ഇനി സ്ത്രീകൾക്ക് ഹാർട്ട് ഇമോജി അയച്ചാൽ കുറ്റം, ജയിലിൽ പോകും; നിയമം പാസാക്കി രണ്ട് ഗൾഫ് രാജ്യങ്ങൾ
നമ്മളിൽ ഒരുപാട് പേര് മെസേജിങ് ആപ്പുകൾ ധാരാളമായി ഉപയോഗിക്കുന്നവർ ആയിരിക്കും അല്ലേ. കൂടുതലും വാട്സ്ആപ്പ്, മെസേഞ്ചർ തുടങ്ങിയ ആപ്പുകളെയാണ് ഇതിനായി നമ്മൾ ആശ്രയിക്കുന്നത്. ടൈപ്പിംഗ് മെസേജുകൾക്ക് പുറമെ നമ്മുടെ വികാരങ്ങൾ അറിയിക്കാനായി വിവിധ ഇമോജികളും ഇത്തരം മെസേജിങ് ആപ്പുകളിൽ ഇടം പിടിച്ചിട്ടുണ്ട്.
നമ്മൾ എല്ലാവരും തന്നെ ഇത്തരം ഇമോജികൾ ധാരാളമായി ഉപയോഗിക്കാറും ഉണ്ട്. പലപ്പോഴും ടെക്സ് ചാറ്റുകൾ ആനന്ദകരമാക്കുന്നത്ത് ഇത്തരം ഇമോജികൾ ഉപയോഗിക്കുമ്പോഴാണ്. എന്നാൽ ചില ഗൾഫ് രാജ്യങ്ങളിലുള്ളവർ ഇത്തരം ഇമോജികൾ സൂക്ഷിച്ച് ഉപയോഗിക്കണം എന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ചിലപ്പോൾ ജയിലിൽ കിടക്കും എന്നും റിപ്പോർട്ടുകൾ പറയുന്നു.

കുവൈറ്റ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലാണ് ഇമോജി പ്രയോഗങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. റിപ്പോർട്ട് പ്രകാരം സ്ത്രീകൾക്ക് ഹാർട്ട് ഇമോജി അയക്കുന്നവർ ശിക്ഷിക്കപ്പെടും എന്നാണ് സൂചിപ്പിക്കുന്നത്. അനാശാസ്യത്തിന് പ്രേരിപ്പിക്കുന്ന നിയമപ്രകാരം ആയിരിക്കും ഇമോജി അയക്കുന്ന ആൾക്കെതിരെ കേസ് എടുക്കുന്നത്. പ്രവർത്തിയിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ രണ്ട് വർഷം വരെ തടവും 2,000 കുവൈറ്റ് ദിനാറിൽ കവിയാൻ പാടില്ലാത്ത പിഴയും ലഭിക്കും.
വാട്ട്‌സ്ആപ്പിൽ ചുവന്ന ഹൃദയങ്ങൾ അയയ്ക്കുന്നത് സൗദി നിയമപ്രകാരം പീഡനത്തിന്റെ പരുധിയിൽ വരുമെന്ന് സൈബർ ക്രൈം സ്പെഷ്യലിസ്റ്റ് അഭിപ്രായപ്പെടുന്നു. മെസേജ് ലഭിക്കുന്ന സ്ത്രീകൾ പരാതിപ്പെടുകയാണെങ്കിൽ ഒരു ഉപദ്രവകരമായ കുറ്റമായി മാറിയേക്കാമെന്ന് സൗദി അറേബ്യയിലെ ആന്റി ഫ്രോഡ് അസോസിയേഷൻ അംഗം അൽ മൊതാസ് കുത്ബി പറയുന്നു. ഈ കുറ്റത്തിന് ഒരു പ്രാവശ്യം ശിക്ഷിക്കപ്പെട്ടയാൾ വീണ്ടും കുറ്റം ആവർത്തിക്കുകയാണെങ്കിൽ 300,000 സൗദി റിയാലിന്റെ പിഴയും പരമാവധി അഞ്ച് വർഷം തടവും ലഭിച്ചേക്കും.

അതേ സമയം പുതിയ നിയമത്തിനെതിരെ പ്രതികരിച്ചുകൊണ്ട് ചിലർ രംഗത്ത് വന്നിട്ടുണ്ട്. ഈ നിയമങ്ങളുടെ അതിരുകടക്കുന്നു എന്നും വ്യക്തിസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും ചിലർ അഭിപ്രായപ്പെട്ടു. ഇമോജികൾ വികാരങ്ങളുടെയും വാത്സല്യത്തിന്റെയും നിരുപദ്രവകരമായ പ്രകടനങ്ങളാണെന്നും ഇവയെ ക്രിമിനൽ വത്ക്കരിക്കരുതെന്നും ഇവർ കൂട്ടിച്ചേർത്തു. ഇത്തരം നിയന്ത്രണങ്ങൾ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഹനിക്കുന്നു ചാറ്റിംഗ് ആസ്വാദനത്തിന് തടയിടും എന്നും ഇവർ പറഞ്ഞു.
ധാരാളം മലയാളികളും ഇന്ത്യക്കാരും താമസിക്കുന്ന രാജ്യങ്ങളിൽ പ്രധാനപ്പെട്ടവയാണ് കുവൈറ്റും സൗദി അറേബ്യയും ആയതിനാൽ തന്നെ ഇവിടെ പാസാക്കുന്ന നിയമങ്ങൾ ഇവിടെ താമസിക്കുന്ന ഇന്ത്യക്കാരെയും ബാധിക്കുന്നതാണ്. ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ പുലർത്തിയില്ലെങ്കിൽ ഇവർക്കെതിരെയും നിയമ നടപടി ഉണ്ടായേക്കാം. ഓൺലൈൻ വഴിയുള്ള പ്രണയബന്ധങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ഈ രണ്ട് ഗൾഫ് രാജ്യങ്ങൾ വ്യത്യസ്തമായ നിയമം നടപ്പിലാക്കിയിരിക്കുന്നത്.
പലപ്പോഴും നിയമങ്ങൾ കർശനമായി പാലിക്കുന്ന രാജ്യങ്ങളാണ് ഗൾഫ് രാജ്യങ്ങൾ പ്രത്യേകിച്ച് സൈബർ മേഘലയിൽ നേരത്തെ മുതൽ തന്നെ ജനപ്രിയമായ വീഡിയോ കോൾ സൗകര്യങ്ങൾ ചില ഗൾഫ് രാജ്യങ്ങളിൽ പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. സ്‌കൈപ്പ്, ഐഎംഒ, വാട്ട്‌സ്ആപ്പ് തുടങ്ങിയവയുടെ വീഡിയോകോൾ സേവനങ്ങൾക്ക് പലതിലും പല രാജ്യങ്ങളിലും വിലക്ക് ഉണ്ടായിരുന്നു. പലരും വിപിഎനുകളും മറ്റ് ബദൽ ആപ്പുകളുടേയും സഹായത്തോടെയാണ് തങ്ങൾക്ക് വേണ്ടപ്പെട്ടവരുമായി വീഡിയോകോളുകൾ ആസ്വദിച്ചിരുന്നത്.
യുഎഇയിൽ 2 സർക്കാർ ടെലികോം കമ്പനികളാണ് ഉള്ളത്. ജനസംഖ്യയുടെ 80 ശതമാനവും പ്രവാസികളായതിനാൽ വാട്സ്ആപ്പ് വീഡിയോ കോളുകൾ അനുവദിക്കുന്നത് വരുമാന നഷ്ടത്തിലേക്ക് നയിക്കും എന്നതിനാലാണ് യുഎഇയിൽ വാട്സ്ആപ്പ് വീഡിയോ കോളുകൾ നിരോധിക്കാൻ കാരണം. പൗരന്മാരുടെയും രാജ്യത്തിന്റെയും സ്വകാര്യത സംരക്ഷിക്കുന്നതിന് വീഡിയോ കോൾ സർവ്വീസുകൾ ബാധ്യതയാകുന്നതും ഇതിന് ഒരു കാരണമാണ്.
രാജഭരണമായതിനാൽ യുഎഇയിൽ നിയമങ്ങൾ നിർമ്മിക്കാനും നടപ്പിലാക്കാനും വലിയ കാലതാമസം ഉണ്ടാകുന്നില്ല. രാജ്യത്തിന് പ്രത്യേകിച്ച ഗുണം ഉണ്ടാകില്ല എന്ന് തോന്നുന്ന തീരുമാനങ്ങൾ പെട്ടെന്ന് സ്വീകരിക്കാൻ ഇത് ഒരു കാരണമാണ്. അതേ സമയം കുവൈറ്റിലും സൗദി അറേബ്യയിലും നടപ്പിലാക്കിയ ഇമോജിയുടെ പുതിയ നിയമങ്ങൾ ജനങ്ങൾ എങ്ങനെ സ്വീകരിക്കും എന്നതിന് കുറച്ചു കാലം കാത്തിരുന്നേ മതിയാകു. ഇത്തരത്തിലുള്ള നിയമങ്ങൾ ഫലം കാണുമോ എന്നും കാത്തിരുന്ന കാണാം.


Click it and Unblock the Notifications








