ആ ആലോചന മുടങ്ങിപ്പോയി കേട്ടോ! സാംസങ്ങിന് മാനസാന്തരം, തൽക്കാലം ഗൂഗിളിനെ ഉപേക്ഷിക്കില്ല
ഗാലക്സി സ്മാർട്ട്ഫോണുകളിലെ ഡിഫോൾട്ട് സെർച്ച് എഞ്ചിൻ സ്ഥാനത്തുനിന്ന് ഗൂഗിളിനെ ഒഴിവാക്കി പകരം ബിങ്ങിനെ കൊണ്ടുവരാനുള്ള നീക്കം സാംസങ് ഉപേക്ഷിച്ചതായി റിപ്പോർട്ട്. വൈറലായി മാറിയ ചാറ്റ്ജിപിടിയുടെ പിന്തുണയിൽ എഐ മികവ്നേടിയ പുതിയ ബിങ്ങിനെ കൂടെക്കൂട്ടാനും അതുവഴി എഐയെ തങ്ങളുടെ ഫോണുകളിൽ അവതരിപ്പിക്കാനും സാംസങ് തയാറെടുക്കുന്നതായി വാർത്തകൾ വന്നിരുന്നു.
എന്നാൽ ഈ നീക്കം സാംസങ് ഇപ്പോൾ ഉപേക്ഷിച്ചിരിക്കുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മൈക്രോസോഫ്ടിന് കടുത്ത നിരാശയും ഗൂഗിളിന് ഏറെ ആശ്വാസവും പകരുന്നതാണ് ഈ വാർത്ത. വിപണി തങ്ങളുടെ മാറ്റത്തോട് ഏത് വിധത്തിൽ പ്രതികരിക്കും എന്ന സംശയമാണ് സാംസങ്ങിനെ ഈ നീക്കത്തിൽനിന്ന് പിന്തിരിപ്പിച്ചത് എന്നാണ് സൂചന.

ഗൂഗിളിനെ ഒഴിവാക്കിയാൽ ഭാവിയിൽ അത് ഗൂഗിളുമായുള്ള ബന്ധത്തിൽ സൃഷ്ടിച്ചേക്കാവുന്ന തിരിച്ചടികളും കൂടി കണക്കിലെടുത്തുകൊണ്ടാണ് സാംസങ് ആ നീക്കം ഉപേക്ഷിച്ചിരിക്കുന്നത്. എഐ കരുത്ത് പ്രാപിക്കുകയും വ്യാപക ചർച്ചയാകുകയും ചെയ്ത സന്ദർഭത്തിൽ പുതിയ എഐ പിന്തുണയുമായി എത്തിയ ബിങ്ങും ഏറെ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ ചാറ്റ്ജിപിടിക്ക് ബദലായി ഗൂഗിൾ കൊണ്ടുവന്ന ബാർഡ് ആകട്ടെ പരാജയപ്പെടുകയും ചെയ്തു.
ഈ ഒരു സാഹചര്യത്തിലാണ് ഗൂഗിളിനെ ഒഴിവാക്കി പകരം എഐ പിന്തുണയുള്ള ബിങ്ങുമായി കൂട്ടുകൂടാൻ സാംസങ് ശ്രമം നടത്തിയത്. ഇത്തരം ഒരു ശ്രമം സാംസങ് നടത്തുന്നതായി ഗൂഗിളിനും വിവരം ലഭിച്ചിരുന്നു. എന്നാൽ ഗൂഗിളിനെ ഒഴിവാക്കുന്നതിനെപ്പറ്റി സാംസങ് ഔദ്യോഗിമായി ഒരു പ്രതികരണവും നടത്തിയിരുന്നില്ല. ഇത്തരമൊരു നീക്കം അറിഞ്ഞ ഗൂഗിളും വിഷയത്തിൽ പ്രതികരണം നടത്തിയില്ല.

എങ്കിലും സാംസങ്ങിന്റെ ഓരോ നീക്കവും സസൂക്ഷ്മം വിലയിരുത്തിയ ഗൂഗിൾ തങ്ങളുടെ ബാർഡിനെ മെച്ചപ്പെടുത്താനുള്ള കഠിനമായ പരീക്ഷണങ്ങളുമായി മുന്നോട്ട് പോകുകയായിരുന്നു. ഒടുവിൽ ഈ മാസം ആദ്യം നടന്ന ഗൂഗിൾ I/O ഇവന്റിൽ അധികം വൈകാതെ തങ്ങൾ പുറത്തിറക്കുന്ന എഐ പവർ സേർച്ച് എങ്ങനെയായിരിക്കുമെന്നതിന്റെ ഒരു സാമ്പിൾ ഗൂഗിൾ പ്രദർശിപ്പിക്കുകയുണ്ടായി.
ഈ പ്രദർശനത്തിലൂടെ ഗൂഗിളിന്റെ കരുത്ത് ബോധ്യമായതോടെയാണ് ഗാലക്സി ഫോണുകളിൽനിന്ന് ഗൂഗിളിനെ ഉപേക്ഷിക്കാനുള്ള നീക്കത്തിൽനിന്ന് സാംസങ്ങിനെ പിന്തിരിഞ്ഞത് എന്നാണ് സൂചന. അതേസമയം ഗൂഗിളിനെ ഒഴിവാക്കാനായി സാംസങ് നടത്തിയ ചർച്ചകളുടെ വിവരങ്ങൾ ഒക്കെ പുറത്തുവന്നെങ്കിലും അത്തരമൊരു നീക്കം നടന്നതായി ഇതുവരെ ബന്ധപ്പെട്ട മൂന്ന് കമ്പനികളും സ്ഥീരീകരിക്കുകയോ പ്രതികരിക്കുകയോ ചെയ്തിട്ടില്ല.
നിലവിൽ ഗൂഗിളിനെ ഡിഫോൾട്ട് സെർച്ച് എഞ്ചിനായി നിലനിർത്താൻ സാംസങ് തീരുമാനിച്ചിട്ടുണ്ടെങ്കിലും, ഗൂഗിളിന്റെ സോഫ്റ്റ്‌വെയറിനെ കൂടുതലായി ആശ്രയിക്കുന്നതിനെക്കുറിച്ച് കമ്പനിക്ക് ഇപ്പോഴും കാര്യമായ ആശങ്കയുണ്ട്. ഒരൊറ്റ ദാതാവിനെ ആശ്രയിക്കുന്നത് കുറയ്ക്കാൻ സാംസങ് അതിന്റെ ഫോൺ സോഫ്റ്റ്‌വെയർ വൈവിധ്യവൽക്കരിക്കാനും പുതിയ ഓഫറുകൾ പരീക്ഷിക്കാനും താൽപ്പര്യപ്പെടുന്നു എന്ന സൂചനകളും നിലനിൽക്കുന്നു.
ശക്തമായൊരു എഐ സംവിധാനം അവതരിപ്പിക്കുന്നതിൽ വന്ന പിഴവാണ് ഗൂഗിളിനെ ഇത്തരം പ്രതിസന്ധികളിലേക്ക് തള്ളിവിട്ടത്. ചാറ്റ്ജിപിടിയുടെ കടന്നുവരവോടെ 25 വർഷമായി ആധിപത്യം പുലർത്തിയിരുന്ന സെർച്ച് എൻജിൻ മേഖലയിൽ അടിപതറുമെന്ന ആശങ്ക ഗൂഗിളിന് വന്നുതുടങ്ങി. അത്രയ്ക്ക് സ്വീകാര്യതയാണ് ചാറ്റ്ജിപിടി നേടിയെടുത്തത്. ഭാവിയിൽ ഗൂഗിൾ സെർച്ചിനെ ഇല്ലാതാക്കാനുള്ള മികവ് എഐക്ക് ഉണ്ടെന്ന് വിലയിരുത്തലുകളും വന്നു.
ചാറ്റ്ജിപിടിയുടെ മുന്നിൽ തോൽക്കാൻ തയാറല്ലായിരുന്ന ഗൂഗിൾ തങ്ങളുടെ ബാർഡ് എഐയെ പുറത്തിറക്കി. എന്നാൽ ബാർഡിന്റെ പരിചയപ്പെടുത്തൽ തന്നെ പരാജയപ്പെട്ടതോടെ ഗൂഗിൾ ചെറുതായി പതറി. തൊട്ടുപിന്നാലെ ചാറ്റ്ജിപിടിയുടെ കമ്പനിയായ ഓപ്പൺഎഐയുമായി ചേർന്ന് മൈക്രോസോഫ്ട് തങ്ങളുടെ ബിങ് സെർച്ച് എൻജിനിൽ പുതിയ എഐ ചാറ്റ്ബോട്ട് സംവിധാനം അവതരിപ്പിച്ചു.

അതോടെ ഗൂഗിളിന്റെ ആധിപത്യത്തിന് വെല്ലുവിളിയായി ബിങ് കൂടുതൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. ഈ ഘട്ടത്തിലാണ് ബിങ്ങിനെ കൂടെക്കൂട്ടാൻ സാംസങ് ആലോചന തുടങ്ങിയത്. ഈ വാർത്ത പുറത്തുവന്നതിന് പിന്നാലെ ആൽഫബെറ്റ് ഓഹരികൾ ഏകദേശം 4 ശതമാനം ഇടിവ് നേരിട്ടു. കാരണം ഗൂഗിളിന്റെ വാർഷിക വരുമാനത്തിൽ 300 കോടി ഡോളർ സാംസംഗുമായുള്ള കരാറിൽ നിന്ന് ലഭിക്കുന്നതായിരുന്നു.
ഈ പ്രതിസന്ധികളെയെല്ലാം അതിജീവിക്കാൻ ഗൂഗിളിന് മുന്നിലുണ്ടായിരുന്ന ഒരേയൊരു വഴി മികച്ച എഐ കരുത്ത് നേടുക എന്നതായിരുന്നു. അതിൽ ഗൂഗിൾ വിജയിച്ചു. കഴിഞ്ഞ ദിവസം നടന്ന വാർഷിക കോൺഫറൻസിൽ തങ്ങളുടെ സേവനങ്ങളിൽ ഭാവിയിൽ അവതരിപ്പിക്കാൻ പോകുന്ന എഐ സംവിധാനങ്ങളുടെ സൂചനകൾ ലോകത്തിനുമുന്നിൽ തുറന്നുകാട്ടാൻ ഗൂഗിളിന് സാധിച്ചു. ഇതോടെയാണ് പ്രതിസന്ധികൾ തൽക്കാലത്തേക്ക് എങ്കിലും പരിഹരിക്കപ്പട്ടിരിക്കുന്നത്.


Click it and Unblock the Notifications








