ഇന്ത്യക്കാർ ഒരിക്കൽ പുച്ഛിച്ചു, ഇന്ന് മറ്റു രാജ്യങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ഇന്ത്യൻ സേവനങ്ങൾ

ഇന്ത്യയിൽ ഏറെ വിവാദങ്ങളും എതിർപ്പും ഉയർത്തിയിരുന്ന ചില പദ്ധതികൾ ഇന്ന് വൻതോതിൽ ലോകമാകെ ചർച്ചചെയ്യപ്പെടുകയും രാജ്യാന്തര തലത്തിൽ ഇന്ത്യയ്ക്ക് തിളക്കം സമ്മാനിക്കുന്ന നിലയിലേക്ക് എത്തുകയും ചെയ്തിരിക്കുന്നു. കഴിഞ്ഞയാഴ്ച കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പങ്കുവച്ച വിവരങ്ങളും കേന്ദ്ര ബജറ്റ് അവതരിപ്പിച്ച് കൊണ്ട് ധനമന്ത്രി നിർമല സീതാരാമൻ നടത്തിയ പ്രസംഗവും ഈ നിഗമനത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇന്ത്യയുടെ ടെക്നോളജി സ്റ്റാക്ക് അഥവാ സാങ്കേതിക ശേഖരം (ആധാർ, യുപിഐ, ഡിജിലോക്കർ, കോവിൻ, ജെം, ജിഎസ്ടിഎൻ) സ്വന്തമാക്കാൻ ഏഴോളം രാജ്യങ്ങൾ വരിനിൽക്കുന്നതായാണ് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കിയത്. ആഗോള തലത്തിൽ ഇന്ത്യയ്ക്ക് തിളക്കം സമ്മാനിക്കാൻ ഈ ടെക്നോളജികൾക്ക് സാധിച്ചതായാണ് കേന്ദ്ര സർക്കാർ പറയുന്നത്.
ആഗോള ഡിജിറ്റൽ സംവിധാനങ്ങളെ നയിക്കാൻ...
രാജ്യാന്തര തലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ നല്ലനിലയിൽ പ്രതിഫലിപ്പിക്കുന്നതിൽ ആധാർ, കോവിൻ,യുപിഐ സേവനങ്ങൾ ഏറെ വലിയ പങ്ക് വഹിച്ചതായാണ് നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തിനിടയിൽ പറഞ്ഞത്. ആഗോള ഡിജിറ്റൽ സംവിധാനങ്ങളെ ആകെ നയിക്കാൻ ശേഷിയുള്ളവയാണ് ഈ ഇന്ത്യൻ ടെക്നോളജികൾ എന്നും ധനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. ഈ പ്രാധാന്യം കണക്കിലെടുത്തുകൊണ്ടുതന്നെ യുപിഐയും ആധാറും ഉൾപ്പെടെയുള്ള ഡിജിറ്റൽ പദ്ധതികളെ 'മെയ്ഡ് ഇൻ ഇന്ത്യ' പദ്ധതിയിൽ ഉൾപ്പെടുത്തി ലോകമെങ്ങും അവതരിപ്പിക്കാൻ തന്നെയാണ് കേന്ദ്ര സർക്കാർ നീക്കം നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു കാലത്ത് ഇന്ത്യ മുഖം തിരിച്ച പദ്ധതികൾ ഇന്ന് ഇന്ത്യയുടെ മുഖമായി അവതരിപ്പിക്കപ്പെടുന്ന നിലയിലേക്ക് വളർന്നിരിക്കുന്നു എന്നതാണ് ശ്രദ്ധേയം.

സാമ്പത്തിക ലക്ഷ്യങ്ങളില്ല...
സാമ്പത്തിക ലക്ഷ്യങ്ങളോടെയായിരിക്കില്ല ഇന്ത്യ തങ്ങളുടെ വിവിധ ടെക്നോളജികൾ വിവിധ രാജ്യങ്ങൾക്ക് കൈമാറുക. ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ നിർമിക്കാൻ ആഗ്രഹിക്കുന്ന രാജ്യങ്ങൾക്ക് ഒരു സഹായം എന്ന നിലയിലാണ് ഇന്ത്യ ഇപ്പോൾ ഈ സേവനങ്ങൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നത്. ഇതിനായി സ്റ്റാക്ക് എന്ന സംവിധാനവും indiastack.org വെബ്സൈറ്റും ഒരുക്കിയിട്ടുണ്ട്. ഡിജിറ്റൽ പൊതു സേവനങ്ങൾ നിർമ്മിക്കുന്നതിനായി സോഫ്റ്റ്‌വെയർ ഡെവലപ്പർമാർക്കായി ലഭ്യമാക്കിയിട്ടുള്ള ഓപ്പൺ എപിഐകളുടെ (അപ്ലിക്കേഷൻ പ്രോഗ്രാമിംഗ് ഇന്റർഫേസുകൾ) ഒരു കൂട്ടമാണ് ഇന്ത്യ സ്റ്റാക്ക്.
ഇന്ത്യ മുന്നോട്ടുവയ്ക്കുന്ന ആശയം
വൻകിട കോർപ്പറേഷനുകൾക്കും രാജ്യങ്ങൾക്കും സർക്കാർ ഇൻഫ്രാസ്ട്രക്ചറും സമ്പദ്‌വ്യവസ്ഥയും ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള അടിസ്ഥാനമായി കോവിൻ, യുപിഐ, ആധാർ തുടങ്ങിയ ഇന്ത്യയുടെ ഡിജിറ്റൽ പൊതു സേവനങ്ങൾ പാക്കേജ് ചെയ്യുക എന്നതാണ് സ്റ്റാക്കിലൂടെ ഇന്ത്യ മുന്നോട്ടുവയ്ക്കുന്ന ആശയം. ഇന്ത്യയിൽ ഏറെ വിവാദം ഉയർത്തിയ പദ്ധതിയായിരുന്നു ആധാർ കാർഡ്. 2009 ജനുവരിയിലാണ് പൗരന്റെ എല്ലാ വിവരങ്ങളുമടങ്ങിയ യു.ഐ.ഡി കാർഡ് അവതരിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. രാജ്യത്തെ ദരിദ്രരെ തിരിച്ചറിയാനും പിന്നോക്ക വിഭാഗങ്ങളിലേക്ക് സർക്കാർ ആനുകൂല്യങ്ങളും മറ്റും കൃത്യമായി എത്തുന്നുണ്ട് എന്ന് ഉറപ്പാക്കാനുമായാണ് ഇത്തരമൊരു തിരിച്ചറിയൽ കാർഡ് അവതരിപ്പിക്കപ്പെട്ടത്.
എതിർപ്പുകൾ...
ചില കോണുകളിൽനിന്ന് വ്യാപകമായ എതിർപ്പുകൾ ഉയർന്നെങ്കിലും കോടതിയിൽനിന്നടക്കം അനുകൂല വിധി സമ്പാദിച്ച് സർക്കാർ ആധാർ കാർഡ് പദ്ധതിയുമായി മുന്നോട്ടുപോകുകയും ചെയ്തു. ആധാർ കാർഡ് ഇല്ല എന്ന പേരിൽ ഒരു പൗരനും അർഹതപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടരുത് എന്ന വിധി നിലനിൽക്കെ തന്നെ ഇന്ന് ഏതൊരു സർക്കാർ സേവനങ്ങൾക്കും ആദ്യം പരിഗണിക്കുന്ന രേഖ ആധാർ കാർഡ് ആണ്. ആധാർ കാർഡ് മനുഷ്യന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് എന്നായിരുന്നു എതിർപ്പ് ഉന്നയിച്ചിരുന്നവർ ചൂണ്ടിക്കാട്ടിയത്. എന്നാൽ ആധാർ ഭരണഘടനാ വിരുദ്ധമല്ല എന്നായിരുന്നു സുപ്രീം കോടതിയുടെ നിലപാട്.

ഇന്ന് പ്രധാന രേഖ
എല്ലാ എതിർപ്പുകളും മറികടന്ന് ആധാറുമായി സർക്കാർ മുന്നോട്ട് പോയതോടെ ഇന്ന് പൗരന്റെ തിരിച്ചറിയലിനുള്ള പ്രധാന രേഖയായി ആധാർ മാറിയിരിക്കുന്നു. ഇന്ത്യയിലെ 99.5 ശതമാനം ജനങ്ങൾക്കും ആധാറുണ്ട്. എങ്കിലും ആധാർ ഉയർത്തുന്ന സ്വകാര്യതാ ലംഘനവുമായി ബന്ധപ്പെട്ട് ഇപ്പോഴും എതിർപ്പ് ഉന്നയിക്കുന്നവരും ഇന്ത്യയിലുണ്ട്. ഇന്ത്യയിലെ ആധാറിന്റെ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്നത് യുഐഡിഎഐആണ്. ഓരോരുത്തർക്കും ദേശീയ ഐഡന്റിറ്റി നൽകുക എന്ന നിലയിൽ മറ്റു രാജ്യങ്ങൾക്കും ആധാർ പദ്ധതി നടപ്പാക്കാൻ സഹായിക്കാനായിരിക്കും സ്റ്റാക്ക് വഴി ഇന്ത്യ ശ്രമിക്കുക.
യുപിഐ
ആധാർ പോലെ വിവിധ ലോക രാജ്യങ്ങൾക്ക് കൈമാറാൻ ഇന്ത്യ തയാറെടുക്കുന്ന മറ്റൊരു ടെക്നോളജി യുപിഐ ആണ്. ഒരു ബാങ്ക് അക്കൗണ്ടിൽനിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് പെട്ടെന്ന് പണം അയയ്ക്കാൻ യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫെയ്സ് അഥവാ യുപിഐ സഹായിക്കുന്നു. ഡിജിറ്റൽ ഇന്ത്യയെ ഒരുക്കുന്നതിനായി റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള നാഷനൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യയാണ് (എൻപിസിഐ) ഇത് വികസിപ്പിച്ചത്. ഇന്ന് ഇന്ത്യയിൽ കോടിക്കണക്കിന് രൂപയുടെ ഇടപാടാണ് യുപിഐ വഴി നടക്കുന്നത്. പണ കൈമാറ്റം കൂടുതൽ എളുപ്പമാക്കാൻ യുപിഐ സംവിധാനം സഹായകമായി.
പ്രവാസികൾക്കും ഗുണം
എൻആർഇ/എൻആർഒ അക്കൗണ്ടുകളുള്ള പ്രവാസികൾക്ക് അവരുടെ അന്താരാഷ്ട്ര മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് ഫണ്ട് ട്രാൻസ്ഫർ ചെയ്യാൻ അനുവദിക്കുന്ന ഒരു സംവിധാനം ഏപ്രിൽ 30 ന് അകം സ്ഥാപിക്കാൻ യുപിഐ പങ്കാളികളോട് ജനുവരി 10 ലെ സർക്കുലറിൽ എൻപിസിഐ ആവശ്യപ്പെട്ടിരുന്നു. സിംഗപ്പൂർ, ഓസ്‌ട്രേലിയ, കാനഡ, ഹോങ്കോംഗ്, ഒമാൻ, ഖത്തർ, യുഎസ്എ, സൗദി അറേബ്യ, യുഎഇ, യുകെ എന്നീ 10 രാജ്യങ്ങളിലെ പ്രവാസികൾക്കാണ് ആദ്യഘട്ടത്തിൽ ഈ സൗകര്യം ലഭ്യമാക്കിയത്. കൂടുതൽ രാജ്യങ്ങളിലേക്ക് യുപിഐ സേവനങ്ങൾ വ്യാപിപ്പിക്കുന്നത് അവിടെയുള്ള ഇന്ത്യക്കാർക്കും ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.
കോവിൻ പോർട്ടൽ
ഇന്ത്യ ലോകത്തിന് നൽകാൻ തയാറെടുക്കുന്ന മറ്റൊരു ടെക്നോളജി കോവിൻ പോർട്ടൽ ആണ്. കോവിഡ് സമയത്ത് വാക്സീൻ വിതരണത്തിനായാണ് ഇന്ത്യ കോവിൻ പോർട്ടൽ തയാറാക്കിയത്. പിന്നീട് തങ്ങളുടെ രാജ്യങ്ങളിലെ വാക്സീൻ വിതരണത്തിനും സമാന പോർട്ടൽ സജ്ജമാക്കാൻ മധ്യേഷ്യയിലെയും ലാറ്റിൻ അമേരിക്കയിലെയും ആഫ്രിക്കയിലെയും നിരവധി രാജ്യങ്ങൾ ഇന്ത്യയുടെ സഹായം തേടിയിരുന്നു. തുടർന്ന് പോർട്ടലിന്റെ ഓപ്പൺ സോഴ്സ് പതിപ്പിനും ഇന്ത്യ മുന്നിട്ടിറങ്ങിയിരുന്നു.


Click it and Unblock the Notifications








