'ആർടിഒ'യെ കണ്ണടച്ച് വിശ്വസിക്കരുത്, പണം വിഴുങ്ങും! യുവതിയിൽനിന്ന് തട്ടിയെടുത്തത് 97,000 രൂപ
വണ്ടിയിൽ അൽപ്പസ്വൽപ്പം മോഡിഫിക്കേഷനൊക്കെ വരുത്തി ഫ്രീക്കടിച്ച് നടക്കാൻ ഇഷ്ടപ്പെടുന്ന കേരളത്തിലെ വാഹന ഉടമകളുടെ കണ്ണിലെ കരടാണ് മോട്ടോർ വാഹന വകുപ്പും അതിലെ ഉദ്യോഗസ്ഥരും. നിയമലംഘനങ്ങൾക്ക് കടുത്ത പിഴ ഈടാക്കുന്ന കേരളത്തിലെ ആർടിഒമാരുടെയും മറ്റും മുന്നിൽ ചെന്ന് പെട്ടാൽ കീശയിലെ കാശ് കാലിയായത് തന്നെ.
എന്നാൽ നമ്മുടെ നിയമം അനുശാസിക്കുന്ന വിധത്തിൽ ഓരോ കുറ്റത്തിനും നിശ്ചിത പിഴ മാത്രമാണ് മോട്ടോർ വാഹന വകുപ്പ് ചുമത്തുക. യഥാർഥത്തിൽ ആളുകൾ ഭയക്കേണ്ടത് ഇവരെയല്ല, അക്കൗണ്ടിലുള്ള പണം അപ്പാടെ അടിച്ചുമാറ്റുന്ന മറ്റൊരു വ്യാജ 'ആർടിഒ'യെയും സംഘത്തെയും ആണ്. ഓൺലൈൻ വഴി ആണ് ഇവരുടെ ഇരപിടുത്തം!

സൈബർ കുറ്റകൃത്യങ്ങൾ ദിവസവും ഇന്ത്യയിൽ വർധിച്ചുവരികയാണ്. ഓരോ ദിവസവും തട്ടിപ്പുകാർ ആളുകളുടെ പണം തട്ടിയെടുക്കാൻ പുതിയ പുതിയ മാർഗങ്ങൾ കണ്ടെത്തുന്നു. സൈബർ ക്രിമിനലുകൾ അത്തരത്തിൽ പുറത്തെടുന്ന തട്ടിപ്പ് വഴികളിലൊന്നാണ് വ്യാജ ആർടിഒയും പോലീസുകാരും. നിയമലംഘനത്തിന് നടപടിയെടുക്കാൻ അധികാരപ്പെട്ട ഔദ്യോഗിക സംവിധാനമെന്ന രീതിയിൽ ആളുകളെ സമീപിച്ചാണ് ഇവർ പണം തട്ടുക.
ഇത്തരത്തിൽ വ്യാജ ആർടിഒ ചമഞ്ഞ് തട്ടിപ്പുകാർ ഇരുപത്തിയാറുകാരിയായ ഒരു യുവതിയുടെ 97,000 രൂപ തട്ടിയെടുത്ത സംഭവം ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ടെക്കികളുടെ സ്വന്തം ബാംഗ്ലൂരിൽ നടന്ന സംഭവത്തിൽ ടെക്കിയായ മോണിക്ക ചൗഹാൻ എന്ന യുവതിയാണ് തട്ടിപ്പിന് ഇരയാക്കപ്പെട്ടത് എന്ന് ടൈംസ് ഓഫ് ഇന്ത്യയും, ഇന്ത്യടുഡേയും റിപ്പോർട്ട് ചെയ്യുന്നു. ഓഗസ്റ്റ് 26-ന് എത്തിയ കോളിൽനിന്നാണ് തട്ടിപ്പുകളുടെ തുടക്കം.
അർദ്ധരാത്രിയോടടുത്താണ് യുവതിക്ക് ഒരു ഓട്ടോമേറ്റഡ് ഫോൺ കോൾ എത്തിയത്. കോടതി യുവതിയുടെ പേരിൽ ട്രാഫിക് ലംഘന ചലാൻ പുറപ്പെടുവിച്ചതായി മറുവശത്തുള്ള ഇന്ററാക്ടീവ് വോയ്‌സ് റെസ്‌പോൺസ് (ഐവിആർ) അറിയിച്ചു. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ അറിയാനും ആർടിഒയുമായി സംസാരിക്കാനും 1 അമർത്താൻ വോയ്‌സ് സന്ദേശം ആവശ്യപ്പെട്ടു.
നിർദ്ദേശപ്രകാരം യുവതി 1 അമർത്തി. തുടർന്ന് മുംബൈയിലെ അന്ധേരിയിലെ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസ് (ആർടിഒ) ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെടുന്ന ഒരാൾക്ക് കോൾ കൈമാറപ്പെട്ടു. ആർടിഒ എന്ന നിലയിൽ യുവതിയോട് സംസാരിച്ച തട്ടിപ്പുകാർ മോണിക്കയുടെ വാഹനവുമായി ബന്ധപ്പെട്ട് ഒരു ഹിറ്റ് ആൻഡ് റൺ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അറിയിച്ചു.
ഇതിന്റെ നടപടിക്രമങ്ങൾക്കായി മുംബൈ കോടതിയിൽ ഹാജരാകണമെന്നും 'വ്യാജ ആർടിഒ' യുവതിയോട് പറഞ്ഞു. സമ്മർദത്തിലായ മോണിക്ക, താൻ ബാംഗ്ലൂരിലാണ് താമസിക്കുന്നതെന്നും സ്വന്തമായി വാഹനമില്ലെന്നും അടുത്തിടെ മുംബൈ സന്ദർശിച്ചിട്ടില്ലെന്നും വ്യക്തമാക്കാൻ ശ്രമിച്ചു. ഇതോടെ വെരിഫിക്കേഷനായി കോൾ മുംബൈ പോലീസിന് കൈമാറുകയാണെന്ന് അയാൾ പറഞ്ഞു. തുടർന്ന് സ്‌കൈപ്പിൽ ലോഗിൻ ചെയ്യാനും മൊഴി റെക്കോർഡ് ചെയ്യേണ്ടതുണ്ട് എന്നും പറഞ്ഞു.
യുവതിയെ കൂടുതൽ വിശ്വസിപ്പിക്കുന്നതിനായി, ഔദ്യോഗിക രൂപത്തിലുള്ള ഒരു ഐഡി കാർഡും തട്ടിപ്പുകാർ അയച്ചുകൊടുത്തു. തുടർന്ന് ആധാർ കാർഡ് വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ടു. യുവതിയുടെ ബാങ്ക് അക്കൗണ്ടുകൾ തീവ്രവാദ ഫണ്ടിംഗ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതായി ആരോപിച്ച് യുവതിയെ കൂടുതൽ സമ്മർദ്ദത്തിലാക്കി. തുടർന്ന് ഫിനാൻഷ്യൽ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ മറ്റൊരാൾക്ക് ഫോൺ കൈമാറി.
ഇയാൾ യുവതിയോട് അവരുടെ അക്കൗണ്ടിൽ നിന്ന് 48,325 രൂപ കെട്ടിവയ്ക്കാനും അന്വേഷണം കഴിയുമ്പോൾ തിരിച്ചുനൽകുമെന്നും അറിയിച്ചു. മറ്റുവഴിയില്ലാതെ യുവതി പണം കൈമാറി. തുടർന്ന് ഇയാൾ വീണ്ടും വിളിക്കുകയും മറ്റൊരു അക്കൗണ്ടിൽനിന്നും സമാന തുക കൈമാറാൻ വീണ്ടും ആവശ്യപ്പെടുകയും ചെയ്തു. ഭയന്നുപോയ യുവതി ഈ തുകയും കൈമാറി.

തുടർന്ന് മോണിക്ക തന്റെ സുഹൃത്തിനെ വിളിച്ച് വിവരം അറിയിച്ചു. ഇത് തട്ടിപ്പാകാൻ സാധ്യതയുണ്ടെന്നും പണം നൽകരുതെന്നും സുഹൃത്ത് മുന്നറിയിപ്പ് നൽകി. ഇതിന് പിന്നാലെ മൂന്നാമതും തട്ടിപ്പുകാരുടെ കോൾ എത്തിയതായും പണം ആവശ്യപ്പെട്ടപ്പോൾ താൻ കട്ട് ചെയ്തെന്നും പോലീസിൽ നൽകിയ പരാതിയിൽ യുവതി പറയുന്നു.
ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് പ്രകാരം യുവതി പോലീസിൽ പരാതി നൽകിയെങ്കിലും തട്ടിപ്പുകാർ ഇപ്പോഴും ഒളിവിലാണ്. ഓൺലൈൻ തട്ടിപ്പുകൾ നാട്ടിൽ ദിവസവും നടക്കുന്നുണ്ടെങ്കിലും പലരും ഇതൊന്നും അറിയാതെ പോകുന്നു. അതിനാൽ ഇവരെ ഈസിയായി കബളിപ്പിക്കാൻ തട്ടിപ്പുകാർക്ക് സാധിക്കുന്നു. ഉത്തരവാദപ്പെട്ട ഓഫീസുകളിലെ ഉദ്യോഗസ്ഥരുടെ പേരിൽ വിളിച്ചാൽ ആളുകൾ പെട്ടെന്ന് സംശയിച്ചേക്കില്ല. ഇതാണ് തട്ടിപ്പുകാർ മുതലെടുക്കുന്നത്.
ട്രാഫിക് പോലീസിൽ നിന്നോ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിൽ നിന്നോ (ആർടിഒ) ഒരു കോൾ എത്തുമ്പോൾ പെട്ടെന്ന് ആ നിമിഷത്തിൽ പലരും ഭയക്കുകയും വിശ്വസിക്കുകയും ചെയ്യും. ഇത്തരം തട്ടിപ്പുകൾ ഇനിയും ആവർത്തിക്കാനും നിങ്ങൾക്കും കോൾ എത്താനും സാധ്യതയുണ്ട്. അതിനാൽ ഇത്തരം തട്ടിപ്പുകൾക്കെതിരേ ജാഗ്രത പാലിക്കുക. ഒപ്പം അജ്ഞാതർക്ക് ഓൺലൈനിൽ പണം കൈമാറാതിരിക്കുക.


Click it and Unblock the Notifications