വന്നവഴിയും പറഞ്ഞ 'മൊഴി'യും മറക്കാതെ സുന്ദർ പിച്ചൈ; തമിഴ് യുവാവിന് സമ്മാനിച്ചത് സ്വപ്നനിമിഷം!
പ്രതിഭാശക്തിയാൽ ലോകം കീഴടക്കിയ ഇന്ത്യക്കാർ നിരവധിയുണ്ട്. കഴിവുകൾക്കൊപ്പം വന്ന വഴി മറക്കാത്തവരാണ് അവരിൽപ്പലരും. അത്തരത്തിൽ ഒരാളാണ് നിലവിലെ ഗൂഗിൾ മേധാവിയും ഇന്ത്യക്കാരനും കൂടിയായ പിച്ചൈ സുന്ദരരാജൻ എന്ന സുന്ദര്‍ പിച്ചൈ(Sundar Pichai). ടെക്നോളജികൊണ്ട് ലോകം കീഴടക്കിയ വമ്പനാണ് ഗൂഗിൾ എന്ന് നമുക്കറിയാം. അതിന്റെ ഏറ്റവും ഉന്നത പദവിയിലെത്തില സുന്ദർ പിച്ചൈ ഏതൊരു ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നേട്ടമാണ് കൈവരിച്ചത്.

ഇപ്പോൾ അമേരിക്കൻ പൗരത്വം ഉണ്ടെങ്കിലും ഇപ്പോഴും ഇന്ത്യയുടെ മകൻ തന്നെയാണ് സുന്ദര്‍ പിച്ചൈ. ഇന്ത്യയോടുള്ള സ്നേഹം അദ്ദേഹം പല ഘട്ടത്തിലും വെളിപ്പെടുത്തിയിട്ടുമുണ്ട്. അടുത്തിടെ നടത്തിയ ഇന്ത്യാ സന്ദർശനത്തിലും ജന്മനാടിനോടുള്ള പിച്ചൈയുടെ സ്നേഹം വെളിവായിരുന്നു. ചെന്നൈയിലെ സാധാരണ സർക്കാർ സ്കൂളിൽ പഠിച്ച്, കഴിവുകൾ കൊണ്ട് സെർച്ച്എൻജിൻ ഭീമനായ ഗൂഗിളിന്റെ അമരത്ത് എത്തിയ പിച്ചൈ വളർന്നുവരുന്ന യുവ പ്രതിഭകൾക്ക് ഊർജവും ദിശാബോധവും പകരുന്നതിൽ എപ്പോഴും ശ്രദ്ധിക്കാറുണ്ട്.

ഇത്തവണത്തെ ഇന്ത്യാ സന്ദർശനത്തിൽ തമിഴ്നാട്ടിൽ നിന്നുള്ള ഒരു യുവ സോഫ്ട്വെയർ സംരംഭകനെ നേരിട്ട് കണ്ട് അഭിനന്ദിക്കുകയും ഉപദേശങ്ങൾ നൽകുകയും ചെയ്ത സുന്ദർ പിച്ചൈയുടെ നടപടി ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഉൾപ്പെടെ നേരിൽക്കണ്ട് ചർച്ചകൾ നടത്തേണ്ട അനവധി പ്രോഗ്രാമുകളുടെ തിരക്കിനിടയിലും യുവ സോഫ്ട്വെയർ എൻജിനീയറെ കണ്ട് അഭിനന്ദിക്കാനും സമയം ചെലവഴിക്കാനും പിച്ചൈ നടത്തിയ നീക്കമാണ് അദ്ദേഹത്തെ പ്രശംസയ്ക്ക് അർഹനാക്കുന്നത്.

തമിഴ്നാട്ടിൽനിന്നുള്ള മുരളി എന്ന സാധാരണക്കാരനായ യുവാവുമായാണ് പിച്ചൈ കൂടിക്കാഴ്ച നടത്തിയത്. കൃഷ്ണഗിരി ജില്ലയിലെ മത്വാർ സ്വദേശിയായ മുരളി ബിഎസ്‌സി കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയാണ്. മുരളിയുടെ പിതാവ് സെൽവരാജ് ഒരു ധാന്യ വ്യാപാരിയായിരുന്നു. 10 വർഷം മുമ്പ് തന്റെ നാട്ടിലെ സാധാരണക്കാരായ കർഷകരും ധാന്യ വ്യാപാരിയായ അച്ഛനും നേരിട്ടിരുന്ന പ്രതിസന്ധി മുരളിയെ വല്ലാതെ വിഷമിപ്പിച്ചു.

തുടർന്ന് കർഷകർക്കും വ്യാപാരികൾക്കും ലാഭം ഉണ്ടാകുന്ന നിലയിലേക്ക് കൃഷി ലാഭകരമാക്കാനും കർഷകരെ സഹായിക്കാനും സാങ്കേതിക വിദ്യകൾ പങ്കുവയ്ക്കാനും ആയി 'കൃഷി തമിഴിൽ' എന്നൊരു സ്മാർട്ട്ഫോൺ ആപ്പ് അദ്ദേഹം ഉണ്ടാക്കി. മുരളി വികസിപ്പിച്ച ഈ സെൽഫോൺ ആപ്പിൽ കർഷകർക്ക് ആവശ്യമായ കൃഷിസംബന്ധമായ എല്ലാ വിവരങ്ങളും സ്ഥിതിവിവരക്കണക്കുകളും ലഭ്യമാണ്. 2017ൽ തമിഴ്നാട് മുഖ്യമന്ത്രിയുടെ 'കമ്പ്യൂട്ടർ തമിഴ്' അവാർഡും ഈ ആപ്പ് മുരളിക്ക് നേടിക്കൊടുത്തു.

കഴിഞ്ഞ വർഷം ഗൂഗിൾ കേന്ദ്ര സർക്കാരുമായി സഹകരിച്ച് ഗൂഗിൾ ആപ്പ് സ്കെയിൽ അക്കാദമി ആരംഭിച്ചിരുന്നു. മികച്ച മൊബൈൽ ആപ്പുകളെ അടിസ്ഥാനമാക്കി 100 സോഫ്‌റ്റ്‌വെയർ സംരംഭകരെ തിരഞ്ഞെടുത്ത് അവർക്ക് ആഗോള പദവി നേടുന്നതിന് ഓൺലൈൻ പരിശീലനവും സർട്ടിഫിക്കേഷനും നൽകുന്ന ഒരു പദ്ധതിയും ഇതോടനുബന്ധിച്ച് ഗൂഗിൾ ഒരുക്കിയിരുന്നു. ഈ പദ്ധതിയിലേക്ക് മുരളിയും അദ്ദേഹത്തിന്റെ കൃഷി ആപ്പും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

പിന്നീട് ഈ മാസം 11ന് മുരളിക്ക് ഗൂഗിളിൽ നിന്ന് ഒരു കോൾ എത്തി. ഡൽഹിയിൽ എത്താനായിരുന്നു നിർദ്ദേശം. തുടർന്ന് 18ന് മുരളി ഡൽഹിയിലേക്ക് പോയി. അവിടെ ഒബ്‌റോയ് ഹോട്ടലിൽ വെച്ചായിരുന്നു ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയുമായുള്ള മുരളിയുടെ കണ്ടുമുട്ടൽ. പിച്ചൈയെ കാണുമ്പോൾ തന്റെ തമിഴ് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്താൻ സഹായം വേണമെന്ന് മുരളി അവിടെയുള്ളവരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മുരളിയെ അമ്പരപ്പിച്ചുകൊണ്ട് തമിഴിൽ തന്നെ പിച്ചൈയുമായി സംസാരിക്കാമെന്ന് അവർ അറിയിച്ചു.

പിന്നീട് മുരളിക്ക് മുന്നിലെത്തിയ സുന്ദർ പിച്ചൈയും മുരളിയെ ഞെട്ടിച്ച് തമിഴിൽ തന്നെ സംസാരിച്ചു. കർഷകർക്കായി ഒരു പ്രത്യേക മൊബൈൽ ആപ്പ് ഉണ്ടാക്കിയതിന്റെ കാരണവും സന്ദർഭവും സുന്ദർ പിച്ചൈ മുരളിയോട് ചോദിച്ചു. കൃഷിയും സാങ്കേതിക വിദ്യയും തമ്മിലുള്ള അന്തരം കുറയ്ക്കാനും അതുവഴി കർഷകർക്ക് അധിക നേട്ടമുണ്ടാക്കാനും ലക്ഷ്യമിട്ടാണ് താൻ ഇത് ആരംഭിച്ചതെന്ന് മുരളി മറുപടി നൽകി.

കൃഷി ആപ്പിനെ ഏറെ പ്രശംസിച്ച സുന്ദർ പിച്ചൈ ഇതൊരു മികച്ച സൃഷ്ടിയാണെന്നും മറ്റ് ഇന്ത്യൻ ഭാഷകളിലും ഈ ആപ്ലിക്കേഷൻ ആരംഭിക്കാണമെന്നും മുരളിയെ ഉപദേശിക്കുകയും ചെയ്തു. ഈ കൂടിക്കാഴ്ച തനിക്ക് വലിയ പ്രോത്സാഹനം നൽകിയെന്നും തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്ന നിമിഷമായിരുന്നു അതെന്നും മുരളി പറയുന്നു.


Click it and Unblock the Notifications








