യുവതിയെ രക്ഷിക്കാൻ വിദ്യാർഥി കായലിൽച്ചാടി, ഐഫോണും 'കൂടെച്ചാടി'! യുവതി ഉടൻ രക്ഷപ്പെട്ടു, ഐഫോണോ?
തീയിൽ കുരുത്തത് വെയിലത്ത് വാടില്ല എന്ന് നാം കേട്ടിട്ടില്ലേ, ആപ്പിൾ ഐഫോണുകളുടെ കാര്യത്തിൽ അത് ഏതാണ്ട് സത്യമാണ്. ബഹുനിലക്കെട്ടിടത്തിൽനിന്ന് വീണിട്ടും തകരാത്ത ഐഫോണും, ദിവസങ്ങളോളം വെള്ളത്തിൽ കിടന്നിട്ടും പുറത്തെടുത്തപ്പോൾ ചുറുചുറുക്കോടെ പ്രവർത്തിച്ച ഐഫോണുമൊക്കെ ഇതിനോടകം നിരവധിതവണ വാർത്തയായിട്ടുണ്ട്. പലരും അവിശ്വസിക്കുമെങ്കിലും അത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തുകൊണ്ടേയിരിക്കുന്നു.
ഏത് വെല്ലുവിളിയും നേരിടാൻ കരുത്തോടെയാണ് ആപ്പിൾ തങ്ങളുടെ ഐഫോണുകൾ നിർമിക്കുന്നത്. ക്വാളിറ്റിയിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറല്ലാത്ത ആപ്പിളിന്റെ നിലപാടിന്റെ വിജയമാണ് സ്മാർട്ട്ഫോണുകളുടെ രാജാവ് എന്ന വിശേഷണം ഐഫോണുകൾക്ക് നേടിക്കൊടുക്കുന്നത്. ലോകമാകെയുള്ള സ്മാർട്ട്ഫോൺ പ്രേമികൾക്കിടയിൽ ആപ്പിൾ ഫോണുകൾക്ക് ഒന്നാം സ്ഥാനം നേടിക്കൊടുക്കുന്നതും ഈ ക്വാളിറ്റിയും വിശ്വാസ്യതയുമൊക്കെയാണ്.

ഇപ്പോൾ പുറത്തിറങ്ങുന്ന മിക്ക ഫോണുകളും ജല പ്രതിനോധ ശേഷിയടക്കമുള്ള ഫീച്ചറുകളുമായാണ് എത്തുന്നത്. ആപ്പിൾ ഫോണുകളും അങ്ങനെ തന്നെ. അധികനേരം ജലത്തെ പ്രതിരോധിക്കാൻ ഈ സംവിധാനങ്ങൾക്ക് കഴിയുമെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നില്ല. എന്നാൽ എല്ലാ വിശ്വാസങ്ങളെയും അവിശ്വാസങ്ങളെയും പൊളിച്ചടുക്കി പുതിയൊരു അധ്യായം രചിച്ചിരിക്കുകയാണ് ഒരു ആപ്പിൾ ഫോൺ.
ബ്രസീലിലാണ് സംഭവം. ബ്രസീലിയയിലെ പരനോവ തടാകത്തിൽ കയാക്കിങ്ങിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു ബ്രെനോ റാഫേൽ എന്ന വിദ്യാർഥി. അപ്പോഴാണ് ഒരു യുവതി തടാകത്തിൽ മുങ്ങിമരിക്കാൻ തുടങ്ങുന്നത് ബ്രെനോയുടെ ശ്രദ്ധയിൽപ്പെടുന്നത്. കൈകൾ ഉയർത്തി സഹായത്തിനായി ശ്രമിച്ചുകൊണ്ടിരുന്ന യുവതിയെ രക്ഷിക്കാൻ, രണ്ടാമതൊന്നാലോചിക്കാതെ ബ്രെനോ റാഫേൽ തടാകത്തിലേക്ക് എടുത്തുചാടി.
എന്നാൽ ബ്രെനോ റാഫേൽ വെള്ളത്തിലേക്ക് ചാടിയതിന് ഒപ്പം തന്നെ മറ്റൊരാൾകൂടി വെള്ളത്തിലെത്തിയിരുന്നു. മറ്റാരുമല്ല, ബ്രെനോയുടെ പോക്കറ്റിൽ കിടന്നിരുന്ന ഐഫോൺ 11ആണ് വെള്ളത്തിലെത്തിയ രണ്ടാമൻ. യുവതിയെ രക്ഷിക്കാനുള്ള അതിവേഗ ശ്രമങ്ങൾക്കിടയിൽ ഫോൺ പോക്കറ്റിൽ ഉള്ളകാര്യം ബ്രെനോ ശ്രദ്ധിച്ചിരുന്നില്ല. തുടർന്ന് യുവതിയുടെ സമീപമെത്തിയ വിദ്യാർഥി അവരെ ഒരുവിധം കരയ്ക്കെത്തിച്ചു.

അപ്പോഴും തന്റെ ഫോൺ നഷ്ടപ്പെട്ടകാര്യം ബ്രെനോ അറിഞ്ഞിരുന്നില്ല. പിന്നീട് ഏറെ വൈകിയാണ് ഫോൺ നഷ്ടപ്പെട്ട കാര്യം അവൻ തിരിച്ചറിഞ്ഞത്. നഷ്ടപ്പെട്ടത് തടാകത്തിൽ ആണ് എന്ന് മനസിലായതോടെ അത് തിരിച്ചുകിട്ടുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നു. എന്നാൽ ബ്രെനോ റാഫേലിനെപ്പോലും അദ്ഭുതപ്പെടുത്തിക്കൊണ്ട് ആ ഐഫോൺ തിരിച്ചുവന്നു. അതും പൂർണമായും പ്രവർത്തിക്കുന്ന നിലയിൽത്തന്നെ.
എഡിഞ്ഞോ റോച്ച എന്ന ഡൈവിംഗ് ഇൻസ്ട്രക്ടറും വിദ്യാർഥികളുമാണ് പരനോവ തടാകത്തിൽ നിന്ന് ബ്രെനോ റാഫേലിന്റെ ഐഫോൺ കണ്ടെത്തിയത്. ഒരു ദിവസം രാത്രി തന്റെ വിദ്യാർഥികളോടൊപ്പം എഡിഞ്ഞോ റോച്ച പരിശീലനം നടത്തുകയായിരുന്നു. അതിനിടെ ഏതാണ്ട് ഏഴ് മീറ്റർ ആഴത്തിൽ മുങ്ങിക്കിടന്ന ഐഫോൺ 11 റോച്ചയുടെ കണ്ണിൽപ്പടുകയായിരുന്നു.
തുടർന്ന് റോച്ച അത് തന്റെ പോക്കറ്റിൽ ഇട്ടു. കരയ്ക്ക് എത്തിയപ്പോൾ ആ ഫോൺ പ്രവർത്തിക്കില്ല എന്ന് ഉറപ്പിച്ചുകൊണ്ടാണ് റോച്ച ഫോൺ പരിശോധിച്ചത്. എന്നാൽ റോച്ചയെ അമ്പരപ്പിച്ചുകൊണ്ട് അതിന്റെ സ്ക്രീൻ തെളിയുകയായിരുന്നെന്ന് ബ്രസീലിയൻ മാധ്യമമായ ജി1 റിപ്പോർട്ട് ചെയ്യുന്നു. ജി1 നെ ഉദ്ധരിച്ചുകൊണ്ട് 9to5 മാക് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

സ്ക്രീൻ ലോക്ക് ആയിരുന്നതിനാൽ റോച്ചയ്ക്ക് ഫോൺ ആരുടേത് ആണെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് അദ്ദേഹം ആ ഫോണിന്റെ ചിത്രമെടുത്ത് സാമൂഹികമാധ്യമങ്ങളിൽ പങ്കുവച്ച് ഉടമയെ തിരഞ്ഞു. ഏതാനും ദിവസങ്ങൾക്കുള്ളിൽത്തന്നെ ബ്രെനോ റാഫേലിന്റെ പക്കലും വിവരം എത്തുകയും അവൻ എഡിൻഹോ റോച്ചെയെ ബന്ധപ്പെടുകയും ചെയ്തു.
ബ്രെനോ റാഫേലിന്റെ കൈയിൽ നിന്ന് വെള്ളത്തിൽ വീണ ഫോൺ ഏഴ് ദിവസങ്ങൾക്ക് ശേഷമാണ് റോച്ച തടാകത്തിൽനിന്ന് കണ്ടെടുക്കുന്നത്. എന്നാൽ അത്രയും ദിവസം വെള്ളത്തിൽ കിടന്നിട്ടും യാതൊരു തകരാറോ എന്തെങ്കിലും പ്രശ്നങ്ങളോ ഫോൺ കാണിച്ചില്ല എന്നാണ് ഇരുവരെയും ഉദ്ധരിച്ചുകൊണ്ട് ബ്രസീലിയൻ മാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
നഷ്ടപ്പെട്ടു എന്നുകരുതിയ ഫോൺ തിരിച്ചുകിട്ടി എന്നതിനെക്കാൾ, ഒരാഴ്ച വെള്ളത്തിൽ കിടന്നിട്ടും യാതൊരു തകരാറും ഇല്ലാതെ തന്നെ ഫോൺ തിരിച്ചുകിട്ടിയതാണ് ബ്രെനോ റാഫേലിനെ കൂടുതൽ സന്തോഷിപ്പിക്കുന്നത്. ഐഫോൺ 11 ന് IP68 സർട്ടിഫിക്കേഷൻ ആണ് ഉളളത്. രണ്ട് മീറ്റർ ആഴത്തിൽ, 30 മിനിറ്റോളം പിടിച്ചുനിൽക്കാനുള്ള ശേഷിമാത്രമാണ് ഇതിനുള്ളത്.
എന്നാൽ, ഏകദേശം ഏഴ് ദിവസത്തോളം 7 മീറ്റർ ആഴത്തിൽ മുങ്ങിക്കിടന്നത് കണക്കിലെടുക്കുമ്പോൾ ഈ ഐഫോൺ 11 എല്ലാ കണക്കുകൂട്ടലുകളെയും അതിജീവിക്കുന്ന പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. അറിഞ്ഞിരിക്കേണ്ട മറ്റൊരു കാര്യം എന്തെന്നാൽ ആപ്പിളിന്റെ 1 വർഷത്തെ വാറന്റിയിൽ വെള്ളം അല്ലെങ്കിൽ മറ്റേതെങ്കിലും ദ്രാവകങ്ങൾ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ ഉൾക്കൊള്ളുന്നില്ല എന്നതാണ്.


Click it and Unblock the Notifications








