ഇനി മലർത്തിയടിക്കാൻ മസ്ക് മാത്രം; ലോക കോടീശ്വരന്മാരിൽ രണ്ടാമതെത്തി അദാനി
ലോക കോടീശ്വരന്മാരുടെ പട്ടികയിൽ രണ്ടാമതെത്തി ഇന്ത്യൻ കോടീശ്വരൻ ഗൗതം അദാനി. 273.5 ബില്യൺ ഡോളറിന്റെ ആസ്തിയുള്ള ടെസ്ല സിഇഒ ഇലോൺ മസ്ക് മാത്രമാണ് ഇനി അദാനിക്കു മുന്നിൽ ഉള്ളത്. അദാനി ഗ്രൂപ്പിന്റെ ചെയർമാനായ ഗൗതം അദാനി ഫോബ്സിന്റെ കണക്കുകൾ പ്രകാരം ആമസോൺ മേധാവി ജെഫ് ബെസോസ്, എൽവിഎച്ച്എമ്മിന്റെ ബർണാഡ് അർനോൾട്ട് എന്നിവരെ പിന്തള്ളിയാണ് ലോക കോടീശ്വരന്മാരുടെ പട്ടികയിൽ രണ്ടാമത് എത്തിയിരിക്കുന്നത്.

അദാനി ഓഹരികളുടെ കുത്തനെയുള്ള കുതിച്ചുകയറ്റമാണ് ലോകകോടീശ്വരന്മാരുടെ പട്ടികയിലും പ്രതിഫലിച്ചിരിക്കുന്നത്. ഫോബ്സിന്റെ കണക്കുകൾ അനുസരിച്ച് സെപ്റ്റംബർ 16 ന് അദാനിയുടെ ആസ്തികളുടെ ആകെ മൂല്യം 155.7 ബില്യൺ ഡോളറാണ്. വരുമാനവുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 5.5 ബില്യൺ ഡോളറിന്റെ വർധനവാണ് (4%) അദാനിയുടെ ആസ്തിയിൽ ഉണ്ടായിരിക്കുന്നത്.

അദാനിയുടെ ഉടമസ്ഥതയിൻ കീഴിലുള്ള അദാനി എന്റർപ്രൈസസ്, അദാനി പോർട്ട്, അദാനി ട്രാൻസ്മിഷൻ എന്നീ ഓഹരികൾ റെക്കോഡ് കുതിപ്പാണ് ഇന്ന് ഓഹരി വിപണിയിൽ (ബിഎസ്ഇ) നടത്തിയത്. ഓഹരി വിപണിയിലെ ഈ കുതിച്ചുചാട്ടം കോടീശ്വര പട്ടികയിലും കുതിച്ചുചാട്ടമായി മാറുകയായിരുന്നു. റെക്കോഡ് വേഗത്തിൽതന്നെയായിരുന്നു ലോക കോടീശ്വരന്മാരുടെ നിരയിലേക്ക് കുതിച്ചെത്തിയത്.

ഇന്ത്യൻ കോടീശ്വരനായ റിലയൻസ് മേധാവി മുകേഷ് അംബാനിയെ പിന്നിലാക്കിക്കൊണ്ട് ഫെബ്രുവരിയിൽ അദാനി നടത്തിയ മുന്നേറ്റമാണ് ഏഴു മാസങ്ങൾക്കിപ്പുറം രണ്ടാമത്തെ ഏറ്റവും വലിയ കോടീശ്വരൻ എന്ന നേട്ടത്തിൽ എത്തി നിൽക്കുന്നത്. കഴിഞ്ഞമാസം നടത്തിയ കുതിപ്പിൽ ബിൽഗേറ്റ്സ് ഉൾപ്പെടെയുള്ള പ്രമുഖരെയും ബഹുദൂരം പിന്നിലാക്കിയായിരുന്നു അദാനിയുടെ ഈ ജൈത്രയാത്ര.

അഹമ്മദാബാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അദാനിയുടെ ഇൻഫ്രാസ്ട്രക്ചർ ഗ്രൂപ്പാണ് ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖ ഓപ്പറേറ്റർമാർ. കൂടാതെ രാജ്യത്തെ കൽക്കരി ഊർജ മേഖലയിലും നിർണായക ശക്തിയാണ് അദാനി ഗ്രൂപ്പ്. 2021 മാർച്ച് 31 ന് അവസാനിച്ച, കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കു പ്രകാരം 5.3 ബില്യൺ ഡോളർ ആണ് അദാനിയുടെ കമ്പനിയുടെ വരുമാനം.

ലോകത്തെ ഏറ്റവും വലിയ ഗ്രീൻ എനർജി ഉൽപ്പാദകരായി മാറാനാണ് അദാനീ ഗ്രൂപ്പ് ലക്ഷ്യമിടുന്നത് എന്ന് ഗൗതം അദാനി നേരത്തെ വെളിപ്പെടുത്തിയട്ടുണ്ട്. ഭാവിയിൽ ലോകം ഗ്രീൻ എനർജിയിലേക്ക് മാറുമെന്നും ആ ഘട്ടത്തിൽ തങ്ങളായിരിക്കണം ഈ മേഖലയിലെ കരുത്തർ എന്നുമുള്ള ലക്ഷ്യത്തോടെയാണ് അദാനി ഗ്രൂപ്പ് മുന്നോട്ടു പോകുന്നത്.

വിവിധ പുനരുപയോഗ ഊർജ (renewable energy) പദ്ധതികൾക്കായി 70 ബില്യൺ ഡോളർ അദാനി ഗ്രൂപ്പ് മുതൽ മുടക്കുകയും ചെയ്തിരുന്നു. നിലവിൽ അദാനി എന്റർപ്രൈസസ്, അദാനി പവർ ആൻഡ് ട്രാൻസ്മിഷൻസ്, എന്നിവയിലായി 75 ശതമാനം ഓഹരികളാണ് ഗൗതം അദാനിയുടെ പേരിൽ ഉള്ളത് എന്നാണ് സ്റ്റോക് എക്സ്ചേഞ്ച് രേഖകൾ പറയുന്നത്.

റിലയൻസ് മേധാവി മുകേഷ് അംബാനിയാണ് കോടീശ്വരന്മാരുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുള്ള മറ്റൊരു ഇന്ത്യക്കാരൻ. ഫോബ്സിന്റെ ലോക കോടീശ്വര പട്ടികയിൽ എട്ടാം സ്ഥാനമാണ് മുകേഷ് അംബാനിക്കുള്ളത്. 92.3 ബില്യൺ ഡോളറിന്റെ ആസ്തിയാണ് അംബാനിക്ക് ഉള്ളത് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതോടെ ലോക കോടീശ്വരന്മാരുടെ പട്ടികയിൽ ആദ്യ പത്തിൽ രണ്ട് ഇന്ത്യക്കാർ ഇടം പിടിച്ചു. നേരത്തെ അദാനിയെക്കാളും മുന്നിൽ ആയിരുന്നെങ്കിലും വരുമാനത്തിലെ വർധനയിൽ പിന്നിലായതോടെ കോടീശ്വര പട്ടികയിലും അംബാനി പിന്നിലേക്ക് തള്ളപ്പെടുകയായിരുന്നു.

അടുത്തിടെ മറ്റൊരു ആഗോള നേട്ടവും അദാനി സ്വന്തമാക്കിയിരുന്നു. ബ്ലൂംബർഗ് കോടീശ്വര പട്ടികയിൽ മൂന്നാം സ്ഥാനം എന്ന നേട്ടമായിരുന്നു അത്. ബ്ലൂംബർഗ് കോടീശ്വര പട്ടികയുടെ ആദ്യ സ്ഥാനങ്ങളിൽ ആദ്യമായിട്ടായിരുന്നു ഒരു ഇന്ത്യക്കാരൻ ഇടം പിടിക്കുന്നത്. അവിടെയും എൽവിഎച്ച്എമ്മിന്റെ ബർണാഡ് അർനോൾട്ടിനെ പിന്തള്ളിയാണ് അദാനി മൂന്നാമതെത്തിയത്.

അതേസമയം തന്റെ കമ്പനിയുടെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കാനുള്ള നീക്കത്തിലാണ് അദാനി എന്ന് അടുത്തിടെ വ്യക്തമായിരുന്നു. അദാനി ഗ്രൂപ്പിന്റെ വിവിധ പദ്ധതികളുടെ തലപ്പത്തേക്ക് ആളെ തെരയുന്നതായിട്ടാണ് വാർത്തകൾ വന്നത്. അദാനി എന്റർപ്രൈസസിന്റെ ലയന, ഏറ്റെടുക്കൽ പദ്ധതികളിലേക്കാണ് ഈ നിയമനം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


Click it and Unblock the Notifications