മദ്യവിൽപന ശാലകളില്‍ നിരവധി ക്രമക്കേടുകള്‍, ക്യാമറ സ്ഥാപിക്കണമെന്ന് വിജിലൻസ്
സെല്‍ഫ് സര്‍വീസ് കൗണ്ടറുകളുള്ള മദ്യവില്‍പനശാലകളില്‍ മാത്രമാണ് ഇപ്പോള്‍ നിരീക്ഷണ ക്യാമറകളുള്ളത്. ഇത് എണ്ണത്തില്‍ നന്നേ കുറവാണ്.
സംസ്ഥാന വ്യാപകമായി മദ്യവില്‍പനശാലകളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടർന്ന് അഴിമതി തടയാന്‍ മദ്യവിൽപന ശാലകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണമെന്നു വിജിലന്‍സ്.

ഇതുസംബന്ധിച്ചു സര്‍ക്കാരിനു സമര്‍പ്പിക്കുവാൻ പോകുന്ന റിപ്പോര്‍ട്ടിലാണു ക്യാമറ സ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുള്ളത്.

മദ്യവില്‍പനശാല
സെല്‍ഫ് സര്‍വീസ് കൗണ്ടറുകളുള്ള മദ്യവില്‍പനശാലകളില്‍ മാത്രമാണ് ഇപ്പോള്‍ നിരീക്ഷണ ക്യാമറകളുള്ളത്. ഇത് എണ്ണത്തില്‍ നന്നേ കുറവാണ്. എല്ലാ മദ്യ വില്‍പന ശാലകളിലെയും കൗണ്ടറുകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണമെന്നാണു വിജിലന്‍സിന്റെ അഭിപ്രായം.

ക്യാമറ സ്ഥാപിക്കണമെന്ന് വിജിലൻസ്
ജീവനക്കാരെയും മദ്യം വാങ്ങാനെത്തുന്നവരെയും നിരീക്ഷിക്കാനാകുന്ന രീതിയിലായിരിക്കണം ക്യാമറകള്‍ സജ്ജമാക്കേണ്ടത്. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഇവ നിരീക്ഷിക്കാനുള്ള സംവിധാനമൊരുക്കണം.

വ്യാപക ക്രമക്കേടുകള്‍
മദ്യവില്‍പനശാലകളില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി ലഭിച്ചതിനെത്തുടര്‍ന്നു വിജിലന്‍സ് ഡയറക്ടര്‍ അനില്‍കാന്തിന്റെ നിര്‍ദേശപ്രകാരമാണു കഴിഞ്ഞ മാസം 29-ന് ഔട്ട്ലറ്റുകളില്‍ അതിവേഗ പരിശോധന നടത്തിയത്.

വിദേശമദ്യ ഔട്ട്ലറ്റുകൾ
62 വിദേശമദ്യ ഔട്ട്ലറ്റുകളിൽ നടത്തിയ പരിശോധനയില്‍ പകുതിയോളം കേന്ദ്രങ്ങളിലും വിറ്റുപോയ മദ്യത്തിന്റെ വിലയേക്കാൾ കുറവായിരുന്നു ക്യാഷ് കൗണ്ടറിൽ നിന്നും ലഭിച്ച പണത്തിന്റെ കണക്ക്. 1,12,000 രൂപയാണു കുറവുള്ളതായി കണ്ടെത്തിയത്.

വിജിലന്‍സ് പരിശോധന
ബില്ലില്‍ വില രേഖപ്പെടുത്തിയ ഭാഗം കീറി കളഞ്ഞും മഷി തീര്‍ന്ന ടോണര്‍ ഉപയോഗിച്ചു ബില്ലുകള്‍ പ്രിന്റ് ചെയ്തും ഉപഭോക്താക്കളില്‍ നിന്നു യഥാര്‍ഥ വിലയേക്കാൾ കൂടുതല്‍ അടങ്കൽ തുക വാങ്ങുന്നതായും വിജിലന്‍സ് പരിശോധനയില്‍ വ്യക്തമായിരുന്നു.

അതിവേഗ പരിശോധന
കൂടുതലായി ഈടാക്കുന്ന ഈ തുക ഉദ്യോഗസ്ഥര്‍ അടുത്തുള്ള കെട്ടിടങ്ങളിലേക്കു മാറ്റും. ഔട്ട്ലറ്റുകളുടെ പരിസരത്തുള്ള കെട്ടിടങ്ങളില്‍ ഇങ്ങനെ ഒളിപ്പിച്ച 33,000 രൂപയും വിജിലന്‍സ് കണ്ടെത്തി. 10 ഔട്ട്ലറ്റുകളില്‍ മദ്യം വിറ്റ തുകയേക്കാള്‍ 13,000 രൂപ അധികം കണ്ടെത്തി.

അഴിമതി തടയാന്‍
ചില ബ്രാന്‍ഡുകള്‍ ഉപയോക്താക്കൾക്ക് നൽകാതെ ഒളിപ്പിച്ച് വയ്ക്കുന്നതായും മദ്യം പൊതിഞ്ഞു നല്‍കുന്ന പേപ്പര്‍ ഉപഭോക്താക്കള്‍ക്കു നല്‍കാതെ പണം വെട്ടിക്കുന്നതായും പരിശോധനയില്‍ കണ്ടെത്തിയിരുന്നു.


Click it and Unblock the Notifications








