ജിയോ/എയർടെൽ, കണക്ഷൻ ഏതുമാകട്ടെ, നിങ്ങൾ ഇന്റർനെറ്റിൽ ചെയ്യുന്നത് 'കടലിൽ' ചോരുന്നു; 'കാണേണ്ടവർ' കാണുന്നു!
രാജ്യത്ത് കോടിക്കണക്കിന് പേർ ദിവസവും ഇന്റർനെറ്റ് സേവനങ്ങൾ ഉപയോഗിക്കുന്നു. അതിൽ രാജ്യത്തെ നിയമത്തിന് വിരുദ്ധമായ പ്രവർത്തനങ്ങളും നിയമവിധേയമായുള്ള പ്രവർത്തനങ്ങളും ഉണ്ട്. തങ്ങൾ ഇന്റർനെറ്റിൽ എന്താണ് ചെയ്യുന്നത് എന്നത് മറ്റുള്ളവർ ഒരിക്കലും അറിയില്ല, ആരും ഒന്നും കണ്ടുപിടിക്കില്ല എന്ന് ഇവരിൽ പലരും വിശ്വസിക്കുന്നു.
എന്നാൽ രാജ്യത്തെ ഓരോ ഇന്റർനെറ്റ് ഉപയോക്താവും സർക്കാരിന്റെ ശക്തമായ നിരീക്ഷണത്തിന് കീഴിലാണ് എന്ന് ഫിനാൻഷ്യൽ ടൈംസിന്റെ ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഓരോ വ്യക്തിയും ഇന്റർനെറ്റിൽ എന്താണ് സെർച്ച് ചെയ്യുന്നതെന്നും, തങ്ങൾ എടുത്ത ജിയോ അല്ലെങ്കിൽ എയർടെൽ, അതുമല്ലെങ്കിൽ ബിഎസ്എൻഎൽ കണക്ഷൻ എങ്ങനെയാണ് ഉപയോഗിക്കുന്നതെന്നും നിരന്തരം നിരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

കടലിനടിയിലെ ഇന്റർനെറ്റ് കേബിളുകൾ കൂടിച്ചേരുകയും രാജ്യത്തിന്റെ വിശാലമായ ഇന്റർനെറ്റ് ശൃംഖലയുമായി ബന്ധിപ്പിക്കുകയും ചെയ്യുന്ന ലാൻഡിംഗ് സോണുകളിൽ കേന്ദ്ര സർക്കാർ വൻ തോതിൽ നിരീക്ഷണ ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്ന് പുതിയ റിപ്പോർട്ടിൽ പറയുന്നു. ഇതുവഴിയാണ് ആളുകൾ എന്താണ് ഇന്റർനെറ്റിൽ ചെയ്യുന്നത് എന്ന് സർക്കാർ നിരീക്ഷിക്കുന്നത്.
കടലിനടിയിലെ ഇന്റർനെറ്റ് കേബിളുകളും അവയുടെ ലാൻഡിംഗ് സോണുകളും നിയന്ത്രിക്കുന്ന എയർടെൽ, ജിയോ, ബിഎസ്എൻഎൽ തുടങ്ങിയ ടെലിക്കോം കമ്പനികളോട് ഈ കേബിളുകളിലൂടെ കടന്നുപോകുന്ന ഇന്റർനെറ്റ് ട്രാഫിക് നിരീക്ഷിക്കാനും റെക്കോർഡുചെയ്യാനും കഴിയുന്ന ഉപകരണങ്ങൾ സ്ഥാപിക്കാൻ ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് ഫിനാൻഷ്യൽ ടൈം റിപ്പോർട്ടിനെ അടിസ്ഥാനമാക്കി ഇന്ത്യാടുഡേയും റിപ്പോർട്ട് ചെയ്യുന്നു.
ഇത്തരത്തിൽ ഡാറ്റ ശേഖരിച്ച ശേഷം, ഈ ഡാറ്റയിലേക്ക് ആക്‌സസ് ഉള്ള ഏതെങ്കിലും ഓർഗനൈസേഷനോ ഏജൻസിക്കോ അവ നിരീക്ഷിക്കാൻ സാധിക്കും. '' ഇന്ത്യയുടെ തീരത്ത് വ്യാപിച്ച് കിടക്കുന്ന സബ്‌സീ കേബിൾ ലാൻഡിംഗ് സ്റ്റേഷനുകളിലൂടെ ഓരോ ദിവസവും ലക്ഷക്കണക്കിന് വ്യക്തികളുടെ ഇന്റർനെറ്റ് ഡാറ്റകൾ കടന്നുപോകുന്നുണ്ട്''.
കടലിനടിയിലെ ഇന്റർനെറ്റ് കേബിളുകളിലൂടെ കടന്നുപോകുന്ന ഈ ഡാറ്റ ഇന്ത്യൻ ഏജൻസികൾക്ക് ആവശാനുസരണം നിരീക്ഷിക്കാനും തിരയാനും പകർത്താനും കഴിയുന്ന ഹാർഡ്‌വെയർ ഇൻസ്റ്റാൾ ചെയ്യപ്പെടുന്നു. എഐ, ഡാറ്റ അനലിറ്റിക്സ് എന്നിവയുടെ പിന്തുണയും ഈ നിരീക്ഷണ സംവിധാനങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ട്'' എന്ന് ഫിനാൻഷ്യൽ ടൈംസിനെ ഉദ്ധരിച്ച് ഇന്ത്യാടുഡേ റിപ്പോർട്ട് ചെയ്യുന്നു.
ഇത്തരത്തിൽ ഡാറ്റ ചോർത്താൻ ആവശ്യമായ ഹാർഡ്‌വെയർ വിപുലീകരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങൾ, ട്രാക്കിങ് ഡിവൈസുകൾ വിൽക്കുന്ന ചില അന്താരാഷ്ട്ര കമ്പനികളുടെ ശ്രദ്ധ ആകർഷിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യൻ കമ്പനിയായ വെഹെരെ ( Vehere), ഇസ്രായേലി കമ്പനികളായ കോഗ്നൈറ്റ്, സെപ്റ്റിയർ എന്നിവരുടെ പേരുകളും ഇതോടനുബന്ധിച്ച് റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നു.
കടലിനടിയിലൂടെയുള്ള ലാൻഡിംഗ് സോണുകളിലൂടെ ഒഴുകുന്ന ഇന്റർനെറ്റ് ട്രാഫിക്ക് നിരീക്ഷിക്കാൻ സർക്കാരിനെ അനുവദിക്കുന്ന ഉപകരണങ്ങൾ ഈ കമ്പനികളാണ് വിതരണം ചെയ്യുന്നത് എന്നും റിപ്പോർട്ടിൽ പറയുന്നു. രാജ്യസുരക്ഷയ്ക്കായി ഇന്റർനെറ്റ് ട്രാഫിക്ക് നിരീക്ഷിക്കുന്നത് നിയമപരവും അനിവാര്യവുമാണെന്നാണ് ഇന്ത്യൻ സർക്കാർ വിലയിരുത്തുന്നത് എന്നും ഫിനാൻഷ്യർ ടൈംസ് റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഈ റിപ്പോർട്ട് ശരിയാണെങ്കിൽ, ചില ഉപഗ്രഹ അധിഷ്ഠിത ട്രാഫിക് ഒഴികെ രാജ്യത്തെ മിക്കവാറും എല്ലാ ഇന്റർനെറ്റ് ട്രാഫിക്കും കടലിനടിയിലെ കേബിൾ ലാൻഡിംഗ് സോണുകളിൽ ചോർത്തപ്പെടുന്നുണ്ട്. സാധാരണക്കാരായ ഇന്റർനെറ്റ് ഉപയോക്താക്കൾ ഇത് അറിയുന്നില്ല എന്നുമാത്രം. ലോകമെമ്പാടുമുള്ള ഇന്റർനെറ്റ് ട്രാഫിക്കിന്റെ ഭൂരിഭാഗവും സമുദ്രത്തിനടിയിലെ ഭീമാകാരമായ കേബിളുകളിലൂടെ സഞ്ചരിക്കുന്നു.
വിവിധ പ്രദേശങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നത് കടലിനടിയിലൂടെയുള്ള ഈ ഇന്റർനെറ്റ് കേബിളുകളാണ്. ഈ ട്രാഫിക്കിൽ ഭൂരിഭാഗവും എൻക്രിപ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും, ആഴത്തിലുള്ള പാക്കറ്റ് സ്നിഫിംഗിന് വിവരങ്ങൾ ചോർത്താൻ കഴിയും. വെബ് കോളുകളുടെ മെറ്റാഡാറ്റ പരിശോധിക്കാനും രാജ്യത്തിനകത്തും പുറത്തും ഒഴുകുന്ന ഇന്റർനെറ്റ് ട്രാഫിക് കാണാനും ഇമെയിലുകൾ വായിക്കാനും ഡീപ് പാക്കറ്റ് സ്നിഫിംഗ് സർക്കാരുകളെ അനുവദിക്കുന്നു.

ലോകത്തിലെ മിക്കവാറും എല്ലാ ഗവൺമെന്റുകളും തങ്ങളുടെ രാജ്യാതിർത്തിയിലെ കടലിനടിയിലെ കേബിൾ ലാൻഡിംഗ് സോണുകളിലൂടെ കടന്നുപോകുന്ന ഡാറ്റ നിരീക്ഷിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്. ഏത് രാജ്യത്തെയും ഇന്റർനെറ്റ് ട്രാഫിക്കിന്റെ നട്ടെല്ല് കടലിനടിയിലെ കേബിളുകളും അവയുടെ ലാൻഡിംഗ് സോണുകളും ആണ്. അതിനാൽത്തന്നെ ഡാറ്റ നിരീക്ഷിക്കാൻ ഡിവൈസുകൾ സ്ഥാപിക്കാൻ സർക്കാർ ഏജൻസികൾ ആദ്യം പരിഗണിക്കുന്ന സ്ഥലവും ഇതുതന്നെ.
ഇന്ത്യ മാത്രമല്ല, ചൈനയും യുഎസും പോലുള്ള രാജ്യങ്ങൾ ഉൾപ്പെടെ ലോകമെമ്പാടുമുള്ള സർക്കാർ ഏജൻസികൾ, ഒരു പ്രദേശത്തിനകത്തേക്കും പുറത്തേക്കും ഒഴുകുന്ന ഇന്റർനെറ്റ് ട്രാഫിക്കിൽ കണ്ണുവയ്ക്കാൻ ആഗ്രഹിക്കുമ്പോഴെല്ലാം കടലിനടിയിലെ ഈ കേബിളുകൾ നിരീക്ഷിക്കാറുണ്ട്. അടുത്തകാലത്തായി ഇന്ത്യയിലെ ഇന്റർനെറ്റ് ട്രാഫിക്കിന്റെ നിരീക്ഷണത്തിലും വർദ്ധനവ് ഉണ്ടായതായി നിരവധി റിപ്പോർട്ടുകൾ എടുത്തുകാണിക്കുന്നു.
പെഗാസസ് സ്പൈവെയർ റിപ്പോർട്ട് പോലെയുള്ളവ ഇന്ത്യയിലെ വ്യക്തികളെ കേന്ദ്രീകരിച്ചുള്ള നിരീക്ഷണങ്ങൾ എടുത്തുകാണിക്കുന്നു. അടുത്തിടെ, ഇന്ത്യ ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ആക്‌റ്റ് 2023 പാസാക്കിയിരുന്നു. ഇന്ത്യയുടെ പരമാധികാരത്തിന്റെയും അഖണ്ഡതയുടെയും സുരക്ഷയുടെയും പരിപാലനത്തിനായി ഡാറ്റ ശേഖരിക്കാനും പ്രോസസ് ചെയ്യാനും ടെലിക്കോം കമ്പനികളെ അനുവദിക്കുന്ന വ്യവസ്ഥയും ഇതിൽ ഉൾപ്പെടുന്നു. അതായത് ഡാറ്റ നിരീക്ഷണത്തിന് ഇതിലൂടെ നിയമപരിരക്ഷ ഉറപ്പാക്കിയിരിക്കുന്നു.


Click it and Unblock the Notifications








