3 കോടി 'ഇന്ത്യക്കാർ' വിൽപ്പനയ്ക്ക്; ഐആർസിടിസിയിൽ ഹാക്കിങ്? അക്കൗണ്ട് ഉടമകളുടെ വിവരങ്ങൾ ഡാർക്ക് വെബ്ബിൽ!
ഇന്ത്യയെ ഞെട്ടിച്ചുകൊണ്ട് വീണ്ടുമൊരു ഹാക്കിങ് കൂടി നടന്നതായി റിപ്പോർട്ട്. കോടിക്കണക്കിന് ഇന്ത്യക്കാർ റെയിൽവേ സേവനങ്ങൾക്കായി ആശ്രയിക്കുന്ന ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആന്റ് ടൂറിസം കോർപ്പറേഷന്റെ (IRCTC) വെബ്സൈറ്റിൽനിന്ന് അക്കൗണ്ട് ഉടമകളുടെ വിവരങ്ങൾ ചോർന്നതായാണ് റിപ്പോർട്ട്. മൂന്ന് കോടിയിലേറെ യാത്രക്കാരുടെ വിലാസം, ഫോൺ നമ്പർ, മെയിൽ ഐഡി മുതലായ വ്യക്തിഗത വിവരങ്ങൾ ഇപ്പോൾ ഡാർക്ക് വെബിൽ ഹാക്കർമാർ വിൽപ്പനയ്ക്ക് വച്ചിട്ടുണ്ട്.

ഇതോടെയാണ് ഐആർസിടിസിയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നും വിവരങ്ങൾ പുറത്തായെന്നും വ്യക്തമായിരിക്കുന്നത്. എന്നാൽ റെയിൽവേ ഇതുവരെ ഹാക്കിങ് സ്ഥിരീകരിച്ചിട്ടില്ല. 30 ദശലക്ഷത്തിലധികം സഞ്ചാരികളുടെ സ്വകാര്യ വിവരങ്ങൾ ഒരു ഹാക്കർഫോറത്തിൽ വിൽപ്പനയ്ക്ക് വച്ചിട്ടുണ്ടെന്ന് ഔട്ട്ലുക്ക് റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിലെ വലിയ ആശുപത്രികളിൽ ഒന്നായ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ(എയിംസ്) ഹാക്കിങ് റിപ്പോർട്ട് ചെയ്യപ്പെട്ട് ദിവസങ്ങൾക്ക് പിന്നിടും മുമ്പാണ് വീണ്ടും ഹാക്കിങ് വാർത്ത എത്തിയിരിക്കുന്നത്.

"ഷാഡോഹാക്കർ" എന്ന പേരിൽ അറിയപ്പെടുന്ന ഒരു ഹാക്കറുടെ അക്കൗണ്ടിൽ നിന്നാണ് മോഷ്ടിച്ച ഡാറ്റ വിവരങ്ങൾ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. ഇതോടെ കോടിക്കണക്കിന് ഐആർസിടിസി അക്കൗണ്ട് ഉടമകളാണ് ആശങ്കയിലായിരിക്കുന്നത്. പുറത്തായ വിവരങ്ങൾ ഏതൊക്കെ തരത്തിൽ ഉപയോഗിക്കും എന്ന് പ്രവചിക്കാൻ സാധ്യമല്ലാത്തത് ആശങ്കയുടെ ആഴം കൂട്ടുന്നു. ഹാക്കർ നൽകിയ സാമ്പിൾ ഉപയോക്തൃ ഡാറ്റ പരിശോധിച്ചപ്പോൾ അത് യഥാർത്ഥമാണെന്ന് കണ്ടെത്തിയതായി ടെക്‌ലോമീഡിയ റിപ്പോർട്ട് ചെയ്തു.

ഐആർസിടിസിയിൽനിന്ന് തന്നെയാണോ ഡാറ്റ ചോർന്നത് എന്ന് വ്യക്തമല്ല. എന്നാൽ ലഭ്യമാകുന്ന വിവരങ്ങൾ അനുസരിച്ച്
ഐആർസിടിസിയിൽനിന്ന് തന്നെയാണ് ഡാറ്റ ചോർന്നതന്ന് ഔട്ട്ലുക്ക് ഉറപ്പിച്ച് പറയുന്നു. എങ്ങനെയാണ് ഹാക്കർ ഐആർസിടിസി ഡാറ്റ ആക്‌സസ് ചെയ്തതെന്ന് വ്യക്തമല്ല. അതേസമയം ഈഹാക്കിങ് റിപ്പോർട്ടിന്റെ ആധികാരികത പരിശോധിക്കാൻ സൈബർ സുരക്ഷാ വിദഗ്ധർ ഇതുവരെ തയ്യാറായിട്ടില്ല.

മോഷ്ടിച്ച ഡാറ്റകളിൽ വിഐപികൾ ഉൾപ്പെടെയുള്ളവരുടെയും ഏറ്റവും ഉന്നതരായ സർക്കാർ ഉദ്യോഗസ്ഥരുടെയും വിവരങ്ങളും ഉൾപ്പെടുന്നു എന്നാണ് ഹാക്കർ വിൽപ്പനയ്ക്കായി പോസ്റ്റ് ചെയ്ത വിശദാംശങ്ങളിൽ നിന്ന് വ്യക്തമാകുന്ന ഏറ്റവും ശ്രദ്ധേയമായ കാര്യം. ഇന്ത്യൻ റെയിൽവേ യാത്രക്കാരുടെ യാത്രാ വിവരങ്ങളും ഇൻവോയ്‌സുകളും സംഘം ചോർത്തിയതായി ഹാക്കർ അവകാശപ്പെട്ടു. ചോർന്ന ഡാറ്റയിൽ ഉപയോക്താക്കളുടെ വിവരങ്ങളും ആളുകളുടെ ബുക്കിംഗ് ഡാറ്റയും ഉൾപ്പെടുന്നു.

ഡിസംബർ 27 നാണ് ഡാറ്റ ചോർച്ച നടന്നതെന്നാണ് റിപ്പോർട്ട്. ഡാറ്റയുടെ ഒരു ഷീറ്റിന് 400 ഡോളർ ആണ് ഈടാക്കുന്നത്. ഒരാൾക്ക് അഞ്ച് ഷീറ്റുകൾ മാത്രമേ ലഭ്യമാകൂ. ഇന്ത്യാ ടൈംസിന്റെ റിപ്പോർട്ട് പ്രകാരം ഡാറ്റയിലേക്ക് എക്സ്ക്ലൂസീവ് ആക്സസ് ആഗ്രഹിക്കുന്നവർ 1,500 ഡോളറും ഡാറ്റയ്ക്കും ചോർച്ച സംബന്ധിച്ച വിശദാംശങ്ങൾക്കുമായി 2000 ഡോളറും നൽകേണ്ടി വരും.

ഡാറ്റാ ലംഘനത്തെക്കുറിച്ച് ഐആർസിടിസി ഇതിനോടകം അന്വേഷണം ആരംഭിച്ചതായും വിവരമുണ്ട്. എല്ലാ ഐആർസിടിസി ബിസിനസ് പങ്കാളികളോടും അവരുടെ പക്കൽ നിന്ന് എന്തെങ്കിലും ഡാറ്റ ചോർച്ചയുണ്ടോ എന്ന് ഉടൻ പരിശോധിക്കാനും ഐആർസിടിസിയിൽ സുരക്ഷയ്ക്കായി സ്വീകരിച്ച നടപടികൾക്കൊപ്പം റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് സൂചന.

2019-ലും സമാനമായി ഒരു ഹാക്കിങ് നടന്നിരുന്നു. ഏകദേശം 9 ദശലക്ഷം ആളുകളുടെ വിവരങ്ങൾ ആണ് അന്ന് ഓൺലൈനിൽ ചോർന്നത്. പിന്നീട്, പുതുക്കിയ ഡാറ്റാ പ്രൊട്ടക്ഷൻ ബിൽ പ്രകാരം ഡാറ്റാ ഹാക്കിങ്ങിന് 500 കോടി രൂപ വരെ പിഴ ഈടാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. പക്ഷേ ഹാക്കിങ് നിരക്കിൽ യാതൊരു മാറ്റവും സൃഷ്ടിക്കാൻ ഇതുകൊണ്ടായിട്ടില്ല. ഇപ്പോഴും ഹാക്കിങ്ങും ഡാറ്റ മോഷണവും ശക്തമായി തുടരുകയാണ്.


Click it and Unblock the Notifications








