എന്തൊക്കെ കഷ്ടപ്പാടാണെന്ന് നോക്കണേ! മോഷണം തടയാൻ ആപ്പിൾ എയർപോഡ്സിൽ യുവാവിന്റെ കിടിലൻ പ്രയോഗം
കാശ് മുടക്കി വാങ്ങിയ മുതൽ വല്ലവരും കട്ടോണ്ട് പോകുന്നത് ആർക്കും സഹിക്കുന്ന കാര്യമല്ല. അതിനാൽത്തന്നെ സ്വന്തം മുതൽ സംരക്ഷിക്കാൻ ആളുകൾ പല വഴികളും കണ്ടെത്തുന്നു. അൽപ്പം ബുദ്ധി പ്രയോഗിച്ചാൽ മോഷ്ടിക്കാൻ വരുന്നവനെ ഈസിയായി മണ്ടനാക്കാമെന്ന് തെളിയിച്ച ഒരു യുവാവിന്റെ നീക്കം ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. പുതിയതായി വാങ്ങിയ ആപ്പിളിന്റെ എയർപോഡ്സ് ആരെങ്കിലും അടിച്ചുമാറ്റുന്നത് തടയാൻ ആപ്പിളിന്റെ സൗകര്യങ്ങൾതന്നെ പ്രയോജനപ്പെടുത്തി എന്നിടത്താണ് യുവാവിന്റെ ബുദ്ധി കൂടുതൽ പ്രശംസിക്കപ്പെടുന്നത്. ആപ്പിളിന്റെ ഡിവൈസുകൾക്ക് വൻ വിലയാണ് എന്നത് ഏവർക്കും അറിവുള്ള കാര്യമാണ്. ആദ്യം വാങ്ങുമ്പോൾ മാത്രമല്ല, ആപ്പിൾ ഡിവൈസുകളുടെ പുനർ വിൽപ്പനയ്ക്കും മൂല്യം കൂടുതലാണ്.
സെക്കൻഡ് ഹാൻഡ് വിൽപ്പനയിലും വൻ വില ലഭിക്കുമെന്നതിനാൽ ആപ്പിൾ ഡിവൈസുകൾ മോഷ്ടാക്കളുടെ പ്രധാന നോട്ടപ്പുള്ളികളാകുന്നു. ഇങ്ങനെ മോഷ്ടിക്കപ്പെടുന്ന ആപ്പിൾ ഡിവൈസുകൾ പിന്നീട് കരിഞ്ചന്തയിൽ ആണ് പൊങ്ങുക. വൻ തുക കൊടുത്ത് വാങ്ങിയ ആപ്പിളിന്റെ എയർപോഡ്സ് ഇത്തരം മോഷ്ടാക്കളുടെ കൈയിൽ ചെന്ന് പെടുന്നത് തടയാൻ തന്റെ എയർപോഡ്സിൽ മൈക്രോമാക്സിന്റെ ലോഗോയോട് സാമ്യമുള്ള സ്റ്റിക്കർ ഒട്ടിച്ചാണ് യുവാവ് വൈറലായിരിക്കുന്നത്.

ബേക്ക്ഡ് സമോസ (@basked_samosa) എന്ന ട്വിറ്റർ അക്കൗണ്ടിന്റെ ഉടമയായ യുവാവാണ് എയർപോഡ്സ് മോഷണം പോകുന്നത് തടയാൻ ഇത്തരമൊരു ഐഡിയ പ്രയോഗിച്ചത്. തന്റെ സുഹൃത്തുക്കളുടെ ഫോണുകൾ മോഷണം പോയതുമായി ബന്ധപ്പെട്ട് ഒരു ട്വിറ്റർ ഉപയോക്താവ് ഒരു ട്വീറ്റ് നടത്തിയിരുന്നു. ഈ ട്വീറ്റിനോടുള്ള പ്രതികരണം എന്ന നിലയിൽ ആണ് തന്റെ എയർപോഡ്സിൽ എങ്ങനെയാണ് മുഷ്ടിയുടെ ഇമോജി വന്നത് എന്ന് യുവാവ് വെളിപ്പെടുത്തിയത്.
same reason why i engraved the 👊 emoji on my airpods so that it gets confused as micromaxx and gets saved- എന്നാണ് മൈക്രോമാക്സ് ലോഗോയോട് സാമ്യമുള്ള സ്റ്റിക്കർ പതിച്ച തന്റെ എയർപോഡ്സിന്റെ ചിത്രത്തിനൊപ്പം ഈ യുവാവ് കുറിച്ചത്. മൈക്രോമാക്സിന്റെ എയർപോഡ്സ് ആണെന്ന് തെറ്റിദ്ധരിച്ച് മോഷ്ടാക്കൾ തന്റെ വില കൂടിയ എയർപോഡ്സിനെ വെറുതേവിടുമെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്.

നാല് ലക്ഷത്തിലധികം പേരാണ് യുവാവിന്റെ ഈ ട്വീറ്റ് ഇതിനകം കണ്ടത്. ചിത്രവും ഐഡിയയും വൈറൽ ആയതോടെ ദേശീയ മാധ്യമങ്ങളിലടക്കം സംഭവം വാർത്തയായി. ഹിന്ദുസ്ഥാൻ ടൈംസിനോട് സംസാരിക്കവേ, എങ്ങനെയാണ് താൻ ഈ ഐഡിയയിലേക്ക് എത്തിയത് എന്ന് യുവാവ് വിശദീകരിക്കുന്നുണ്ട്. എയർപോഡ് വാങ്ങിയപ്പോൾ ആപ്പിൾ ഒരു കസ്റ്റം ഓപ്ഷൻ യുവാവിന് വാഗ്ദാനം ചെയ്തു.
ഉപയോക്താവിന് അവരുടെ പേരോ ഏതെങ്കിലും രൂപകൽപ്പനയോ എയർപോഡിന്റെ കവറിൽ പതിപ്പിക്കാൻ ഈ ഓപ്ഷൻ അനുവദിക്കുന്നു. ഇത് അവസരമായി കണ്ട യുവാവ് സാധാരണയായി ആളുകൾ തെരഞ്ഞെടുക്കുന്ന ഓപ്ഷനുകളിൽ നിന്ന് വേറിട്ട് മൈക്രോമാക്സിന്റെ ലോഗോയോട് സാമ്യമുള്ള ചുരുട്ടിയ മുഷ്ടിയുടെ ഇമോജി തെരഞ്ഞെടുത്തു. അതോടെ കാണുന്നവരിൽ ഇത് മൈക്രോ മാക്സിന്റെ ഇയർബഡ്സ് ആണോ എന്ന സംശയം സൃഷ്ടിക്കപ്പെട്ടു.
എയർപോഡ്സ് വാങ്ങുന്ന സമയത്ത് താൻ താമസിച്ചിരുന്നത് സ്ഥിരമായി മോഷണങ്ങൾ നടന്ന ഒരു ഏരിയയിൽ ആയിരുന്നെന്നും തന്റെ പല സുഹൃത്തുക്കളുടെയും വിലപിടിപ്പുള്ള ഡിവൈസുകൾ ആ സമയത്ത് മോഷണം പോയിരുന്നതായും അദ്ദേഹം പറയുന്നു. പകൽ വെളിച്ചത്തിൽ ബൈക്കുകളിലെത്തിയ ഗുണ്ടകൾ വഴിയാത്രക്കാരുടെ ഫോണുകൾ തട്ടിയെടുക്കുന്നത് പോലും താൻ കണ്ടിട്ടുണ്ട് എന്ന് യുവാവ് വിശദീകരിച്ചു.

ഭാഗ്യം കൊണ്ട് തന്നിൽ നിന്ന് ഇതുവരെ ഒന്നും മോഷ്ടിക്കപ്പെട്ടിട്ടില്ലെന്നും ഇരുപത്തിമൂന്ന് വയസുകാരനായ യുവാവ് പറഞ്ഞു. യുവാവിന്റെ ഈ നീക്കത്തിന് സാമൂഹിക മാധ്യമങ്ങളിൽ വളരെ വലിയ പ്രതികരണമാണ് ലഭിക്കുന്നത്. നിരവധി ഉപയോക്താക്കൾ അദ്ദേഹത്തിൻ്റെ ഐഡിയയെ പ്രശംസിച്ചു. പലരും അത് പ്രചോദനമാക്കുകയും ചെയ്തു. എന്നാൽ എന്തിനും ഒരു മറുവശം ഉണ്ട്.
ഉയർന്ന വില കൊടുത്ത് പലരും ആപ്പിൾ ഡിവൈസുകൾ വാങ്ങുന്നത് അവ മികച്ച ഉൽപ്പന്നങ്ങൾ ആയതിനാൽ മാത്രമല്ല, സമൂഹത്തിൽ ആപ്പിൾ ഡിവൈസുകൾക്ക് ലഭിക്കുന്ന ഒരു മതിപ്പ് സ്വന്തമാക്കാൻ കൂടിയാണ്. എന്നാൽ ആപ്പിളിന്റെ അടയാളമായ ലോഗോ മാറ്റിയതോടെ ആ മതിപ്പും നഷ്ടമാകുന്നു എന്ന് ചിലർ കരുതുന്നു.


Click it and Unblock the Notifications








