5ജിയും വിമാനയാത്രയും; ഇന്ത്യയിൽ ആശങ്ക വേണ്ടെന്ന് ഐടി മന്ത്രി
കഴിഞ്ഞ കുറച്ച് നാളുകളായി 5ജി റോൾ ഔട്ട് വിമാനയാത്രകളെ ബാധിക്കുമെന്ന ആശങ്കകളും അഭ്യൂഹങ്ങളും വളരെ ശക്തമാണ്. പ്രത്യേകിച്ചും അമേരിക്കയിലെ സംഭവ വികാസങ്ങൾ വാർത്തയായ ശേഷം. ഇന്ത്യക്കാർക്കിടയിലും വിമാനയാത്രകളെ 5ജി ബാധിച്ചേക്കുമെന്ന് ആശങ്കപ്പെടുന്നവർ നിരവധിയാണ് ( ഇന്ത്യയിൽ 5ജി റോൾ ഔട്ട് ഇത് വരെയും സാധ്യമായിട്ടില്ല ). എന്നാൽ രാജ്യത്തെ എയർലൈൻ മേഖലയെ 5ജി റോൾ ഔട്ട് യാതൊരു വിധത്തിലും ബാധിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്ര കമ്മ്യൂണിക്കേഷൻസ് ആൻഡ് ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. രാജ്യത്ത് സർവീസ് നടത്തുന്ന അന്താരാഷ്ട്ര വിമാനക്കമ്പനികളുടെ വിമാനങ്ങൾക്കും പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നും ബജറ്റ് സമ്മേളനത്തിന് ശേഷം നടന്ന കോൺഫറൻസിൽ കേന്ദ്ര മന്ത്രി വ്യക്തമാക്കി.

രാജ്യത്ത് 5ജി സേവനങ്ങൾ ലഭ്യമാക്കുന്ന സി ബാൻഡ് ഫ്രീക്വൻസികൾക്കും വിമാനങ്ങളിലെ ആൾട്ടിമീറ്റർ ഫ്രീക്വൻസികൾക്കും ഇടയിൽ മതിയായ സ്പെക്ട്രം ഗ്വാർഡ് ഉള്ളതായി ട്രായിയും നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യത്ത് 5ജി സേവനങ്ങൾക്ക് ഉപയോഗിക്കുന്ന ഫ്രീക്വൻസി ബാൻഡുകൾ 3,300 മെഗാഹെർട്സിനും 3,670 മെഗാഹെർട്സിനും ഇടയിൽ ആണ് വരുന്നത്. ഈ ബാൻഡുകൾക്കും വിമാനക്കമ്പനികൾ ഉപയോഗിക്കുന്ന ഫ്രീക്വൻസികളും തമ്മിൽ കുറഞ്ഞത് 530 മെഗാഹെർട്സിന്റെ വ്യത്യാസം വരുന്നുണ്ട്. അതിനാൽ തന്നെ ആശങ്ക വേണ്ടെന്നാണ് ട്രായിയുടെ നിലപാട്.

സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷനും സമാന അഭിപ്രായമാണ് പങ്ക് വയ്ക്കുന്നത്. ഇന്ത്യയിൽ ഉപയോഗിക്കുന്ന 5ജി ബാൻഡുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. യൂറോപ്പിലും സൌത്ത് കൊറിയയിലും ജപ്പാനിലും എല്ലാം ഇതേ ഫ്രീക്വൻസികളാണ് അലോട്ട് ചെയ്തിരിക്കുന്നത്. അവിടങ്ങളിൽ യാതൊരു പ്രശ്നങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ടെലിക്കോം ഇൻഡസ്ട്രി ഒന്നടങ്കം പറയുന്നു. ഒപ്പം രാജ്യത്തെ 5ജി റോൾഔട്ട് ഈ വർഷം അവസാനത്തോടെ അല്ലെങ്കിൽ അടുത്ത വർഷത്തോടെ സാധ്യമാകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ സ്ഥിരീകരിച്ചിരുന്നു. 5ജി സ്പെക്‌ട്രം ലേലം 2022 കലണ്ടർ വർഷത്തിൽ നടക്കുമെന്നും റോൾ ഔട്ട് 2022-23 കാലയളവിൽ തന്നെ നടക്കുമെന്നുമാണ് മന്ത്രി പറഞ്ഞത്.

അമേരിക്കയിലെ 5ജി റോൾ ഔട്ടും വ്യോമയാന മേഖലയിലെ ആശങ്കകളും
ഏതാനും ആഴ്ചകൾക്ക് മുമ്പ്, എയർ ഇന്ത്യ, എമിറേറ്റ്‌സ്, ജപ്പാൻ എയർലൈൻസ്, തുടങ്ങിയ പ്രധാന എയർലൈൻ കമ്പനികൾ അമേരിക്കയിലെ ചില നഗരങ്ങളിലേക്കുള്ള സർവീസുകൾ റദ്ദാക്കിയിരുന്നു. ഡാളസ് ഫോർട്ട് വർത്ത്, സിയാറ്റിൽ, ഒർലാൻഡോ, സാൻഫ്രാൻസിസ്കോ, മിയാമി, ഹൂസ്റ്റൺ, ചിക്കാഗോ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. 5ജി റോൾഔട്ടുമായി ബന്ധപ്പെട്ട ആശങ്കകളായിരുന്നു കാരണം. വിമാനത്താവളങ്ങൾക്ക് സമീപമുള്ള പുതിയ 5ജി ടെലിക്കോം മാസ്റ്റുകൾ സ്വിച്ച് ഓൺ ചെയ്യാൻ തീരുമാനിച്ചതാണ് പെട്ടെന്ന് വിമാനങ്ങൾ റദ്ദാക്കിയതിന് കാരണമായതും.

5ജി സേവനങ്ങൾ നൽകാൻ ഉപയോഗിക്കുന്ന സി ബാൻഡ് ഫ്രീക്വൻസികൾ വിമാനങ്ങളിലെ ആൾട്ടിമീറ്ററുകളുടെ ഫ്രീക്വൻസികളുമായി അടുത്ത് വരുന്നതാണ് ആശങ്കകൾക്ക് പിന്നിൽ. അമേരിക്കയിൽ 3.7 ഗിഗാഹെർട്‌സിനും 3.98 ഗിഗാഹെർട്‌സിനും ഇടയിലുള്ള ഫ്രീക്വൻസികളാണ് 5ജി നെറ്റ്‌വർക്കുകൾക്കായി നൽകിയിരിക്കുന്നത്. വിമാനങ്ങളിലെ റേഡിയോ ആൾട്ടിമീറ്ററുകൾ 4.2 മുതൽ 4.4 ഗിഗാ ഹെർട്സ് വരെയുള്ള ഫ്രീക്വൻസികളും ഉപയോഗിക്കുന്നു. രണ്ട് സർവീസുകളുും തമ്മിലുള്ള ഫ്രീക്വൻസികൾ അടുത്ത് നിൽക്കുന്നത് അപകട സാധ്യത സൃഷ്ടിക്കുമെന്നാണ് വ്യോമയാന മേഖല ആശങ്കപ്പെടുന്നത്.

വിമാനം ഏത് ഉയരത്തിലാണ് പറക്കുന്നത് എന്ന് നിർണയിക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ആൾട്ടിമീറ്റർ. രാത്രിയിലോ മോശം കാലാവസ്ഥയിലും വിമാന നിയന്ത്രണത്തിന് ഏറ്റവും അവശ്യമായ ഉപകരണവും ഇത് തന്നെ. ഇത്തരം സാഹചര്യങ്ങളിൽ സുരക്ഷിതമായ ലാൻഡിങ് സാധ്യമാക്കുന്നതും ആൾട്ടിമീറ്ററുകൾ ഉപയോഗിച്ചാണ്. 5ജി ഫ്രീക്വൻസികളും ആൾട്ടിമീറ്റർ ഫ്രീക്വൻസികളും തമ്മിലുള്ള ചെറിയ വിടവ് ആൾട്ടിമീറ്ററുകൾ കൃത്യമായി പ്രവർത്തിക്കാതിരിക്കാനും അത് വഴി അപകടത്തിന് കാരണമാകുമെന്നും വ്യോമയാന വിദഗ്ധർ അടക്കം ആശങ്ക പ്രകടിപ്പിച്ചിരുന്നു.

പ്രശ്ന പരിഹാരത്തിനായി അമേരിക്കയിൽ ശ്രമങ്ങൾ തുടരുകയാണ്. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷനും (എഫ്‌എഎ) യുഎസിലെ ടെലിക്കോം ബോഡികളും പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിന് ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ട്. യുഎസിലെ എയർലൈനുകളും ടെലിക്കോം കമ്പനികളും തമ്മിൽ നാളുകൾ നീണ്ട തർക്കങ്ങൾ ഇപ്പോഴും തുടരുകയാണ്. എയർലൈൻ സെക്റ്ററും ടെലിക്കോം മേഖലയും തമ്മിലുള്ള ശീതയുദ്ധം മറ്റ് വ്യവസായ മേഖലകളെയും ബാധിച്ച് തുടങ്ങിയിട്ടുണ്ട്.


Click it and Unblock the Notifications