വേഗം വേറെ പണി കണ്ടെത്തിക്കോ! എഐ കൊണ്ടുവരാൻ പോകുന്ന 'പണി' അറിഞ്ഞോ?
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന സാങ്കേതികവിദ്യയുടെ സാധ്യതകൾ ഓരോ ദിവസവും ലോകത്തെ അദ്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഓപ്പൺ എഐ എന്ന കമ്പനി പുറത്തിറക്കിയ ജിപിടി-4 പോലെയുള്ള ജനറേറ്റീവ് എഐ മോഡലുകൾ ലോകമാകെ തരംഗമാകയും ചെയ്തു. എന്നാൽ എഐയുടെ മുന്നേറ്റം ആഹ്ലാദത്തിനൊപ്പം ആശങ്കയ്ക്കും വഴിവയ്ക്കും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ചാറ്റ്ജിപിടി പോലുള്ള പുത്തൻ എഐ ടൂളുകളുടെ കടന്നുവരവ് ആഗോളതലത്തിൽ 300 ദശലക്ഷം ജോലികളെ ബാധിക്കുമെന്ന് ഗോൾഡ്‌മാൻ സാച്ച്‌സിലെ സാമ്പത്തിക വിദഗ്ധരുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. നിലവിലെ തൊഴിലാളികളിൽ ഏകദേശം 25% പേരെ ഒഴിവാക്കി പകരം എഐയെ നിയോഗിക്കാനാകും എന്നാണ് ഗോൾഡ്മാൻ സാച്ച്‌സ് റിപ്പോർട്ടിൽ പറയുന്നത്.

അമേരിക്കയിലെയും യൂറോപ്പിലെയും മൂന്നിൽ രണ്ട് ജോലികളും ഒരു പരിധിവരെ ഓട്ടോമേറ്റ് ചെയ്യപ്പെടുമെന്ന് റിപ്പോർട്ട് പറയുന്നു. സാങ്കേതികവിദ്യ വളരുന്നത് അനുസരിച്ച് ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലെ ജോലി സംസ്കാരത്തെയും എഐ മാറ്റിയെഴുതുമെന്നാണ് വിലയിരുത്തലുകൾ വന്നിരിക്കുന്നത്. ശാരീരികമായി ഏറെ അധ്വാനം വേണ്ടിവരുന്ന ജോലികളെ എഐ അധികം ബാധിച്ചേക്കില്ല.
എന്നാൽ വൈറ്റ്കോളർ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഇതിനോടകംതന്നെ എഐ ഭീഷണി ഉയർത്തിക്കഴിഞ്ഞു. ഇപ്പോൾ എഐ തുടക്ക ഘട്ടത്തിലാണ്. സാങ്കേതികപരമായി കൂടുതൽ വികസിക്കുന്നതോടെ കൂടുതൽ ജോലികൾ നിർവഹിക്കാൻ എഐക്ക് കഴിയുമെന്നും ഇത് പുതിയൊരു തൊഴിൽ സംസ്കാരം രൂപപ്പെടുന്നതിന് ഇടയാക്കും എന്നും വിലയിരുത്തപ്പെടുന്നു. ഇന്ന് കാണുന്ന പല ജോലികളും അൻപത് കൊല്ലം മുമ്പ് ഉണ്ടായിരുന്നില്ല.
സാങ്കേതികവിദ്യകൾ മാറുന്നതിന് അനുസരിച്ച് തൊഴിൽ മേഖലകളിലും മാറ്റങ്ങൾ ഉണ്ടാകുകയും പുതിയ തൊഴിലുകൾ സൃഷ്ടിക്കപ്പെടുകയും ചെയ്തു. ഈ ചരിത്രം ആവർത്തിക്കപ്പെടുകയും എഐയുടെ കടന്നുവരവ് ലോകത്തെ തൊഴിൽ രീതികളെ മാറ്റിമറിക്കുകയും ചെയ്യും. നിരവധി പേരുടെ ജോലി എഐ ഏറ്റെടുക്കും. അതിനാൽത്തന്നെ കോടിക്കണക്കിന് പേർ തൊഴിൽരഹിതരാകുകയും മറ്റ് ജോലികൾ കണ്ടെത്തേണ്ടിവരികയും ചെയ്യും.

ചാറ്റ്ജിപിടി പോലെയുള്ള ജനറേറ്റീവ് എഐ സംവിധാനങ്ങൾക്ക് മനുഷ്യർ സൃഷ്ടിക്കുന്നതിന് സമാനമായ ഉള്ളടക്കങ്ങൾ സൃഷ്ടിക്കാനും മറ്റ് പല ജോലികൾ നിർവഹിക്കാനും കഴിയുമെന്ന് ഇതിനോടകം തെളിയിക്കപ്പെട്ടുകഴിഞ്ഞു. അടുത്ത ദശകത്തോടെ എഐ ടൂളുകളുടെ ശേഷി വർധിക്കും. അതോടെ ആളുകൾക്ക് തൊഴിൽ നഷ്ടമാകുന്നത് വർധിക്കും. എന്നാൽ ഉൽപ്പാദനക്ഷമത കുതിച്ചുയർന്നേക്കുമെന്നും റിപ്പോർട്ട് എടുത്തുകാണിക്കുന്നു.
അതായത് എഐ സാങ്കേതികവിദ്യയിലുണ്ടാകുന്ന മുന്നേറ്റം തുടക്കത്തിൽ തൊഴിലാളികളെ കുടിയിറക്കുമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ലോക സമ്പദ് വ്യവസ്ഥയ്ക്ക് ഗുണം ചെയ്യും എന്നാണ് ഗോൾഡ്മാൻ സാച്ച്സ് അതിന്റെ റിപ്പോർട്ടിൽ അഭിപ്രായപ്പെട്ടിരിക്കുന്നത്. എഐ കടന്നുവരവ് ആത്യന്തികമായി തൊഴിൽ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുകയും 10 വർഷ കാലയളവിൽ ആഗോള ജിഡിപി 7 ശതമാനം വർദ്ധിപ്പിക്കുകയും ചെയ്യുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
എഐയിൽ മിടുക്ക് തെളിയിക്കാൻ ഗൂഗിളും ഓപ്പൺ എഐയും നടത്തിവരുന്ന മത്സരിച്ചുള്ള ഗവേഷണങ്ങളുടെ ഫലത്തെ ആശ്രയിച്ചിരിക്കും ആളുകൾക്ക് തൊഴിൽ നഷ്ടമാകുന്നതിന്റെ വേഗം. കൂടുതൽ മികച്ച കഴിവുകളുള്ള എഐ ടൂൾ സൃഷ്ടിക്കാൻ ഇരുകമ്പനികളും ശ്രമിക്കുന്നു. എഐ ശക്തിപ്രാപിക്കുന്തോറും ആളുകൾക്ക് തൊഴിൽ നഷ്ടമാകുന്ന മേഖലകൾ കൂടുകയും ചെയ്യുന്നു.

സാമ്പത്തിക ലാഭം കണക്കിലെടുത്ത്, ജീവനക്കാരെ മാറ്റി പകരം എഐ സംവിധാനങ്ങളെ ആശ്രയിക്കാനാണ് കമ്പനികളും ആഗ്രഹിക്കുന്നത്. തൊഴിൽ മേഖലയിൽ കമ്പ്യൂട്ടറിന്റെ കടന്നുവരവ് സൃഷ്ടിച്ച മാറ്റത്തെക്കാൾ വളരെ വലുതായിരിക്കും എഐ കൊണ്ടുവരാൻ പോകുന്ന മാറ്റം. ചാറ്റ്ജിപിടി നിലവിലെ ധാരാളം ജോലികൾ ഇല്ലാതാക്കാൻ ശേഷിയുള്ളതാണെന്ന് ഓപ്പൺഎഐ സിഇഒ, സാം ആൾട്ട്മാൻ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.
"തീയെക്കാളും വൈദ്യുതിയെക്കാളും കൂടുതൽ ആഴമുള്ളത്" എന്നാണ് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ എഐയെ വിശേഷിപ്പിച്ചത്. ഈ അഭിപ്രായങ്ങളെല്ലാം തൊഴിൽ മേഖലയിൽ വരാൻപോകുന്ന മാറ്റത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. അടുത്തിടെ എഐ സാങ്കേതികവിദ്യയിലുണ്ടായ പുരോഗതി കണക്കിലെടുത്താൽ ഏറെ ബുദ്ധമുട്ടുള്ള ജോലികൾ പോലും നിർവഹിക്കാൻ പ്രാപ്തിനേടുന്നതിലേക്ക് എഐ അടുത്തുകൊണ്ടിരിക്കുന്നു എന്ന് മനസിലാകും.


Click it and Unblock the Notifications








