ആപ്പിളിന് ഗൂഗിളിനോട് 'പ്രണയം'! ജീവന്മരണപോരാട്ടമായ ആന്റി ട്രസ്റ്റ് കേസിൽ ഗൂഗിളിന് അനുകൂലമായി മൊഴി നൽകി
സെർച്ച് എൻജിൻ ഭീമനായ ഗൂഗിളിന്റെ 25-ാം ജന്മദിനം കഴിഞ്ഞദിവസമായിരുന്നു. ഇതോടനുബന്ധിച്ച് ഇന്റർനെറ്റ് ലോകത്ത് ഗൂഗിളിന്റെ പ്രാധാന്യം കഴിഞ്ഞ ദിവസം ലോകം മുഴുവൻ ചർച്ചചെയ്യുകയുണ്ടായി. എന്നാൽ ഇതേ സമയം തന്നെ വരും വർഷങ്ങളിൽ ഇതേ രീതിയിൽ ജന്മദിനം ആഘോഷിക്കാൻ ഗൂഗിൾ ഉണ്ടാകുമോ എന്നുള്ള ചർച്ചകളും നടക്കുന്നുണ്ട്.
ഗൂഗിളിനെതിരേ അമേരിക്കയിൽ നടക്കുന്ന ആന്റിട്രസ്റ്റ് വ്യവഹാരമാണ് സെർച്ച് എൻഞ്ചിൻ ഭീമന്റെ നിലനിൽപ്പ് സംബന്ധിച്ച ചോദ്യം ഉയർത്തുന്നത്. അമേരിക്കയിൽ ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസിന്റെ(ഡിഒജെ) നേതൃത്വത്തിൽ ആണ് ഗൂഗിളിനെതിരേ ആന്റിട്രസ്റ്റ് വ്യവഹാരം ഫയൽ ചെയ്തിരിക്കുന്നത്. ഇതിൽ ഇപ്പോൾ വാദം നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ആപ്പിൾ പ്രതിനിധി മൊഴിനൽകുകയുണ്ടായി.

വാഷിംഗ്ടൺ ജില്ലാ കോടതിയിൽ നടന്ന വിസ്താരത്തിൽ ആപ്പിൾ ഗൂഗിളിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഗൂഗിളിന് പകരമായി പരിഗണിക്കാവുന്ന വിശ്വസനീയമായ ഒരു ബദൽ വേറെയില്ല എന്നാണ് ആപ്പിളിന്റെ സെർവീസ് വിഭാഗത്തെ നയിക്കുന്ന എഡ്ഡി ക്യൂ സാക്ഷ്യപ്പെടുത്തിയത്. ആപ്പിൾ ഡിവൈസുകളിൽ ഡീഫോൾട്ട് സെർച്ച് എൻജിനായി ഗൂഗിളിനെ സജ്ജീകരിച്ചതിനെ എഡ്ഡി കോടതിയിൽ ന്യായീകരിച്ചു.
ഗൂഗിളിനെതിരെയുള്ള ആന്റിട്രസ്റ്റ് കേസിന്റെ കാതൽ ഗൂഗിളും ആപ്പിളും തമ്മിലുള്ള ഇടപാടാണ്. എല്ലാ ആപ്പിൾ ഡിവൈസുകളിലും ഗൂഗിളിനെ ഡിഫോൾട്ട് സെർച്ച് എഞ്ചിനാക്കി മാറ്റുകയും ആപ്പിളും ഗൂഗിളും തമ്മിൽ ഇതിന്റെ പേരിൽ കോടിക്കണക്കിന് ഡോളറുകളുടെ ഇടപാടുകൾ നടത്തുകയും ചെയ്യുന്നു. ആൻഡ്രോയിഡ് ഫോണുകളിലേതു പോലെ യുഎസിൽ വിൽക്കുന്ന ഐഫോണുകളും ഗൂഗിൾ സെർച്ച് പ്രീ-ഇൻസ്റ്റാൾ ചെയ്‌ത ഡിഫോൾട്ട് സെർച്ചെൻജിനായി വരുന്നു.
അതിനാൽത്തന്നെ യുഎസിൽ 90 ശതമാനം സെർച്ചിങ്ങിനും ഗൂഗിൾ ഉപയോഗിക്കപ്പെടുന്നു. വിപണിയിലെ ആധിപത്യം ദുരുപയോഗം ചെയ്താണ് ഗൂഗിൾ ഈ മേധാവിത്വം തുടരുന്നത് എന്നാണ് ആരോപണം. ഇതിനെതിരേയുള്ള ആന്റിട്രസ്റ്റ് വ്യവഹാരമാണ് ഗൂഗിളിനെതിരേ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. വമ്പൻ കമ്പനികളെ നിലയ്ക്ക് നിർത്താനുള്ള യുഎസ് ഫെഡറൽ ഗവൺമെന്റിന്റെ ആയുധമാണ് ആന്റിട്രസ്റ്റ് കേസ്.
ഒരു കാലത്ത് ടെക്നോളജി രംഗത്ത് എതിരാളികളില്ലാതെ കൊടികുത്തിവാണ മൈക്രോസോഫ്ടിന്റെ അടിപതറിച്ചത് 1998ൽ നടന്ന ഒരു ആന്റിട്രസ്റ്റ് വ്യവഹാരമായിരുന്നു എന്ന് വിഗദ്ധർ ചൂണ്ടിക്കാട്ടുന്നു. അന്ന് മൈക്രോസോഫ്ടിന് സംഭവിച്ച തിരിച്ചടി ഇപ്പോൾ ഗൂഗിളിനും സംഭവിക്കുമോ എന്നാണ് ടെക് ലോകം ഉറ്റുനോക്കുന്നത്. ഇതോടൊപ്പം കൗതുകകരമായ മറ്റൊന്നുകൂടി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഗൂഗിൾ ഇന്ന് കാണുന്ന നിലയിലേക്ക് വളരുന്നതിന് അന്ന് ആന്റിട്രസ്റ്റ് കേസിൽ മൈക്രോസോഫ്ട് നേരിട്ട തിരിച്ചടി വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട് എന്നതാണ് അത്. അന്ന് മൈക്രോസോഫ്ടിന് അമേരിക്ക മൂക്ക്കയർ ഇട്ടിരുന്നില്ലെങ്കിൽ ഗൂഗിളും ഫെയ്സ്ബുക്കും പോലുള്ള ഇന്നത്തെ വമ്പൻമാർ ഉണ്ടാകുമായിരുന്നില്ലെന്നും വളർന്നുവരുന്ന ഘട്ടത്തിൽതന്നെ അവയെ മൈക്രോസോഫ്ട് ഏറ്റെടുക്കുമായിരുന്നെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
മറ്റ് കമ്പനികളെ വളരാൻ അനുവദിക്കാതിരുന്ന മൈക്രോസോഫ്ടിന്റെ അന്നത്തെ വഴിയിലാണ് ഗൂഗിളും ഇപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് എന്നത് മറ്റൊരു കൗതുകകരമായ വസ്തുതയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ചില കണക്കുകൾ ഈ വസ്തുതകളെ പിന്താങ്ങുന്നു. യൂട്യൂബ് അടക്കം 238 ൽ അധികം കമ്പനികൾ ഗൂഗിൾ ഏറ്റെടുക്കുകയോ, ഒരുമിപ്പിക്കുകയോ ചെയ്തിട്ടുണ്ട്. അതായത് എതിരാളികളെ ഇല്ലാതാക്കുകയോ, ഏറ്റെടുക്കുകയോ ചെയ്യാന്‍ മടിക്കാറില്ല എന്നർഥം.
ഏകാധിപത്യത്തിലേക്കുള്ള ഗൂഗിളിന്റെ ജൈത്രയാത്രയ്ക്ക് തടയിടാനാണ് ഡിഒജെ ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നത്. മൈക്രോസോഫ്ടിന് സംഭവിച്ചതുപോലൊരു തിരിച്ചടി ഉണ്ടാകാതിരിക്കാൻ സർവശക്തിയും ഉപയോഗിച്ച് ഗൂഗിൾ ആന്റിട്രസ്റ്റ് കേസിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ നടക്കുന്ന വ്യവഹാരത്തിൽ ആപ്പിളിന്റെ നിലപാട് ഗൂഗിളിന് അനുകൂലമാണ്. ഗൂഗിളിന്റെ സെർച്ച് എഞ്ചിൻ മികച്ചതാണെന്നാണ് ആപ്പിൾ പ്രതിനിധി പ്രധാനമായും വാദിച്ചത്.

ഗൂഗിളിന് ഏറ്റവും മികച്ച ഉൽപ്പന്നമുണ്ടെന്ന് ആപ്പിൾ എങ്ങനെ നിർണ്ണയിച്ചുവെന്ന് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് അറ്റോർണി മീഗൻ ബെൽഷോ ആപ്പിൾ പ്രതിനിധിയോട് ചോദിച്ചു. ഉപയോക്താക്കളുടെ സ്വകാര്യത പരമപ്രധാനമാണെന്ന് ആപ്പിൾ പ്രതിനിധി പറഞ്ഞു. ലോഗിൻ ചെയ്യാതെ തന്നെ ഉപയോക്താക്കൾക്ക് സെർച്ച് ചെയ്യാൻ കഴിയുമെന്നതാണ് ഗൂഗിളിനൊപ്പമുള്ള ഐഎസ്എ (Instruction Set Architecture)യുടെ ഒരു വ്യവസ്ഥയെന്ന് ആപ്പിൾ പ്രതിനിധി വ്യക്തമാക്കി.
ആപ്പ് ട്രാക്കിംഗ് സുതാര്യതയെ പരാമർശിച്ച്, ഗൂഗിളോ മറ്റാരെങ്കിലുമോ തങ്ങളുടെ ഉപയോക്താക്കളെ ട്രാക്ക് ചെയ്യാതിരിക്കാൻ ആപ്പിൾ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും എഡ്ഡി ക്യൂ വ്യക്തമാക്കി. അതേസമയം, ഇതിനോടകം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗൂഗിൾ സമാനരീതിയിലുള്ള കേസുകൾ നേരിട്ടിട്ടുണ്ട്. ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുന്നുമുണ്ട്. എന്നാൽ യുഎസിൽ ഇപ്പോൾ നടക്കുന്ന വാദം ഗൂഗിളിന് നിർണായകമാണ്. ഇവിടെയും ഗൂഗിൾ രക്ഷപ്പെടുമോയെന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.


Click it and Unblock the Notifications








