സർജിക്കൽ സ്ട്രൈക്കിൽ ഗൂഗിളും വിറച്ചു; ഇനി 3000 രൂപയുടെ സ്മാർട്ട്ഫോണുകളും ആൻഡ്രോയിഡ് സ്വാതന്ത്ര്യവും
എക്കാലത്തും എല്ലാവരെയും നിയന്ത്രിക്കാമെന്ന് കരുതുന്നവർ വിഡ്ഢികളാണെന്ന് പറയാം. അങ്ങനെ കരുതിയവരെല്ലാം പരാജയപ്പെട്ട കഥകൾ നമ്മുടെ ചരിത്ര പുസ്തകങ്ങളിലുണ്ട്. ആ വഴിയേ നീങ്ങുകയാണ് ആഗോള ടെക്ക് ഭീമനായ ഗൂഗിളും. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാർട്ട്ഫോൺ വിപണിയായ ഇന്ത്യൻ ആൻഡ്രോയിഡ് രംഗത്തെ ഇത്ര കാലം നിയന്ത്രിച്ചതും നിയമങ്ങൾ സൃഷ്ടിച്ചതും നടപ്പിലാക്കിയതും എല്ലാം Google മാത്രമായിരുന്നു. യൂസേഴ്സും ആപ്പ് ഡെവലപ്പേഴ്സും സ്മാർട്ട്ഫോൺ ബ്രാൻഡുകളുമൊക്കെ ഗൂഗിൾ വരച്ച വരയിൽ മാത്രം മുന്നോട്ട് പോയിരുന്ന കാലം അവസാനിച്ചിരിക്കുകയാണ്.

ആൻഡ്രോയിഡ് രംഗത്തെ അനാവശ്യ നിയന്ത്രണങ്ങളും സർവാധിപത്യത്തിന്റെ ദുരുപയോഗവും അവസാനിപ്പിക്കാൻ കേന്ദ്ര ഇടപെടൽ സഹായിച്ചുവെന്ന് തന്നെ പറയാം. തെറ്റായ പ്രവണതകൾക്കെതിരെ സഹസ്ര കോടികൾ ഗൂഗിളിന് പിഴ ചുമത്തിയ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ നടപടി സുപ്രീം കോടതിയും ശരി വച്ചിരുന്നു. പിന്നാലെ ആൻഡ്രോയിഡ് രംഗത്തെ നിയമസംഹിതകൾ മാറ്റിയെഴുതുകയാണ് ഗൂഗിൾ. ടെക്ക് മേഖലയിൽ സർവാധിപത്യം പുലർത്തുന്ന കമ്പനികൾക്കെല്ലാം ഗൂഗിളിന്റെ തോൽവി ഒരു ഉണർത്ത് പാട്ടായിരിക്കണം. ഗൂഗിളിന്റെ പുതിയ നയങ്ങൾ ആൻഡ്രോയിഡ് രംഗത്ത് സൃഷ്ടിക്കാൻ പോകുന്ന വലിയ മാറ്റങ്ങളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.
ഫോണിലെ ഡിഫോൾട്ട് സെർച്ച് എഞ്ചിൻ സെലക്റ്റ് ചെയ്യാൻ സ്വാതന്ത്ര്യം
ഇനി മുതൽ പുതിയ ആൻഡ്രോയിഡ് ഫോണുകൾ സെറ്റ് ചെയ്യുമ്പോൾ യൂസേഴ്സിന് ഇഷ്ടമുള്ള സെർച്ച് എഞ്ചിനുകൾ സെലക്റ്റ് ചെയ്യാൻ സാധിക്കും. നിലവിൽ ഗൂഗിളിന് പകരം സെർച്ച് എഞ്ചിൻ ഉപയോഗിക്കാമെങ്കിലും സെറ്റിങ്സ് മെനുവിൽ നിന്നും ഓപ്ഷൻ സെർച്ച് ചെയ്ത് എടുക്കേണ്ടി വരുമെന്ന പരിമിതി ഉണ്ടായിരുന്നു. പുതിയ സംവിധാനം ഉപയോഗിച്ച് ഫോൺ സെറ്റ് ചെയ്യുമ്പോൾ തന്നെ ബിങ്, ഡക്ക്ഡക്ക്ഗോ പോലെയുള്ള സെർച്ച് എഞ്ചിനുകൾ ഡിഫോൾട്ട് ആയി സെറ്റ് ചെയ്യാൻ കഴിയും.
യൂറോപ്പിലും ഇന്ത്യയിലേതിന് സമാന നിയമനടപടി ഗൂഗിൾ നേരിട്ടിരുന്നു. അന്ന് എതിരാളികൾക്ക് അടക്കം ആൻഡ്രോയിഡിലേക്ക് വാതിൽ തുറന്ന് കൊടുക്കേണ്ടിയും വന്നിരുന്നു, കമ്പനിക്ക്. ഇക്കോസിയ, ക്വാന്റ് തുടങ്ങിയ ചെറിയ എതിരാളികൾ ഗൂഗിളിന് യൂറോപ്പിലുണ്ട്. എന്നാൽ ഇന്ത്യയിൽ പറയത്തക്ക എതിരാളികൾ ഒന്നുമില്ലാത്ത സാഹചര്യത്തിൽ ഉത്തരവ് നിർണായകമാകും. ഒരു പക്ഷെ ഇന്ത്യയിലെ സെർച്ച് എഞ്ചിൻ രംഗത്തേക്ക് കൂടുതൽ സ്ഥാപനങ്ങളും കടന്ന് വന്നേക്കാം.
ഫോർക്ക്ഡ് ഒഎസുകൾക്ക് സപ്പോർട്ട്
ഡിവൈസ് മാനുഫാക്ചേഴ്സും മറ്റും ഇഷ്ടാനുസരണം മാറ്റങ്ങൾ വരുത്തി തയ്യാറാക്കുന്ന ഒഎസ് വേരിയന്റുകളെയാണ് ഫോർക്ക്ഡ് ഒഎസുകൾ എന്ന് പറയുന്നത്. ഇത്രയും കാലം ആൻഡ്രോയിഡ് ഫോർക്കുകൾ ഉപയോഗിക്കാൻ സ്മാർട്ട്ഫോൺ കമ്പനികളെ ഗൂഗിൾ അനുവദിച്ചിരുന്നില്ല. ഇതിനായി മൊബൈൽ ബ്രാൻഡുകളുമായി ആന്റി ഫ്രാഗ്മെന്റേഷൻ കരാറുകളും (എഎഫ്എ) കമ്പനി ഒപ്പ് വച്ചിരുന്നു. ആൻഡ്രോയിഡ് ഒരു ഓപ്പൺ സോഴ്സ് ഒഎസ് ആണെങ്കിൽ കൂടിയും എഎഫ്എ ഒപ്പിട്ട് കഴിഞ്ഞാൽ പിന്നെ ഗൂഗിളിനെ ധിക്കരിക്കാനോ ഫോർക്ക്ഡ് ആൻഡ്രോയിഡ് വേർഷനുകൾ അവതരിപ്പിക്കാനോ ഫോൺ കമ്പനികൾക്ക് സാധിക്കുമായിരുന്നില്ല.
ഈ സാഹചര്യത്തിനാണ് മാറ്റം വരുന്നത്. സ്മാർട്ട്ഫോൺ നിർമാതാക്കൾക്ക് ഇനി ഫോർക്ക്ഡ് ആൻഡ്രോയിഡ് വേരിയന്റുകൾ തയ്യാറാക്കാനും ഉപയോഗിക്കാനും സാധിക്കും. ഒഎസ് വിപണിയിൽ നല്ല മത്സരം സൃഷ്ടിക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഭാർ ഒഎസ് പോലെ പ്രാദേശികമായി വികസിപ്പിച്ച മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റങ്ങൾക്ക് വിപണി പിടിക്കാനും പുതിയ നീക്കം സഹായകമാകും.

( google ) ഗൂഗിൾ ആപ്പുകളിൽ ആവശ്യമുള്ളവ മാത്രം സെലക്റ്റ് ചെയ്യാം
നേരത്തെ ഗൂഗിൾ സേവനങ്ങൾ ഒരു പാക്കേജ് ആയി ( ഗൂഗിൾ മൊബൈൽ സർവീസസ് ) സെലക്റ്റ് ചെയ്യുക എന്നത് മാത്രമായിരുന്നു സ്മാർട്ട്ഫോൺ ബ്രാൻഡുകളുടെ മുന്നിലുണ്ടായിരുന്ന ഓപ്ഷൻ. അതായത് ഒറ്റ ലൈസൻസിൽ ജിമെയിലും ഗൂഗിൾ മാപ്സും പ്ലേ സ്റ്റോറും ഡിവൈസുകളിൽ പ്രീ ഇൻസ്റ്റാൾ ചെയ്യുന്ന രീതി. ഏതെങ്കിലും ഒന്ന് വേണ്ടെന്ന് വക്കാൻ കമ്പനികൾക്ക് സാധിച്ചിരുന്നില്ല. എന്നാൽ ഇനി മുതൽ ഓരോ ആപ്പുകൾ മാത്രമായും സെലക്റ്റ് ചെയ്യാൻ സാധിക്കും.
യൂസേഴ്സിനും വലിയ രീതിയിൽ ഗുണം ചെയ്യുന്ന നീക്കം കൂടിയാണിത്. ഏതെങ്കിലും ഒരു ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ബ്രാൻഡിന് ഏറ്റവും കുറഞ്ഞ നിരക്കിൽ ഒരു ഡിവൈസ് പുറത്തിറക്കണമെന്നുണ്ടെന്ന് കരുതുക. അവർക്ക് വേണമെങ്കിൽ ഗൂഗിൾ സെർച്ച് ആപ്പ് മാത്രം പ്രീഇൻസ്റ്റാൾ ചെയ്ത് ഡിവൈസ് പുറത്തിറക്കാൻ കഴിയും. ഗൂഗിൾ മൊബൈൽ സർവീസിന് വേണ്ടി വരുന്ന വൻ ചിലവ് കുറയുന്നതോടെ 3,000 രൂപയിൽ താഴെ വിലയിൽ വരെ സ്മാർട്ട്ഫോണുകൾ പുറത്തിറക്കാൻ കമ്പനികൾക്ക് സാധിക്കുമെന്നാണ് കരുതുന്നത്.
പ്രാദേശിക സ്മാർട്ട്ഫോൺ ബ്രാൻഡുകൾ
പുതിയ നയങ്ങൾ കൂടുതൽ പ്രാദേശിക സ്മാർട്ട്ഫോൺ ബ്രാൻഡുകൾ വളർന്ന് വരാനും കാരണമാകും. ഇത്തരം കമ്പനികളുടെ കടന്ന് വരവ് വളരെ നിരക്ക് കുറഞ്ഞ സ്മാർട്ട്ഫോണുകളുമായിട്ടായിരിക്കുമെന്നത് വിപണിയെക്കുറിച്ചറിയാവുന്ന ആർക്കും മനസിലാകും. തങ്ങളുടെ മൊബൈൽ സേവനങ്ങൾ ഉപയോഗിക്കാൻ ലൈസൻസ് ഫീ ഈടാക്കുന്നതും ഗൂഗിൾ സെർച്ചിനൊപ്പം തന്നെ കമ്പനിയുടെ എല്ലാ സേവനങ്ങളും ലഭ്യമാക്കുമെന്നതും ഗൂഗിളിന് വലിയ നഷ്ടങ്ങൾ ഉണ്ടാകാതിരിക്കാനും സഹായിക്കും.

ആപ്പുകളുടെ സൈഡ് ലോഡിങും തേർഡ് പാർട്ടി ബില്ലിങും
ഗൂഗിൾ പ്ലേ സ്റ്റോറിന് പുറത്ത് നിന്നുള്ള തേർഡ് പാർട്ടി ആപ്പുകൾ നേരത്തെ മുതൽ തന്നെ ആൻഡ്രോയിഡ് ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യാൻ കഴിയും. എന്നാൽ ഇവ അപ്ഡേറ്റ് ചെയ്യുന്നതിനടക്കം വലിയ പ്രയാസം നേരിട്ടിരുന്നു. ഇനി മുതൽ യൂസേഴ്സിന് സൈഡ് ലോഡഡ് ആപ്പുകളും ഓട്ടോമാറ്റിക്കായി അപ്‍ഡേറ്റ് ചെയ്യാൻ കഴിയും. തേർഡ് പാർട്ടി ആപ്പ്സ്റ്റോറുകൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിന് സമാനമായി ഓട്ടോമാറ്റിക്ക് അപ്ഡേറ്റുകൾ ആപ്പുകളിൽ എത്തിക്കാനും സാധിക്കും. എന്നാൽ ഇത് വലിയ സുരക്ഷ പ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്നും യൂസേഴ്സ് ജാഗ്രത പാലിക്കണമെന്നും ഗൂഗിൾ മുന്നറിയിപ്പ് നൽകുന്നുണ്ട്.
ഇൻ ആപ്പ് പർച്ചേസുകൾ നടത്തുമ്പോൾ ഗൂഗിൾ പ്ലേയ്ക്ക് പുറത്തുള്ള ബില്ലിങ് സിസ്റ്റങ്ങൾ ഉപയോഗിക്കാനും ഇനി മുതൽ സാധിക്കും. ആപ്പുകളുടെയും ഗെയിമുകളുടെയും ഡെവലപ്പേഴ്സിന് ഇതി വലിയ രീതിയിൽ ഗുണം ചെയ്യും. അവർക്ക് ലഭിക്കേണ്ട ലാഭത്തിൽ നിന്ന് വലിയൊരു ശതമാനം ഗൂഗിൾ കൊണ്ട് പോകുന്നത് അവസാനിക്കുമെന്നതാണ് പ്രത്യേകത. ഗൂഗിളിനെതിരെ ഉയർന്നിരുന്ന വലിയ ആരോപണങ്ങളിൽ ഒന്നാണ് തേർഡ് പാർട്ടി ബില്ലിങ് സർവീസുകൾ അനുവദിക്കാത്ത വിഷയം.
പുതിയ നയങ്ങളോടെ ഇന്ത്യൻ ആൻഡ്രോയിഡ് വിപണിയിൽ വലിയ മാറ്റങ്ങൾ തന്നെ സംഭവിക്കുമെന്ന് ഉറപ്പാണ്. ഡിജിറ്റൽ രംഗത്തെ ഏത് വിധത്തിലുള്ള മാറ്റങ്ങൾക്കും ഒരു മോശം സൈഡ് കൂടി ഉണ്ടാവുമെന്നതും യൂസേഴ്സ് അറിഞ്ഞിരിക്കണം.


Click it and Unblock the Notifications








