പിച്ചൈ വെറും പിച്ചൈ അല്ല! കഴിഞ്ഞ വർഷമാത്രം ഗൂഗിളിൽനിന്ന് കിട്ടിയത് 1,854 കോടി രൂപ
ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റിന്റെ സിഇഒ സുന്ദർ പിച്ചൈയ്ക്ക് 2022ൽ ഗൂഗിളിൽ നിന്ന് ശമ്പളമായി ലഭിച്ചത് 226 മില്യൺ ഡോളർ (ഏകദേശം 1,854 കോടി രൂപ). വെള്ളിയാഴ്ച പുറത്തിറക്കിയ സെക്യൂരിറ്റീസ് ഫയലിംഗിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത് എന്ന് വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
പിച്ചൈയുടെ ശമ്പളത്തിൽ ഏകദേശം 218 മില്യൺ ഡോളറിന്റെ (ഏകദേശം 1,788 കോടി രൂപ) സ്റ്റോക്ക് അവാർഡുകളും ഉൾപ്പെടുന്നുവെന്ന് കമ്പനിയുടെ ഫയലിംഗ് വെളിപ്പെടുത്തുന്നു. ആൽഫബെറ്റ് ജീവനക്കാർ നേടുന്ന ശരാശരി വേതനത്തിന്റെ 800 മടങ്ങ് കൂടുതലാണ് പിച്ചൈയ്ക്ക് ശമ്പളമായി ലഭിക്കുന്നത് എന്ന് ഈ രേഖകൾ വ്യക്തമാക്കുന്നു.

മൗണ്ടൻ വ്യൂ ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന ആൽഫബെറ്റ് സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ 2022 ജനുവരിയിൽ, ആഗോളതലത്തിൽ 12,000 തസ്തികകൾ ഇല്ലാതാക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു. ഇതിലൂടെ ഏതാണ്ട് 6 ശതമാനം ഗൂഗിൾ ജീവനക്കാർക്കാണ് ജോലി നഷ്ടമായത്.
പിച്ചൈയുടെ ശമ്പളം പുറത്തുവന്നതിന് പിന്നാലെ, പ്രതിസന്ധിയുടെ പേരുപറഞ്ഞ് സാധാരണ ജീവനക്കാരെ പിരിച്ചുവിട്ട ഗൂഗിൾ നടപടിക്കെതിരേ വിമർശനം ഉയരുന്നുണ്ട്.
ജീവനക്കാരുടെ ക്ഷേമത്തേക്കാൾ സിഇഒയുടെ ശമ്പളത്തിന് കമ്പനി മുൻഗണന നൽകുന്നതിനെ വിമർശിച്ചാണ് ചിലർ രംഗത്തെത്തിയത്. പിച്ചൈയും ആൽഫബെറ്റിന്റെ മറ്റ് ജീവനക്കാരും തമ്മിലുള്ള ഉയർന്ന ശമ്പള വ്യത്യാസം വരുമാന അസമത്വത്തെയും വേതന രീതിയെയും കുറിച്ചുള്ള ചർച്ചകൾക്കും കാരണമായി. പിരിച്ചുവിടലുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് അടുത്തിടെ നൂറുകണക്കിന് ഗൂഗിൾ ജീവനക്കാർ കമ്പനിയുടെ ലണ്ടൻ ഓഫീസുകളിൽ വാക്കൗട്ട് നടത്തിയിരുന്നു.

കമ്പനിയുടെ ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി ഗൂഗിളിലെ ഉയർന്ന എക്‌സിക്യൂട്ടീവുകൾക്ക് ഈ വർഷം ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് ഈ വർഷം ജനുവരിയിൽ പ്രഖ്യാപിച്ചത് സുന്ദർ പിച്ചൈതന്നെ ആയിരുന്നു. യുഎസിലെ ജീവനക്കാർക്ക് ഇതിനകം ഒരു പ്രത്യേക ഇമെയിൽ അയച്ചതായും മറ്റ് രാജ്യങ്ങളിൽ, പ്രാദേശിക നിയമങ്ങൾ കാരണം ഈ പ്രക്രിയയ്ക്ക് കൂടുതൽ സമയമെടുക്കുമെന്നുമാണ് പിച്ചൈ പ്രസ്താവനയിൽ അറിയിച്ചത്.
മാർച്ചിൽ, 200 ലധികം തൊഴിലാളികളെ പിരിച്ചുവിട്ടതിനെത്തുടർന്ന് ഗൂഗിൾ ജീവനക്കാർ കമ്പനിയുടെ സൂറിച്ചിലെ ഓഫീസുകളിൽ വാക്കൗട്ട് നടത്തിയത് ഏറെ ചർച്ചയായി. കമ്പനിയുടെ കൂട്ടപ്പിരിച്ചുവിടൽ കൈകാര്യം ചെയ്യുന്നതിൽ തലപ്പത്തുള്ളവർ പരാജയപ്പെട്ടെന്ന് ജീവനക്കാർക്കിടയിൽ പരക്കെ പ്രതിഷേധമുണ്ട്. അതിനിടയിൽ സുന്ദർ പിച്ചൈയുടെ ശമ്പളവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങൾ ജീവനക്കാർക്കിടയിലെ അസ്വസ്ഥത വർധിപ്പിക്കുമെന്നാണ് വിലയിരുത്തൽ.
ചാറ്റ്ജിപിടിയും മൈക്രോസോഫ്ടിന്റെ ബിങ്ങും ഉയർത്തുന്ന വെല്ലുവിളികൾ മറികടക്കാൻ ഗൂഗിൾ കഠിന പ്രയത്നമാണ് നടത്തിവരുന്നത്. അതിനിടെ ജീവനക്കാർക്കിടയിൽ പ്രതിഷേധം കനത്താൽ ഗൂഗിൾ വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങും. ഗാലക്സി ഫോണുകളിൽ ഡിഫോൾട്ട് സെർച്ച് എഞ്ചിൻ സ്ഥാനത്തുനിന്ന് ഗൂഗിളിനെ ഒഴിവാക്കി ബിങ്ങിനെ കൊണ്ടുവരാൻ സാംസങ് ആലോചിക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. അത് സംഭവിച്ചാൽ ഗൂഗിൾ വരുമാനത്തിൽ വൻ ഇടിവാണുണ്ടാകുക.

ഗൂഗിളിന്റെ വാർഷിക വരുമാനത്തിൽ 300 കോടി ഡോളർ സാംസംഗുമായുള്ള കരാറിൽ നിന്ന് ലഭിക്കുന്നതാണ്. അതിനാൽത്തന്നെ സാംസങ് ഗൂഗിളിനെ ഒഴിവാക്കി മൈക്രോസോഫ്ടുമായി കരാറുണ്ടാക്കിയാൽ ഗൂഗിളിനുണ്ടാകുന്ന ക്ഷീണം പറഞ്ഞറിയിക്കാൻ പറ്റാത്ത വിധത്തിലുള്ളതായിരിക്കും. സാംസങ്ങിന്റെ നീക്കം വാർത്തയായതിന് പിന്നാലെ, ഏപ്രിൽ 17 ന് ആൽഫബെറ്റ് ഓഹരികൾ ഏകദേശം 4 ശതമാനം ഇടിവ് നേരിട്ടിരുന്നു.
ഈ പ്രതിസന്ധി മറികടക്കാൻ വിവിധ മാർഗങ്ങൾ ആലോചിക്കുകയും അതിശക്തമായൊരു എഐ സംവിധാനം പുറത്തിറക്കാൻ പരിശ്രമിക്കുകയും ചെയ്യുന്ന തിരക്കിലാണ് കമ്പനി. ഗൂഗിൾ സെർച്ചിൽ ഏറെ കഴിവുകളുള്ള എഐയെ അവതരിപ്പിക്കാൻ 'മാഗി' എന്ന രഹസ്യപ്പേരിൽ ഗൂഗിൾ പരീക്ഷണങ്ങൾ നടത്തിവരുന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.
ഗൂഗിളിന്റെ 160 ൽ അധികം ഡിസൈനർമാർ, എഞ്ചിനീയർമാർ, എക്സിക്യൂട്ടീവുകൾ, മറ്റ് സ്റ്റാഫ് എന്നിവർ 'മാഗി' പ്രോജക്റ്റിൽ പ്രവർത്തിക്കുന്നു. അടുത്തമാസം നടക്കുന്ന ഗൂഗിളിന്റെ I/O ഇവന്റിൽ മാഗി അവതരിപ്പിക്കപ്പെടുമെന്നാണ് കരുതപ്പെടുന്നത്. അധികം വൈകാതെ തങ്ങൾ ഗൂഗിൾ സെർച്ചിൽ എഐ കൂട്ടിച്ചേർക്കുമെന്ന് കഴിഞ്ഞയാഴ്ച സുന്ദർ പിച്ചൈ വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications