കൊറോണ വൈറസ് കറൻസി നോട്ടുകളിലൂടെ പടരുന്ന സാഹചര്യം ഒഴിവാക്കാൻ ഇതാ ഒരു ഉപകരണം
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) അൾട്രാവയലറ്റ് ജെർമിസൈഡൽ റേഡിയേഷൻ ടെക്നോളജി ഘടിപ്പിച്ച ഒരു ഉപകരണം വികസിപ്പിച്ചെടുത്തിട്ടുണ്ട്. കൊറോണ വൈറസ് കറൻസി നോട്ടുകളിലൂടെ പടരുന്ന സാഹചര്യത്തിൽ നോട്ടുകൾ അണുവിമുക്തമാക്കാൻ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഇപ്പോൾ താരമായിരിക്കുകയാണ്. കറൻസി നോട്ടുകൾ മാത്രമല്ല, പുറത്ത് നിന്ന് വാങ്ങുന്ന എന്തും ഈ ഉപകരണം ഉപയോഗിച്ച് സാനിറ്റൈസ് ചെയ്യാം എന്നതാണ് ഇതിനുള്ള പ്രധാന സവിശേഷത.

ഐഐടി റോപ്പറിലെ ടീം പറയുന്നതനുസരിച്ച്, ഇത്തരത്തിലുള്ള ഇനങ്ങൾ വൃത്തിയാക്കാൻ ഈ ഉപകരണം 30 മിനിറ്റ് എടുക്കും. ഇനങ്ങൾ പുറത്തെടുക്കുന്നതിന് മുമ്പ് 10 മിനിറ്റ് കൂളിംഗ് ഓഫ് പിരീഡ് ടീം ശുപാർശ ചെയ്യുന്നു. ഐഐടി റോപാറാണ് ഉപകരണം രൂപപ്പെടുത്തിയത്. ലോക്ക്ഡൗൺ കാലത്ത് പുറത്ത് നിന്ന് വാങ്ങിക്കുന്ന ഭക്ഷണ വസ്തുക്കളും പലചരക്ക് സാധനങ്ങളുമെല്ലാം ഇതുവഴി അണുവിമുക്തമാക്കുവാൻ സാധിക്കുന്നതാണ്. ഉപകരണം കുറഞ്ഞ നിരക്കിൽ പൊതു ജനങ്ങൾക്ക് എത്തിക്കാനാണ് നിർമാതാക്കളുടെ തീരുമാനം. 500 രൂപയിൽ താഴെ വിലയ്ക്ക് മാർക്കറ്റിൽ എത്തിക്കുമെന്ന് ഐഐടി റോപാർ അറിയിച്ചു.

സോഷ്യൽ ഡിസ്റ്റൻസ് എന്ന മാർഗം കൊണ്ടുമാത്രം കോവിഡിനെ പ്രതിരോധിക്കാനാകില്ലെന്നും വരുന്ന ആഴ്ച്ചകളിൽ സാധ്യമായ എല്ലാ വഴികളിലൂടെയും പ്രതിരോധ കവചം തീർക്കുകയാണ് വേണ്ടതെന്ന് ഐഐടിയിലെ മുതിർന്ന ഗവേഷകൻ നരേഷ് രഖ അഭിപ്രായപ്പെട്ടു. ഐഐടി വികസിപ്പിച്ചെടുത്ത ഈ പുതിയ ഉപകരണം വീടുകളിലും ഓഫീസുകളിലും സ്ഥാപിക്കാവുന്നതാണ്. വാതിൽ പടിക്കൽ വെച്ച് തന്നെ ഈ ഉപകരണം പുറത്ത് നിന്നു കൊണ്ടുവരുന്ന എല്ലാ വസ്തുക്കളും സാനിട്ടൈസ് ചെയ്യുവാൻ സാധിക്കും.

കറൻസി നോട്ടുകൾ, പച്ചക്കറികൾ, പാൽ പാക്കറ്റുകൾ, ഡെലിവറി വഴി ഓർഡർ ചെയ്ത ഏതെങ്കിലും വസ്തുവകകൾ, റിസ്റ്റ് വാച്ച്, വാലറ്റുകൾ, മൊബൈൽ ഫോണുകൾ അല്ലെങ്കിൽ ഏതെങ്കിലും രേഖകൾ എന്നിവ ഉപയോഗിക്കുന്നതിന് മുമ്പ് ഈ പുതുക്കിയ ഉപകരണം ഉപയോഗിച്ച് അണുവിമുകതമാക്കാമെന്ന് ടീം ശുപാർശ ചെയ്യുന്നു. വാട്ടർ പ്യൂരിഫയറുകളിൽ ഉപയോഗിക്കുന്ന അൾട്രാവയലറ്റ് അണുനാശക വികിരണ സാങ്കേതികവിദ്യയാണ് സൈനിട്ടൈസിങ് ഉപകരണത്തിലും ഉൾപ്പെടുത്തിയിരിക്കുന്നത്.

ഉപകരണത്തിൽ നഗ്ന നേത്രങ്ങൾ കൊണ്ട് നോക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. കൊറോണ വൈറസ് മൂലം മരണസംഖ്യ 199 ആയി ഉയർന്നതായും വെള്ളിയാഴ്ച രാജ്യത്ത് 6,412 കേസുകൾ റിപ്പോർട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. സജീവമായ COVID-19 കേസുകളുടെ എണ്ണം 5,709 ആണ്, 503 പേരെ സുഖപ്പെടുത്തുകയും ചെയ്തു.


Click it and Unblock the Notifications








