വാക്സിൻ എടുത്തില്ലെങ്കിൽ പണി പോകും; ജീവനക്കാർക്ക് ഗൂഗിളിന്റെ മുന്നറിയിപ്പ്
കൊവിഡ് വാക്സിൻ സ്വീകരിക്കാത്ത ജീവനക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഗൂഗിൾ. കമ്പനി നൽകിയ മാർഗനിർദേശങ്ങൾ സമയ പരിധി കഴിഞ്ഞിട്ടും പാലിക്കാത്തവർക്കെതിരെയാണ് നടപടിയുണ്ടാകുക. കൊവിഡ് വാക്സിൻ എടുക്കാത്തവർ നിർബന്ധിത അവധി, പിന്നീട് ജോലിയിൽ നിന്നുള്ള പിരിച്ച് വിടൽ തുടങ്ങിയ നടപടികൾ നേരിടേണ്ടി വരുമെന്നാണ് കമ്പനിയുടെ നിലപാട്. കൊവിഡ് വാക്സിൻ സ്വീകരിക്കാൻ ജീവനക്കാർക്ക് എല്ലാ വിധ സഹായങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നുമുണ്ട്.

കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത ജീവനക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുമെന്നാണ് ഗൂഗിളിന്റെ നിലപാട്. കൊവിഡ് വൈറസിനെതിരായ വാക്സിനേഷൻ എടുത്തില്ലെങ്കിൽ ശമ്പളം നഷ്ടപ്പെടുമെന്നും പിന്നീട് കമ്പനിയിൽ നിന്ന് പുറത്താക്കുമെന്നും ഗൂഗിൾ തങ്ങളുടെ ജീവനക്കാർക്ക് അയച്ച മെമ്മോയിൽ വ്യക്തമാക്കുന്നു. വാക്‌സിനേഷൻ ഡോസുകൾ സ്വീകരിച്ചില്ലെങ്കിൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകാനായാണ് കമ്പനി ജീവനക്കാർക്ക് മെമ്മോ നൽകിയത്. ഇക്കാര്യത്തിൽ കർശനമായ നിലപാട് തന്നെയാണ് ഗൂഗിളിന്റെ മാതൃസ്ഥാപനം ആയ ആൽഫബറ്റും സ്വീകരിക്കുന്നത്.

മാധ്യമങ്ങൾ പുറത്ത് വിട്ട മെമ്മോയിൽ, വാക്സിനേഷൻ വിശദാംശങ്ങൾ സമർപ്പിക്കാൻ ഗൂഗിൾ തങ്ങളുടെ ജീവനക്കാർക്ക് ഡിസംബർ 3 വരെ സമയ പരിധി നൽകിയിരുന്നു. വാക്സിനേഷനിൽ നിന്ന് ഇളവ് വേണമെന്നുള്ളവർക്കും ഡിസംബർ 3 വരെ അപേക്ഷ നൽകാമെന്നും മെമ്മോയിൽ പറയുന്നു. ആരോഗ്യ കാരണങ്ങളും, മതപരമായ വിശ്വാസങ്ങളും മുൻനിർത്തിയാണ് ഇളവ് അനുവദിക്കുക. സമയ പരിധിക്ക് ശേഷം, വാക്സിനേഷൻ സ്റ്റാറ്റസ് സംബന്ധിച്ച രേഖകളൊന്നും സമർപ്പിക്കുന്നതിൽ പരാജയപ്പെട്ട ജീവനക്കാരെ കമ്പനി നേരിട്ട് ബന്ധപ്പെടുമെന്ന് മെമ്മോയിൽ പറയുന്നു. ഇളവ് അഭ്യർത്ഥനകൾ കമ്പനി അംഗീകരിക്കാത്ത ജീവനക്കാരും വാക്സിൻ സ്വീകരിക്കേണ്ടി വരും. ഇതിന് തയ്യാറാകാത്തവരും നടപടി നേരിടും.

പുതിയ മെമ്മോ പ്രകാരം വാക്സിൻ നിയമങ്ങൾ പാലിക്കാൻ ജനുവരി 18 വരെയാണ് കമ്പനി സമയം നൽകിയിരിക്കുന്നത്. ഈ കാലയളവിനുള്ളിലും നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെയാണ് നടപടി സ്വീകരിക്കുക. വാക്സിനേഷൻ നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുന്ന ജീവനക്കാരെ ആദ്യ നടപടിയെന്ന നിലയിൽ 30 ദിവസത്തേക്ക് "പെയ്ഡ് അഡ്മിനിസ്ട്രേറ്റീവ് ലീവിൽ" പോകാൻ നിർദേശിക്കുമെന്ന് ഗൂഗിൾ മെമ്മോയിൽ അറിയിച്ചു. അതിന് ശേഷവും വാക്സിൻ സ്വീകരിക്കാത്തവരെ ആറ് മാസത്തേക്ക് "വേതനമില്ലാത്ത വ്യക്തിഗത അവധിയിൽ" ഉൾപ്പെടുത്തും. എന്നിട്ടും വാക്സിനേഷന് തയ്യാറാകാത്തവരെ കമ്പനി വിടാൻ ആവശ്യപ്പെടുമെന്നും ഗൂഗിൾ പറയുന്നു.

പുറത്ത് വന്ന റിപ്പോർട്ടുകളെ ഗൂഗിൾ തള്ളുന്നില്ല. കമ്പനി വക്താവ് ലോറ ലീ എറിക്സൺ മാധ്യമങ്ങളോട് പറഞ്ഞു "ഞങ്ങൾ മുമ്പ് പറഞ്ഞതുപോലെ, ഞങ്ങളുടെ വാക്സിനേഷൻ ആവശ്യകതകൾ ഞങ്ങളുടെ തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്താനും ഞങ്ങളുടെ സേവനങ്ങൾ അനസ്യൂതം തുടരുന്നതിനുമുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗമാണ്. വാക്സിനേഷൻ എടുക്കാൻ കഴിയുന്ന ഞങ്ങളുടെ ജീവനക്കാരെ സഹായിക്കാനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്." തങ്ങളുടെ വാക്സിനേഷൻ നയത്തിന് പിന്നിൽ ഉറച്ച് നിൽക്കാൻ സാധ്യമായതെല്ലാം കമ്പനി ചെയ്യുമെന്നും എറിക്സൺ പറയുന്നു.

വാക്സിൻ നയം കർശനമായി നടപ്പാക്കുന്നുണ്ടെങ്കിലും ഗൂഗിൾ തങ്ങളുടെ ജീവനക്കാരെ ഉടനെയൊന്നും ഓഫീസുകളിലേക്ക് മടക്കിക്കൊണ്ട് വരാൻ സാധ്യതയില്ല. നേരത്തെ 2022 ജനുവരിയോടെ ജീവനക്കാരെ ഓഫീസുകളിലേക്ക് തിരികെ കൊണ്ട് വരാൻ ആയിരുന്നു ഗൂഗിളിന്റെ ശ്രമം. ഓഫീസുകളുടെ സുഗമമായ പ്രവർത്തനത്തിന് റിട്ടേൺ ടു ഓഫീസ് പ്ലാനുകളഉം കമ്പനി അവതരിപ്പിച്ചിരുന്നു. കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ കമ്പനിയുടെ പ്ലാനുകൾ എല്ലാം തടസപ്പെടുത്തിയിരിക്കുകയാണ്. ഒമിക്രോൺ കേസുകൾ പെട്ടെന്ന് ഉയരുന്നതാണ് തിരിച്ചടിയായത്. ഗൂഗിളിനെ മാത്രമല്ല മറ്റ് വലിയ ടെക് കമ്പനികളും ബാധിക്കപ്പെട്ടിട്ടുണ്ട്. ജീവനക്കാരെ ഓഫീസുകളിലേക്ക് മടക്കി എത്തിക്കാനുള്ള ശ്രമങ്ങളെല്ലാം കമ്പനികൾ തത്കാലം നിർത്തി വച്ചിരിക്കുകയാണ്.

എല്ലാ കമ്പനികളും തങ്ങളുടെ ബാക്ക് ടു ഓഫീസ് പ്ലാനുകൾ നിർത്തി വച്ചതായി പറഞ്ഞല്ലോ. ഗൂഗിളും തങ്ങളുടെ ജീവനക്കാരെ തത്കാലം വീടുകളിൽ തുടരാൻ അനുവദിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജീവനക്കാർക്ക് ഓഫീസുകളിലേക്ക് മടങ്ങാൻ കഴിയുമോ ഇല്ലയോ എന്ന് വിലയിരുത്താൻ 2022 തുടക്കം വരെ കാത്തിരിക്കാൻ തന്നെയാണ് ഗൂഗിളും തീരുമാനിച്ചിരിക്കുന്നത്. അമേരിക്കയിലെ ജീവനക്കാർക്ക് ഇത് സംബന്ധിച്ച് ഗൂഗിൾ നിർദേശം നൽകിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ജനുവരി 10ന് അകം ജീവനക്കാർ ഓഫീസിലേക്ക് മടങ്ങേണ്ട ഹൈബ്രിഡ് വർക്ക് മോഡൽ യുഎസ് ഓഫീസുകളൊന്നും സ്വീകരിക്കേണ്ടെന്നാണ് നിർദേശം.


Click it and Unblock the Notifications








