സൈബർ തട്ടിപ്പുകാരുടെ സിം ഊരാൻ സർക്കാർ! ബൾക്ക് സിം വിൽപ്പന നിർത്തി; സിം ഡീലർക്ക് പോലീസ് വെരിഫിക്കേഷൻ നിർബന്ധം
രാജ്യത്തെ സൈബർ കുറ്റകൃത്യങ്ങൾ തടയുക എന്ന ലക്ഷ്യം മുൻനിർത്തി രണ്ട് നിർണായക നടപടികൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ഇന്ത്യയിൽ നടക്കുന്ന തട്ടിപ്പുകളിൽ ഭൂരിഭാഗവും വ്യാജ സിം കാർഡുകൾ ഉപയോഗിച്ചാണ് ആസൂത്രണം ചെയ്യുന്നത്. ഇത് കണക്കിലെടുത്ത് ടെലിക്കോം മേഖല കേന്ദ്രീകരിച്ചുള്ള ശുദ്ധീകരണ നടപടികൾക്കാണ് ടെലിക്കോം മന്ത്രാലയം മുന്നിട്ടിറങ്ങിയിരിക്കുന്നത്.
തട്ടിപ്പുകളുടെ അടിസ്ഥാനം സിം കാർഡുകൾ ആണ് എന്നതിനാൽത്തന്നെ കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന പുതിയ രണ്ട് പരിഷ്കാരങ്ങളും സിം കാർഡുകളിലും അവയുടെ ഡീലർമാരിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. സിം കാർഡ് വളരെ എളുപ്പത്തിൽ ആർക്കും കിട്ടും എന്നത് ക്രിമിനൽ പ്രവൃത്തികൾക്ക് ആക്കം കൂട്ടുന്നു എന്നാണ് സർക്കാരിന്റെ നിഗമനം.

ഈ നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ, ഇനി സിം ഡീലർമാർക്ക് സർക്കാർ പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കിയതായി കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. സിം കാർഡുകൾ തെറ്റായ ആളുകളുടെ പക്കൽ എത്തിപ്പെടുന്നത് ഒഴിവാക്കാനുള്ള ഒരു നിർണായക നീക്കമായാണ് സർക്കാരിന്റെ ഈ തീരുമാനം വിലയിരുത്തപ്പെടുന്നത്.
ഇതോടൊപ്പം ബൾക്ക് സിം വിൽപ്പനയും സർക്കാർ നിർത്തിയതായി മന്ത്രി പറഞ്ഞു. സർക്കാരിന്റെ ഈ പുതിയ തീരുമാനങ്ങൾ കുറ്റവാളികൾക്ക് സിം കാർഡുകൾ ലഭ്യമാകുന്ന സാഹചര്യം ഒഴിവാക്കാൻ സഹായിക്കും. അതുവഴി സാധാരണക്കാരായ ആളുകൾക്ക് ഒരു പരിധിവരെ സൈബർ കുറ്റകൃത്യങ്ങളിൽ നിന്ന് സുരക്ഷിതരായിരിക്കാൻ കഴിയുമെന്ന് സർക്കാർ കണക്കുകൂട്ടുന്നു.
ഈ പരിഷ്കാരങ്ങൾ പൂർണ്ണമായും ഉപഭോക്തൃ സംരക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതായി അശ്വിനി വൈഷ്ണവ് പറഞ്ഞു. സിം കാർഡ് ദുരുപയോഗത്തിനെതിരേ സർക്കാർ കർശന നടപടികളാണ് കൈക്കൊണ്ടുവരുന്നത്. ഇതിനോടകം ഏതാണ്ട്, 67,000 സിം ഡീലർമാരെ കരിമ്പട്ടികയിൽ പെടുത്തിയിട്ടുണ്ടെന്നും 300 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇത് കൂടാതെ, അനധികൃതമായോ വഞ്ചനാപരമായോ ഉപയോഗിച്ചിരുന്ന 17,000 ഹാൻഡ്സെറ്റുകൾ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഈ നീക്കം രാജ്യത്തെ സൈബർ കുറ്റകൃത്യങ്ങളിൽ ഗണ്യമായ കുറവുണ്ടാക്കുമെന്ന് വൈഷ്ണവ് പറഞ്ഞു. രാജ്യത്തിന്റെ പ്രത്യേക 'പോക്കറ്റു'കളിൽ പ്രവർത്തിച്ചിരുന്ന തട്ടിപ്പുകാർക്ക് ഇപ്പോൾത്തന്നെ സമ്മർദ്ദം അനുഭവപ്പെട്ടു തുടങ്ങിയെന്നും വൈഷ്ണവ് പറഞ്ഞു.
സൈബർ കുറ്റകൃത്യങ്ങളെപ്പറ്റിയുള്ള അവബോധത്തിന്റെ കാര്യത്തിൽ രാജ്യം ഇപ്പോഴും ഏറെ പിന്നിലാണ്. അതിനാൽത്തന്നെ ഇത്തരം ശക്തമായ നടപടികൾ അനിവാര്യമാണ് എന്നാണ് വിദഗ്ധരും വിലയിരുത്തുന്നത്. പുതിയ പരിഷ്കാരങ്ങൾ നിലവിൽ വന്നതിനാൽ ഇന്ത്യയിൽ ബൾക്ക് കണക്ഷൻ വാങ്ങൽ ഇപ്പോൾ സാധ്യമല്ല. സിം ഡീലർമാർക്കുള്ള പോലീസ് വെരിഫിക്കേഷൻ നടപടി ഏറെ നേരത്തെ ഉണ്ടാവേണ്ടിയിരുന്നു എന്ന് അഭിപ്രായപ്പെടുന്നവരും കുറവല്ല.

പുതിയ മാനദണ്ഡങ്ങൾ ലംഘിക്കുന്ന ഡീലർമാർക്ക് 10 ലക്ഷം രൂപ പിഴ ചുമത്തും എന്ന് വൈഷ്ണവ് വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് ഏതാണ്ട് 10 ലക്ഷം സിം ഡീലർമാർ ഉണ്ടെന്നും അവർക്ക് പോലീസ് വെരിഫിക്കേഷന് മതിയായ സമയം നൽകും. ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് ബൾക്ക് കണക്ഷനുകൾ നൽകുന്നത് നിർത്തിയതിന് പകരം ബിസിനസ് കണക്ഷനെന്ന പുതിയ ആശയം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
എന്നാൽ, ബിസിനസുകളുടെ കെവൈസി, സിം കൈമാറ്റം ചെയ്യുന്ന വ്യക്തിയുടെ കെവൈസി എന്നിവ ഉറപ്പാക്കുമെന്നും വൈഷ്ണവ് പറഞ്ഞു. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ക്രിമിനലുകൾ തങ്ങളുടെ ഐഡന്റിറ്റി പുറത്തുവരാതിരിക്കാൻ വ്യാജ സിമ്മുകൾ മറയാക്കുന്നു. ഒന്നിലധികം സിമ്മുകൾ ഉപയോഗിക്കുന്ന കുറ്റവാളികൾ, നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് നിരവധി വാട്സ്ആപ്പ് അക്കൗണ്ടുകളും ഉപയോഗപ്പെടുത്തുന്നു. ഇത്തരത്തിലുള്ള 66000 അക്കൗണ്ടുകൾ വാട്സ്ആപ്പ്തന്നെ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
അടുത്തകാലത്തായി സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ വൻ വർധനവാണ് ഇന്ത്യയിലുണ്ടായിട്ടുള്ളത്. ദിവസവും വിവിധ രീതിയിലുള്ള തട്ടിപ്പുകളിലൂടെ ലക്ഷക്കണക്കിന് രൂപ ക്രിമിനലുകൾ തട്ടിയെടുക്കുന്നു. മറ്റ് ക്രിമിനൽ പ്രവർത്തനങ്ങൾ വേറെയും. പുതിയ നടപടികൾ വിജയിക്കുന്നതോടെ രാജ്യത്തെ സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് ഉണ്ടാകുമെന്നാണ് അശ്വിനി വൈഷ്ണവ് തന്നെ പ്രകടിപ്പിക്കുന്നത്.


Click it and Unblock the Notifications








