ഉള്ളിൽ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ചിപ്പ്; ബയോമെട്രിക് ഇ-പാസ്‌പോർട്ടിലേക്ക് മാറി ഇന്ത്യ
ടെക്നോളജിയുടെയും ഡിജിറ്റൽ ഇന്ത്യയുടെയും വളർച്ച പാസ്പോർട്ടിലേക്കും കുടിയേറുന്നു. അതിന്റെ ഏറ്റവും പുതിയ അടയാളപ്പെടുത്തലായി, ബയോമെട്രിക് ഇ-പാസ്പോർട്ട് (Biometric e-passports) സേവനം ഇന്ത്യയിൽ പരീക്ഷണ അടിസ്ഥാനത്തിൽ ആരംഭിച്ചിരിക്കുന്നു എന്ന് റിപ്പോർട്ട്. നാഗ്പൂർ, ഭുവനേശ്വർ, ജമ്മു, ഗോവ, ഷിംല, റായ്പൂർ, അമൃത്സർ, ജയ്പൂർ, ചെന്നൈ, ഹൈദരാബാദ്, സൂററ്റ്, റാഞ്ചി എന്നീ പ്രധാന നഗരങ്ങളിൽ ഇ-പാസ്‌പോർട്ടിന്റെ പരീക്ഷണ സേവനങ്ങൾ ആരംഭിച്ചു എന്നാണ് റിപ്പോർട്ട്. ഈ പുതു തലമുറ പാസ്‌പോർട്ടിൽ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (RFID) ചിപ്പും പിൻ കവറിൽ ആന്റിനയും എംബഡ് ചെയ്തിട്ടുണ്ട്.
നിലവിൽ ഏതാണും പ്രധാന കേന്ദ്രങ്ങളിൽ പരീക്ഷണ അടിസ്ഥാനത്തിൽ ആണ് ഇ- പാസ്പോർട്ട് നൽകാൻ തുടങ്ങിയിട്ടുള്ളത്. 2025 മധ്യത്തോടെ ഇതിന്റെ പൂർണ്ണ തോതിലുള്ള വിന്യാസം പ്രതീക്ഷിക്കുന്നു. സുരക്ഷിതവും തടസ്സമില്ലാത്തതുമായ യാത്രയ്ക്ക് ഇന്റർനാഷണൽ ലെവൽ സ്റ്റാന്റേർഡായി കണക്കാക്കപ്പെടുന്നവയാണ് ബയോമെട്രിക് ഇ-പാസ്‌പോർട്ടുകൾ. ഇന്ത്യൻ പാസ്പോർട്ടും ആ നിലവാരത്തിലേക്ക് ഉയർത്താനുള്ള ശ്രമങ്ങൾക്കാണ് ഇപ്പോൾ തുടക്കമായിരിക്കുന്നത്.

ഇമിഗ്രേഷൻ ചെക്ക്‌പോസ്റ്റുകളിൽ ലൈവ് ഓതന്റിക്കേഷൻ സാധ്യമാക്കുന്ന ഈ ചിപ്പ്, ഇ-ഗേറ്റുകൾ വഴി ഓട്ടോമേറ്റഡ്, കോൺടാക്റ്റ്‌ലെസ് അതിർത്തി നിയന്ത്രണം സാധ്യമാക്കുന്നു. ഈ ഡിജിറ്റൽ രീതികൾ കാത്തിരിപ്പ് സമയം ഗണ്യമായി കുറയ്ക്കുകയും മാനുവൽ പരിശോധനകൾ ഇല്ലാതാക്കുകയും ചെയ്യുന്നു, ഇത് ഇന്റർനാഷണൽ യാത്രക്കാർക്ക് കൂടുതൽ സൗകര്യം നൽകുന്നു.
എങ്ങനെയാണ് ഇ- പാസ്പോർട്ട് പ്രവർത്തനം: ഫേഷ്യൽ ഇമേജുകൾ (മുഖചിത്രങ്ങൾ), വിരലടയാളങ്ങൾ, പേര്, ജനനത്തീയതി, പാസ്‌പോർട്ട് നമ്പർ എന്നിവയുൾപ്പെടെ പാസ്പോർട്ട് ഉടമയുടെ ബയോമെട്രിക് വിവരങ്ങളും വ്യക്തിഗത ഡാറ്റയും RFID ചിപ്പ് സുരക്ഷിതമായി സംഭരിക്കുന്നു. ബേസിക് ആക്‌സസ് കൺട്രോൾ (BAC), പാസീവ് ഓതന്റിക്കേഷൻ (PA), എക്സ്റ്റെൻഡഡ് ആക്‌സസ് കൺട്രോൾ (EAC) തുടങ്ങിയ അന്താരാഷ്ട്ര സുരക്ഷാ പ്രോട്ടോക്കോളുകൾക്ക് കീഴിൽ ഈ ഡാറ്റ എൻക്രിപ്റ്റ് ചെയ്യുകയും സംരക്ഷിക്കുകയും ചെയ്യുന്നു.

ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ICAO) സ്ഥാപിച്ച സുരക്ഷാ മാനദണ്ഡങ്ങളുമായി യോജിച്ചുപോകുന്നതാണ് ഇന്ത്യയുടെ പുതിയ ഇ-പാസ്‌പോർട്ട്. 2024 ഏപ്രിലിൽ പരിഷ്കരിച്ച പാസ്‌പോർട്ട് സേവാ പ്രോഗ്രാം 2.0 പ്രകാരമാണ് ഇന്ത്യൻ ഇ-പാസ്‌പോർട്ടുകളുടെ രാജ്യവ്യാപകമായ വ്യാപനം ആരംഭിച്ചിരിക്കുന്നത്. ഡിജിറ്റലായി പുരോഗമിച്ച രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ ലെവലിലേക്ക് ഇന്ത്യൻ യാത്രക്കാരെയും എത്തിക്കാനും ആഗോളതലത്തിൽ രാജ്യത്തിന്റെ വിശ്വാസ്യത വർദ്ധിപ്പിക്കാനും ഇ- പാസ്പോർട്ടിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നു.
ഇ-പാസ്‌പോർട്ട് എങ്ങനെ നേടാം: ഇത് സാധാരണ പാസ്‌പോർട്ട് അപേക്ഷാ പ്രക്രിയയ്ക്ക് സമാനമാണ്. അതായത് ഒരു പാസ്പോർട്ട് എടുക്കാൻ സാധാരണയായി എങ്ങനെയാണോ അപേക്ഷിച്ചിരുന്നത് അതുതന്നെ. പാസ്‌പോർട്ട് സേവാ വെബ്‌സൈറ്റിലേക്ക് പോകുക. ആവശ്യപ്പെട്ട ഡീറ്റെയിൽസ് നൽകി ഫീസ് അടയ്ക്കുക. തൊട്ടടുത്ത പാസ്‌പോർട്ട് സേവാ കേന്ദ്രത്തിൽ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുക. നേരിട്ട് പോയി ബയോമെട്രിക് ഡീറ്റെയിൽസ് രേഖപ്പെടുത്തുക.
വെരിഫിക്കേഷൻ പോലുള്ള നടപടിക്രമങ്ങൾക്ക് ശേഷം ഇ-പാസ്‌പോർട്ട് ലഭിക്കും. എന്നാൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്തെന്നാൽ ഈ ഇ-പാസ്പോർട്ട് എല്ലായിടത്തും നൽകാൻ തുടങ്ങിയിട്ടില്ല. നിലവിൽ ചെന്നൈ, തമിഴ്‌നാട്, ഹൈദരാബാദ്, അമൃത്സർ, ഭുവനേശ്വർ, ഡൽഹി, ഗോവ, റാഞ്ചി, ജയ്പൂർ, ജമ്മു, നാഗ്പൂർ, റായ്പൂർ എന്നിവിടങ്ങളിൽ മാത്രമാണ് ഇ- പാസ്പോർട്ട് ലഭിക്കുക. മറ്റിടങ്ങളിൽ സാധാരണ ഇന്ത്യൻ പാസ്പോർട്ട് തന്നെയാകും നൽകുക.

ഈ പറഞ്ഞ പ്രദേശങ്ങളിലെ പുതിയ പാസ്‌പോർട്ട് അപേക്ഷകർക്ക് നേരിട്ട് ഇ-പാസ്‌പോർട്ടുകൾ നൽകും. എന്നാൽ നിങ്ങളുടെ കൈയിൽ പഴയ പാസ്‌പോർട്ട് ആണെങ്കിൽ, അതിന്റെ കാലാവധി അവസാനിക്കുന്നതുവരെ അത് ഉപയോഗിക്കാം. അതിനുശേഷം, നിങ്ങൾ ഒരു ഇ-പാസ്‌പോർട്ടിലേക്ക് മാറിയാൽ മതി. ഈ വർഷം തന്നെ രാജ്യത്ത് എല്ലായിടത്തേക്കും ഇ-പാസ്പോർട്ട് സേവനം വ്യാപിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിച്ചുവരുന്നത്.
ഇന്ത്യക്കാർ ധാരാളമായി യാത്ര ചെയ്യുന്ന സൗദി അറേബ്യ, യുഎസ്എ, യുകെ, മലേഷ്യ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലും ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലും ഇ-പാസ്‌പോർട്ടുകൾ നിലവിലുണ്ട്. എന്തിനധികം പറയുന്നു. ഇന്ത്യയുടെ അയൽ രാജ്യങ്ങളായ പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ എന്നിവയും ഇ-പാസ്‌പോർട്ടുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications








