നഹീന്ന് പറഞ്ഞാ നഹീ... കോപ്പിയടി ആരോപണം നിഷേധിച്ച് ഗൂഗിൾ; ഇനിയെല്ലാം ജെമിനിയുടെ കൈകളിൽ
എഐ ചാറ്റ്ബോട്ട് റേസിൽ ഗൂഗിളിനെ മലയർത്തിയടിച്ച് ആദ്യ പോയിന്റ് നേടിയത് ഓപ്പൺഎഐ അവതരിപ്പിച്ച ചാറ്റ്ജിപിടി ആയിരുന്നു. പിന്നാലെ ബാർഡിനെ രംഗത്തിറക്കി ഗൂഗിളും മസില് പെരുപ്പിച്ചു. പക്ഷെ ഫൌൾ അടിച്ച് ഫൌൾ അടിച്ച് ബാർഡ് വരുത്തിവച്ചത് കോടാനുകോടികളുടെ നഷ്ടവും. കൂനിന്മേൽ കുരുവെന്ന പോലെ കോപ്പിയടി ആരോപണങ്ങളും പിന്നാലെ വന്നു.
ബാർഡിനെ പരിശീലിപ്പിക്കാൻ ഗൂഗിൾ, ഓപ്പൺ എഐയുടെ ചാറ്റ്ജിപിടിയുടെ പ്രവർത്തനശൈലി കോപ്പിയടിച്ചെന്നായിരുന്നു ആരോപണം. സാക്ഷാൽ മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയിൽ നിന്നും കോപ്പിയടിച്ചെന്ന ആരോപണം ഗൂഗിളിന് ഒട്ടും സഹിക്കാൻ കഴിയുന്നതല്ല, ഇത് സ്വാഭാവികവുമാണ്. അതിനാൽ തന്നെ ആരോപണങ്ങളെ പുച്ഛിച്ച് തള്ളിയാണ് ഗൂഗിൾ മറുപടി നൽകിയത്. തങ്ങളുടെ എഐ ചാറ്റ്ബോട്ടിനെ പരിശീലിപ്പിക്കാൻ ഷെയർജിപിടിയിൽ നിന്നോ ചാറ്റ്ജിപിടിയിൽ നിന്നോ ഉള്ള യാതൊരു ഡാറ്റയും ഉപയോഗിച്ചിട്ടില്ലെന്നും വ്യക്തമാക്കി.

എന്തായാലും എഐ റേസിൽ ഓപ്പൺഎഐ നേടിയ വിജയവും ബാർഡിന് നേരിട്ട തിരിച്ചടിയും ഗൂഗിളിലെ എഐ അടുക്കളപ്പോരുകൾ അവസാനിപ്പിച്ചെന്നും റിപ്പോർട്ടുകൾ പറയുന്നു. ഗൂഗിളിന്റെ മാതൃ സ്ഥാപനമായ ആൽഫബെറ്റിൽ രണ്ട് എഐ റിസർച്ച് ടീമുകൾ ഉണ്ട്. ഏകദേശം സമാനമായ ഫീൽഡുകളിൽ പ്രവർത്തിക്കുന്ന ഗ്രൂപ്പുകളായതിനാൽ തന്നെ വർഷങ്ങളായി കടുത്ത മത്സരവും ഇവർക്കിടയിൽ ഉണ്ട്. എന്നാൽ ബാർഡ് മൂക്കും കുത്തി വീണതോടെ ഇത്തരം വ്യത്യാസങ്ങളും തമ്മിലടികളും മറക്കാനും ഒരുമിച്ച് പ്രവർത്തിക്കാനും തയ്യാറായിരിക്കുകയാണ് ഇരു ടീമുകളും.
ഗൂഗിളിന്റെ ബ്രെയ്ൻ എഐ ഗ്രൂപ്പും ആൽഫബെറ്റിന് കീഴിലുള്ള സഹോദര സ്ഥാപനമായ ഡീപ്പ്മൈൻഡുമാണ് ബാർഡിന് വേണ്ടി ഒന്നിച്ച് പ്രവർത്തിക്കുന്നത്. ഇരു കമ്പനികളിലെയും സോഫ്റ്റ്വെയർ എഞ്ചിനീയർമാർ ബാർഡിന്റെ പ്രശ്നങ്ങൾ പരിഹരിക്കാനും ശേഷി കൂട്ടുന്നതിനുമുള്ള ശ്രമങ്ങളാണ് നടത്തുന്നത്. "ജെമിനി" എന്ന വിളിപ്പേരിലാണ് ഈ സംരംഭം അറിയപ്പെടുന്നത്. ഏതാനും ആഴ്ചകൾക്ക് മുമ്പ് മാത്രമാണ് ഈ ഇനിഷിയേറ്റീവ് ആരംഭിച്ചത്. ഗൂഗിൾ ബാർഡിന്റെ തെറ്റുത്തരങ്ങൾ ഗൂഗിളിന്റെ ഷെയർ മൂല്യം ഇടിയാനും കമ്പനിയ്ക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാകാനും കാരണമായിരുന്നു.

ജെമിനി ഇനിഷിയേറ്റീവ് വിജയിച്ചാൽ ബാർഡിന്റെ പോരായ്മകൾ കുറേയെങ്കിലും പരിഹരിക്കാൻ കഴിയുമെന്നാണ് ഗൂഗിൾ പ്രതീക്ഷിക്കുന്നത്. എഐ ചാറ്റ്ബോട്ട് രംഗത്തെ ഒന്നാമത്തെ പേരുകാരാകാൻ ആഗ്രഹിച്ചാണ് കമ്പനി ബാർഡിനെ അവതരിപ്പിച്ചത്. എന്നാൽ ചാറ്റ്ജിപിടിയുടെ മുമ്പിൽ കാലിടറി വീഴാനായിരുന്നു ബാർഡിന്റെ വിധി. പരാജയത്തിൽ നിന്നും പാഠമുൾക്കൊണ്ടുള്ള തിരിച്ചുവരവും ചാറ്റ്ജിപിടിയുമായുള്ള ഏറ്റമുട്ടലുമാണ് ജെമിനിയിലൂടെ ഗൂഗിൾ ലക്ഷ്യമിടുന്നത്. ചാറ്റ്ജിപിടി, സെർച്ച് എഞ്ചിനുകളെയും ബ്രൌസറുകളെയും കാലഹരണപ്പെടുത്തുമെന്ന വിലയിരുത്തലുകൾക്കിടയിലാണ് ബാർഡുമായി പുതിയൊരു അങ്കം കുറിക്കാൻ ഗൂഗിൾ തയ്യാറെടുക്കുന്നത്.
ബാർഡിലേക്ക് യൂസേഴ്സിന് ആക്സസ് നൽകിത്തുടങ്ങുന്നതായി ഗൂഗിൾ പ്രഖ്യാപിച്ചിട്ടുണ്ട്. തങ്ങളുടെ ജനറേറ്റീവ് എഐ പ്ലാറ്റ്ഫോമിലേക്ക് എല്ലാവർക്കും ആക്സസ് നൽകുന്നതിനുള്ള ആദ്യ പരീക്ഷണമെന്ന നിലയിലാണ് ഇതിനെ ഗൂഗിൾ കാണുന്നത്. യുഎസിലും യുകെയിലുമുള്ള യൂസേഴ്സിനാണ് ആദ്യ ഘട്ടത്തിൽ ബാർഡിലേക്ക് ആക്സസ് ലഭിക്കുക. പിന്നാലെ കൂടുതൽ രാജ്യങ്ങളിലും ഭാഷകളിലും ഗൂഗിൾ ബാർഡ് ആക്സസ് ലഭ്യമാകും. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ഗൂഗിൾ ബാർഡ് ആക്സസ് എത്ര വിപുലമായി ലഭ്യമാക്കുമെന്ന കാര്യം കാത്തിരുന്ന് തന്നെ കാണണം.

ലാർജ് ലാംഗ്വേജ് മോഡലുകളെ ( LLM ) അടിസ്ഥാനമാക്കിയാണ് എഐ ചാറ്റ്ബോട്ടുകൾ പ്രവർത്തിക്കുന്നത്. ഓപ്പൺഎഐയുടെ ചാറ്റ്ജിപിടി, മൈക്രോസോഫ്റ്റിന്റെ ബിങ് ചാറ്റ്ബോട്ട്, Google Bard എന്നിവയെല്ലാം ഈ രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. കൂടുതൽ ഒപ്റ്റിമൈസ്ഡ് ആയിട്ടുള്ള LaMDA ആണ് ഗൂഗിൾ ബാർഡിൽ ഉള്ളത്. ഭാവിയിൽ കൂടുതൽ ശേഷിയുള്ള മോഡലുകൾ അവതരിപ്പിക്കുമെന്നും ഗൂഗിൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഉപയോക്താക്കൾക്ക് ബാർഡിനോട് ചോദ്യങ്ങൾ ചോദിക്കാനും തുടർചോദ്യങ്ങൾ ചോദിക്കാനുമൊക്കെ സാധിക്കും.


Click it and Unblock the Notifications








