ട്രെയിനിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ആലോചനയുണ്ടോ? മേയ് 1 മുതൽ പുതിയ നിയമം ഇങ്ങനെയാണ്
ഇന്ത്യൻ പൊതു ഗതാഗത സംവിധാനത്തിന്റെ നട്ടെല്ലാണ് ഇന്ത്യൻ റെയിൽവേ (Indian Railways). ദിവസവും ലക്ഷക്കണക്കിന് ഇന്ത്യക്കാർ യാത്രാ മാർഗമായി റെയിൽവേയെ ആശ്രയിക്കുന്നു. യാത്രക്കാർക്ക് ഏറ്റവും മെച്ചപ്പെട്ട യാത്ര ഒരുക്കുന്നതിന്റെ ഭാഗമായി റെയിൽവേ കാലോചിതമായി പല പരിഷ്കാരങ്ങളും കൊണ്ടുവരാറുണ്ട്. അത്തരത്തിൽ ഒരു പരിഷ്കാരം മേയ് 1 മുതൽ നടപ്പിലാകുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതായത് വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുള്ള യാത്രക്കാർക്ക് ഇനി സ്ലീപ്പർ, എസി കോച്ചുകളിൽ യാത്ര ചെയ്യാൻ കഴിയില്ല എന്നതാണ് വരാൻ പോകുന്ന മാറ്റത്തിന്റെ ചുരുക്കം.
കൺഫർമേഷൻ ടിക്കറ്റുള്ള യാത്രക്കാരുടെ യാത്ര മെച്ചപ്പെടുത്തുന്നതിനായാണ് ഇന്ത്യൻ റെയിൽവേ മേയ് 1 മുതൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. പുതിയ നിയമങ്ങൾ പ്രകാരം, വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകളുള്ള യാത്രക്കാർക്ക് സ്ലീപ്പർ അല്ലെങ്കിൽ എസി കോച്ചുകളിൽ യാത്ര ചെയ്യാൻ അനുവാദമില്ല. അവർക്ക് ജനറൽ ക്ലാസിൽ മാത്രമേ യാത്ര ചെയ്യാൻ അനുവാദമുള്ളൂ.

ഐആർസിടിസി വഴി ഓൺലൈൻ വഴി ബുക്ക് ചെയ്ത ടിക്കറ്റ് വെയിറ്റിംഗ് ലിസ്റ്റിൽ തുടരുകയാണെങ്കിൽ, അത് യാന്ത്രികമായി റദ്ദാക്കപ്പെടും. മെയ് 1 മുതൽ, വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുള്ളയാൾ സ്ലീപ്പർ, എസി കോച്ചുകളിൽ യാത്ര ചെയ്യുന്നത് കണ്ടെത്തിയാൽ, ടിടിഇക്ക് ആ യാത്രക്കാരന് എതിരേ പിഴ ചുമത്താനോ അവരെ ജനറൽ കമ്പാർട്ടുമെന്റിലേക്ക് മാറ്റാനോ അധികാരമുണ്ടായിരിക്കും.
പ്രധാന റൂട്ടുകളിലെ ട്രെയിനിൽ ടിക്കറ്റ് കിട്ടുക എന്നതും കയറിപ്പറ്റുക എന്നതും ഒരു വൻ പോരാട്ടമാണ്. സ്ഥിരീകരിച്ച ടിക്കറ്റ് ഉണ്ടെങ്കിൽപ്പോലും പലപ്പോഴും അവിടെ മറ്റ് യാത്രക്കാർ കടന്നുകയറുന്ന സംഭവങ്ങളും ധാരാളം. ഈ ഒരു സാഹചര്യത്തിലാണ് കൺഫേംഡ് ടിക്കറ്റുകളുള്ള യാത്രക്കാരുടെ സൗകര്യം ഉറപ്പാക്കുന്നതിനായി പുതിയ നിയമം നടപ്പിലാക്കിയതെന്ന് നോർത്ത് വെസ്റ്റേൺ റെയിൽവേയുടെ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ക്യാപ്റ്റൻ ശശി കിരൺ പറയുന്നു.

കൗണ്ടറുകളിൽ നിന്ന് വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റ് വാങ്ങുന്ന യാത്രക്കാർ ഇപ്പോഴും സ്ലീപ്പർ, എസി കോച്ചുകളിൽ യാത്ര ചെയ്യുന്നുണ്ട്. മേയ് 1 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരുമെങ്കിലും ഇങ്ങനെ ഒരു പുതിയ നിയമം വന്നതായി പല യാത്രക്കാരും അറിഞ്ഞിട്ടുണ്ടാകാൻ സാധ്യതയില്ല എന്നത് വേറെ കാര്യം.
വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുമായി ട്രെയിനിൽ കയറാൻ ഒരുങ്ങുന്ന യാത്രക്കാർ ഇനി ജനറൽ കമ്പാർട്ട്മെന്റിൽ ഇടം കണ്ടെത്തുന്നതാകും നല്ലത്. സ്ഥിരീകരിച്ച ടിക്കറ്റുള്ളവരുടെ യാത്ര മാത്രമല്ല, വയോധികരുടെ യാത്രയും സുഗമമാക്കാൻ റെയിൽവേ അടുത്തിടെ ചില നടപടികൾ സ്വീകരിച്ചിരുന്നു. ട്രെയിനിൽ ബർത്ത് ബുക്ക് ചെയ്യുന്ന സമയത്ത് വയോധികർക്ക് മുൻഗണന നൽകിക്കൊണ്ടുള്ള ഒരു മാറ്റമാണ് റെയിൽവേ വരുത്തുന്നത്.
ബർത്ത് ടിക്കറ്റ് ബുക്കിങ്ങിൽ ഓട്ടോമാറ്റിക് അലോട്ട്മെൻ്റ് കൊണ്ടുവരുന്നു എന്നാണ് ഇത് സംബന്ധിച്ച് പുറത്തുവന്ന വാർത്തകൾ പറയുന്നത്. അതായത് ഇനി ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് പ്രായമനുസരിച്ച് പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും ഓട്ടോമാറ്റിക്കായി ലോവർ ബെർത്ത് ലഭിക്കുന്ന സംവിധാനമാണ് ഇത്. ഓരോ കോച്ചുകളിലെയും നിശ്ചിത എണ്ണം ലോവർ ബെർത്തുകൾ ഇത്തരം ആളുകൾക്കായി മാറ്റിവയ്ക്കാനാണ് റെയിൽവേയുടെ പദ്ധതി.

തേർഡ് എസിയിൽ നാല് മുതൽ അഞ്ചു വരെ ലോവർ ബെർത്തുകളും സെക്കൻഡ് എസിയിൽ മൂന്നു മുതൽ നാലു വരെ ബെർത്തുകളും പ്രായമായവർക്കും സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും വേണ്ടി മാറ്റി വയ്ക്കും. അതേപോലെ സ്ലീപ്പർ കോച്ചുകളിലെ ആറ്- ഏഴ് ലോവർ ബെർത്തുകൾ വരെ ഇവർക്കായി മാറ്റി വയ്ക്കും. ഓരോ ട്രെയിനുകളിലെയും സീറ്റുകളുടെ ലഭ്യത അനുസരിച്ചായിരിക്കും ലോവർ ബെർത്ത് ലഭിക്കുക.


Click it and Unblock the Notifications








