ഇലക്ട്രിക് വാഹനങ്ങൾ ഏത്രമാത്രം സുരക്ഷിതമാണ്?
രാജ്യത്ത് ഇലക്ട്രിക് വാഹന വിപണി വലിയ മാറ്റങ്ങൾക്കും വിപുലീകരണത്തിനും ഒരുങ്ങുകയാണ്. പക്ഷെ ഒപ്പം അപ്രതീക്ഷിതമായ പല വെല്ലുവിളികളും അതിവേഗം പരിഹാരം കണ്ടെത്തേണ്ടതായ സുരക്ഷാ പ്രശ്നങ്ങളും ഇലക്ട്രിക് വാഹന വിപണിക്ക് തലവേദന സൃഷ്ടിക്കുന്നു. അത്തരത്തിൽ ഉള്ള പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ഇലക്ട്രിക് വാഹനങ്ങൾക്ക് തീ പിടിക്കുന്ന സംഭവം. അടുത്തിടെയുണ്ടായ അപകടങ്ങൾ ഇവി വിപ്ലവത്തിന്റെ അത്ര ഗ്ലാമർ ഇല്ലാത്ത വശമായ സുരക്ഷയിലേക്ക് ജനശ്രദ്ധ കേന്ദ്രീകരിക്കാൻ കാരണം ആയിട്ടുണ്ട്.

മഹാരാഷ്ട്രയിലെ പൂനൈയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ഒല എസ്1 ഇലക്ട്രിക് സ്കൂട്ടറിന് തീ പിടിച്ചതാണ് ഒരു സംഭവം. തമിഴ്നാട്ടിലെ വെല്ലൂരിൽ ഇലക്ട്രിക്ക് സ്കൂട്ടറിന് തീ പിടിച്ച് അച്ഛനും മകൾക്കും ജീവൻ നഷ്ടപ്പെടുകയും ചെയ്തു. വീടിന് മുന്നിൽ പഴയ പ്ലഗ് പോയിന്റിൽ വാഹനം ചാർജ് ചെയ്ത് കൊണ്ടിരുന്നപ്പോൾ ഷോർട്ട് സർക്യൂട്ട് കാരണമാണ് അപകടമുണ്ടായത്. വാഹനം കത്തിയപ്പോൾ ഉണ്ടായ വിഷപ്പുക ശ്വസിച്ചാണ് ഇരുവരും മരിച്ചത്.

ഇവി സെഗ്‌മെന്റിൽ, പ്രത്യേകിച്ച് ഇരുചക്രവാഹന വിഭാഗത്തിൽ മത്സരം കൂടി വരികയാണ്. ഉയർന്ന് കൊണ്ടേയിരിക്കുന്ന ഇന്ധന വിലയും സംസ്ഥാന തലത്തിലും കേന്ദ്ര തലത്തിലും വരുന്ന സർക്കാർ സബ്സഡികളും ഇതിന് പ്രേരകമാകുകയും ചെയ്യുന്നുണ്ട്. കൂണ് പോലെയാണ് ഇപ്പോൾ ഇവി സ്ഥാപനങ്ങൾ ആരംഭിക്കുന്നത്. അത് പോലെ വൻകിട ടെക്ക് കമ്പനികളും സ്വന്തം ഇലകട്രിക് വാഹനങ്ങൾ വിപണിയിൽ എത്തിക്കാൻ നീക്കം ആരംഭിച്ചിട്ടുണ്ട്. മത്സരം കൂടുമ്പോൾ ഏത്രയും വേഗം തങ്ങളുടെ വാഹനങ്ങൾ വിപണിയിൽ എത്തിക്കാൻ കമ്പനികൾ ശ്രമം നടത്തുന്നത് സ്വാഭാവികമാണ്.

അത് പോലെ തന്നെ സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകൾ അവതരിപ്പിച്ച് വിപണിയിൽ ഒന്നാമത് എത്താനും ചടുലമായ ശ്രമങ്ങൾ നടക്കുന്നു. ഈ ഘടകങ്ങൾ എല്ലാം തന്നെ വാഹനത്തിന്റെ ഗുണനിലവാരവും സുരക്ഷയും പോലെയുള്ള മറ്റ് പ്രധാന വശങ്ങളെ സ്വാധീനിക്കുന്നവയാണ്. പുതിയ ഫീച്ചറുകളുമായി വാഹനങ്ങൾ അതിവേഗം വിപണിയിൽ എത്തിക്കാനുള്ള ഓട്ടത്തിനിടെ ഗുണനിലവാര പരിശോധനകളിലും സുരക്ഷാ ഫീച്ചറുകളിലും കമ്പനികൾ എത്രത്തോളം ശ്രദ്ധ കൊടുക്കുന്നുണ്ടാകും എന്നൊരു ചോദ്യവും ബാക്കിയാകുന്നു.

ഇത് പോലെ തന്നെ ഇലക്ട്രിക് വാഹനങ്ങൾ സാധാരണക്കാർ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നൊരു ചോദ്യം കൂടിയുണ്ട്. അലസമായി സുരക്ഷിതവും ശേഷിയില്ലാത്തതുമായ പവർ സോക്കറ്റുകളിൽ ഇവികൾ കണക്റ്റ് ചെയ്യുന്നതും അപകട കാരണമാണ്. എന്നാൽ ഇലക്ട്രിക് വാഹനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് പരിഗണിക്കേണ്ട് മറ്റ് വിഷയങ്ങളുമുണ്ട്. പ്രത്യേകിച്ചും ഇന്ത്യയും മറ്റ് വിപണികളുമായുള്ള താരതമ്യത്തിൽ. ഇന്ത്യയിലെ സവിശേഷമായ കാലാവസ്ഥയും ഇവികളുടെ ഉപയോഗ സാഹചര്യവും ഇതിൽ നിർണായകമായിരിക്കും. രാജ്യത്ത് കൂടി വരുന്ന ചൂട് അടക്കമുള്ള കാലാവസ്ഥാ ഘടകങ്ങൾ ഇവി നിർമാതാക്കൾക്ക് തലവേദന സൃഷ്ടിക്കുന്നവയാകും എന്ന് ഉറപ്പാണ്.

പുതിയ തീപിടിത്ത സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇവികൾ സുരക്ഷിതമാണെന്ന് ആവർത്തിക്കുകയാണ് ഇവി കമ്പനികൾ. ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും പോലെ സുരക്ഷിതമായ സാങ്കേതികവിദ്യയാണ് ഇലക്ട്രിക് വാഹനങ്ങളുമെന്നാണ് മജന്തയുടെ എംഡിയും സിഇഒയുമായ മാക്‌സൺ ലൂയിസ് പറയുന്നത്. അന്താരാഷ്ട്ര തലത്തിലെ പല സാങ്കേതികവിദ്യകളും ഇന്ത്യയിലേക്ക് കൊണ്ട് വരാൻ കഴിയില്ലെന്നും അദ്ദേഹം പറയുന്നു. നാല് പ്രധാന കാരണങ്ങളാണ് ലൂയിസ് ഇതിന് കാരണമായി പറയുന്നത്. ചൂട്, ഈർപ്പം, ഹാർമോണിക്സ്, മനുഷ്യർ.

അപകടങ്ങൾക്ക് രണ്ട് സാങ്കേതിക കാരണങ്ങളും ഒരു സാമൂഹിക-സാമ്പത്തിക കാരണവും ഉണ്ടെന്നും മാക്‌സൺ ലൂയിസ് പറയുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററിയിൽ നടക്കേണ്ട പരിശോധനയുടെ പോരായ്മ, തെറ്റായ ചാർജിങ് ഡിവൈസുകൾ എന്നിവയാണ് സാങ്കേതിക വശങ്ങൾ. വേഗത്തിൽ, വില കുറച്ച് ഉത്പന്നം വിപണിയിൽ എത്തിക്കുക എന്ന മനോഭാവം സുരക്ഷയിലും ഫീൽഡ് ടെസ്റ്റിങിലും കമ്പനികൾ കുറുക്കുവഴികൾ സ്വീകരിക്കുന്നതിന് കാരണമാകുന്നതായും ലൂയിസ് പറയുന്നു.

ഇലക്ട്രിക്ക് വാഹനങ്ങൾ പഴയ എഞ്ചിൻ വാഹനങ്ങളേക്കാൾ സുരക്ഷിതമാണെന്നും ഇവി കമ്പനികൾ അവകാശപ്പെടുന്നുണ്ട്. അപകടങ്ങളിൽ ഭൂരിഭാഗവും ബാറ്ററികളുടെ പ്രശ്നമായിരിക്കാനാണ് സാധ്യതയെന്നാണ് ക്രയോൺ മോട്ടോഴ്‌സ് ഡയറക്ടർ മായങ്ക് ജെയിൻ പറയുന്നത്. ഒന്നുകിൽ അവയുടെ തെർമൽ മാനേജ്‌മെന്റ് അല്ലെങ്കിൽ സെൽ ചോയ്‌സ് പോലെയുള്ള മറ്റ് പ്രശ്‌നങ്ങൾ എന്നിവയും കാരണമാകാം. ഇന്ത്യൻ കാലാവസ്ഥയെ നേരിടാനും സാഹചര്യങ്ങൾ ഉപയോഗിക്കാനും സാങ്കേതികവിദ്യ രൂപകൽപ്പന ചെയ്യുകയും കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്യേണ്ടതുണ്ടെന്നും മായങ്ക് ജെയിൻ പറയുന്നു.


Click it and Unblock the Notifications








