സ്വാതന്ത്ര്യദിനത്തിൽ 5ജി ലോഞ്ചിനൊരുങ്ങി രാജ്യം; റോഡ്മാപ്പ് തയ്യാറെന്ന് മോദി
വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ഒടുവിൽ രാജ്യത്ത് 5ജി സേവനങ്ങൾ സംബന്ധിച്ച് ഏതാണ്ട് ഒരു വ്യക്തത വന്നിരിക്കുകയാണ്. പുറത്ത് വരുന്ന റിപ്പോർട്ടുകളും സർക്കാർ നടപടികളും പരിഗണിക്കുമ്പോൾ വരുന്ന ഓഗസ്റ്റ് 15ന്, ഇന്ത്യയുടെ 76ാം സ്വാതന്ത്ര്യദിനത്തിൽ 5ജി റോൾ ഔട്ട് പ്രതീക്ഷിക്കാം. 5ജി സ്പെക്ട്രം ഓക്ഷൻ റോഡ്മാപ്പ് സജ്ജമായതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബഡ്ജറ്റിന് ശേഷമുള്ള 7ാമത്തെ വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വർഷം തന്നെ 5ജി സേവനങ്ങൾ ലഭ്യമാക്കുമെന്ന് നേരത്തെ ധനമന്ത്രി നിർമല സീതാരാമനും പ്രഖ്യാപിച്ചിരുന്നു.

രാജ്യത്തെ 5ജി സ്പെക്ട്രം ലേല തീയതി സംബന്ധിച്ച് നിലവിൽ സ്ഥിരീകരണങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. സ്പെക്ട്രം വിലയടക്കമുള്ള കാര്യങ്ങളിൽ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ( ട്രായ് ) കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന് ( ഡിഒടി ) ശുപാർശകൾ നൽകേണ്ടതുണ്ട്. ഇത് വൈകുന്നതിനാലാണ് രാജ്യത്തെ 5ജി സ്പെക്ട്രം ലേലവും വൈകുന്നത്. മാർച്ച് അവസാനത്തോടെയെങ്കിലും ട്രായ് ശുപാർശകൾ നൽകുമെന്നാണ് കരുതുന്നത്. ബാധകമായ കരുതൽ വില, ബാൻഡ് പ്ലാൻ, ബ്ലോക്ക് സൈസ്, ലേലം ചെയ്യാനുള്ള സ്‌പെക്‌ട്രത്തിന്റെ അളവ്, പുതിയ ബാൻഡുകളിൽ സ്‌പെക്‌ട്രം ലേലം ചെയ്യുന്നതിനുള്ള അനുബന്ധ വ്യവസ്ഥകൾ തുടങ്ങിയ കാര്യങ്ങളിലും ട്രായ് നൽകുന്ന ശുപാർശകൾ നിർണായകമാകും. ഈ ശുപാർശകൾ അനുസരിച്ചാണ് ഡിഒടി അന്തിമ തീരുമാനങ്ങളിലേക്ക് പോകുക.

വിലയടക്കമുള്ള കാര്യങ്ങളിൽ ട്രായ് കേന്ദ്ര സർക്കാരിന് ശുപാർശകൾ നൽകി കഴിഞ്ഞാൽ സ്പെക്ട്രം ലേല തീയതിയിൽ തീരുമാനം ഉണ്ടാകും. നേരത്തെ ഓഗസ്റ്റ് 15നകം 5ജി നെറ്റ്വർക്ക് ലോഞ്ച് ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ടെലിക്കോം മന്ത്രാലയത്തിന് നിർദേശം നൽകിയിരിക്കുന്നു. പിന്നാലെ ശുപാർശ നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ടെലിക്കോം വകുപ്പ്, ടെലിക്കോം റെഗുലേറ്ററി അതോറിറ്റിക്കും കത്തയച്ചു. സമയ പരിധിക്കുള്ളിൽ ശുപാർശകൾ കൈമാറാൻ ട്രായ് യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ നീക്കുന്നതായാണ് റിപ്പോർട്ട്.

മാർച്ച് മാസം തന്നെ ശുപാർശകൾ സമർപ്പിക്കാനാണ് ട്രായ് ലക്ഷ്യമിടുന്നത്. സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക്, 5ജി റോൾ ഔട്ടിന്റെ പ്രൌഡി കൂടി നൽകാനുള്ള പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലും നല്ല സമ്മർദമാണ് ഏജൻസിക്ക് മുകളിൽ കൊണ്ട് വരുന്നത്. സമയപരിധിക്കുള്ളിൽ ട്രായ് റിപ്പോർട്ട് സമർപ്പിച്ചാൽ സർക്കാരിന് സ്പെക്ട്രം ലേലവുമായി മുന്നോട്ട് പോകാൻ കഴിയും. കാല താമസം നേരിട്ടാൽ സ്പെക്ട്രം ലേലം ഇനിയും വൈകും. ലേല നടപടികൾ ജൂലൈ വരെ പോയാൽ പോകും സർക്കാരിന്റെ കണക്ക് കൂട്ടലുകൾ തെറ്റുമെന്നതും ഏജൻസിക്ക് മുകളിൽ സമ്മർദ്ദം കൂട്ടുന്നുണ്ട്. മാർച്ചിൽ തന്നെ റിപ്പോർട്ട് ലഭിച്ചാൽ മെയ് മാസത്തിലോ ജൂണിലോ 5ജി സ്പെക്ട്രം ലേലം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സർക്കാർ സമ്മർദം ഉണ്ടെങ്കിലും തീരുമാനങ്ങളിൽ ധൃതി പിടിക്കാൻ ട്രായ്ക്ക് കഴിയില്ല എന്നതാണ് യാഥാർഥ്യം. പ്രത്യേകിച്ച് ഉപയോക്താക്കളെയും കമ്പനികളെയും എല്ലാം ബാധിക്കുന്ന വിഷയം ആയതിനാൽ. എല്ലാ കക്ഷികൾക്കും വലിയ ദോഷങ്ങൾ സൃഷ്ടിക്കാതെയുള്ള പ്രായോഗികമായ തീരുമാനങ്ങളാണ് ട്രായ്ൽ നിന്ന് പ്രതീക്ഷിക്കുന്നത്. സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് ( സാറ്റ്കോം ) പോലെയുള്ള പുതിയ ഘടകങ്ങളും വരാനിരിക്കുന്ന ലേലത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. 800 മെഗാഹെർട്‌സ്, 900 മെഗാഹെർട്‌സ്, 1800 മെഗാഹെർട്‌സ് എന്നിവയുൾപ്പെടെ ചില ബാൻഡുകളിലെ ലേലത്തിന് അധിക സ്‌പെക്‌ട്രം ലഭ്യമാണെന്ന് വിശദീകരിച്ച് ട്രായ്‌ക്ക് ഡിഒടിയും കത്തയച്ചിരുന്നു. ഇതെല്ലാം ട്രായ്ടെ ജോലി കൂടുതൽ കഠിനമാക്കുകയാണ്.

സ്പെക്ട്രത്തിന്റെ വില 90 ശതമാനത്തിലധികം കുറയ്ക്കണമെന്ന് ടെലിക്കോം കമ്പനികൾ നേരത്തെ അഭ്യർഥിച്ചിരുന്നു. 5ജി റോൾ ഔട്ട് പ്രാവർത്തികമാക്കാൻ ഇത് പ്രധാനമാണെന്നാണ് കമ്പനികളുടെ നിലപാട്. 90 ശതമാനം കുറവിന് സാധ്യത ഇല്ലെങ്കിലും വിലക്കുറവ് തീർച്ചയായും പ്രതീക്ഷിക്കാമെന്നാണ് ഔദ്യോഗിക വൃത്തങ്ങളി നിന്നും വരുന്ന സൂചന. ഉയർന്ന വില കാരണം കഴിഞ്ഞ വർഷം നടന്ന 4ജി സ്പെക്‌ട്രം ലേലത്തിൽ ടെലിക്കോം കമ്പനികൾ 700 മെഗാ ഹെർട്സ് ബാൻഡ് അവഗണിച്ചിരുന്നു.

രാജ്യത്തെ പ്രധാനപ്പെട്ട സ്വകാര്യ ടെലിക്കോം സേവന ദാതാക്കൾ എല്ലാം 5ജി ട്രയലുകളുമായി മുന്നോട്ട് പോകുകയാണ്. ഭാരതി എയർടെൽ, റിലയൻസ് ജിയോ, വിഐ എന്നി കമ്പനികൾ എല്ലാം 5ജി ട്രയലുകൾ നടത്തുകയാണ്. ഈ വർഷം രാജ്യത്തെ 13 നഗരങ്ങളിലാണ് 5ജി ലഭ്യമാക്കാൻ സർക്കാർ ശ്രമം നടത്തുന്നത്. നഗരങ്ങളുടെ പട്ടികയും കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻസ് മന്ത്രാലയം പുറത്ത് വിട്ടിരുന്നു. കേരളത്തിലെ ഒരു നഗരവും ഈ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ല.

ആദ്യം 5ജി നെറ്റ്‌വർക്ക് ലഭിക്കുന്ന 13 നഗരങ്ങൾ
5ജി വിന്യാസത്തെ സഹായിക്കാൻ നിരവധി ഗവേഷണ സ്ഥാപനങ്ങളും സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. മുംബൈ, ഡൽഹി, ഹൈദരാബാദ്, മദ്രാസ്, കാൺപൂർ ഐഐടികളും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബെംഗളൂരു മുതലായ സ്ഥാപനങ്ങളാണ് 5ജി വിന്യാസത്തിന് പിന്തുണ നൽകുന്നത്.
ആദ്യം 5ജി നെറ്റ്‌വർക്ക് ലഭിക്കുന്ന 13 നഗരങ്ങൾ
- ബെംഗളൂരു
- ഹൈദരാബാദ്
- ചെന്നൈ
- മുംബൈ
- പൂനെ
- ഡൽഹി
- ഗുരുഗ്രാം
- അഹമ്മദാബാദ്
- ചണ്ഡീഗഡ്
- ഗാന്ധിനഗർ
- ജാംനഗർ
- കൊൽക്കത്ത
- ലഖ്‌നൗ

224 കോടി രൂപ ചിലവഴിച്ചാണ് ഈ നഗരങ്ങളിൽ 5ജി സേവനങ്ങൾ ലഭ്യമാക്കുന്നത്. രും മാസങ്ങളിൽ ഈ ലിസ്റ്റിലേക്ക് കൂടുതൽ നഗരങ്ങളും സ്ഥലങ്ങളും ചേർക്കപ്പെടുമെന്നും പ്രതീക്ഷിക്കാവുന്നതാണ്. 5ജി വിന്യാസത്തിന്റെ തുടക്കത്തിൽ ഈ നഗരങ്ങളിൽ പോലും 100 ശതമാനം 5g കവറേജ് ഉണ്ടായിരിക്കില്ല എന്നതാണ് യാഥാർഥ്യം. പൂർണ തോതിലുള്ള 5ജി എക്സ്പീരിയൻസ് ലഭ്യമാകാൻ ഇനിയും ഏറെ നാൾ കാത്തിരിക്കണം എന്ന് സാരം. 5ജി സ്പെക്ട്രം ലേലവും വരും ദിവസങ്ങളിൽ രാജ്യത്ത് നടക്കും. 526-698 മെഗാ ഹെർട്സ്, 700 മെഗാ ഹെർട്സ്, 800 മെഗാ ഹെർട്സ്, 900 മെഗാ ഹെർട്സ്, 1800 മെഗാ ഹെർട്സ്, 2,100 മെഗാ ഹെർട്സ്, 2,300 മെഗാ ഹെർട്സ്, 2,500 മെഗാ ഹെർട്സ്, 3,300 മുതൽ 3,670 മെഗാ ഹെർട്സ് വരെ എന്നിങ്ങനെ വിവിധ സ്പെക്‌ട്രം ബാൻഡുകളാണ് ഡിഒടി ലേലത്തിന് വയ്ക്കുന്നത്.


Click it and Unblock the Notifications