കരുതിയിരുന്നില്ലെങ്കിൽ വ്യാജ കോളിൽ പണം നഷ്ടമാവും: എന്താണ് വ്യാജ ഐവിആർ കോൾ
ഓരോ ദിവസവും ഓരോ പുതിയ ടെക്‌നോളജികളാണ് പുറത്തിറങ്ങുന്നത്. ഇന്ന് കണ്ടെത്തിയ ടെക്‌നോളജിയാവില്ല നാളെ കാണുന്നത്. നിരവധി മാറ്റങ്ങളോടെ പുതിയ പുതിയ ടെക്‌നോളജികൾ അനുദിനം വളരുന്നുണ്ട്. അതിന്റെ കൂടെ തന്നെ തട്ടിപ്പു സംഘവും പുതിയ വഴികൾ തേടുന്നുണ്ട്. ഒറ്റ ക്ലിക്കിൽ ലക്ഷങ്ങൾ വരെ നഷ്ടമായേക്കാം. ജാഗ്രതയോടെ പ്രവർത്തിച്ചില്ലങ്കിൽ സാമ്പത്തിക നഷ്ടത്തിനൊപ്പം മാന നഷ്ടവും സംഭവിക്കാനിടയുണ്ട്. അത്രക്ക് വളർന്നിട്ടുണ്ട് ടെക്‌നോളജിയും അതിന്റെ കൂടെ തട്ടിപ്പു സംഘവും. ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്ന വ്യാജ ഐവിആർ കോളിനെ കുറിച്ച് കേട്ടിട്ടുണ്ടോ..? ബാങ്ക്, ടെലികോം കമ്പനികൾ, കസ്റ്റർമർ സർവീസ് സെൻററുകൾ തുടങ്ങിയവ ഉപയോഗിക്കുന്ന ഓട്ടോമാറ്റിക് കോളിങ് സംവിധാനമാണ് ഐവിആർ അഥവാ ഇന്ററാക്ടീവ് വോയിസ് റെസ്‌പോൺഡ്‌സ്. മറുഭാഗത്ത് കമ്പ്യൂട്ടർ അധിഷ്ടിതമായ നിർദേശങ്ങളായിരിക്കും. കമ്പ്യൂട്ടർ പറയുന്ന കമാൻഡുകൾക്ക് കീപാഡിലൂടെ മറുപടി നൽകുക എന്നതാണ് ഐവിആർ കോളുകളുടെ രീതി. ഈ രീതിയാണ് ഇപ്പോൾ തട്ടിപ്പു സംഘം പുറത്തിറക്കിയിരിക്കുന്നത്.
വ്യാജ ഐവിആർ കോളുകൾക്ക് ജാഗ്രതില്ലാതെ മറുപടി നൽകിയാൽ ബാങ്കിലുള്ള പണം വരെ തട്ടിപ്പു സംഘം തട്ടിയെടുക്കും. അതിനാൽതന്നെ ഇത്തരത്തിലുള്ള കോളുകൾ വരുമ്പോൾ കരുതലോടെ പ്രതികരിക്കണം. അല്ലാത്തപക്ഷം ഭീമമായ സാമ്പത്തിക നഷ്ടം ചിലപ്പോൾ നേരിടേണ്ടി വന്നേക്കാം. അിനാൽ തന്നെ വ്യാജ ഐവിആർ കോളുകളെകുറിച്ച് തീർച്ചയായും ബോധവാന്മാരാവേണ്ടതുണ്ട്.

അടുത്തിടെ ബംഗുളരുവിൽ ഐവിആർ കോളിന് മറുപടി നൽകിയ ഒരു സ്ത്രീക്ക് തന്റെ ബാങ്ക് അക്കൗണ്ടിലെ രണ്ട് ലക്ഷം രൂപയാണ് നഷ്ടമായത്. ജനുവരി 20നാണ് സംഭവം. എസ്ബിഐ എന്ന് കോളർ ഐഡിയായി കാണിച്ച നമ്പറിൽ നിന്ന് വിളിച്ചാണ് തട്ടിപ്പിന് കെണിയൊരുക്കിയത്. പണം നഷ്ടമായ സ്ത്രീക്ക് എസ്ബിഐയിൽ അക്കൗണ്ട് ഉണ്ടായിരുന്നു. രണ്ട് ലക്ഷം രൂപ നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് ട്രാൻസ്ഫർ ചെയ്യുന്നുണ്ടെന്നും താത്പര്യമില്ലെങ്കിൽ കീ അമർത്താനുമായിരുന്നു നിർദേശം. സ്ത്രീ അമർത്തിയതോടെ ഫോണും കട്ട് ആയി. ഉടൻ തന്നെ ബാങ്കിൽ നിന്ന് പണം പിൻവലിച്ചതായി കാണിച്ച് മെസ്സേജും വന്നു. ഇതോടെ ഇവർ ബാങ്കിൽ നേരിട്ട് പോയി പരാതി നൽകുകയായിരുന്നു.
മറ്റൊരു സംഭവത്തിൽ യുവാവിന് നഷ്ടമായത് 80,000 രൂപയാണ്. 2024 സെപ്റ്റംബറിലായിരുന്നു സംഭവം. ശ്രീവിജയപുരം സ്വദേശിയായ യുവാവിന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്നാണ് വിളിക്കുന്നത് എന്ന് പറഞ്ഞായിരുന്നു ഐവിആർ കോൾ വന്നത്. തന്റെ മൊബൈൽ നമ്പർ താത്കാലികമായി നിർത്തിവെയ്ക്കുമെന്നും അതൊഴിവാക്കാൻ 9 അമർത്തണമെന്നുമായിരുന്നു നിർദേശം. യുവാവ് ഇത് അനുസരിച്ചതോടെ മുംബൈയിൽ തന്റെ ആധാറും ഫോൺ നമ്പറും ഉപയോഗിച്ച് തന്റെ പേരിൽ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും തട്ടിപ്പു സംഘം അവകാശപ്പെട്ടു. തുടർന്ന് സൈബർ ക്രൈം ഓഫീസറായി വേഷം ധരിച്ച ഒരാൾക്ക് ഫോൺ കൈമാറുകയും ഇയാൾ പറയുന്നത് അനുസരിച്ച് പ്രവർത്തിക്കുകയും ചെയ്തതോടെയാണ് യുവാവിന് പണം നഷ്ടമായത്.

മുതിർന്ന ആളുകളെയാണ് തട്ടിപ്പു സംഘം വലയിലാക്കുന്നത്. കൂടാതെ ഇംഗ്ലീഷ് സംസാരിക്കാൻ കഴിയാത്തവരെയും തട്ടിപ്പു സംഘം തന്ത്രപൂർവ്വം കുരുക്കാക്കുന്നു. സാങ്കേതിക വിദ്യയിലെ പരിചയക്കുറവാണ് മുതിർന്ന ആളുകൾ ഈ കെണിയിൽ വീഴാനുള്ള പ്രധാന കാരണം. കൂടാതെ ചെറുകിട കച്ചവടക്കാരും പുതിയ ഓൺലൈൻ ബാങ്കിങ് ഉപയോക്താക്കളും തട്ടിപ്പിന് ഇരയാവാറുണ്ട്.
വ്യാജ ഐവിആർ കാളുകൾ എങ്ങനെ കണ്ടെത്താം..? ഉത്തരം ലളിതമാണ്. ഒരിക്കലും ഒരു ഐവിആർ കാളിൽ നിങ്ങളുടെ പാസ്‌വേർഡ്, ഒടിപി, സിവിവി എന്നിവ ആവശ്യപ്പെടില്ല. അങ്ങനെ ഒരു ആവശ്യം ഐവിആർ കാളിൽ വന്നാൽ ഇത് വ്യാജമാണെന്ന് ഉറപ്പാക്കാം. കൂടാതെ പരിഭ്രാന്തരാക്കുന്ന ഒരു നിർദേശവും ഐവിആർ കാളിൽ ഉൾപ്പെടുത്തില്ല. ഉദാഹരണത്തിന് നിങ്ങളുടെ അക്കൗണ്ട് രണ്ട് മണിക്കൂറിനുള്ളിൽ ബ്ലോക്ക് ആവും, നിങ്ങളുടെ മൊബൈൽ കണക്ഷൻ ഉടൻ കട്ട് ആവും എന്നിങ്ങനെ നിർദേശങ്ങൾ ലഭിച്ചാൽ ഉറപ്പിച്ചോളൂ ഇത് തട്ടിപ്പു സംഘം തന്നെയാണ്.
അഥവാ നിങ്ങളെ തേടി ഇത്തരത്തിലുള്ള ഫോൺ കോളുകൾ വന്നാൽ ഒരു കാരണവശാലും ഒടിപി, സിവിവി, കാർഡ് നമ്പറുകൾ, പാസ്‌വേർഡുകൾ തുടങ്ങിയ രഹസ്യ സ്വഭാവമുള്ളവയൊന്നും കൈമാറരുത്. സംശയാസ്പദമായ കോളുകൾ വന്നാൽ ഉടൻ തന്നെ നിങ്ങളുടെ ബാങ്കിനെയോ സൈബർ പോലീസിനെയോ വിവരമറിയിക്കണം. ഇത്തരത്തിലുള്ള കോളുകൾ ഒഴിവാക്കാൻ വേണ്ടി നിങ്ങളുടെ ഫോണിൽ Do Not Disturb (DND) സേവനങ്ങൾ രജസ്റ്റർ ചെയ്യാവുന്നതാണ്.
ഇനി നിങ്ങൾ വിവരങ്ങൾ എല്ലാം കൈമാറിയ ശേഷമാണ് തട്ടിപ്പ് സംഘമാണോ വിളിച്ചത് എന്ന് സംശയമുണ്ടാകുന്നതെങ്കിൽ ഉടൻ തന്നെ ബാങ്കിനെ വിവരമറിയിക്കണം. തുടർന്ന് കാർഡ് ബ്ലോക്ക് ചെയ്യാനും ഇടപാടുകൾ മരവിപ്പിക്കാനും ബാങ്ക് അധികൃതരോട് ആവശ്യപ്പെടണം. കൂടാതെ സൈബർ ക്രൈം അധികാരികളെയും TRAI യുടെ DND രജിസ്ട്രിയെയും തട്ടിപ്പ് റിപ്പോർട്ട് ചെയ്യണം. തട്ടിപ്പിന് ഇരയായാൽ cybercrime.gov.in എന്ന വെബ് സൈറ്റിൽ പരാതി നൽകാവുന്നതാണ്. അല്ലെങ്കിൽ 1930 എന്ന ടോൾഫ്രീ നമ്പറിൽ വിളിച്ച് പരാതി രജിസ്റ്റർ ചെയ്യാം.


Click it and Unblock the Notifications








