വിമാനത്തിൽ കൂട്ടിന് ഇനി മസ്കിന്റെ ഇന്റർനെറ്റും; സ്വകാര്യ ജെറ്റുകളിൽ ഇന്റർനെറ്റ് സർവീസുമായി സ്റ്റാർലിങ്ക്
ലോക കോടീശ്വരന്മാരിൽ പ്രമുഖനും സ്പേസ് എക്സിന്റെയും ടെസ്ലയുടെയുടെയുമൊക്കെ മേധാവിയുമായ ഇലോൺ മസ്ക് തന്റെ സ്റ്റാർലിങ്ക് ഇന്റർനെറ്റ് കണക്ടിവിറ്റിയിലൂടെ ഇനി ലോകം കീഴടക്കാനെത്തുന്നു. വിമാനങ്ങളിൽ ഇൻ ഫ്ലൈറ്റ് വൈഫൈ വഴി ഇന്റർനെറ്റ് സേവനം നൽകാൻ സ്വകാര്യ ജെറ്റുകളിൽനിന്ന് കരാർ ക്ഷണിച്ചുകൊണ്ടാണ് മസ്ക് ആകാശവും കീഴടക്കാൻ തയാറാകുന്നത്.

എലോൺ മസ്‌കിന്റെ സ്ഥാപനമായ സ്‌പേസ് എക്‌സിന്റെ ഉടമസ്ഥതയിലുള്ള സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് സേവനമാണ് സ്റ്റാർലിങ്ക്. വിമാനക്കമ്പനികൾക്ക് 150,000 ഡോളറിന് സ്റ്റാർലിങ്ക് എയർപ്ലെയ്ൻ ആന്റിന വാങ്ങാം എന്നാണ് സ്റ്റാർലിങ്ക് അറിയിച്ചിരിക്കുന്നത്. ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് തേടുന്ന ഉപഭോക്താക്കളിൽ നിന്ന് പ്രതിമാസം 12,500 മുതൽ 25,000 വരെ ഡോളർ ഈടാക്കുമെന്നാണ് സ്റ്റാർലിങ്ക് പറയുന്നത്.

2023 മധ്യത്തോടെയാകും സ്റ്റാർലിങ്കിന്റെ ഇൻ ഫ്ലൈറ്റ് വൈഫൈ വിമാനങ്ങളിൽ ലഭിച്ചുതുടങ്ങുക. വിമാനങ്ങളിൽ വൈഫൈ സാധ്യമാക്കുന്ന തങ്ങളുടെ ആന്റിനകൾക്ക് അഡ്വാൻസ് ആയി 5000 ഡോളർ ആണ് സ്റ്റാർലിങ്ക് ആവശ്യപ്പെടുന്നത്. സ്റ്റാർലിങ്കിന്റെ ഈ ആന്റിന ഉപയോഗിക്കുന്ന എയർപോർട്ടുകളിൽ 300എംബിപിഎസ് വേഗത്തിൽ ഡാറ്റ ലഭ്യമാകുമെന്നും വീഡിയോ കോളിങ്ങും ഗെയിമിങ്ങും ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് ഇത് ഏറെ പര്യാപ്തമാണെന്നും കമ്പനി പറയുന്നു.

എയർലൈൻ കമ്പനികൾക്ക് വൻ ലാഭം നേടിക്കൊടുക്കാൻ സ്റ്റാർലിങ്ക് സേവനങ്ങൾക്ക് കഴിയുമെന്നും ഇലോൺ മസ്കിന്റെ കമ്പനി അവകാശപ്പെടുന്നുണ്ട്. വിമാനക്കമ്പനികൾ സഹകരിച്ചാൽ നിർമാണ സമയത്തുതന്നെ സ്റ്റാർലിങ്ക് സൗകര്യം വിമാനങ്ങളിൽ ഉറപ്പാക്കാനാകുമെന്നും ഇത് ഏറെ ഏളുപ്പമാണെന്നും സ്റ്റാർലിങ്ക് അറിയിച്ചു. സ്റ്റാർലിങ്കിന്റെ മുഖ്യ എതിരാളിയായ വൺ വെബ് അടുത്തിടെ ഇൻ ഫ്ലൈറ്റ് ബ്രോഡ്ബാൻഡ് രംഗത്തെ വമ്പന്മാരായ പാനാസോണിക് ഏവിയോണിക്സുമായി കരാറിലെത്തിയിരുന്നു.

ഇതിനു പിന്നാലെയാണ് ഇപ്പോൾ മസ്കും ഈ മേഖലയിലേക്ക് കടന്നു വന്നിരിക്കുന്നത്. ബുധനാഴ്ചയാണ് ഇൻ ഫ്ലൈറ്റ് ബ്രോഡ്ബാൻഡ് രംഗത്തേക്ക് കടക്കുന്നതായി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചതും ക്വട്ടേഷനുകൾ ക്ഷണിച്ചതും. വീട്ടിലിരുന്ന് വൈഫൈ ഉപയോഗിക്കുന്നതുപോലെ വിമാനത്തിലിരുന്നും വൈഫൈ ആസ്വദിക്കാൻ തങ്ങൾ അവസരമൊരുക്കും എന്നാണ് സ്റ്റാർലിങ്ക് യാത്രക്കാർക്ക് നൽകുന്ന വാഗ്ദാനം.

വിമാനങ്ങൾ സഞ്ചരിക്കുന്ന എല്ലാ റൂട്ടുകളിലും യാത്രക്കാരെ ഇന്റർനെറ്റുമായി ബന്ധിപ്പിക്കാനാണ് തങ്ങൾ ശ്രമിക്കുന്നത്. നിലവിൽ ഉള്ളതിനെക്കാൾ ഏറെ മെച്ചപ്പെട്ട സേവനങ്ങൾ വിമാനത്തിൽ നൽകാൻ തങ്ങൾക്ക് കഴിയുമെന്നും സ്റ്റാർലിങ്ക് അവകാശപ്പെടുന്നുണ്ട്.
അടുത്ത വർഷം ഹവായിയൻ എയർലൈൻസ് വിമാനങ്ങൾക്ക് സ്റ്റാർലിങ്ക് ഇന്റർനെറ്റ് കണക്റ്റിവിറ്റി നൽകാനാണ് സ്പേസ് ഇപ്പോൾ തയാറെടുത്തുകൊണ്ടിരിക്കുന്നത്. അതിനിടെ ഇന്ത്യയിലും തങ്ങളുടെ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനങ്ങൾ ആരംഭിക്കാൻ സ്റ്റാർലിങ്ക് ശ്രമം തുടങ്ങിയതായുള്ള വാർത്തകൾ കഴിഞ്ഞദിവസങ്ങളിൽ പുറത്തു വന്നിരുന്നു.

വിമാനത്തിൽ ലഭ്യമാക്കുന്ന വൈഫൈയ്ക്ക് രണ്ട് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളാണ് ഉള്ളത്. ഗ്രൗണ്ട് ബേസ്ഡ് ആയ സ്റ്റിസ്റ്റമാണ് ആദ്യത്തേത്. നമ്മുടെ സെൽ ഫോണിന് സമാനമായ രീതിയിൽ എയർ- ടു -ഗ്രൗണ്ട് ആയിട്ടാണ് ഈ വൈഫൈ സംവിധാനം പ്രവർത്തിക്കുന്നത്. വിമാനത്തിലുള്ള ആന്റിനയും സെൽ ടവറുകളും തമ്മിൽ കണക്റ്റ് ചെയ്താണ് ഇത് പ്രവർത്തിക്കുന്നത്. വിമാനം സഞ്ചരിക്കുമ്പോൾ റോളിങ് അടിസ്ഥാനത്തിൽ അടുത്തുള്ള ട്രാൻസ്മിറ്ററുമായി കണക്റ്റ് ആകുകവഴിയാണ് ഇത് സാധ്യമാകുക.

വിമാനത്തിലെ ആന്റിന സെൽ ടവറുകളുമായി കണക്റ്റ് ചെയ്യുന്നതിലൂടെ ലഭിക്കുന്ന ഇന്റർനെറ്റ് ആക്സസ് വിമാനത്തിലെ ഹോട്ട്‌സ്‌പോട്ട് ഉപയോഗിച്ച് ആളുകൾക്ക് ലഭ്യമാക്കും. വിമാനത്തിലിരുന്ന് ഏതു തരത്തിലുള്ള ഇന്റർനെറ്റ് ഉപയോഗവും നടത്താൻ ഈ കണക്റ്റിവിറ്റി മതിയാകും. എന്നാൽ കടലിന് മുകളിലൂടെ പറക്കുമ്പോഴും മറ്റും ഈ കണക്ഷൻ ലഭിക്കുകയില്ല. ഇത്തരം ഘട്ടങ്ങളിലാണ് രണ്ടാമത്തെ സിസ്റ്റമായ സാറ്റലൈറ്റ് കണക്റ്റിവിറ്റിയുടെ ഉപയോഗം ഫലവത്താകുന്നത്.

ഉപഗ്രഹങ്ങളുടെ ഒരു ശൃംഖല ഉപയോഗിച്ചാണ് സാറ്റലൈറ്റ് വൈഫൈ പ്രവർത്തിക്കുന്നത്. വിമാനത്തിന്റെ മുകളിലുള്ള സാറ്റലൈറ്റ് ആന്റിന ഉപയോഗിച്ച് വിമാനം ഉപഗ്രഹവുമായി കണക്റ്റ് ചെയ്യുന്നു. വിമാനം സഞ്ചരിക്കുന്നതിനിടെ ഏറ്റവും അടുത്തുള്ള ഉപഗ്രഹത്തിൽ നിന്നും കണക്ഷൻ എടുക്കുകയും ഇന്റർനെറ്റ് ലഭ്യമാക്കുകയും ചെയ്യുന്നു. നാരോബാൻഡ് ബ്രോഡ്‌ബാൻഡ് എന്നിങ്ങനെ രണ്ട് വ്യത്യസ്ത ബാൻഡ് വിഡ്ത്തുകളിലാണ് സാറ്റലൈറ്റ് വൈഫൈ പ്രവർത്തിക്കുന്നത്.


Click it and Unblock the Notifications








