരു എതിരാളിയുണ്ടെങ്കിൽ അത് തായ്വാൻ ആണെന്ന് പറയാം. കാരണം സെമികണ്ടക്‌ടർ അഥവാ ചിപ്പ് നിർമാണത്തിൽ തായ്വാൻ അത്രയേറെ ആധിപത്യം പുലർത്തുന്നുണ്ട്. ലോകത്തിലെ സെമികണ്ടക്‌ടർ ഉത്‌പാദനത്തിൽ 53 ശതമാനവും ടിഎസ്‌എംസി(തായ്‌വാൻ സെമികണ്ടക്‌ടർ മാനുഫാക്‌ചറിങ് കോർപ്പറേഷൻ) എന്ന കമ്പനിയുടെ സംഭാവനയാണ്. മറ്റൊരു പത്തുശതമാനം തായ്വാനിലെ മറ്റ് കമ്പനികളുടെ സംഭാവനയും. ചിപ്പ് നിർമാണമേഖലയിൽ ഇത്രയേറെ സ്വാധീനം പുലർത്തുന്ന മറ്റൊരു രാജ്യം ഇല്ലെന്നുതന്നെ പറയാം.
ചിപ്പ് നിർമാണം ഇന്ത്യയെ പഠിപ്പിക്കും
തായ്വാൻ തങ്ങളുടെ ചിപ്പ് നിർമാണടെക്നോളജികൾ ഇന്ത്യയെ പഠിപ്പിക്കാനും ചിപ്പ് നിർമാണത്തിൽ ഇന്ത്യയെ വളർത്താനും നിർണായകമായ സംഭാവനകൾ നൽകാൻ സഹകരിക്കും എന്ന സൂചനയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ആപ്പിളിനായി ഉൽപ്പന്നങ്ങൾ നിർമിച്ചുനൽകുന്ന ഏറ്റവും വലിയ കരാർ കമ്പനിയാണ് ഫോക്സ്കോൺ. തായ്വാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫോക്സ്കോൺ ആണ് ഇന്ത്യയെ ചിപ്പ് നിർമാണത്തിൽ സ്വയം പര്യാപ്തരാക്കാനുള്ള നീക്കങ്ങൾക്ക് മുൻകൈയെടുക്കുന്നത്. ചിപ്പ് നിർമാണത്തിനായി ഇന്ത്യൻ കമ്പനിയുമായ വേദാന്തയുമായി ഫോക്സ്കോൺ നേരത്തെ പാർട്നർഷിപ്പിൽ ഏർപ്പെട്ടിരുന്നു. ഇന്ത്യയുടെ വിഭവങ്ങൾ ഉപയോഗിച്ച് ചിപ്പ് നിർമാണത്തിൽ മുന്നേറാനാണ് ഫോക്സ്കോൺ ലക്ഷ്യമിടുന്നത്.

ഇന്ത്യക്കും ലോകത്തിനും ഗുണം
ചിപ്പ് നിർമാണത്തിൽ ഇന്ത്യൻ യുവതലമുറയ്ക്ക് പരിശീലനം നൽകുന്നതിലൂടെ തങ്ങൾക്ക് ആവശ്യമായ വിദഗ്ധ തൊഴിലാളികളെ സ്വന്തമാക്കാനും ഇലക്ട്രോണിക്സ് ഉൽപ്പാദനം വർധിപ്പിക്കാനും ഫോക്സ്കോൺ ലക്ഷ്യമിടുന്നു. ഇത് ഇന്ത്യക്കും ലോകത്തിനും ഗുണം ചെയ്യും. ലോകത്ത് ഇപ്പോൾ ചിപ്പുകളുടെ ക്ഷാമം ഏറെ നേരിടുന്നുണ്ട്. വിദഗ്ധരായ തൊഴിലാളികളുടെ അഭാവമാണ് ഇതിനൊരു കാരണം. ഇന്ത്യയിൽ നിരവധി മനുഷ്യവിഭവശേഷി ഉണ്ടെങ്കിലും ചിപ്പ് നിർമാണത്തിൽ വൈദഗ്ധ്യം കുറവാണ്. ഈ പോരായ്മ മറികടക്കാൻ ഫോക്സ്കോണിന്റെയും തായ്വാൻ സർക്കാരിന്റെയും സഹകരണം സഹായിക്കും. പ്രാദേശിക ടെക്‌നോളജി പ്രൊഫഷണലുകളെ ഫോക്‌സ്‌കോണിന്റെ പ്രൊപ്രൈറ്ററി ടെക്‌നിക്കൽ മെറ്റീരിയലും തായ്വാൻ എജ്യുക്കേഷൻ സെന്ററു(TEC) കൾ വഴി മന്ദാരിൻ ഭാഷയും പരിശീലിപ്പിക്കാൻ ഇന്ത്യയിലെ ടിഇസികൾ ഉപയോഗിക്കാനാണ് പദ്ധതി. സർക്കാർ -സ്വകാര്യ മേഖലകൾ യോജിച്ചുള്ള ഈ നീക്കത്തിലൂടെ ചിപ്പ് നിർമാണത്തിൽ ഇന്ത്യൻ പ്രൊഫഷണലുകളെ വാർത്തെടുക്കാമെന്നാണ് കണക്കുകൂട്ടൽ.
ചിപ്പ് യുദ്ധത്തിൽ നിർണായകമാകും
തായ്വാൻ സർക്കാരും ഫോക്സ്കോണും ചേർന്നുകൊണ്ടുള്ള ഈ നീക്കം ലോകത്ത് വികസിച്ചുകൊണ്ടിരിക്കുന്ന ചിപ്പ് യുദ്ധത്തിൽ നിർണായക ശക്തിയായി മാറാൻ ഇന്ത്യയെ സഹായിക്കും. വേദാന്തയുമായി ചേർന്നുള്ള ഗുജറാത്തിലെ ചിപ്പ് നിർമാണം ശക്തിപ്പെടുത്താനുള്ള നീക്കങ്ങളുടെ ഭാഗമായാണ് ഇന്ത്യൻ പ്രൊഫഷണലുകളെ ചിപ്പ് നിർമാണ സാങ്കേതികവിദ്യയും മന്ദാരിനും പഠിപ്പിക്കാൻ ഫോക്സ്കോൺ മുന്നിട്ടിറങ്ങിയിരിക്കുന്നത്. അർദ്ധചാലക നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യൻ സർക്കാർ രൂപീകരിച്ച 76,000 കോടി രൂപയുടെ സാമ്പത്തിക പ്രോത്സാഹന പദ്ധതി പ്രയോജനപ്പെടുത്താനും ഈ സംരംഭം പദ്ധതിയിടുന്നു. വേദാന്ത-ഫോക്‌സ്‌കോൺ സംയുക്ത സംരംഭം മുന്നോട്ട് വച്ചിരിക്കുന്ന ഈ നിർദ്ദേശം സർക്കാരിന്റെ അംഗീകാരം നേടുന്ന ആദ്യ പദ്ധതിയായിരിക്കും.

ഇന്ത്യയും വിദ്യാഭ്യാസ രീതികൾ പൊളിച്ചെഴുതും
സെമികണ്ടക്ടർ നിർമാണവൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾക്ക് ആഗോളതലത്തിൽ ഏറെ പ്രാധാന്യമുണ്ട്. നിർണായകമായ ഹൈടെക് സെമികണ്ടക്ടറുകൾ നിർമ്മിക്കുന്നതിന് അമേരിക്കയ്ക്ക് 70,000 പ്രൊഫഷണലുകളെ ആവശ്യമുണ്ട്. ചിപ്പ് നിർമാണത്തിൽ സ്വയം പര്യാപ്തത ആഗ്രഹിക്കുന്ന ചൈനയിലും 350,000 മുതൽ 400,000 വരെ വിദഗ്ധരായ പ്രൊഫഷണലുകൾ ആവശ്യമാണ്. ആഗോള തലത്തിൽ ചിപ്പുകളുടെ വൈദഗ്ധ്യം വർധിച്ചുവരുകയുമാണ്. അതിനാൽത്തന്നെ ഫോക്സ്കോൺ പദ്ധതി ഇന്ത്യക്ക് ഏറെ ഗുണം ചെയ്യും.
തായ്‌വാനിലെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ധനസഹായത്തോടെ 18 തായ്വാൻ വിദ്യാഭ്യാസ കേന്ദ്രങ്ങൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. ന്യൂഡൽഹിയിൽ തായ്വാന്റെ എംബസിയായി പ്രവർത്തിക്കുന്ന തായ്‌വാൻ ഇക്കണോമിക് ആൻഡ് കൾച്ചറൽ സെന്ററാണ് ഈ ടിഇസികളുടെ ചുമതലകൾ നിർവഹിക്കുന്നത്. ചിപ്പ് വ്യവസായത്തിന് നിർണായകമായ ഒരു തൊഴിൽ ശക്തിയാകുന്നതിനായി ആവശ്യമായ പരിശീലന, സർട്ടിഫിക്കേഷൻ കോഴ്സുകൾ വ്യാപിപ്പിക്കാൻ ഇന്ത്യയും രാജ്യത്തെ വിദ്യാഭ്യാസ നയങ്ങൾ പുനഃക്രമീകരിക്കും എന്നാണ് വിവരം.


Click it and Unblock the Notifications








