പണി വരുന്നുണ്ട് കേട്ടോ; ടെലിക്കോം കമ്പനികൾ മാർച്ചിന് മുമ്പ് നിരക്ക് 10% വർധിപ്പിക്കും
ഇന്ത്യൻ ടെലിക്കോം (Telecom) ഉപയോക്താക്കൾക്കുമേൽ നിരക്കു വർധനയുടെ ഭാരം ഉടൻ പതിക്കും. 2023 ജൂണിൽ അവസാനിക്കുന്ന എഫ്വൈ(സാമ്പത്തിക വർഷം) 23 ന്റെ അവസാന പാദത്തിലോ, 2023 മാർച്ചിലോ നിരക്ക് വർധന നിലവിൽ വരുമെന്നാണ് റിപ്പോർട്ട്. ഈ വർഷം മാത്രമല്ല, 2025 വരെ ഇനി എല്ലാ വർഷവും ടെലിക്കോം കമ്പനികൾ 10 ശതമാനം വീതം നിരക്ക് വർധിപ്പിക്കും എന്നാണ് റിപ്പോർട്ട്. അതായത് ഓരോ വർഷവും ഇനി പന്ത്രണ്ട് മാസത്തിൽ ഒരിക്കൽ ടെലിക്കോം നിരക്ക് കൂടും.

99 രൂപയുടെ ഒരു ബേസിക് പ്ലാൻ നീക്കം ചെയ്ത് 155 രൂപ പ്ലാൻ ഉപഭോക്താക്കൾക്കുള്ള പുതിയ അടിസ്ഥാന ഓപ്ഷനാക്കി എയർടെൽ ഇതിനകം തന്നെ രണ്ട് സർക്കിളുകളിൽ നിരക്ക് വർധന പരീക്ഷിച്ചുകഴിഞ്ഞു. മറ്റ് ടെലിക്കോം ഓപ്പറേറ്റർമാരും അധികം താമസിയാതെ ഈ പാതയിലേക്ക് എത്തുകയും നിരക്കുകൾ ഉയർത്തി പ്ലാനുകൾ പുതുക്കി അവതരിപ്പിക്കുകയും ചെയ്യും. നിലവിലുള്ള ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കാൻ ടെലിക്കോം കമ്പനികൾക്ക് പണം ആവശ്യമാണ്.

ടവറുകളുടെ ഫൈബറൈസേഷനും 5ജി സേവനങ്ങൾ വിപുലമാക്കുന്നതിനായി ചെറിയ സെല്ലുകൾ വിന്യസിക്കുന്നതും ഉൾപ്പെടെ നിരവധി ചെലവുകൾ കമ്പനികൾ വഹിക്കേണ്ടിവരുന്നുണ്ട്. ഇന്ത്യയിലെ സ്‌പെക്‌ട്രം ചെലവുകൾ വളരെ ഉയർന്നതാണ്, കൂടാതെ 5ജി, 4ജി എന്നീ സേവനങ്ങൾ തുടരാൻ ടെലികോം കമ്പനികൾക്ക് വരാനിരിക്കുന്ന ലേലങ്ങളിൽ കൂടുതൽ എയർവേവ് ആവശ്യമാണ്. അതിനും പണം കണ്ടെത്തേണ്ടിവരും.

ഈ കാരണങ്ങൾ ഒക്കെ നിരത്തി നിരക്ക് ഉയർത്താതെ മറ്റ് മാർഗങ്ങളില്ല എന്നാണ് കമ്പനികൾ വാദിക്കുന്നത്. ഇതോടൊപ്പം ലൈസൻസ് ഫീസും നൽകേണ്ടതുണ്ട്. ഈ ഫീസ് 1% ആയി കുറയ്ക്കാൻ ഓപ്പറേറ്റർമാർ സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ടെങ്കിലും സർക്കാർ ഈ ആവശ്യം ഇതുവരെ പരിഗണിച്ചിട്ടില്ല. നിരക്കു കൂട്ടാതെ മുന്നോട്ടുപോയാൽ വൻ പ്രതിസന്ധി ഉണ്ടാകും എന്നാണ് കമ്പനികൾ പറയുന്നത്.

5ജി സേവനങ്ങൾ രാജ്യമെമ്പാടും വിന്യസിക്കാനായി ജിയോയും എയർടെലും അടക്കം പ്രവർത്തിച്ച് വരികയാണ്. ഇതോടൊപ്പം തന്നെ ഗവേഷണ-വികസന ചെലവുകളും പ്രവർത്തനച്ചെലവുകളും വർദ്ധിക്കും, അതിനാൽ നിലവിലെ നിരക്കുകൾ നിലനിർത്തി മുന്നോട്ടു പോയാൽ ടെലികോം കമ്പനികൾക്ക് തങ്ങളുടെ വരുമാനം വർധിപ്പിക്കാൻ കഴിയില്ല. ചെലവ് ഉയരുമ്പോൾ ന്യായമായും വരുമാനം വർധിക്കണമെന്നും അല്ലാതെ മുന്നോട്ട് പോകാനാകില്ലെന്നും കമ്പനികൾ വാദിക്കുന്നു.

എയർടെലും ജിയോയും നിരക്കുയർത്തുന്നു
ഇന്ത്യൻ ഉപഭോക്താക്കളുടെ മൊബൈൽ ബില്ലുകൾ ഉടൻ തന്നെ 10% വർധിപ്പിക്കുമെന്ന് വിശകലന വിദഗ്ധർ അഭിപ്രായപ്പെടുന്നു. കഴിഞ്ഞ രണ്ടുതവണയായി (2019-ലും 2021-ലും) നടന്ന നിരക്കു വർധനയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത്തവണ വർധിക്കുക ചെറിയ തുക മാത്രമായിരിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.

ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് അനുസരിച്ച്, എയർടെല്ലും ജിയോയും FY23, FY24, FY25 എന്നിവയുടെ അവസാന പാദം 10% താരിഫ് വർദ്ധനവ് പ്രഖ്യാപിക്കും. ഇനി ഓരോ 12 മാസത്തിലൊരിക്കലും ഇന്ത്യയിൽ മൊബൈൽ സേവനങ്ങൾ ഉപയോഗിക്കുന്നതിനുള്ള ചെലവ് വർദ്ധിക്കും. ചില ഉപയോക്താക്കൾക്ക് വൻ ബാധ്യതയാകും ഈ നിരക്കുവർധന വരുത്തി വയ്ക്കുക. ഇപ്പോൾ മൊബൈൽ എന്നത് മനുഷ്യന് ജീവിച്ചുപോകാൻ വേണ്ട അടിസ്ഥാന ആവശ്യങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ്.

നിരക്കുവർധന സാധാരണക്കാരെ ആകും വൻതോതിൽ ബാധിക്കാൻ സാധ്യത. ഉപയോക്താക്കളുടെ പോക്കറ്റ് കാലിയാക്കാതെ വരുമാനം വർധിപ്പിക്കാനുള്ള മറ്റ് മാർഗങ്ങൾ ടെലിക്കോം കമ്പനികൾ കണ്ടെത്താനുള്ള സാധ്യത കുറവാണ്. നിരക്കുവർധനയിലൂടെ ഒരു ഉപയോക്താവിൽനിന്നുള്ള ശരാശരി വരുമാനം (ARPU) 200 രൂപയാക്കി ഉയർത്താനാണ് ജിയോയും എയർടെലും ശ്രമിക്കുന്നത്.


Click it and Unblock the Notifications








