ടിക്കറ്റെടുക്കാൻ പോയി കെണിയിലാകരുത്; വ്യാജ ഐആർസിടിസി ആപ്പുകളും വെബ്സൈറ്റും | IRCTC
ട്രെയിൻ ടിക്കറ്റുകൾക്കും മറ്റു സേവനങ്ങൾക്കുമായി നമ്മൾ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന പ്ലാറ്റ്ഫോമാണ് IRCTC വെബ്സൈറ്റും ആപ്ലിക്കേഷനും. ഐആർസിടിസി വെബ്സൈറ്റിന് സമാനമായ വ്യാജ വെബ്സൈറ്റും ആൻഡ്രോയിഡ് ആപ്ലിക്കേഷനും ഉപയോഗിച്ച് നടക്കുന്ന ഒരു തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ.
കെട്ടിലും മട്ടിലും യഥാർഥ ആപ്ലിക്കേഷനോടും വെബ്സൈറ്റിനോടും സാമ്യം പുലർത്തുന്നവയാണ് വ്യാജ ആപ്ലിക്കേഷനും വെബ്സൈറ്റും. ഒർജിനൽ ഏതാണെന്ന് തിരിച്ചറിയാൻ പ്രയാസമാണെന്ന് സാരം. ചതി തിരിച്ചറിയാതെ വ്യാജ വെബ്സൈറ്റ് സന്ദർശിക്കുന്ന യൂസേഴ്സിൽ നിന്നും സ്വകാര്യ വിവരങ്ങൾ തട്ടിയെടുക്കുകയാണ് തട്ടിപ്പുകാരുടെ ലക്ഷ്യം. 'irctcconnect.apk' എന്ന പേരിലാണ് വ്യാജ ഐആർസിടിസി ആപ്ലിക്കേഷൻ അറിയപ്പെടുന്നത്. വാട്സ്ആപ്പിലൂടെയുപം ടെലഗ്രാമിലൂടെയുമാണ് പ്രധാനമായും ഈ ആപ്ലിക്കേഷൻ പ്രചരിപ്പിക്കുന്നതും.

ലിങ്ക് രൂപത്തിലും എപികെ ഫയൽ രൂപത്തിലുമാണ് വ്യാജ ആപ്പും വെബ്സൈറ്റും തട്ടിപ്പുകാർ ജനങ്ങളിലേക്കെത്തിക്കുന്നത്. ഐആർസിടിസിയുടെ യഥാർഥ വൈബ്സൈറ്റും ആപ്ലിക്കേഷനുമാണെന്നുള്ള സന്ദേശവും ഇതിന് ഒപ്പമുണ്ടാകും. തട്ടിപ്പാണെന്ന് തിരിച്ചറിയാത്ത സാധാരണക്കാർ അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുകയും അല്ലെങ്കിൽ വെബ്സൈറ്റ് സന്ദർശിക്കുകയുമൊക്കെ ചെയ്യും. പിന്നീട് യുപിഐ ഡീറ്റെയിൽസും ക്രെഡിറ്റ് / ഡെബിറ്റ് കാർഡ് ഡീറ്റെയിൽസുമടക്കമുള്ള ബാങ്ക് ക്രെഡൻഷ്യൽസ് തട്ടിയെടുക്കും. ഈ സാഹചര്യത്തിലാണ് യൂസേഴ്സ് ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ വെബ്സൈറ്റുകൾ വിസിറ്റ് ചെയ്യരുതെന്നുമുള്ള നിർദേശങ്ങൾ സ്ഥാപനം നൽകിയിരിക്കുന്നത്.
https://irctc.creditmobile.site എന്ന പേരിലാണ് വ്യജ വെബ്സൈറ്റ് പ്രവർത്തിച്ചിരുന്നത്. ഈ വെബ്സൈറ്റ് ബ്ലോക്ക് ചെയ്യാൻ റെയ്ൽവേയ്ക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ തന്നെയും എപികെ ഇൻസ്റ്റാൾ ചെയ്ത് അപകടത്തിൽപ്പെടുന്നതിൽ നിന്നും യൂസേഴ്സിനെ നേരിട്ട് തടയാൻ ഐആർസിടിസിയ്ക്ക് സാധിക്കില്ല. സ്വയം തട്ടിപ്പിൽച്ചെന്ന് ചാടാതിരിക്കാൻ യൂസേഴ്സിനെ ബോധവൽക്കരിക്കുക എന്നത് മാത്രമാണ് ഇതിൽ സ്ഥാപനത്തിന് സാധിക്കുന്നത്. ഭാവിയിലും സമാനമായ തട്ടിപ്പുകളും വെബ്സൈറ്റുകളും ആപ്പുകളുമൊക്കെ വരാം. അതിനാൽ എപ്പോഴും ജാഗ്രത പാലിക്കുകയെന്നത് മാത്രമാണ് യൂസേഴ്സിന് ചെയ്യാനുള്ളത്.
ഇന്ത്യയിൽ തട്ടിപ്പുകാർ വലിയ സ്ഥാപനങ്ങളുടെ വ്യാജ വെബ്സൈറ്റും ആപ്പുകളും ഉണ്ടാക്കുന്നത് ഇതാദ്യമല്ലെന്നതും മനസിലാക്കണം. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐയുടെ വ്യാജഡ വെബ്സൈറ്റും ആപ്ലിക്കേഷനുമുണ്ടാക്കി തട്ടിപ്പ് നടന്നിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട സമയത്ത് തന്നെ സമാനമായ ജാഗ്രത നിർദേശവും ബാങ്ക് നൽകിയിരുന്നു. വേറെ നിരവധി തട്ടിപ്പു കഥകളും അടുത്തിടെയായി പുറത്ത് വരുന്നുണ്ട്. യുപിഐ മുതൽ എസ്എംഎസ് വരെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ചാണ് ഇത്തരം തട്ടിപ്പുകൾ നടക്കുന്നത്.
മുംബൈയിൽ ഓൺലൈനിൽ തുണി ഓർഡർ ചെയ്ത 70 വയസുകാരിക്ക് 8.3 ലക്ഷം രൂപ നഷ്ടപ്പെട്ടതാണ് ഏറ്റവും പുതിയ സംഭവങ്ങളിൽ ഒന്ന്. ഇ കൊമേഴ്‌സ് വെബ്സൈറ്റിൽ നിന്ന് 1,160 രൂപയ്ക്ക് ആറ് ടവലുകൾ ആണ് ഇവർ ഓർഡർ ചെയ്തത്. പേയ്‌മെന്റ് നടത്തുന്നതിനിടെ അക്കൗണ്ടിൽനിന്ന് 1,169 രൂപയ്ക്ക് പകരം 19,005 രൂപ ഡിഡക്റ്റ് ചെയ്യപ്പെട്ടു. തെറ്റായ ഇടപാട് റിപ്പോർട്ട് ചെയ്യാൻ ബാങ്ക് ഹെൽപ്പ് ലൈൻ നമ്പറിലേക്ക് വിളിച്ചെങ്കിലും കോൾ കണക്റ്റ് ആവുന്നുണ്ടായിരുന്നില്ല.
പിന്നാലെ പണം നഷ്ടമായ ഫോണിലേക്ക് ഒരു അജ്ഞാത നമ്പറിൽ നിന്നും ബാങ്കിൽ നിന്നെന്ന രീതിയിൽ കോൾ എത്തി. ഓൺലൈൻ ഇടപാടിലുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാനും റീഫണ്ടിനായും ഒരു ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണമെന്ന് വിളിച്ചയാൾ ആവശ്യപ്പെട്ടു. ആപ്പ് ഇൻസ്റ്റാൾ ചെയ്തതോടെ അക്കൌണ്ടിൽ നിന്നും പണം നഷ്ടമാകാനും തുടങ്ങി. ആദ്യം ഒരു ലക്ഷം രൂപയാണ് തട്ടിപ്പുകാർ പിൻവലിച്ചത്. തട്ടിപ്പ് മനസിലാക്കിയ വയോധിക പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴേക്കും അക്കൌണ്ടിൽ നിന്ന് ഏകദേശം 8.3 ലക്ഷം രൂപ നഷ്ടമായിക്കഴിഞ്ഞിരുന്നു.


Click it and Unblock the Notifications