ഒന്നിൽ പിഴച്ചാൽ...; രണ്ട് തവണ മാറ്റിവച്ച ആർട്ടിമിസ് വിക്ഷേപണത്തിന് മൂന്നാമതും തയാറെടുത്ത് നാസ!
ഒന്നിൽപ്പിഴച്ചാൽ മൂന്ന് എന്ന നാടൻ ചൊല്ല് അറിഞ്ഞിട്ടല്ലെങ്കിലും രണ്ടു തവണ മാറ്റിവച്ച ആർട്ടിമിസ് വിക്ഷേപണത്തിന് മൂന്നാമതും തയാറെടുത്തിരിക്കുകയാണ് നാസ. മുമ്പ് രണ്ടു തവണ ആർട്ടിമിസ് വിക്ഷേപണത്തിണ് തയാറെടുത്തപ്പോഴും സാങ്കേതിക തകരാർ വില്ലനായി. ഇതോടെ നാസ വിക്ഷേപണം നീട്ടിവയ്ക്കുകയായിരുന്നു. മൂന്നാമതും ആർട്ടിമിസിനെ വിക്ഷേപിക്കാൻ തയാറെടുക്കുമ്പോൾ ആശങ്ക നാസയ്ക്ക് മാത്രമല്ല, ലോകത്തിനാകെയുണ്ട്.

ആർട്ടിമിസിന്റെ പ്രഥമ വിക്ഷേപണം സെപ്റ്റംബർ 23 ന് നടത്താനാണ് നാസ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. അന്നു നടത്താൻ ക്രമീകരണങ്ങൾ പൂർത്തിയായില്ലെങ്കിൽ സെപ്റ്റംബർ 27 ന് നടത്താനും പദ്ധതിയുണ്ട്. ആദ്യ രണ്ടു തവണയും വിക്ഷേപണം ഉപേക്ഷിക്കാൻ ഇടയാക്കിയത് എൻജിനിലെ ഇന്ധനവുമായി ബന്ധപ്പെട്ട ഭാഗത്തുണ്ടായ പിഴവുകളായിരുന്നു. പരീക്ഷണ പറക്കലാണെങ്കിലും ആർട്ടിമിസിന്റെ സുരക്ഷ പ്രധാനമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് രണ്ടു തവണയും നാസ വിക്ഷേപണം മാറ്റിയത്.

മനുഷ്യനെ ആദ്യമായി ചന്ദ്രനിലെത്തിച്ച അപ്പോളോ ദൗത്യത്തിന് 50 വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് വീണ്ടും അതേ ചാന്ദ്രദൗത്യം ആവർത്തിക്കാൻ നാസ രംഗത്തിറങ്ങിയത്. അതിനുള്ള പരിശ്രമങ്ങളും വർഷങ്ങളായി നാസ നടത്തിവന്നിരുന്നു. അത്തരം പരിശ്രമത്തിൽനിന്ന് രൂപം കൊണ്ടതാണ് ആർട്ടിമിസ് 1. 2024ല്‍ തങ്ങൾ നടത്താൻ ഉദ്ദേശിക്കുന്ന ചാന്ദ്രദൗത്യത്തിന്റെ ആദ്യ ചുവട് ആയിട്ടാണ് നാസ ആർട്ടിമിസ് വിക്ഷേപണത്തെ നോക്കിക്കാണുന്നത്.

ആഗസ്റ്റിൽ ആർട്ടിമിസ് വിക്ഷേപിക്കാനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. ഇതനുസരിച്ച് ലോഞ്ച് നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. തുടർന്ന് വിക്ഷേപണം ആരംഭിക്കുന്നതിന് മുന്നോടിയായി നടന്ന സുരക്ഷാ പരിശോധനയിൽ പിഴവ് കണ്ടെത്തുകയായിരുന്നു. സ്‌പേസ് ലോഞ്ച് സിസ്റ്റം (എസ്.എൽ.എസ്) റോക്കറ്റിലെ നാല് എൻജിനുകളിൽ മൂന്നാം എൻജിനായ ആർഎസ്-25 ന്റെ തകരാർ കണ്ടെത്തിയത്.

വിക്ഷേപണത്തിന് മുമ്പ് ദ്രവ ഹൈഡ്രജനും ഓക്‌സിജനും എൻജിനിലേക്ക് എത്തേണ്ടതുണ്ട്. എന്നാൽ പ്രതീക്ഷിച്ചപോലെ ഇത് സംഭവിക്കുന്നില്ലെന്ന് നാസ ശാസ്ത്രജ്ഞർ കണ്ടെത്തി. ഇത് പരിഹരിച്ച് ദൗത്യം നടപ്പാക്കാൻ നാസ പരമാവധി ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് സെപ്റ്റംബർ ആദ്യ ആഴ്ചയിലേക്ക് വിക്ഷേപണം മാറ്റിവച്ചു. തുടർന്ന് രണ്ടാമതും വിക്ഷേപണത്തിനായി എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കി. വീണ്ടും നടത്തിയ അവസാനവട്ട പരിശോധനയിൽ ഇന്ധനച്ചോർച്ച കണ്ടെത്തിയതോടെയാണ് രണ്ടാം ശ്രമവും ഉപേക്ഷിച്ചത്.

ഇപ്പോൾ മൂന്നാംവട്ട വിക്ഷേപണ ശ്രമം നടക്കാനിരിക്കെ എന്താകും സംഭവിക്കുക എന്നാണ് ലോകത്തിന്റെ ആകാംക്ഷ. തങ്ങളുടെ എക്കാലത്തെയും ശക്തമായ വിക്ഷേപണ റോക്കറ്റായ സ്പേസ് ലോഞ്ച് സിസ്റ്റം (എസ്എൽഎസ്), ഓറിയോൺ ക്രൂ ക്യാപ്സ്യൂൾ എന്നിവയുടെ പ്രകടനം പരീക്ഷിക്കാനുള്ള നാസയുടെ ആർട്ടിമിസ് 1 ദൗത്യത്തിന്റെ റിസൾട്ടിനെ ആശ്രയിച്ചിരിക്കും 2024 ലെ ചാന്ദ്ര ദൗത്യത്തിന്റെ ഭാവി.

ആർട്ടിമിസ് 1 ദൗത്യത്തിൽ യാത്രക്കാർ ആരുമില്ല. എന്നാൽ ആർട്ടിമിസ് 2 ദൗത്യത്തിൽ വനിത ഉൾപ്പെടെയുള്ള സംഘമാണ് ചാന്ദ്രയാത്രക്ക് പുറപ്പെടുക. ഇവർക്കുളള പരിശീലനങ്ങളും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഏകദേശം ആറാഴ്ച നീളുന്ന ചാന്ദ്ര ദൗത്യത്തിൽ ചന്ദ്രനിലേക്കും തിരിച്ചും 65,000 കിലോമീറ്ററോളം ദൂരമാണ് സഞ്ചരിക്കേണ്ടിവരിക. വനിത ഉൾപ്പെടെയുള്ള ചാന്ദ്രയാത്രാ സംഘത്തിന്റെ സുരക്ഷ അതീവ പ്രധാനമാണ്. ആർട്ടിമിസ് 1 ദൗത്യം നൽകുന്ന വിവരങ്ങൾ നിർണായകമാകുന്നതും അതുകൊണ്ടുതന്നെ.

ഭാവിയിൽ ചന്ദ്രനിലേക്കുള്ള യാത്ര ഒരു സാധാരണ കാര്യമായി മാറും എന്ന് നാം ഇടയ്ക്ക് പാതി തമാശയായും പാതി കാര്യമായും പറയാറുണ്ട്. ശാസ്ത്രം കൈവരിച്ച പുരോഗതിയെ സൂചിപ്പിക്കാനാണ് പലപ്പോഴും ഇത്തരം അഭിപ്രായപ്രകടനങ്ങൾ നടത്തുക. എന്നാൽ ഇവയെല്ലാം സാധ്യമാകുമോ, എത്രത്തോളം സമയമെടുക്കും എന്നെല്ലാം വ്യക്തമാകുന്നതിൽ ആർട്ടിമിസ് 1 ദൗത്യം നിർണായകമാകുന്നുണ്ട്.

മനുഷ്യനെ ചന്ദ്രനിലെത്തിച്ച അപ്പോളോ ദൗത്യത്തിനു ശേഷം അമ്പത് വർഷമായി ആരും ചാന്ദ്ര വഴിയിലേക്ക് തിരിഞ്ഞുനോക്കുന്നില്ല. യാത്രയ്ക്ക് ചെലവാകുന്ന വൻ മുതൽമുടക്കാകാം ഈ നിശ്ചലാവസ്ഥയ്ക്കു കാരണം. എന്നാൽ പതിറ്റാണ്ടുകൾക്കിപ്പുറം വിവിധ രാജ്യങ്ങൾ കണ്ണുവയ്ക്കുന്നത് മുഴുവൻ ചന്ദ്രനിലേക്കാണ്. ഇന്ത്യയും ചാന്ദ്രയാൻ ദൗത്യത്തിന്റെ പാതയിൽ മുന്നിൽത്തന്നെയുണ്ട്.

രണ്ടാം വീടാകും ചന്ദ്രൻ
മുമ്പ് ഓരോ ചാന്ദ്രയാത്രയും ലോകരാജ്യങ്ങളിൽ തങ്ങളാണ് ഏറ്റവും കേമന്മാർ എന്നു കാട്ടാനുള്ള സാങ്കേതിക കരുത്തിന്റെ പ്രദർശനമായിരുന്നു. എന്നാൽ ഇന്ന് അങ്ങനെയല്ല. ഭൂമിക്കപ്പുറം എവിടെ വാസം സാധ്യമാണ് എന്ന തിരച്ചിലിലാണ് ലോകം. മാത്രമല്ല, ബഹിരാകാശ ദൗത്യങ്ങളുടെ ഇടത്താവളമായി ചന്ദ്രനെ എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിലും ചർച്ചകൾ നടക്കുന്നു. അങ്ങനെ വന്നാൽ ഭൂമിക്കപ്പുറം മനുഷ്യന്റെ രണ്ടാം വീടാകും ചന്ദ്രൻ എന്നുതന്നെ പറയാം.


Click it and Unblock the Notifications