രണ്ട് വള്ളത്തിൽ കാലുവച്ചുള്ള പരിപാടിയില്ല, സമ്മർ മൺസൂൺ കൃത്യം കൃത്യമായി പ്രവചിക്കാൻ എഐയുമായി ഇന്ത്യ
കാലാവസ്ഥാ പ്രവചനം കൃത്യമായിരിക്കേണ്ടത് രാജ്യത്തിന്റെ കാർഷിക സമ്പദ്ഘടനയ്ക്കും രാജ്യത്തെ ജനങ്ങളുടെ ജീവനും സമ്പത്തിനുമൊക്കെ ഏറെ പ്രധാനമാണ്. പേമാരിയും, തുടർന്നുള്ള പ്രളയവും കൊടുങ്കാറ്റുകളുമെല്ലാം നമുക്ക് സമ്മാനിച്ചിട്ടുള്ള ദുരിതങ്ങൾക്ക് കണക്കില്ല. ഇത്തരം പ്രകൃതിദുരന്തങ്ങൾ ഏൽപ്പിക്കുന്ന ആഘാതം കുറയ്ക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ കൃത്യമായ കാലാവസ്ഥാ പ്രവചനങ്ങൾ ഏറെ സഹായിക്കും.
പണ്ട് ഉണ്ടായിരുന്നതിനെക്കാൾ ഏറെ മെച്ചപ്പെട്ട കാലാവസ്ഥാ പ്രവചന സംവിധാനങ്ങൾ ഇന്ന് നമുക്കുണ്ട്. എന്നാൽ അവ ഇനിയും കൂടുതൽ മെച്ചപ്പെടേണ്ടിയിരിക്കുന്നു. ആ നിലയ്ക്കുള്ള പ്രവർത്തനങ്ങൾ ഒരുവശത്ത് മുന്നേറുന്നുമുണ്ട്. ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉൾപ്പെടെ കാലാവസ്ഥാ പ്രവചനങ്ങൾക്കായി ഉപയോഗിക്കാൻ ശ്രമിക്കുന്നുണ്ട്. അത്തരമൊരു നീക്കം ഇപ്പോൾ വിജയത്തിലെത്തിയിരിക്കുകയാണ്.

ഭാവിയുടെ സാങ്കേതികവിദ്യ എന്ന് വിശേഷിപ്പിക്കപ്പെടുന്ന എഐ ഉപയോഗപ്പെടുത്തി ഇന്ത്യൻ സമ്മർ മൺസൂൺ മഴ (ISMR) കൃത്യമായി പ്രവചിക്കാൻ സാധിക്കുന്ന ഒരു പ്രോഗ്രാം വികസിപ്പിച്ചിരിക്കുകയാണ് ഒരു സംഘം ഇന്ത്യൻ ഗവേഷകർ. ചാറ്റ്ജിപിടിയുടെ വരവോടെ ലോകമെങ്ങും എഐ സംബന്ധിച്ച ചർച്ചകൾ ഉച്ചസ്ഥായിയിൽ നിൽക്കുന്നതിനിടെയാണ് ഇന്ത്യ കാലാവസ്ഥാ പ്രവചനത്തിന് എഐ ഉപയോഗപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്.
ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ (DST)കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഗുവാഹത്തിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി ഇൻ സയൻസ് ആൻഡ് ടെക്നോളജിയിലെ (IASST) ശാസ്ത്രജ്ഞരും പുണെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജി (IITM), ഗുവാഹത്തിയിലെ കോട്ടൺ യൂണിവേഴ്‌സിറ്റി എന്നിവരടങ്ങുന്ന സംഘം ഒരു പ്രെഡിക്റ്റർ ഡിസ്‌കവറി അൽഗോരിതം (PDA) വികസിപ്പിച്ചെടുത്തു.

എഐ അടിസ്ഥാനമാക്കിയുള്ള ഈ സംവിധാനം സമുദ്രത്തിലെ തെർമോക്ലൈൻ ഡെപ്ത് (D20) ഉപയോഗിച്ച് ചെയ്തുകൊണ്ട് ഏത് മാസത്തിലും പ്രവചനം സാധ്യമാണെന്നും ഐഎസ്എംആർ 18 മാസം മുൻകൂട്ടി വരെ പ്രവചിക്കാൻ സാധിക്കുമെന്നും ശാസ്ത്ര സാങ്കേതിക മന്ത്രാലയം പറയുന്നു. രാജ്യത്തിന്റെ കാർഷിക മേഖലയ്ക്കൊപ്പം സാമ്പത്തിക മേഖലയ്ക്കും ഇത് ഏറെ മുതൽക്കൂട്ടാണ് എന്നാണ് ശാസ്ത്ര സാങ്കേതിക മന്ത്രാലയം പറയുന്നത്.
നിലവിൽ ഇന്ത്യൻ സമ്മർ മൺസൂൺ( ഐഎസ്‌എംആർ) മഴയുടെ ദീർഘകാല പ്രവചനങ്ങൾ സമുദ്രോപരിതല താപനില (SST) ഉപയോഗിച്ചാണ് നടത്തിയിരുന്നത്. എന്നാൽ ഇതത്ര കൃത്യമല്ലെന്നാണ് ഐഎഎസ്എസ്ടിയിലെ ശാസ്ത്രജ്ഞരുടെ സംഘം പറയുന്നത്. മെഷീൻ ലേണിംഗ് അടിസ്ഥാനമാക്കിയുള്ള ഐഎസ്എംആർ പ്രവചന മാതൃക ഉപയോഗിച്ച് 1980 മുതൽ 2011 വരെയുള്ള ഇന്ത്യൻ സമ്മർ മൺസൂൺ കൃത്യതയോടെ പ്രവചിക്കാൻ ശാസ്ത്രജ്ഞർക്ക് കഴിഞ്ഞു.
150 വർഷത്തെ മാതൃകകളിൽ നിന്ന് 45 ഫിസിക്കൽ ക്ലൈമറ്റ് മോഡലുകൾ ഉപയോഗിച്ച് ഐഎസ്എംആറും ഉഷ്ണമേഖലാ തെർമോക്ലൈൻ പാറ്റേണുകളും തമ്മിലുള്ള ബന്ധം പഠിക്കാനും ആ പഠനം യഥാർത്ഥത്തിലേക്ക് മാറ്റാനുമുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) കഴിവിനെ അടിസ്ഥാനമാക്കിയാണ് മോഡലിന്റെ വിജയമെന്ന് മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

ദേവബ്രത് ശർമ്മ ( IASST ), സന്തു ദാസ് (IASST), സുബോധ് കെ. സാഹ ( IITM ), ബി എൻ ഗോസ്വാമി ( കോട്ടൺ യൂണിവേഴ്സിറ്റി ) എന്നിവർ പുതിയ എഐ സംവിധാനം ഉപയോഗപ്പെടുത്തി കൃത്യമായ സമ്മർ മൺസൂൺ പ്രവചിച്ച് തെളിയിച്ചു എന്നും ശാസ്ത്ര സാങ്കേതിക മന്ത്രാലയം പറയുന്നു.
എഐ സാങ്കേതികവിദ്യ ഉൾപ്പെടുത്തി തങ്ങളുടെ സേവനം കൂടുതൽ മെച്ചപ്പെടുത്താൻ എല്ലാ വമ്പൻ ടെക്നോളജി കമ്പനികളും വൻ പരീക്ഷണങ്ങളാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. അതോടൊപ്പം എഐ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെപ്പറ്റിയും ചർച്ചകൾ നടക്കുന്നുണ്ട്. ഇതിനിടെയാണ് ഏറെ ഉപകാരപ്രദമായ രീതിയിൽ എഐ ഉപയോഗിക്കാമെന്ന് തെളിയിക്കുന്ന ഇന്ത്യയുടെ ഈ നേട്ടത്തിന്റെ വാർത്ത എത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.


Click it and Unblock the Notifications








