'തെറ്റ് ചെയ്തിട്ടില്ല, പിന്നെന്തിന് ഇന്ത്യക്ക് പിഴയടയ്ക്കണമെന്ന്'; ഗൂഗിൾ വീണ്ടും സുപ്രീംകോടതിയിലേക്ക്
ആൻഡ്രോയിഡ് ഒഎസുമായി ബന്ധപ്പെട്ട്, വിപണിമര്യാദകൾ ലംഘിക്കുകയും വിപണിയിലെ ആധിപത്യം ദുരുപയോഗം ചെയ്യുകയും ചെയ്തെന്ന കേസിൽ ആന്റിട്രസ്റ്റ് നിർദ്ദേശങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഗൂഗിൾ വീണ്ടും സുപ്രീം കോടതിയിൽ. നേരത്തെ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) ഇന്ത്യൻ സ്‌മാർട്ട്‌ഫോൺ വിപണിയിൽ ഗൂഗിൾ ആധിപത്യസ്ഥാനം ചൂഷണം ചെയ്യുന്നുവെന്ന് ആരോപിച്ചിരുന്നു.
സ്മാർട്ട്ഫോൺ നിർമാതാക്കൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിവിധ നിയന്ത്രണങ്ങൾ നീക്കണമെന്ന് ഗൂഗിളിനോട് ആവശ്യപ്പെട്ട സിസിഐ, $163 മില്യൺ ഗൂഗിളിന് പിഴ ചുമത്തുകയും ചെയ്തു. ഇതിനെതിരേ ഗൂഗിൾ നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും പിഴ ഒഴിവാക്കാൻ കോടതി തയാറായില്ല. പക്ഷേ ഗൂഗിളിന്റെ അപേക്ഷ എൻസിഎൽഎടിക്ക് വിട്ടിരുന്നു.

നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണൽ എന്ന എൻസിഎൽഎടി ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റിന് ഭാഗിക ഇളവ് നൽകുകയുണ്ടായി. സിസിഐ നിർദേശിച്ച പത്ത് നിർദേശങ്ങളിൽ നാലെണ്ണം എൻസിഎൽടി ഒഴിവാക്കി. ഗൂഗിളിന്റെ മത്സര വിരുദ്ധ പെരുമാറ്റം സംബന്ധിച്ച സിസിഐയുടെ കണ്ടെത്തലുകൾ അംഗീകരിക്കുമ്പോൾത്തന്നെ, ചില സാങ്കേതിക വ്യവസ്ഥകൾ ട്രിബ്യൂണൽ ഒഴിവാക്കി നൽകി.
ഇതിന്റെ ചുവട് പിടിച്ചാണ് സിസിഐക്ക് എതിരേ ഗൂഗിൾ വീണ്ടും സുപ്രീം കോടതിയിൽ എത്തിയിരിക്കുന്നത്. അവശേഷിക്കുന്ന നിയന്ത്രണങ്ങളും നീക്കാൻ ഗൂഗിൾ സുപ്രീം കോടതി ഇടപെടൽ തേടിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. തങ്ങൾ വിപിണിയിലെ ആധിപത്യം ദുരുപയോഗം ചെയ്തിട്ടില്ലെന്നും അതിനാൽ അതിന്റെ പേരിൽ പിഴ അടയ്ക്കേണ്ടതില്ല എന്നുമാണ് ഗൂഗിളിന്റെ വാദം.

ഉപയോക്താക്കൾക്കും ഡെവലപ്പർമാർക്കും ആൻഡ്രോയിഡ് എങ്ങനെ പ്രയോജനപ്പെടുന്നു എന്ന് തെളിയിക്കാൻ കാത്തിരിക്കുകയാണെന്നും കോടതിയെ സമീപിച്ചതായും ഗൂഗിൾ പ്രസ്താവനയിലൂടെ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. ഗൂഗിളിന്റെ വിപണിവിരുദ്ധ പെരുമാറ്റം മൂലം ഉണ്ടാകുന്ന ദോഷങ്ങൾ അധികൃതർ തെളിയിക്കണമെന്ന് ട്രിബ്യൂണലിന്റെ വിധിയിൽ പ്രസ്താവിച്ചിരുന്നതായും എന്നാൽ അതിൽ സിസിഐ പരാജയപ്പെട്ടു എന്നുമാണ് ഗൂഗിൾ അവകാശപ്പെടുന്നത്.
അതേസമയം, ട്രിബ്യൂണൽ റദ്ദാക്കിയ നിർദേശങ്ങൾ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സിസിഐയും സുപ്രീം കോടതിയെ സമീപിക്കും എന്നാണ് വിവരം. രാജ്യത്തെ 600 ദശലക്ഷം സ്‌മാർട്ട്‌ഫോണുകളിൽ ഏകദേശം 97 ശതമാനവും ആൻഡ്രോയിഡ് മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റം ആണ്. വിപണിയിലെ ഈ മേൽക്കെ ഗൂഗിൾ ദുരുപയോഗം ചെയ്യുകയാണ് എന്ന നിഗമനത്തിൽ സിസിഐ ഉറച്ചുനിൽക്കുകയാണ്.
വിപണിയിലെ ആധിപത്യം ഉപയോഗിച്ച്, ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റവുമായി ബന്ധപ്പെട്ട് എതിരാളികൾക്ക് അവസരം നിഷേധിക്കുന്ന നീക്കങ്ങൾ ഗൂഗിൾ നടത്തിയതിനാണ് സിസിഐ കണ്ടെത്തൽ. ആൻഡ്രോയിഡ് ഫോണുകളിൽ തങ്ങളുടെ ആപ്പുകൾ നീക്കം ചെയ്യാനാക്കാത്ത രീതിയിൽ ഇൻസ്‌റ്റാൾ ചെയ്യുന്നതാണ് ഗൂഗിളിനെ വെട്ടിലാക്കിയ പ്രശ്‌നങ്ങളിലൊന്ന്. മറ്റ് ആപ്പ് ഡെവലപ്പർമാരുടെ അവസരത്തെ ഇല്ലാതാക്കാൻ പാടില്ല എന്നായിരുന്നു സിസിഐയുടെ നിരീക്ഷണം.

ആൻഡ്രോയിഡ് ഒഎസ് ഉപയോഗിച്ച് സ്മാർട്ട്ഫോണുകളിൽ ഗൂഗിൾ നടത്തുന്ന ആധിപത്യത്തിന് എതിരേ 2018 യൂറോപ്യൻ കമ്മീഷൻ പിഴയിടുകയും ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ അതിനെക്കാൾ ശക്തമായ നിയന്ത്രണങ്ങളാണ് സിസിഐ ഇന്ത്യയിൽ ഗൂഗിളിന് ഏർപ്പെടുത്തിയത്. ഇത് ഗൂഗിളിന് വൻ തിരിച്ചടിയാകുകയായിരുന്നു. കാരണം, ഗൂഗിളിനെ സംബന്ധിച്ച് ഏറ്റവും പ്രധാന വിപണിയാണ് ഇന്ത്യ.
ആൻഡ്രോയിഡ് ഉപയോഗിച്ചു നിർമിക്കുന്ന ഫോണുകളിൽ തങ്ങളുടെ ആപ്പുകൾ നീക്കം ചെയ്യാനാകാത്ത രീതിയിൽ ഇൻസ്‌റ്റാൾ ചെയ്യണമെന്ന നിബന്ധനയാണ് ഗൂഗിളിനെ ഏറ്റവുമധികം വെട്ടിലാക്കിയത്. ഒറിജിനൽ എക്യുപ്‌മെന്റ് മാനുഫാക്ചറർമാരുമായി (ഒഇഎം) ഗൂഗിൾ ഒപ്പുവെക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ വിതരണ കരാറിന് (മാഡ) കീഴിൽ നിർമിക്കുന്ന 'സ്‌മാർട് ഫോണുകളിൽ ഗൂഗിൾ മൊബൈൽ സ്യൂട്ടിന്റെ നിർബന്ധിത പ്രീ-ഇൻസ്റ്റാളേഷൻ' വേണ്ട എന്ന് സിസിഐ നിർദ്ദേശിക്കുന്നുണ്ട്.
ഈ വിധി നടപ്പാക്കിയാൽ ജിമെയിൽ, ഗൂഗിൾ പ്ലേ സ്റ്റോർ, ഗൂഗിൾ പേ, ഗൂഗിൾ മാപ്സ്, യൂട്യൂബ് മുതലായ ആപ്പുകളെല്ലാം ഫോണുകളിൽ മുൻകൂർ ഇൻസ്റ്റാൾ ചെയ്യുന്നത് ഒഴിവാക്കേണ്ടിവരും. ഇത് ലക്ഷക്കണക്കിന് ഉപയോക്താക്കളെ തങ്ങൾക്ക് നഷ്ടമാക്കും എന്ന് ഗൂഗിൾ ഭയക്കുന്നു. അതേസമയം സിസിഐ തീരുമാനം ചെറുകിട ഡവലപ്പർമാർക്ക് വളരാനുള്ള അവസരം ഉണ്ടാക്കും എന്നാണ് മറുവശത്ത് ചൂണ്ടിക്കാണിക്കപ്പെടുന്നത്.


Click it and Unblock the Notifications