നായയുമായി 'നടന്നുകയറിയത്' മലവെള്ളപ്പാച്ചിലിലേക്ക്; പിന്നെ മരണം ഉറപ്പിച്ചിടത്തുനിന്ന് ഐഫോൺ വഴി ജീവിതത്തിലേക്ക്
ഐഫോൺ ആളുകളുടെ ജീവൻ രക്ഷിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച സംഭവങ്ങൾ ഇതിനകം നിരവധി തവണ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതിൽ ഭൂരിഭാഗവും അമേരിക്കയിലാണ്. നമ്മുടെ നാട്ടിൽ അത്തരം സംഭവങ്ങൾ ഒന്ന് രണ്ട് തവണയോ മറ്റോ മാത്രമേ നടന്നിട്ടുള്ളൂ. അതാകട്ടെ കേരളത്തിൽ ആയിരുന്നുമില്ല.
അതിനാലാകാം ഐഫോൺ ജീവൻ രക്ഷിച്ചു എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ മലയാളികൾക്ക് ഒരു ബുദ്ധിമുട്ടാണ്. എന്നാൽ മലയാളി വിശ്വസിച്ചില്ല എന്നുകരുതി, ഐഫോണിന് പണിമുടക്കാനാകില്ലല്ലോ. ഐഫോൺ അതിന്റെ ഉടമകൾക്ക് അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗപ്പെടുകയും അതുവഴി അവരുടെ ജീവൻ രക്ഷിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നത് തുടരുകയും ചെയ്യുന്നു.

ഐഫോൺ 14 ലെ ഫീച്ചറിന്റെ സഹായത്താൽ ഒരു യുവതി മരണത്തിന്റെ വായിൽനിന്നും രക്ഷപ്പെട്ട വിവരം ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. പതിവ് പോലെ അമേരിക്കയിൽ നിന്ന് തന്നെയാണ് ഈ സംഭവവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഐഫോൺ 14 ലെ ഫീച്ചറുകൾ അമേരിക്കയിൽ പൂർണ്ണമായും ഫലപ്രദമായും വർക്ക് ചെയ്യുന്നതുകൊണ്ടാകാം ഇത്തരം 'ഐഫോൺ ജീവൻരക്ഷാ' വാർത്തകൾ അമേരിക്കയിൽനിന്ന് വന്നുകൊണ്ടിരിക്കുന്നത്.
യൂട്ടായിലെ ആർച്ച്സ് നാഷണൽ പാർക്കിൽ നിന്ന് ഏകദേശം 10 മൈൽ കിഴക്കായി സ്ഥിതി ചെയ്യുന്ന മേരി ജെയ്ൻ കാന്യോണിൽ ഉണ്ടായ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽ അകപ്പെട്ട 38 വയസുള്ള യുവതിയാണ് ഐഫോൺ 14 ലെ ഫീച്ചറിന്റെ സഹായത്തോടെ ഇപ്പോൾ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. തന്റെ നായയുമായി നടക്കാനിറങ്ങിയതായിരുന്നു യുവതി.
ഇരുവശത്തും മലനിറഞ്ഞ പാതയിലൂടെ ഉള്ള നടത്തത്തിനിടയിൽ മലവെള്ളം കുതിച്ച് എത്തുന്നതായി അവർ തിരിച്ചറിഞ്ഞു. തുടർന്ന് അവർ രക്ഷപ്പെടാനായി അടുത്തുകണ്ട ഒരു മണൽത്തിട്ടയിലേക്ക് കയറിനിന്നു. എന്നാൽ മലവെള്ളപ്പാച്ചിലിൽ ഈ മൺകൂന അടക്കം തകരുകയും യുവതിയും നായയും ഒഴുക്കിൽപ്പെടുകയും ചെയ്തു. ശക്തമായ ഒഴുക്കിൽ അവളുടെ ഷൂസ് നഷ്ടപ്പെട്ടു. എങ്കിലും ഐഫോൺ യുവതി വിടാതെ പിടിച്ചിരുന്നു.
ആ പ്രദേശത്ത് നെറ്റ്വർക്ക് കവറേജ് ലഭ്യമല്ലാതിരുന്നതിനാൽ യുവതിക്ക് എമർജൻസി ടീമിനെ വിളിച്ച് സഹായം അഭ്യർഥിക്കാൻ കഴിഞ്ഞില്ല. തുടർന്ന് അവർ ഐഫോണിലെ സാറ്റലൈറ്റ് കണക്ടിവിറ്റി ഫീച്ചർ ഉപയോഗപ്പെടുത്താൻ ശ്രമിച്ചു. സെല്ലുലാർ നെറ്റ്‌വർക്ക് കവറേജ് ഇല്ലാത്ത പ്രദേശങ്ങളിൽ പോലും അടിയന്തര സേവനങ്ങളുമായി ബന്ധപ്പെടാൻ ഈ ഫീച്ചർ സഹായിക്കും.
ക്രാഷ് ഡിറ്റക്ഷൻ ഫീച്ചറിനോടൊപ്പവും ബന്ധിപ്പിച്ചിരിക്കുന്ന സാറ്റലൈറ്റ് കണക്ടിവിറ്റി ഫീച്ചർ ഫോൺ ഉടമ വീഴുമ്പോൾ അത് തിരിച്ചറിഞ്ഞ് എമർജൻസി നമ്പരിലേക്ക് വിവരം അറിയിക്കാനും സഹായിക്കുന്നു. ക്രാഷ് ഡിറ്റക്ഷൻ ഫീച്ചർ ഇതിനകം നിരവധി പേർക്ക് സഹായകമായിട്ടുണ്ട്. അതോടൊപ്പം സാറ്റലൈറ്റ് ഫീച്ചറും നിരവധി പേർക്ക് തുണയ്ക്കെത്തിയിട്ടുണ്ട്.
വീഴ്ചയെ തുടർന്ന് ഓട്ടോമാറ്റിക്കായി സന്ദേശം അയ്ക്കുന്നതുപോലെ ഉപയോക്താവിന് സ്വന്തമായും സാറ്റലൈറ്റ് കണക്ടിവിറ്റി ഫീച്ചർ ഉപയോഗിച്ച് എമർജൻസി ടീമിന്റെ സഹായം തേടാൻ സാധിക്കും. ഇവിടെ യുവതിയും ഈ ഫീച്ചർ ഉപയോഗിച്ച് സഹായം തേടി. എന്നാൽ അടിയന്തര സന്ദേശം അയയ്ക്കാനുള്ള ശ്രമം പരാജയപ്പെട്ടു എന്ന മറുപടിയാണ് യുവതിക്ക് ലഭിച്ചത്.
അതോടെ മരണം മുന്നിൽക്കണ്ട അവർ ജീവൻ രക്ഷിക്കാൻ വഴിതേടി മുന്നോട്ട് പോയി. സന്ദേശം പരാജയപ്പെട്ടെന്ന് കരുതിയ അവർ നായയുമായി മുന്നോട്ട് നീങ്ങി. എന്നാൽ എമർജൻസി എസ്ഒഎസിന് ശ്രമിച്ച് എട്ട് മിനിറ്റിന് ശേഷം യുവതിയുടെ സഹായ അഭ്യർഥന സുരക്ഷാസംഘത്തിന് ലഭിച്ചിരുന്നു. സന്ദേശം കൈമാറുന്ന സമയത്ത് അവളുടെ ജിപിഎസ് കോർഡിനേറ്റുകൾ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ, ഇത് രക്ഷാപ്രവർത്തകർക്ക് വെല്ലുവിളിയായി.

ഹെലികോപ്ടറിൽ സംഭവ സ്ഥലത്തേക്ക് എത്തിയ റെസ്ക്യൂ ടീം യുവതിയെ അവിടെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. മെസേജ് പരാജയപ്പെട്ടതിനാൽ രക്ഷിക്കാൻ ആരും എത്തില്ലെന്ന് കരുതിയ അവർ ഏകദേശം രണ്ട് മൈൽ പിന്നിട്ട് കൂടുതൽ താഴേക്ക് എത്തിയിരുന്നു. ദുർഘടമായ ഭൂപ്രദേശം സ്‌കാൻ ചെയ്ത രക്ഷാസംഘത്തിന്റെ ഹെലികോപ്റ്റർ ഒടുവിൽ യുവതിയെ കണ്ടെത്തി.
ഹെലികോപ്റ്ററിന് മലയിടുക്കിൽ ഇറങ്ങാൻ കഴിഞ്ഞില്ല, പക്ഷേ യുവതിയുണ്ടായിരുന്ന ലൊക്കേഷനെക്കുറിച്ച് ഹെലികോപ്റ്റർ സംഘം ഗ്രൗണ്ട് സെർച്ച് ടീമിനെ അറിയിച്ചിരുന്നു. അരർ അവിടെയെത്തുമ്പോൾ തല മുതൽ കാൽ വരെ ചെളിയിൽ പുതഞ്ഞ നിലയിൽ ഏറെ ക്ഷീണിതയായാണ് യുവതിയെ കണ്ടെത്തിയത്. തുടർന്ന് അവരെ രക്ഷിച്ച സംഘം അപകടത്തിൽ യുവതിക്ക് കാര്യമായ പരിക്കേറ്റിട്ടില്ലെന്ന് പിന്നീട് ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
Image credit: Grand County Sheriff's Search and Rescue Facebook page


Click it and Unblock the Notifications








