ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ ദരൂഹ മരണം തുടര്‍ക്കഥയാകുന്നു; ഭരണകൂടത്തിന് നിസംഗത
ഇന്ത്യന്‍ ആണവോര്‍ജ ശാസ്ത്രജ്ഞര്‍ ദൂരൂഹ സാഹചര്യത്തില്‍ മരിക്കുന്നത് തുടര്‍ക്കഥയാകുന്നു. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ നിരവധി ശാസ്ത്രജ്ഞരുടെ മൃതദേഹം റെയില്‍ വെ ട്രാക്കിലും വീട്ടിലുമായി കണ്ടെത്തുകയുണ്ടായി. എന്നാല്‍ ഭരണകൂടവും പോലീസും ആത്മഹത്യയായി ചിത്രീകരിച്ച് കേസ് അവസാനിപ്പിക്കുകയാണ് ചെയ്തത്. മാധ്യമങ്ങളും സൗകര്യപൂര്‍വം ഈ വാര്‍ത്തകള്‍ തിരസ്‌കരിച്ചു.
ഏറ്റവും ഒടുവില്‍ കഴിഞ്ഞമാസമാണ് ഉയര്‍ന്ന റാങ്കിലുള്ള രണ്ട് ശാസ്ത്രജ്ഞരുടെ മൃതദേഹങ്ങള്‍ റെയില്‍ വേ ട്രാക്കില്‍ കണ്ടെത്തിയത്. കെ.കെ. ജോഷ്, അഭീഷ് ശിവം എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ത്യയുടെ ആദ്യത്തെ ന്യൂക്ലിയര്‍ അന്തര്‍വാഹിനിയായ അരിഹന്തുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച സാങ്കേതിക വിദഗ്ധരായിരുന്നു ഇവര്‍.

ട്രെയിന്‍ തട്ടിയല്ല ഇരുവരും മരിച്ചതെന്നും മൃതദേശങ്ങള്‍ ട്രാക്കില്‍ കൊണ്ടുവന്നിടുകയായിരുന്നു എന്നു വ്യക്തമായിട്ടും പ്രതിരോധ മന്ത്രാലയവും മാധ്യമങ്ങളും ഇത് അപകടം തന്നെയാണെന്ന് സ്ഥാപിക്കാനാണ് ശ്രമിച്ചത്. തുടര്‍ അന്വേഷണങ്ങളും ഉണ്ടായില്ല.
2009-ല്‍ ലോകനാഥന്‍ മഹാലിംഗം എന്ന ശാസ്ത്രജ്ഞന്റെ മൃതശരീരം വനാന്തര്‍ഭാഗത്ത് കണ്ടെത്തിയിരുന്നു. ഇതും ആത്മഹത്യയാണെന്ന് സ്ഥാപിക്കുകയായിരുന്നു അധികൃതര്‍. ഇന്ത്യയിലെ മാധ്യമങ്ങളാകട്ടെ ഇക്കാര്യം അറിഞ്ഞതുപോലുമില്ല. എന്നാല്‍ മഹാലിംഗത്തിന്റെ മരണത്തിന് അഞ്ചു വര്‍ഷം മുമ്പ് ഇന്ത്യന്‍ ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷനിലെ ഉന്നത ഉദ്യോഗസ്ഥനെ ആയുധധാരികളായ ഒരു സംഘം ഇതേ വനത്തില്‍ വച്ച് തട്ടിക്കൊണ്ടു പോയിരുന്നു. അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും ഇതു സംബന്ധിച്ച് കാര്യമായ അന്വേഷണമൊന്നും നടന്നില്ല.
അതിനു ആഴ്ചകള്‍ക്കു മുമ്പ് ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷനിലെ രവി മുളെ എന്ന ഉദ്യോഗസ്ഥന്‍ ദുരുഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിലും അന്വേഷണം എങ്ങുമെത്തിയില്ല.
2011- ഏപ്രിലില്‍ ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്ററിലെ ഉമാറാവു എന്ന ശാസ്ത്രജ്ഞന്റെ മൃദദേഹം കണ്ടെത്തിയപ്പോള്‍ അതും ആത്മഹത്യയാണെന്നാണ് അധികാരികള്‍ പറഞ്ഞത്. എന്നാല്‍ അദ്ദേഹത്തിന് ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവും ഉണ്ടായിരുന്നില്ലെന്നും കൊലപാതകം തന്നെയാണെന്നും ബന്ധുക്കളും സഹപ്രവര്‍ത്തകരും ആണയിടുന്നു.
സമാനമായ മറ്റൊരു സംഭവം നടന്നത് 2010 ഫെബ്രുവരിയിലാണ്. ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്ററിലെ മറ്റൊരു ശാസ്ത്രജ്ഞനായിരുന്ന എം. അയ്യര്‍ സ്വന്തം വീട്ടിനുള്ളില്‍ വച്ചാണ് കൊല്ലപ്പെട്ടത്. അക്രമി കൃത്രിമ താക്കോല്‍ ഉപയോഗിച്ച് വീട്ടിനടത്തു കയറുകയും ഉറക്കത്തില്‍ കൊല്ലുകയുമായിരുന്നു എന്നാണ് കരുതുന്നത്. പുറമേക്ക് യാതൊരു പരുക്കുമില്ലെങ്കിലും തലയ്ക്കുള്ളില്‍ ഏറ്റ പരുക്കാണ് മരണകാരണമെന്നും കണ്ടെത്തിയിരുന്നു. ഇതും ആത്മഹത്യയാക്കാന്‍ പോലീസ് ശ്രമിച്ചു. എന്നാല്‍ ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്ന് മുംബൈ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു എങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല.
എല്ലാ മരണങ്ങളിലും വിരലടയാളമുള്‍പ്പെടെ യാതൊരു തെളിവുകളും കണ്ടെത്താന്‍ ഫോറന്‍സിക് വിദഗ്ധര്‍ക്ക് സാധിച്ചിട്ടുമില്ല. അത്രയും പ്രൊഫഷണലായ കൊലപാതികകളാണ് കൃത്യം നടത്തുന്നതെന്നതിന്റെ തെളിവാണ് ഇതെന്നും വിദഗ്ധര്‍ പറയുന്നു.
ഇന്ത്യയുടെ ന്യൂക്ലിയര്‍ രംഗത്തെ പരീക്ഷണങ്ങള്‍ക്കു തടയിടാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്ന്‌വേണം കരുതാന്‍. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരോ പ്രതിരേധ മന്ത്രാലയമോ എന്തുകൊണ്ട് നിസംഗത പാലിക്കുന്നു എന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്.


Click it and Unblock the Notifications








