വാട്സ്ആപ്പ് ചാറ്റിന്റെ പേരിൽ നിങ്ങൾക്ക് കോടതി സമൻസ് അയയ്ക്കില്ല, പ്രചരിക്കുന്ന വാർത്തയുടെ സത്യമിതാ!
ഇന്ത്യയിൽ ഏറ്റവുമധികം പേർ ഉപയോഗിക്കുന്ന ആപ്പുകളിലൊന്നാണ് വാട്സ്ആപ്പ്. ചാറ്റിങ് ആപ്പ് എന്നതിലുപരി പ്രയോജനകരമായ നിരവധി ഫീച്ചറുകൾ വാട്സ്ആപ്പ് അവതരിപ്പിക്കുന്നുണ്ട്. ഉപയോഗിക്കാനുള്ള എളുപ്പവും അടിയ്ക്കടി കൊണ്ടുവരുന്ന മികച്ച ഫീച്ചറുകളുമൊക്കെ വാട്സ്ആപ്പിനെ ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ആപ്പാക്കി മാറ്റുന്നു. ഇന്ന് ലോകത്ത് ഏറ്റവുമധികം വാട്സ്ആപ്പ് ഉപയോക്താക്കളുള്ള രാജ്യമാണ് ഇന്ത്യ.
ജനങ്ങളുമായി അത്രമേൽ ബന്ധം സ്ഥാപിച്ചിരിക്കുന്ന വാട്സ്ആപ്പ് പലപ്പോഴും വ്യാജ വാർത്തകൾ പ്രചരിക്കുന്നതിനുള്ള മുഖ്യ സ്രോതസായി മാറാറുണ്ട്. ആളുകൾക്കിടയിലുള്ള പ്രാധാന്യം തന്നെയാണ് വാട്സ്ആപ്പിനെ പലപ്പോഴും വ്യാജ വാർത്തകളുടെ കേന്ദ്രമാക്കി മാറ്റുന്നത്. വാട്സ്ആപ്പിലൂടെ പരക്കുന്ന വ്യാജ വാർത്തകളിൽ അധികവും സാധാരണക്കാരെ എളുപ്പം കബളിപ്പിക്കുന്ന തരത്തിലുള്ളവയാണ്.

വാട്സ്ആപ്പിന്റെ വർധിച്ച ജനപ്രീതിമൂലം തെറ്റായാലും ശരിയായാലും ഒരു വാർത്ത വളരെപ്പെട്ടെന്ന് നിരവധി പേരിലേക്ക് എത്തുന്നു. ഇതാണ് പലപ്പോഴും സൈബർ ക്രിമിനലുകൾ ചൂഷണം ചെയ്യുന്നത്. മുൻപ് പലപ്പോഴും ഉണ്ടായതുപോലെ, ഇപ്പോഴും വാട്സ്ആപ്പ് കേന്ദ്രമാക്കി ഒരു വ്യാജസന്ദേശം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ആളുകളുടെ വാട്സ്ആപ്പ് ചാറ്റുകൾ നിരീക്ഷിക്കാൻ സർക്കാർ പുതിയ മാർഗനിർദേശം ഇറക്കി എന്നതാണ് ഇത്.
ചാറ്റുകൾ പരിശോധിക്കാനും ആളുകൾക്കെതിരെ നടപടിയെടുക്കാനും സർക്കാർ ഈ മാർഗനിർദേശത്തിൽ പറയുന്നു എന്നാണ് പ്രചരിക്കുന്നത്. വാട്സ്ആപ്പിലൂടെ തന്നെയാണ് ഈ വ്യാജ സന്ദേശം പ്രചരിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ഈ വാർത്ത പൂർണ്ണമായും തെറ്റാണെന്നും അത്തരത്തിലൊരു നിർദേശം സർക്കാർ പുറപ്പെടുവിച്ചിട്ടില്ലെന്നും പിഐബി ഫാക്ട് ചെക്ക് വിഭാഗം ട്വീറ്റിലൂടെ വ്യക്തമാക്കി.
ആളുകളുടെ സ്വകാര്യതയിലേക്ക് കടന്നുകയറി, അവരുടെ ചാറ്റുകൾ പരിശോധിക്കാൻ സർക്കാർ യാതൊരു നിർദേശവും നൽകിയിട്ടില്ലെന്ന് പിഐബി ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു. പരക്കുന്നത് വ്യാജ വാർത്തയാണെന്നും പിഐബി ട്വീറ്റിൽ വ്യക്തമാക്കി. വ്യാജ വാർത്തകൾ തടയുന്നതിനായുള്ള സർക്കാർ സംവിധാനമാണ് പിഐബി. പ്രചരിക്കുന്ന വാർത്തകളുടെ നിജസ്ഥിതി പരിശോധിക്കുകയാണ് പ്രസ് ഇൻഫർമേഷൻ ബ്യൂറോ(പിഐബി)യ്ക്ക് കീഴിലുള്ള ഫാക്ട് ചെക്ക് വിഭാഗം ചെയ്യുന്നത്.
സർക്കാരുമായും സർക്കാർ ഏജൻസികളുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകളുടെ നിജസ്ഥിതി സംബന്ധിച്ച് വ്യക്തതയ്ക്കായി പിഐബി ഫാക്ട് ചെക്ക് സേവനം പ്രവർത്തിക്കുന്നു. ആളുകൾക്ക് തങ്ങൾക്ക് സംശയം തോന്നുന്ന വാർത്തകളോ സർക്കാർ പദ്ധതികൾ സംബന്ധിച്ച മറ്റ് വിവരങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ അത് പരിശോധിക്കാൻ പിഐബി ഫാക്ട് ചെക്ക് വിഭാഗത്തിന്റെ സേവനം തേടാവുന്നതാണ്.
ഇന്റർനെറ്റ് സൈബർ ക്രിമിനലുകളുടെ സാമ്രാജ്യം കൂടിയാണ്. അജ്ഞാതരായിരുന്ന് സൈബർ ക്രിമിനലുകൾ പടച്ചുവിടുന്ന വാർത്തകളിൽനിന്നും വ്യാജ വെബ്സൈറ്റുകളിൽ നിന്നും പൊതുജനങ്ങളെ രക്ഷിക്കാൻ പിഐബി ഫാക്ട് ചെക്ക് സേവനം സഹായിക്കും. ആളുകളുടെ വാട്സ്ആപ്പ് ചാറ്റുകൾ നിരീക്ഷിക്കാൻ സർക്കാർ മാർഗ്ഗനിർദേശങ്ങൾ പുറത്തിറക്കി എന്ന വ്യാജ സന്ദേശം വൈറലാകുകയും നിരവധി പേർ അത് വിശ്വസിക്കുകയും ചെയ്തു.
ഈ സാഹചര്യത്തിലാണ് പ്രചരിക്കുന്ന സന്ദേശത്തിന്റെ നിജസ്ഥിതി വ്യക്തമാക്കി പിഐബി രംഗത്തെത്തിയത്. വാട്സ്ആപ്പിൽ ഒരു മെസേജ് അയയ്‌ക്കുമ്പോഴോ സ്വീകരിക്കുമ്പോഴോ കാണുന്ന വ്യത്യസ്ത ചെക്ക് മാർക്കുകൾ എന്താണ് എന്ന് വിശദീകരിച്ചുകൊണ്ടാണ് വ്യാജ സന്ദേശം പ്രചരിക്കുന്നത്. ചാറ്റുകളിൽ ഒരൊറ്റ ടിക്ക് കണ്ടാൽ മെസേജ് അയച്ചു എന്നും രണ്ട് ടിക്ക് വന്നാൽ മെസേജ് എതിർവശത്തുള്ള ആൾക്ക് എത്തി എന്നുമാണ്.
ഈ ടിക്ക് മാർക്കുകൾ നീല നിറത്തിൽ കാണപ്പെട്ടാൽ മെസേജ് എതിർവശത്തുള്ളയാൾ കണ്ടു എന്ന് അർഥം. എന്നാൽ ഇതിന് പുറമേ ചാറ്റുകളിൽ മൂന്ന് ടിക്കുകൾ നീല നിറത്തിൽ പ്രത്യക്ഷപ്പെട്ടാൽ നിങ്ങളുടെ മെസേജ് സർക്കാർ വായിച്ചു എന്നാണ് അർഥം എന്നാണ് വ്യാജ സന്ദേശത്തിൽ പ്രചരിക്കുന്നത്.

കൂടാതെ മൂന്ന് ടിക്കുകളിൽ ഒരു നീലയും രണ്ട് ചുവപ്പും കണ്ടാൽ അത് അർഥമാക്കുന്നത് സർക്കാർ നിങ്ങൾക്ക് എതിരേ നടപടിയെടുക്കും എന്നാണെന്നും വ്യാജസന്ദേശത്തിൽ വിശദീകരിക്കുന്നു. സർക്കാർ ഉപയോക്താക്കളുടെ ചാറ്റ് അടക്കമുള്ള ഡാറ്റകൾ നിരീക്ഷിക്കുന്നതായും അതിന്റെ അടിസ്ഥാനത്തിൽ കോടതിയിൽനിന്ന് സമൻസ് അടക്കമുള്ള നിയമനടപടികൾ ഉപയോക്താക്കളെ തേടി എത്തുമെന്നും വ്യാജ സന്ദേശം പരക്കുന്നുണ്ട്.
എന്നാൽ ഈ സന്ദേശം പൂർണ്ണമായും തെറ്റാണ്. ഇത്തരം കാര്യങ്ങൾ വിവരിക്കുന്ന സന്ദേശം ലഭിച്ചാൽ അത് വിശ്വസിക്കരുതെന്നും പിഐബി പറയുന്നു. വാട്സ്ആപ്പ് ചാറ്റുകൾ 'എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ്' ആണ്. അതായത് സംഭാഷണത്തിൽ ഉൾപ്പെട്ടിരിക്കുന്ന രണ്ട് വ്യക്തികൾക്ക് മാത്രമേ വാട്സ്ആപ്പ് സന്ദേശം വായിക്കാനോ കേൾക്കാനോ കഴിയൂ.


Click it and Unblock the Notifications








