ആകാശത്തും ബഹിരാകാശത്തും ശത്രു തവിടുപൊടി; മിസൈൽ സാങ്കേതികവിദ്യയിൽ വൻനേട്ടവുമായി ഇന്ത്യ
വ്യോമ പ്രതിരോധ രംഗത്ത് നിർണായമായ മറ്റൊരു നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ് രാജ്യം. സർവ വിനാശകാരികളായി പറന്നെത്തുന്ന ബാലിസ്റ്റിക് മിസൈലുകളെ ആകാശത്തും ഭൌമാന്തരീക്ഷത്തിന് വെളിയിലും നേരിടാനുള്ള ശേഷി സ്വന്തമാക്കിയാണ് ലോകത്തെ ഇന്ത്യ വീണ്ടും ഞെട്ടിക്കുന്നത്. ബാലിസ്റ്റിക് മിസൈലുകളെ തകർക്കാൻ ശേഷിയുള്ള ( ബിഎംഡി ) എഡി-1 മിസൈലിന്റെ ആദ്യ പരീക്ഷണപറക്കൽ വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ്. ഒഡീഷയിലെ എപിജെ അബ്ദുൾ കലാം ദ്വീപിലാണ് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് ഓർഗനൈസേഷൻ ( ഡിആർഡിഒ ) പരീക്ഷണം നടത്തിയത്. എഡി-1 ദീർഘ ദൂര ഇന്റർസെപ്റ്റർ മിസൈലിനെക്കുറിച്ചും ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനങ്ങളെക്കുറിച്ചും വിശദമായി മനസിലാക്കാം.

എഡി-1 ലോങ് റേഞ്ച് ഇന്റർസെപ്റ്റർ
ഭൌമാന്തരീക്ഷത്തിന്റെ ഏറ്റവും ഉയർന്ന ഭാഗങ്ങളിൽ വരെ പറന്നെത്തി ബാലിസ്റ്റിക് മിസൈലുകളെ തകർക്കാൻ എഡി-1 ( എയർ ഡിഫൻസ് -1) ഇന്റർസെപ്റ്ററിന് ശേഷിയുണ്ട്. മീഡിയം റേഞ്ച് ബാലിസ്റ്റിക് മിസൈലുകൾക്ക് (ഐആർബിഎം) പുറമെ ശത്രു വിമാനങ്ങൾ, മറ്റ് മിസൈലുകൾ തുടങ്ങി ഭൌമാന്തരീക്ഷത്തിനുള്ളിൽ രാജ്യത്തിന് ഭീക്ഷണിയാകുന്നതെന്തും എഡി-1 ന്റെ ആക്രമണ പരിധിയിൽ ഉണ്ടാവും. രാജ്യത്തിന്റെ മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ ഭാഗമായി വിവിധ മേഖലകളിൽ സജ്ജീകരിച്ചിരിക്കുന്ന ഘടകങ്ങളും ഉപകരണങ്ങളും റഡാറുകളുമെല്ലാം പരീക്ഷണ പറക്കലിന്റെ ഭാഗമായിരുന്നു.

ദീർഘ ദൂര ഇന്റർസെപ്റ്റർ മിസൈലായ എഡി-1 രണ്ട് ഘട്ടങ്ങളുള്ള സോളിഡ് മോട്ടോർ സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത നവീനമായ കൺട്രോൾ സിസ്റ്റം, അതിവേഗത്തിൽ സഞ്ചരിക്കുമ്പോഴും മിസൈലിനെ കൃത്യം ലക്ഷ്യത്തിലെത്തിക്കാൻ സഹായിക്കുന്ന നാവിഗേഷൻ ആൻഡ് ഗൈഡൻസ് ആൽഗൊരിതം എന്നിവയെല്ലാം എഡി-1 മിസൈലിനെ അപകടകാരിയാക്കുന്നു.

നേട്ടത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംങ് ഡിആർഡിഒയെ അഭിനന്ദിക്കുകയും ചെയ്തു. ലോകത്ത് തന്നെ വളരെക്കുറച്ച് രാജ്യങ്ങൾക്ക് സാധ്യമായ കാര്യമെന്നാണ് എഡി-1ന്റെ വിക്ഷേപണത്തെ രാജ്നാഥ് സിംങ് വിശേഷിപ്പിച്ചത്. പ്രതീക്ഷിച്ച പോലെയുള്ള പ്രകടനം എഡി-1 നടത്തിയെന്നും പ്രതിരോധ മന്ത്രാലയം പറയുന്നു.

ഇന്ത്യൻ ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം
90കളുടെ അവസാനത്തിലാണത്, അയൽപക്കത്തെ എതിരാളികൾ ബാലിസ്റ്റിക് മിസൈലുകളുടെ നിർമാണത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നതായി ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ മണത്തറിയുന്നു. കയ്യിൽ കിട്ടുന്നതെന്തായാലും എടുത്ത് അപ്പുറത്തെ വീട്ടിലേക്ക് എറിയാൻ മടിയില്ലാത്ത വികൃതിക്കുട്ടിയായ പാകിസ്ഥാനും ഇന്ത്യയ്ക്ക് ചുറ്റും സൈനിക ചക്രവ്യൂഹമൊരുക്കാൻ കരുക്കൾ നീക്കുന്ന ചൈനയും വികസിപ്പിച്ചെടുക്കുന്ന ബാലിസ്റ്റിക് മിസൈലുകൾ ഏറ്റവും കൂടുതൽ ഭീഷണി ഉയർത്തുന്നത് മറ്റൊരു രാജ്യത്തിനുമല്ലെന്നത് സൈനിക രാഷ്ട്രീയ മേധാവികളെ ആരും പഠിപ്പിക്കേണ്ടി വന്നില്ല.

പിന്നാലെ ബാലിസ്റ്റിക് മിസൈലുകൾ അടക്കം ആകാശം വഴിയുണ്ടാക്കുന്ന ഏല്ലാ ആക്രമങ്ങളെയും പ്രതിരോധിക്കാൻ ആവശ്യമായ വ്യോമപ്രതിരോധ സംവിധാനത്തിന്റെ വികസനത്തിനാണ് രാജ്യം തുടക്കമിട്ടത്. 40 ഓളം പൊതു സ്വകാര്യ സംരംഭങ്ങളും പദ്ധതിയുടെ ഭാഗമായി. 2019 ഓടെ പൃഥി എയർ ഡിഫൻസ് മിസൈലുകളുമായി ബാലിസ്റ്റ്ക് വ്യോമപ്രതിരോധ സംവിധാനത്തിന്റെ ആദ്യ ഘട്ടവും രാജ്യം പൂർത്തിയാക്കിയിരുന്നു.

ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ ( ഐസിബിഎം) ഭൌമാന്തരീക്ഷത്തിന് പുറത്ത് വച്ച് തകർക്കാൻ ശേഷിയുണ്ട് പൃഥി എയർ ഡിഫൻസ് ( പിഎഡി ) മിസൈൽ സംവിധാനത്തിന്. മാക് 5 സ്പീഡിൽ സഞ്ചരിക്കുന്ന 3,000 കിലോമീറ്റർ റേഞ്ചുള്ള മിസൈലുകളെപ്പോലും തകർക്കാൻ പൃഥിക്ക് കഴിയും.

പദ്ധതിയുടെ രണ്ടാം ഘട്ടമെന്ന നിലയിലാണ് എഡി-1 മിസൈലുകൾ രാജ്യം വികസിപ്പിക്കുന്നത്. അമേരിക്കയുടെ ടെർമിനൽ ഹൈ ആൾറ്റിറ്റ്യൂഡ് ഏരിയ ഡിഫൈൻസ് മിസൈലുകൾക്ക് സമാനമായ പ്രവർത്തനശൈലിയാണ് എഡി-1 മിസൈലുകൾക്കുമുള്ളത്. ഭൌമാന്തരീക്ഷത്തിനുള്ളിൽ സഞ്ചരിക്കുന്ന ഷോർട്ട് - മീഡിയം റേഞ്ച് ബാലിസ്റ്റിക് മിസൈലുകളാണ് എഡി-1 ന്റെ ആക്രമണപരിധിയിൽ വരുന്നത്.

ഐആർബിഎം പ്രതിരോധത്തിന്റെ കരുത്ത് കൂട്ടുന്ന എഡി-II മിസൈലുകളും വികസന ഘട്ടത്തിലാണ്. എൻഡോ -അറ്റ്മോസഫറിക് ( ഭൌമാന്തരീക്ഷത്തിനുള്ളിൽ ) എഎഡി മിസൈൽ സംവിധാനവും എക്സോ അറ്റ്മോസ്ഫറിക് ( ഭൌമാന്തരീക്ഷത്തിന് വെളിയിൽ ) അസാറ്റ് (എഎസ്എടി) മിസൈൽ സംവിധാനവും ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈൽ ഡിഫൻസ് സ്ട്രക്ചറിന്റെ ഭാഗമാണ്.


Click it and Unblock the Notifications